തിരുവനന്തപുരം : ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ പരിഗണനയ്ക്ക് വരുന്നതിനിടെ സംസ്ഥാന സർക്കാരും പ്രതിസന്ധിയിൽ. ശബരിമല യുവതി പ്രവേശനത്തിൽ ഉടൻ നിലപാട് അറിയിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
കോടതി ഭരണ ഘടനാ ബെഞ്ച് രൂപീകരിക്കുന്നത് അടക്കമുള്ള തീരുമാനം ആകും ആദ്യം കൈകൊള്ളൂക എന്നാണ് സർക്കാർ കണക്ക് കൂട്ടൽ. കോടതി പറയട്ടെ എന്ന വാദം ഉയർത്തിയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഇടത് നേതാക്കൾ പ്രതിരോധിക്കുന്നത്. കോടതി പറയട്ടേയെന്ന മറുപടി പുറത്തു നൽകാനാണ് സിപിഎം ധാരണ. അതെ സമയം സർക്കാർ യുവതി പ്രവേശനത്തെ അനിക്കൂലിച്ചു നൽകിയ സത്യവാങ് മൂലം പിൻവലിക്കണം എന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്. സർക്കാരിലെ അവ്യക്തത മുതലെടുക്കാനാണ് പ്രതിപക്ഷ നീക്കം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഏഴു വർഷത്തിന് ശേഷം വിഷയം പരിഗണിക്കുന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹർജികളാണ് കോടതിക്ക് മുന്നിലെത്തുന്നത്. കേസിൽ വാദം കേൾക്കാൻ ഒൻപതംഗ ബെഞ്ച് രൂപീകരിക്കാനുള്ള നടപടികളിലേക്ക് കടക്കും.
2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ച് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. 2019ല്‍ വിധി പുനപരിശോധിക്കാന്‍ തീരുമാനിച്ച് ഒമ്പതംഗ ബെഞ്ചിന് വിടുന്നു. 2020ല്‍ ഒറ്റ ദിവസം മാത്രമാണ് ആ ബെഞ്ച് വാദം കേട്ടത്. കൊവിഡ് പ്രതിസന്ധിയോടെ പിന്നീട് കേസ് പരിഗണനക്ക് വന്നില്ല. ഏഴ് വര്‍ഷത്തിനിപ്പുറം വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഒന്‍പതംഗ ബഞ്ചില്‍ അവശേഷിക്കുന്നത് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ്.
































