തിരുവനന്തപുരം. നാമനിർദേശ പത്രികാസമർപ്പണം പൂർത്തിയായപ്പോൾ സംസ്ഥാനത്ത് അപരന്മാരുടെ വിളയാട്ടം. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖരായ സ്ഥാനാർഥികൾക്കെല്ലാം അപരന്മാരുണ്ട്. അപരന്മാർ വോട്ട് ചോർത്താതിരിക്കാൻ തലപുകയ്ക്കുകയാണ് മുന്നണികൾ.
പതിവ് തെറ്റിയില്ല. പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഇത്തവണയും അപരന്മാർ ഇറങ്ങി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വരെ അപരന്മാർ. ധര്‍മ്മടത്ത് വിജയന്‍ എ എം ആണ് പിണറായി വിജയന്റെ അപരന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന് അപരനായി കെ ബി സതീശൻ. പേരാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് രണ്ട് അപരർ. സി ശൈലജയും ശൈലജ എ വിയും.
also read:
കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും നേരിടുന്നു അപരഭീഷണി. എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി ജോസഫും മറ്റൊരു സണ്ണിയും. ബേപ്പൂരിൽ മുഹമ്മദ് റിയാസിന് രണ്ട് അപരന്മാർ. എന്നാൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ അപരന്മാർ ഇറങ്ങിയത് പിവി അൻവറിനെ പൂട്ടാനാണ്. നാല് പേർ.
സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരന് അപരൻ ആയത് സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധാകരൻ.
കടുത്ത പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർഥി എ കെ എം അഷ്‌റഫിന് മൂന്ന് അഷ്‌റഫുമാർ വെല്ലുവിളിയാകും. എസ് ഡി പി ഐ സ്ഥാനാർഥി കെ എം അഷ്‌റഫിന് പുറമെ രണ്ട് അഷ്‌റഫുമാർ കൂടി പത്രിക നൽകിയിട്ടുണ്ട്.
നേരിയ വോട്ടുകൾ വിധി നിർണയിക്കുന്ന മണ്ഡലങ്ങളിൽ
അപരന്മാര്‍ പിടിക്കുന്ന വോട്ട് ജയപരാജയങ്ങൾ നിശ്ചയിക്കാറുണ്ട്. മഞ്ചേശ്വരം അടക്കം പാഠങ്ങൾ പലതും ചരിത്രത്തിൽ ഉള്ളത് കൊണ്ട് കരുതലോടെയാണ് മുന്നണികളുടെ നീക്കം. വോട്ടിങ് മെഷീനിൽ സ്ഥാനാർത്ഥിയുടെ പേരിനൊപ്പം ഫോട്ടോയും ചിഹ്നവും ഉണ്ടെങ്കിലും പേരിലെ സാമ്യം കൊണ്ടു മാത്രം അപരന്മാർ വോട്ട് പിടിക്കാറുണ്ട്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വോട്ടർമാരുടെ മനസ്സിൽ ചിഹ്നവും ചിത്രവും ഉറപ്പിക്കുക മാത്രമാണ് ചോർച്ച അടയ്ക്കാനുള്ള വഴി.





























