കോഴിക്കോട്: കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്‌ഘാടനച്ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിഷേധ റോഡ് ഷോ നടത്തും. ഇന്ന് ഉച്ചയ്ക്ക് 12ന് രാമനാട്ടുകരയിൽ നിന്ന് റോഡ് ഷോ ആരംഭിക്കും.കേരളത്തിൻ്റെ അവകാശമാണ് ഇതിൽ പങ്കെടുക്കുക എന്നുള്ളത് എന്ന് മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്‌ഘാടനച്ചടങ്ങിലേക്ക് മന്ത്രി റിയാസിന് ക്ഷണം നൽകിയില്ല. ഇക്കാരണത്താൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ ചടങ്ങ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതിഷേധ റോഡ് ഷോയുടെ പ്രഖ്യാപനം വന്നത്. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള- വെങ്ങളം- രാമനാട്ടുകര ആറുവരി പാതയുടെ ഉദ്‌ഘാടനചടങ്ങാണ് സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചത്.
ചടങ്ങിൽ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ചടങ്ങ് ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
കുടുംബക്കാരെ എല്ലാം വിളിക്കാൻ കഴിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞിരുന്നു.





























