Home News Breaking News ‘മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങിയിട്ടില്ല; ഇഷാന്‍ ദേവ് എത്തിയത് നന്ദഗോവിന്ദത്തിന് പകരം’,ദേവസ്വം ബോര്‍ഡ്

‘മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങിയിട്ടില്ല; ഇഷാന്‍ ദേവ് എത്തിയത് നന്ദഗോവിന്ദത്തിന് പകരം’,ദേവസ്വം ബോര്‍ഡ്

Advertisement

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും ഖേദകരവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാനായി തുക ചെലവഴിച്ചെന്ന ആരോപണം പൂര്‍ണ്ണമായും അവാസ്തവമാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അത്തരമൊരു പരാമര്‍ശമില്ലെന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പമ്പയിലെ ദേവസ്വം ഗസ്റ്റ് ഹൗസ് നവീകരണത്തിനായി ഫര്‍ണിച്ചറുകള്‍ വാങ്ങിയതിനെയാണ് മുഖ്യമന്ത്രിക്കായി കട്ടില്‍ വാങ്ങിയെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാരും ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപന്മാരും ഉള്‍പ്പെടെ എത്തുന്ന ഗസ്റ്റ് ഹൗസിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡിന്റെ സ്വത്താണെന്നും ഇതിനെ വ്യക്തിപരമായി ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ബോര്‍ഡ് അറിയിച്ചു.

സംഗമത്തില്‍ സംഗീതാവിഷ്‌കാരം അവതരിപ്പിച്ചത് ഇഷാന്‍ ദേവും സംഘവുമാണ്. ഇവന്റ് മാനേജ്മെന്റ് ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിലെ അശ്രദ്ധ മൂലം ‘നന്ദഗോവിന്ദം ഭജന്‍സ്’ എന്ന് രേഖപ്പെടുത്തിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. തുക കൈമാറിയത് ഇഷാന്‍ ദേവിന്റെ അക്കൗണ്ടിലേക്കാണെന്നും ഇതിന് കൃത്യമായ ബാങ്ക് രേഖകളുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി. സംഗമത്തിനായി ദേവസ്വം ഫണ്ടില്‍ നിന്ന് എടുത്ത തുക തിരികെ നിക്ഷേപിച്ചിട്ടില്ലെന്ന വാര്‍ത്തയും തെറ്റാണ്.

വിവിധ ബാങ്കുകളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിച്ച മൂന്ന് കോടി രൂപ ഒക്ടോബര്‍ 17-ന് തന്നെ ജനറല്‍ ഫണ്ടിലേക്ക് തിരികെ നിക്ഷേപിച്ചു. അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ കൂടി ലഭിക്കാനുണ്ട്. നിലവില്‍ പ്രത്യേക അക്കൗണ്ടില്‍ ഒരു കോടി എഴുപത്തിനാല് ലക്ഷത്തിലധികം രൂപ അവശേഷിക്കുന്നുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. ഭക്ഷണ വിതരണത്തില്‍ തുക വകമാറ്റിയെന്ന ആരോപണവും ബോര്‍ഡ് തള്ളി.

അതിഥികള്‍ക്ക് പുറമെ ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കും പമ്പയിലെ തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കിയിട്ടുണ്ട്. അന്നദാന പ്രിയനായ അയ്യപ്പന്റെ നാമത്തില്‍ നടന്ന സംഗമത്തില്‍ ആരെയും ഒഴിവാക്കരുതെന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. കോടതി നിര്‍ദ്ദേശപ്രകാരം സമയപരിധിക്കുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നതിനാലാണ് ചില പൊരുത്തക്കേടുകള്‍ ഉണ്ടായതെന്നും ഇത് പരിശോധിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ഈ മാസം 17-ന് ചേരുന്ന ബോര്‍ഡ് യോഗം വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ശബരിമലയുടെ മഹത്വം ലോകമെമ്പാടും എത്തിക്കാനുള്ള മഹത്തായ സംരംഭത്തെ കരിവാരിത്തേക്കരുതെന്നും വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here