ഇടുക്കി. ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ. ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു എന്ന് കണ്ടെത്തിയതിനാൽ ആനച്ചാലിലെ സ്കൈ ഡൈനിങ്ങിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
സ്കൈ ഡൈനിങ് എന്നത് പുതിയ സാഹസിക വിനോദ ഉപാധിയാണ്. നിലവിൽ ഇത് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിക്കേണ്ടത് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി. നിലവിൽ മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകുകയും സാധ്യമല്ല. സാഹസിക വിനോദങ്ങളുടെ പട്ടികയിൽ സ്കൈ ഡൈനിംഗ് ഉൾപ്പെട്ടിട്ടുമില്ല. ഇത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സതേൺ സ്കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനം സ്കൈ ഡൈനിങ് നടത്തിയിരുന്നത് അനധികൃതമായിട്ടായിരുന്നു എന്നത് വ്യക്തം. നിലവിൽ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി തയ്യാറാക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ലൈസൻസ് കരസ്ഥമാക്കിയതിനുശേഷം മാത്രമേ ആനച്ചാലിലെ സ്കൈ ഡൈനിങ് തുറന്നു പ്രവർത്തിക്കാൻ കഴിയൂ. മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്ന നടപടികൾ ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
































