മദ്രസയിൽ വെച്ച് ഒമ്പതുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ക്ക് 37 വർഷം കഠിന തടവ് വിധിച്ച് ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി. മദ്രസ അദ്ധ്യാപകനായ മുല്ലശ്ശേരി തിരുനെല്ലൂർ പുതിയവീട്ടിൽ മുഹമ്മദ് ഷെരീഫിനെയാണ് (52) ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കടുത്ത ശിക്ഷ വിധിച്ചത്. പ്രതി 5 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍, നാല് വർഷവും രണ്ട് മാസവും കൂടി അധികതടവ് ലഭിക്കും.
2022 ജൂലായ് മുതൽ 2023 ആഗസ്റ്റ് 28 വരെയുള്ള കാലഘട്ടത്തിലാണ് മദ്രസയില്‍ വെച്ച് ക്രൂര പീഡനം നടന്നത്. മുഹമ്മദ് ഷെരീഫ് പലവട്ടം മദ്രസയിലെ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ മാർക്ക് കുറയ്ക്കുമെന്നും തോല്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
പീഡനം സഹിക്കവയ്യാതെ വന്നതോടെ കുട്ടി രണ്ടാം പ്രതിയും മദ്രസയിലെ പ്രധാനദ്ധ്യാപകനുമായ പാലക്കാട്ടുകാരന്‍ അബ്ബാസിനോട് ഇക്കാര്യം തുറന്നുപറഞ്ഞു. എന്നാല്‍ അയാള്‍ ഇക്കാര്യം മറച്ചുവച്ച് ഒന്നാം പ്രതിയെ സംരക്ഷിക്കാനാണ് നോക്കിയത്. അതുകൊണ്ട് ഇയാള്‍ക്ക് 10,000 രൂപ പിഴ ശിക്ഷയാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണം.