വയനാട് .ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ച് കൽപ്പറ്റയിൽ 16 വയസ്സുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത 2 പേരെ ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 3 മണിയോടെയാണ് കേസിനസ്പദമായ സംഭവം. ഫോണില്‍ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാർഥികൾ കൽപ്പറ്റ മെസ് ഹൗസ് റോഡിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ഈ ദൃശ്യം ഇവരുടെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത് വന്നതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.
ദൃശ്യം പുറത്ത് വന്നതോടെ കല്പറ്റ പോലീസ് മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. എന്നാൽ, മർദനമേറ്റകാര്യം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. പോലീസ് വിളിച്ചപ്പോഴാണ് രക്ഷിതാക്കളും കാര്യമറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെ പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിന്റെ്റെ നിർദേശപ്രകാരം എസ് ഐ വിമൽ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. നാഫി മറ്റൊരു കുട്ടിയെ മർദിക്കുന്ന വീഡിയോയും ഇന്നലെ പുറത്ത് വന്നിരുന്നു.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ചൈൽഡ് വൈൽഫെയർ കമ്മറ്റിയിലേൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെയും കസ്റ്റഡിയിലെടുത്തിരുന്നു


































