കൊച്ചി: 27 കിലോയോളം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സെൻ്റു സർക്കാർ (32), ഇനാമുൽ ഹഖ് (36) എന്നിവരെയാണ് അയ്യമ്പുഴ പൊലീസ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എറണാകുളത്തെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുന്ന വഴി അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുറച്ചു നാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 25,000 രൂപ നിരക്കിൽ വിൽപന നടത്തി മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. ഇന്ത്യാ- ബംഗ്ലാദേശ് അതിർത്തി പ്രദേശത്താണ് ഇവർ താമസിക്കുന്നത്. കഞ്ചാവ് കൈമാറുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇൻസ്പെക്ടർ പ്രിൻസ് ജോസഫ്. സബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ ,കെഎസ് വിനോദ്, പിഒ സെബി, സീനിയർ സിപിഒമാരായ കെ ജി പ്രസാദ്, കെഎസ് സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 20 കിലോ കഞ്ചാവ് മുളന്തുരുത്തി പൊലീസ് പിടികൂടിയിരുന്നു
also read:


































