മൂവാറ്റുപുഴ. ഒന്നരക്കിലോ കഞ്ചാവുമായി ദേശീയ ബോക്സിങ് താരം ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയിൽ നിന്ന് കഞ്ചാവ് വാങ്ങി മൊത്തമായും ചില്ലറയായും വില്പന ചെയ്യുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. മൂവാറ്റുപുഴ എക്സൈസ് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
മൂവാറ്റുപുഴയിലെ കല്ലൂർക്കാട്ടിലെ രാജീവിന്റെ വീട്ടിൽ നിന്നാണ് 1.645 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ രാജീവിന് കൂടാതെ ദേശീയ ബോക്സിങ് ജേതാവ് കൂടിയായ കാഞ്ഞിരപ്പള്ളി സ്വദേശി പ്രവീണും പിടിയിലായി. ഉത്തർപ്രദേശ് സ്വദേശിയിൽ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി കേരളത്തിലെ വിദ്യാർത്ഥികൾക്കും ചെറുകിട ആവശ്യക്കാർക്കും ചില്ലറയായി വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. എക്സൈസ് നടത്തിയ പരിശോധനയിൽ രാജീവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ച ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യാനുള്ള പേപ്പറുകൾ എന്നിവയും കണ്ടെത്തി.
രണ്ടാം പ്രതിയായ പ്രവീണിനെതിരെ പറവൂരിലും മൂവാറ്റുപുഴയിലും നിരവധി കേസുകൾ ഉണ്ട്. പ്രതികൾ ഏറെ നാളായി കഞ്ചാവിൽ വില്പന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട എക്സൈസ് സംഘം, ദീർഘനാളായി നടത്തിയ നിരീക്ഷണത്തിനൊടുവിൽ ആണ് ഇവരെ പിടികൂടിയത്.