കണ്ണൂർ .തലശ്ശേരിയിൽ പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമായി. മരിച്ച തമിഴ്നാട് സ്വദേശി ധനകോടിയുടെ ഭർത്താവ് അമ്പാരം കുറ്റം സമ്മതിച്ചു. മദ്യപിച്ച ശേഷമുണ്ടായ തർക്കാമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം
30 വർഷം മുമ്പ് കേരളത്തിൽ എത്തിയ ധനകോടിയും അമ്പാരവും കണ്ണൂരിൽ പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റാണ് ജീവിച്ചിരുന്നത്. തലശ്ശേരിയിൽ ഇടയ്ക്ക് വരുമ്പോൾ പണി പൂർത്തിയാകാത്ത ഈ കെട്ടിടത്തിൽ എത്തും. ഇരുവരും മദ്യപിക്കാറുണ്ട്. അങ്ങനെ മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിനൊടുവിൽ ധനകോടിയെ തള്ളിയിട്ട് കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് അമ്പാരത്തിന്റെ കുറ്റസമ്മതം. കൊലപാതകശേഷം മൃതദേഹം ലിഫ്റ്റ് കുഴിയിൽ ഇട്ടു, ശേഷം സാരി കൊണ്ട് മറച്ചു. ധനകോടിയെ പറ്റി മക്കൾ ചോദിച്ചപ്പോൾ തമിഴ്നാട്ടിലേക്ക് പോയെന്നായിരുന്നു അമ്പാരത്തിന്റെ മറുപടി. എന്നാൽ കൂടുതൽ കാര്യങ്ങൾ തിരക്കിയത്തോടെയാണ് കഴിഞ്ഞ ദിവസം കൊലപാതകവിവരം പുറത്തുവന്നത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ അസ്ഥികൂടവും കണ്ടെത്തി. അമ്പാരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.






























