തിരുവനന്തപുരം. ഇടത് സഹയാത്രികനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ മാറ്റിയതിന് പിന്നാലെ ഉയര്‍ന്ന അതൃപ്തികള്‍ക്ക് പിന്നാലെയാണ് നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇതുസംബന്ധിച്ച ഇടപെടലുകൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
പാര്‍ട്ടി പ്രവേശനം സംബന്ധിച്ച നിര്‍ണായക ചര്‍ചകള്‍ക്കായി കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നാണ് നല്‍കിയിരിക്കുന്ന വാഗ്ദാനം. ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ നീക്കിയ നടപടി സ്വാഭാവികമാണെന്ന സജി ചെറിയാന്റെ പ്രതികരണത്തിന് മറുപടി നല്‍കിയ വാര്‍ത്താസമ്മേളനത്തിലും കോണ്‍ഗ്രസുമായി അകല്‍ച്ചയില്ലെന്ന് സൂചനയാണ് പ്രേംകുമാര്‍ നല്‍കിയത്.
പ്രേംകുമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ പൂര്‍ണമായി തള്ളാതെയായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. എവിടെയും പോകാന്‍ വേണ്ടി നില്‍ക്കുന്ന ആളല്ല താന്‍, എന്നാല്‍ തനിക്കും കുടുംബത്തിനും കോണ്‍ഗ്രസ് പശ്ചാത്തലം ഉണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞു. സിപിഎമ്മിന്റെ സഹയാത്രികനെങ്കിവും പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. എന്റെ നിലപാടുകള്‍, ലേഖനങ്ങള്‍ എന്നിവയുള്‍പ്പെടെ പരിഗണിച്ചായിരിക്കാം തന്നെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് പരിഗണിച്ചത്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
നിലവില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഒരു സംഘടനാ ചട്ടകൂട്ടില്‍ നില്‍ക്കുന്ന ആളല്ല താന്‍, എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്ന സ്വാതന്ത്ര്യം എനിക്കാവശ്യമാണ്. മുന്‍കൂട്ടി തീരുമാനിച്ച് ജീവിതത്തെ സമീപിക്കുന്ന ആളല്ല. താനൊരു ഉറച്ച ദൈവ വിശ്വാസിയാണ്. ദൈവം സ്‌നേഹമാണ് എന്നാണ് എന്റെ വിശ്വാസം. നാളെ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല. ജീവിതത്തില്‍ സംഭവിക്കുന്നതിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് തന്റെ നിലപാടുകളെന്നും പ്രേംകുമാര്‍ വിശദീകരിക്കുന്നു
അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്ന നയം സര്‍ക്കാരിനില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തില്‍ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണയുണ്ടായ സാഹചര്യത്തില്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കുന്നുണ്ട്. അത് ഗവണ്‍മെന്റിന്റെയോ നയിക്കുന്ന എല്‍ഡിഎഫിന്റേയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ജനാധിപത്യപരമായ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്‌കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാല്‍, സച്ചിദാനന്ദന്‍ മാഷിന്റേയും പ്രേംകുമാറിന്റേയും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്ന നയം സര്‍ക്കാരിനില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയ നടപടിയിലെ വിശദീകരണത്തിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് മറുപടിയും നടന്‍ നല്‍കി. കേരളത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളില്‍ നിന്നും ചലച്ചിത്ര അക്കാദമിക്ക് പുറമെ എവിടെ നിന്നാണ് കാലവധി കഴിഞ്ഞ ചെയര്‍മാന്‍മാരെ സ്വാഭാവികമായി മാറ്റിയത് എന്നാണ് പ്രേംകുമാറിന്റെ ചോദ്യം. മാധ്യമങ്ങള്‍ മന്ത്രിയോട് ഇക്കാര്യം ചോദിക്കണമെന്നും പ്രേം കുമാർ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് തലേന്ന് തന്നെ മാറ്റിയതില്‍ അസ്വാഭാവികയുണ്ട്. തിരുവനന്തപുരത്തെ പ്രഖ്യാപനം തൃശുരിലേക്ക് മാറ്റി. മന്ത്രിയോട് അടുപ്പമുള്ളവര്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് കരുതുന്നുണ്ടാകും. താന്‍ അങ്ങനെ കരുതുന്നില്ലെന്നും പ്രേം കുമാര്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലെ മുന്‍ അധ്യക്ഷമാരുടെ കാലാവധി പരിശോധിക്കണം. താന്‍ ഉള്‍പ്പെടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് കാലാവധിക്ക് അപ്പുറം പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജിത്ത് മാറിയപ്പോള്‍ ഒരു സമവായം പോലെയാണ് തന്നെ ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് എത്തിച്ചത്. ഒരു വര്‍ഷം പ്രവര്‍ത്തനങ്ങള്‍ നടത്തി, തന്റെ പ്രവര്‍ത്തനങ്ങള്‍ മോശമായിരുന്നു എന്ന് സര്‍ക്കാരും പൊതുസമൂഹവും കരുതുന്നില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.
































