വർക്കല. ട്രെയിനിൽ പെൺകുട്ടിയെ ആക്രമിച്ച കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. ആക്രമിക്കപ്പെട്ട ശ്രീക്കുട്ടി പുറത്തേക്ക് തെറിച്ചുവീണ വർക്കലയ്ക്ക് സമീപമുള്ള സ്ഥലം, വർക്കല റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. ഇന്നത്തോടെ തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് റെയിൽവേ പൊലീസിന്റെ പ്രതീക്ഷ. ആക്രമണം നടന്ന കേരളാ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വച്ച് ഇന്നലെ സംഭവത്തിന്റെ പുനരാവിഷ്കരണം റെയിൽവേ പൊലീസ് നടത്തിയിരുന്നു.
പ്രതി ട്രെയിനിൽ കയറും മുൻപ് മദ്യപിച്ച കോട്ടയത്തെ ബാറുകളിൽ ചെന്ന് ശനിയാഴ്ചയാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് പ്രതി സുരേഷ് കുമാറിനെ തിരികെ കോടതിയിൽ ഹാജരാക്കും. കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാനാണ് റെയിൽവേ പൊലീസിന്റെ നീക്കം.

































