തിരുവനന്തപുരം. KSEB ഓഫീസുകളിലെ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി.ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപയാണ് പിടിച്ചെടുത്തത്.കരാർ നൽകുന്നതിൽ ക്രമക്കേടെന്നും
വിജിലൻസ് കണ്ടെത്തി.ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് എന്ന പേരിൽ ഇന്നലെയാണ് വിജിലൻസ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് ഇന്നലെ ഒരേ സമയം പരിശോധന നടത്തിയത്.
പരിശോധനയിൽ സംസ്ഥാനത്തെ 41 കെഎസ്ഇബി ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്നായി വാങ്ങിയതും കണക്കിൽപ്പെടാത്തതുമായ 16.50 ലക്ഷം രൂപ കണ്ടെടുത്തു.ഗൂഗിൾ പേ, യു.പി.ഐ മുഖേനയാണ് ഭൂരിഭാഗം ഇടപാടുകളും നടന്നിരിക്കുന്നത്.ഇ-ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിനായി വലിയ തുകയുടെ പ്രവൃത്തികളെ ചെറുകിട ക്വട്ടേഷനുകളായി വിഭജിച്ചു നൽകുന്ന രീതി പലയിടത്തും കണ്ടെത്തി.എസ്റ്റിമേറ്റ് പ്രകാരമുള്ള അളവിൽ സാധനങ്ങൾ ഉപയോഗിക്കാതെയും, പരിശോധനകൾ നടത്താതെയും കരാറുകാർക്ക് ബില്ലുകൾ മാറി നൽകുന്നതായും ബോധ്യപ്പെട്ടു.എർത്ത് പൈപ്പുകൾ കൃത്യമായ അളവിൽ നൽകാതെയും മെറ്റൽ പോസ്റ്റുകളിൽ മഫിംഗ് നടത്താതെയും പണം അനുവദിച്ചിട്ടുണ്ട്.
ഇടുക്കി പോലുള്ള ജില്ലകളിൽ ഉദ്യോഗസ്ഥർ തന്നെ ബിനാമി കരാറുകാരെ വെച്ച് ജോലികൾ ഏറ്റെടുത്ത് നടത്തുന്നതായി വിജിലൻസ് സംശയിക്കുന്നു.തൃപ്പൂണിത്തുറയിൽ സമർപ്പിച്ച വിവിധ ക്വട്ടേഷനുകളിലെ കൈയക്ഷരം ഒന്നാണെന്നുംകണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കരാറുകാരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്താനാണ് വിജിലൻസ് നീക്കം.വരും ദിവസങ്ങളിലും ഫീൽഡ് വെരിഫിക്കേഷനുകൾ തുടരും.







































