കൊച്ചി. തീരത്ത് അഭയം നൽകിയ ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ റിമാൻഡിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി, ബോട്ട് ഡ്രൈവർ വിജയകുമാർ എന്നിവരെയാണ് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാൻ കപ്പൽ ഐആർഐഎസ് ലാവന്റെ ദൃശ്യങ്ങളാണ് സംഘം പകർത്തിയത്. അതീവ സുരക്ഷ മേഖലയിലേക്ക് മുന്നറിയിപ്പ് മറികടന്നും സംഘം അതിക്രമിച്ച് കയറുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്നെത്തിയ റിപ്പബ്ലിക് ടിവി സംഘം വിജയകുമാറിന്റെ ബോട്ട് വാടകയ്ക്കെടുത്ത് ഇറാൻ കപ്പലിന്റെ സമീപത്ത് എത്തുകയായിരുന്നു. വിജയകുമാറിന്റെ ബോട്ടും കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക്ക് സംഘത്തിന്റെ ലക്ഷയം അറിയില്ലായിരുന്നുവെന്നാണ് ബോട്ട് ഡ്രൈവർ വിജയകുമാറിന്റെ മൊഴി. ബിഎൻഎസിന് പുറമെ ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ്.



































