Home News Breaking News ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം, സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം, സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

Advertisement

കൊച്ചി. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ആറളത്തെ പുനരധിവാസ മേഖലയിലെ സുരക്ഷാസംവിധാനങ്ങൾ അങ്ങേയറ്റം പരിതാപകരമാണെന്ന് ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. വന്യജീവി ആക്രമണം തടയുന്നത് സംബന്ധിച്ച് സമഗ്രമായ കർമ്മ പദ്ധതി തയാറാക്കി, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

വന്യജീവി ആക്രമണം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഹാജരായ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് ഹൈക്കോടതിയുടെ കടുത്ത വിമർശനം. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ ഇരിക്കുന്ന മേഖലയിൽ പോലും ഇത്തരമൊരു ദുരന്തം ഉണ്ടായത് വീഴ്ചയാണെന്ന് കോടതി കുറ്റപ്പെടുത്തി. ആറളം ഫാമിലെ അവസ്ഥയെക്കുറിച്ച് വിശദീകരണം തേടിയ കോടതി പ്രദേശത്തെ ദുരിതം പരിഹരിക്കാൻ വൈകുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി. പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് ചൂണ്ടിക്കാട്ടിയ കോടതി ജലനിധി പദ്ധതി പൂർത്തിയാകുന്നത് വരെ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കാൻ നിർദ്ദേശിച്ചു. വന്യജീവി ആക്രമണങ്ങളെ സംസ്ഥാന പ്രത്യേകദുരന്തമായി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടും ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഫെൻസിങ് നിർമിക്കാത്തതും കോടതി വിമർശിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ കർമ്മ പദ്ധതി രൂപീകരിക്കാത്തതും കോടതി ചോദ്യം ചെയ്തു. ആറളത്തും വയനാട്ടിലും വന്യജീവി ആക്രമണം തടയാൻ സമഗ്രമായ നടപടി വേണമെന്നും അടിയന്തരമായി നടപടി സ്വീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. ഹരജി ഈ മാസം 13ന് വീണ്ടും പരിഗണിക്കാൻ മാറ്റി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here