കോഴിക്കോട്. ചേവായൂരിൽ സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മായനാട് സ്വദേശിയായ സൂരജാണ് മരിച്ചത്. പ്രദേശവാസികളായ അച്ഛനെയും മക്കളും ഉൾപ്പടെ 10 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം നിഗമനം
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.പാലക്കോട്ടു വയൽ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയതായിരുന്നു മായനാട് സ്വദേശിയായ സൂരജ്. കോളേജിൽ നടന്ന ചില പ്രശ്നങ്ങളുടെ പേരിൽ തന്റെ സുഹൃത്തായ അശ്വന്തിനെ, ഒരു സംഘം മർദ്ദിക്കുന്നത് സൂരജ് തടയാൻ ശ്രമിച്ചു. ഇതോടെയാണ് സംഘം സൂരജിനെ അതിക്രൂരമായി മർദ്ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംഭവത്തിൽ 18 പേർക്കെതിരെയാണ് ചേവായൂർ പോലീസ് കേസെടുത്തത്. വകവരുത്തണം എന്ന ഉദ്ദേശത്തോടെ നടത്തിയ കൊലപാതകമെന്ന് പൊലിസ്.
കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. അതിനിടെ, പ്രതികളുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. പുലർച്ചെ ആണ് അജ്ഞാതർ വീടിൻറെ ചില്ലുകളും കാറും അടിച്ചുതകർത്തത്