തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർഡ് കൗൺസിലറെ ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. അമ്പലത്തറ കൗൺസിലർ സിമി ജ്യോതിഷിനെ ശുചീകരണ തൊഴിലാളി സതീഷ് ഹെൽമറ്റ് കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. സിമിയാണ് ജാതിയധിക്ഷേപം നടത്തി ആക്രമിച്ചതെന്ന് ആരോപിച്ച് സതീഷും പരാതി നൽകിയിട്ടുണ്ട്.
അമ്പലത്തറ കൗൺസിലറും ബിജെപി നേതാവുമായ സിമി സുരേഷിനെ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ വീട്ടിൽ കയറി ആക്രമിച്ചെന്നാണ് പരാതി. സതീഷ് കുമാറും ഭാര്യയും നഗരസഭയുടെ ശുചീകരണ തൊഴിലാളികളാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ ഭാര്യയെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ കൗൺസിലർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഹരിതകർമ്മ സേനയുടെ കമ്മിറ്റി യോഗം കൗൺസിലർ ഓഫീസ് കൂടിയായ സിമി ജ്യോതിഷിന്റെ വീട്ടിൽ വെച്ച് നടന്നിരുന്നു. യോഗത്തിന് പിന്നാലെ വീട്ടിൽ കയറി വന്ന സതീഷ് കുമാർ ഹെൽമറ്റ് കൊണ്ട് മർദിച്ചെന്നാണ് പരാതി.
എന്നാൽ, സിമി ജ്യോതിഷ് ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നും മുഖത്തടിച്ചെന്നും ആരോപിച്ച് സതീഷ് കുമാറും ഫോർട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിമി ജ്യോതിഷും ആശുപത്രിയിൽ ചികിത്സ തേടി.



































