ആലപ്പുഴ. അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ നിലംപതിച്ച് ഒരാൾ മരിച്ച സംഭവം വിരൽ ചൂണ്ടുന്നത് കരാറുകാർ സൃഷ്ടിക്കുന്ന ഭീകരാവസ്ഥയിലേക്ക്. രണ്ടു വർഷത്തിനിടെ പൊലിഞ്ഞത് നാൽപ്പതിലേറെ ജീവനുകളാണ് ഇതൊരു ഗൗരവമുള്ള പ്രശ്നമായി അധികൃതർ കാണുന്നില്ല.
ഹരിപ്പാട് സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് ആണ് മരിച്ചത്. അപകടത്തിൽ കരാർ കമ്പനിയെ പ്രതി ചേർത്ത് പോലീസ് കേസെടുത്തു.
പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. ഗർഡറുകൾ ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ നിലം പതിക്കുകയായിരുന്നു. ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോയ രാജേഷിന്റെ പിക്ക് അപ്പ് വാനിന് മുകളിലേക്കാണ് 100 ടൺ വീതം ഭാരമുള്ള ഗർഡറുകൾ വീണത്. വാഹനം പൂർണമായി തകർന്നു. ഡ്രൈവർ ക്യാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്
ഹൈഡ്രോളിക് ജാക്കിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് കരാർ കമ്പനി അശോക ബിൽഡ് കോണിന്റെ വിശദീകരണം
ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് പറയുന്നു. നിരന്തരം പൊതുജനം യാത്ര ചെയ്യുന്ന കരാർ സൈറ്റുകളിൽ വലിയ അനാസ്ഥയാണ് കരാറുകാർ കാണിക്കുന്നത്. നിർമ്മാണം വേഗം പൂർത്തീകരിക്കണം എന്ന ന്യായത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറക്കുകയാണ്. അശ്രദ്ധമായ നിർമ്മാണ രീതികളിൽ തൊഴിലാളികൾ മരിക്കുന്നത് പതിവു സംഭവമാണ്. കഴിഞ്ഞ ദിവസം ടിപ്പർ ലോറിയിലെ മണ്ണ് മീതേ തട്ടി അത് നിരത്തി തൊഴിലാളി കൊല്ലപ്പെട്ട നടുക്കുന്ന സംഭവം പോലും സാധാരണ അപകടമായി കാണുകയാണ് അധികൃതർ. ചുമതലപ്പെട്ടവരുടെ അനാസ്ഥക്കിരയാവുന്നത് ജീവിതം തേടി എത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ്. നടമാടുന്ന അനാസ്ഥക്കെതിരെ ഒച്ച ഉയർത്താൻ ട്രേഡ് യൂണിയനുകൾ പോലുമില്ലെന്ന പരിഹാസുമായ നിലയുമുണ്ട്.
പുതിയ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചെന്നും മന്ത്രി.
കരാർ കമ്പനിക്കെതിരെ നരഹത്യക്ക് കേസെടുത്തു.





































