തിരുവനന്തപുരം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വർധനയിൽ സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ശമ്പള വർധന മതിയാകില്ലെന്ന നിലപാടിൽ നഴ്സുമാർ. അടിസ്ഥാന ശമ്പളം 40000 ആയി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സംസ്ഥാന കൗൺസിൽ തീരുമാനമെടുക്കും
ആയിരം രൂപ പോലുമില്ല ദിവസക്കൂലി.. നഴ്സുമാർ കണ്ണീരോടെ പറഞ്ഞ ഭാഷ കടമെടുത്താൽ അധ്വാനക്കണക്കിൻ്റെ അരികത്ത് പോലും എത്തുന്നില്ല വേതനം. ആ വേദനയ്ക്ക് മരുന്നല്ല 28000 രൂപ അടിസ്ഥാന ശമ്പളമാക്കിയുളള കരട് വിജ്ഞാപനം എന്ന നിലപാടിലാണ് നഴ്സുമാരുടെ സംഘടന. സമരം തുടരാനാണ് തീരുമാനമെന്ന് UNA ദേശീയ പ്രസിഡൻ്റ് ജാസ്മിൻ ഷാ പറഞ്ഞു.
നഴ്‌സുമാരുടെ മിനിമം വേതനം 25,450-28,000 രൂപയാക്കി കൂട്ടാനാണ് ശുപാർശ. ഉയർന്ന തസ്തികയിലുള്ള നഴ്‌സുമാർക്ക് കുറഞ്ഞ വേതനം 33,080 രൂപവരെയാവും. പരമാവധി 5 വർഷത്തിനിടെ ശമ്പള പരിഷ്കരണം വേണമെന്നിരിക്കെ 3 തവണയത് നടക്കേണ്ട കാലം കഴിഞ്ഞു. ആ കണക്കിൽ കാലഘട്ടത്തിനും ജീവിത ചെലവിനും ആനുപാതികമല്ല വർധനയെന്നും നഴ്സുമാർ
ചട്ടപ്രകാരമുള്ള അടിസ്ഥാന ശമ്പള വർധനയാണ് നടപ്പാക്കേണ്ടതെന്നും അല്ലാതെ, സമരത്തിലെ എല്ലാ ആവശ്യങ്ങളുമല്ലെന്നതാണ് മാനേജുമെൻ്റുകളുടെ പ്രതികരണം. കരട് വിജ്ഞാപനം പുറത്തിറങ്ങിയാൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് KPHA പ്രതിനിധികൾ അറിയിച്ചു































