ന്യൂഡെൽഹി :ശബരിമല സ്വര്‍ണക്കൊള്ള വിഷയവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യുവമോര്‍ച്ച കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പമുള്ള ചിത്രത്തെക്കുറിച്ച് സോണിയാ ഗാന്ധി മറുപടി പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
അനുരാഗ് താക്കൂര്‍ എംപി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് പുറത്തു ആദ്യമായാണ് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇത്തരമൊരു പ്രതിഷേധം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് സ്വര്‍ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു. യു.പി.എ കാലത്ത് കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിച്ചുവെന്നും അയ്യപ്പഭക്തരെ വഞ്ചിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയാ ഗാന്ധിയിലേക്കു അന്വേഷണം വ്യാപിപ്പിക്കണം, കൂടാതെ അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവര്‍ വിഷയത്തില്‍ വിശദീകരണം നല്‍കണം എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം സംഘടിപ്പിച്ചത്.


































