തൃശൂർ: ശക്തൻ്റെ തട്ടകത്തിൽ പ്രമുഖ സാംസ്ക്കാരിക പ്രവർത്തകൻ ആലങ്കോട് ലീലാകൃഷ്ണനെ മത്സരിപ്പിക്കാൻ സി പി ഐ. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ലീലാകൃഷ്ണ വിളിച്ചു. ഇക്കാര്യം ഉറപ്പിച്ചതായാണ് വിവരം. ഇപ്പോൾ കാസർകോടുള്ള ലീലാകൃഷ്ണൻ നാളെ തൃശൂരിലെത്തിയ ശേഷം ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
സി പി ഐ യുടെ സാംസ്ക്കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡൻ്റ് ആണ് കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ.
1960 ഫെബ്രുവരി 1-ന് വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ ജനിച്ചു.
1981 ൽ എം.ഇ.എസ്. പൊന്നാനി കോളേജിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. സ്കൂൾ പഠനകാലത്തു തന്നെ ലീലാകൃഷ്ണൻ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രസംഗകനായാണ് ലീലാകൃഷ്ണൻ ആദ്യം പൊതുവേദിയിൽ എത്തിയത്.
1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ “നിളയുടെ തീരങ്ങളിലൂടെ” എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ് നിലവിൽ ലീലാകൃഷ്ണൻ. “ഏകാന്തം” ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട് കൈരളി പീപ്പിൾ ടി.വിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന “മാമ്പഴം” എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് ലീലാകൃഷ്ണൻ.






























