കോഴിക്കോട്: ശിശുരോഗ വിദഗ്ദന്റെ അടുത്തെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്ന് 3.5 ഗ്രാം സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ കേസിലെ പ്രതിയായ സമീന പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതല്‍ ശുചിമുറിയില്‍ ഒഴുക്കി. തൊണ്ടിമുതല്‍ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതടക്കമുള്ളം കുറ്റം കൂടി ചുമത്തി പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ കഴുത്തില്‍ നിന്ന് 3.5 ഗ്രാം സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ കേസിലെ പ്രതിയെ മാല തിരിച്ചെടുക്കാനായി വ്യാഴാഴ്ചയാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ പൊലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു യുവതി.
പൊലീസ് പറയുന്നത് ഇങ്ങനെ; ശനിയാഴ്ച അര്‍ധരാത്രിയോടെ ആശുപത്രിയിലെ ശുചിമുറിയില്‍ വിസര്‍ജ്യത്തിലൂടെ മാല പുറത്തുവന്നു. കാവല്‍ നിന്ന 2 വനിതാ സിപിഒമാര്‍ക്കു നേരെ വിസര്‍ജ്യമെറിയുമെന്നു ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം സ്വര്‍ണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റിലിട്ടു ഫ്‌ലഷ് ചെയ്തുകളയുകയായിരുന്നു. മാല വിസര്‍ജ്യത്തിലുണ്ടെന്നു മനസ്സിലാക്കിയാണു തെളിവു നശിപ്പിക്കാനായി ഇങ്ങനെ ചെയ്തത്. തുടര്‍ന്ന്, സമീനയുടെ എക്‌സ്‌റേ എടുത്തപ്പോള്‍, വയറിനകത്തു ലോഹസാധനങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ തൊണ്ടുമുതല്‍ കിട്ടാനുള്ള എല്ലാ സാധ്യതയും അടഞ്ഞു. തെളിവു നശിപ്പിച്ചതടക്കമുള്ള വകുപ്പുകൂടി ചേര്‍ത്ത്, നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
യുവതിയുടെ വയറ്റില്‍ സ്വര്‍ണമാലയ്ക്കു പുറമേ ഒരു കമ്മല്‍ കൂടിയുണ്ടായിരുന്നതായി വെള്ളിയാഴ്ച എക്സ്‌റേയില്‍ കണ്ടെത്തിയിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 10-ന് രാത്രി 10-നാണ് സംഭവം. പുളിക്കലോടി സ്വദേശികള്‍ കുട്ടിയെ കാണിക്കാന്‍ ഊഴം കാത്തിരിക്കുകയായിരുന്നു. വരാന്തയില്‍ ഓടിക്കളിച്ച കുഞ്ഞിനെ സമീന ലാളിക്കുന്നതു കണ്ടു. പിന്നാലെ 3.5 ഗ്രാം തൂക്കമുള്ള മാല കാണാതായി. പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ സമീന മാല വിഴുങ്ങിയെന്നാണു കേസ്.
ജില്ലാ ആശുപത്രിയില്‍ നടത്തിയ എക്സ്‌റേ പരിശോധനയില്‍ ആഭരണം കണ്ടെത്തിയിരുന്നു. വയറിളക്കി മാല വീണ്ടെടുക്കാന്‍ എനിമ നല്‍കിയെങ്കിലും ആഭരണം പുറത്തുവന്നില്ല. നിലമ്പൂര്‍ പൊലീസ് കേസെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു പ്രത്യേക മുറിയിലാക്കി ആഭരണം പുറത്തുവരുന്നതും കാത്തു കാവല്‍നിന്നെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നു കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി വീണ്ടും എനിമ നല്‍കിയിട്ടും തൊണ്ടിമുതല്‍ പുറത്തുവരാത്തതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡിലേക്കു മാറ്റുകയായിരുന്നു. രണ്ടു വനിതാ സിപിഒമാരുടെ കാവലിലാണു പ്രതി വാര്‍ഡില്‍ കഴിഞ്ഞത്.




























