കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസുവിന്റെ ജാമ്യ ഹർജി ഹൈക്കോടതിയിൽ ഇന്ന് പരിഗണിക്കും. വിജിലൻസ് കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ്
വാസു ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.
അതിനിടെ
ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഉന്നത അന്വേഷണം നീങ്ങണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് എസ് ഐ ടിയുടെ നീക്കം. ദേവസ്വം വകുപ്പിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം നടത്തും. ഇതിനായി ദേവസ്വം വകുപ്പും ദേവസ്വം ബോർഡും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. തന്ത്രിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുമുണ്ട്.ഇതിനിടയിൽ ഒരാഴ്ചയ്ക്കുള്ളിൽ വരുന്ന സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമാണ്.

































