പിരിച്ചുവിട്ട അധ്യാപകരുടെ കണക്കിതാ; മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല, പോക്സോ കേസിൽ കർശന നടപടിയെന്ന് മന്ത്രി

627
Advertisement

തിരുവന്തപുരം: വിദ്യാലയങ്ങളിലെ പോക്സോ കേസ് പ്രതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതിന് പൊലീസിന്റെ ശക്തമായ പിന്തുണ ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സെക്കൻററി സ്‌കൂളുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ നിലവിൽ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്. ഇവരിൽ ഒൻപത് പേരെ പിരിച്ചുവിടുകയും ഒരാൾക്ക് നിർബന്ധിത പെൻഷൻ നൽകുകയും ചെയ്തു. 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റ് അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ബാക്കി കേസുകളിൽ ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോക്‌സോ കേസിലുൾപ്പെട്ട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് 14 അധ്യാപകരെയും എയിഡഡ് മേഖലയിൽ നിന്ന് ഏഴ് അധ്യാപകരെയും സസ്‌പെൻഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

അച്ചടക്ക നടപടി എടുക്കാത്ത കേസുകളിൽ പുതുതായി അച്ചടക്ക നടപടി തുടങ്ങുന്നതിനും തുടർന്നുവരുന്ന അച്ചടക്ക നടപടികളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. സമയ ബന്ധിതമായി നടപടി പൂർത്തിയാക്കാത്ത കേസുകളുടെ ഫയൽ, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടപടി സ്വീകരിച്ചു വരിയാണെന്നും മന്ത്രി പറഞ്ഞു.

Advertisement