കൊച്ചി.ശബരിമല ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ഒന്നാം പ്രതി സന്തോഷ് കുമാറിന് മുൻകൂർ ജാമ്യമില്ല. ശബരിമല ടെമ്പിൾ സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് തള്ളിയത്.
കേസിലുൾപ്പെട്ട തുകയും, അതിൻ്റെ വിനിയോഗവും കണ്ടെത്തുന്നതിന് പ്രതിയെ കസ്റ്റഡിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന വിജിലൻസിന്റെ വാദം അംഗീകരിച്ചാണ് നടപടി. തനിക്ക് 60 ശതമാനം കാഴ്ചയില്ലെന്നും അതിനാൽ തട്ടിപ്പ് നടത്താനാവില്ലെന്നും സന്തോഷ് കുമാർ വാദിച്ചു. എന്നാൽ വാഹന ലൈസൻസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി വാദം കോടതി തള്ളി. സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ പരിശോധനയിൽ മണ്ഡലകാലത്തെ നെയ്യ് വിൽപ്പനയിൽ 21 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ടെമ്പിൾ സ്പെഷ്യൽ ഓഫീസർമാരും, ശാന്തിക്കാരുമടക്കം 33 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്



































