തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 680 രൂപ കൂടി 1,19,760 രൂപയും ഗ്രാമിന് 85 രൂപ കൂടി 14,970 രൂപയുമായി. ഇന്നലെയും പവന് 520 രൂപ കൂടി 1,19,080 രൂപയും ഗ്രാമിന് 65 രൂപ കൂടി 14,885 രൂപയുമായിരുന്നു. രണ്ടുദിവസം കൊണ്ട് പവന് 1200 രൂപയാണ് കൂടിയത്. ഇത് സ്വർണവിപണിയിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഈ മാസത്തിന്റെ തുടക്കം മുതൽക്കേ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മാർച്ച് ഒന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,26,920 രൂപയും ഗ്രാമിന് 15,865 രൂപയുമായിരുന്നു. എന്നാൽ മാർച്ച് ആറിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,18,160 രൂപയും ഗ്രാമിന് 14,770 രൂപയുമായിരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഇന്ധനവില കുതിച്ചുയർന്നത് നാണയപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ലോഹവിലയെയും സമ്മർദ്ദത്തിലാക്കാൻ സാദ്ധ്യത ഏറെയാണ്. അതിന്റെ ഭാഗമായാണ് ആഗോളവിപണിയിൽ സ്വർണവിലയിൽ തുടർച്ചയായ വർദ്ധനവുണ്ടാകുന്നത്. ഫെഡറൽ റിസർവും മറ്റ് കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകൾ ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ നിലനിർത്താനോ അല്ലെങ്കിൽ ഇനിയും വർദ്ധിപ്പിക്കാനോ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.





























