കണ്ണൂർ. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണ ഹർജിയിൽ വിധി പറയുന്നത് മാർച്ച് 12 ലേക്ക് മാറ്റി. തുടർച്ചയായി രണ്ടാം തവണയാണ് വിധി പറയാൻ മാറ്റുന്നത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുക. തുടരന്വേഷണത്തെ എതിർത്താണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
കേസിൽ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എസിപി ടി കെ രത്നകുമാർ വിരമിച്ച ശേഷം സിപിഎം സ്ഥാനാർഥിയായി മത്സരിച്ചത് പൊലീസും പ്രതിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.































