നഴ്സുമാരുടെ സമരത്തെ പരിപൂർണമായി തളളി മാനേജ്മെൻ്റുകൾ. കടുത്ത നടപടികളും ഭീഷണികളും തുടരുകയാണ്. സമരം ശക്തിയാർജിക്കുമ്പോഴും മാലാഖമാരോട് മുഖം തിരിക്കുന്ന നിലപാട് ആവർത്തിക്കുകയാണ് KPHA.
സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ
അരയും തലയും മുറുക്കിത്തന്നെയാണ്. ശമ്പളം കൂട്ടിക്കൊടുക്കാനാവില്ലെന്ന് കട്ടായം. സമരത്തിനിറങ്ങുന്നവരെ കൂട്ടത്തോടെ പിരിച്ചു വിടുമെന്ന് തന്നെയാണ് ഇപ്പോഴും തുടരുന്ന ഭീഷണി. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ നഴ്സുമാരെ ചർച്ചയ്ക്ക് വിളിക്കാൻ പോലും മാനേജ്മെൻ്റ് തയ്യാറായില്ല.. കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലെ സമരം വർധിത വീര്യത്തോടെ തുടരുമ്പോഴും പിരിച്ച് വിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന് ആവർത്തിക്കുകയാണ് ബേബി മെമ്മോറിയൽ ആശുപത്രി. സിഇഒയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ സമവായ സ്വരം പാടെ മാറ്റിയ ആശുപത്രിയുടെ ഇന്നത്തെ നിലപാട് മാധ്യമങ്ങളുടേത് കളള പ്രചാരണമെന്നായിരുന്നു
Also read:
എന്നാൽ, ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെൻ്റുമായി നടന്ന ചർച്ചയുടെ ചിത്രം ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ. പ്രകാശ് ബാബു പുറത്തുവിട്ടു. ചർച്ച നടന്നില്ലെന്ന് തെളിയിച്ചാൽ സ്ഥാനമൊഴിയുമെന്നും പ്രകാശ് ബാബു.
കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും മാനേജ്മെൻ്റിൻ്റെ ധിക്കാര നിലപാട് തുടരുന്നു. 2000 രൂപ ദിവസക്കൂലിക്ക് പുതിയ നഴ്സുമാരെ ജോലിക്കെടുത്തു. അടിസ്ഥാന ശമ്പളമെന്ന ആവശ്യത്തിൽ ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ സമരം തുടരുന്നതിനിടെയാണ് പുതിയ ആളുകള പ്രവേശിപ്പിച്ചുള്ള വെല്ലുവിളി. അതേ സമയം ആലപ്പുഴ KM ചെറിയാൻ ആശുപത്രിയിൽ അടിസ്ഥാന ശമ്പളം 30000 രൂപയാക്കാമെന്ന് സമരത്തിനൊടുക്കം മാനേജ്മെൻ്റ് സമ്മതിച്ചു. കരാർ ഒപ്പിടുന്നതോടെ നഴ്സുമാർ ഇവിടത്തെ സമരം അവസാനിപ്പിക്കും.






























