ഇറാൻ പ്രസിഡന്‍റിന്‍റെ മാപ്പും ഉറപ്പും സ്വന്തം സൈന്യം തള്ളി. ഗൾഫ് രാഷ്ട്രങ്ങളിലേക്ക് അതി ശക്തമായ ആക്രമണം തുടരുകയാണ്. ദുബായിയിലും കുവൈത്തിലും നിരവധി കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. ഇറാനിൽകൊല്ലപ്പെട്ടവരുടെ എണ്ണം 1300 പിന്നിട്ടു.
ഇറാൻ പ്രസിഡന്‍റ് മസൌദ് പെസഷ്കിയൻ രണ്ടുകാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. ഗൾഫിലെ അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ മാപ്പു പറയുന്നു. ഇനി ആക്രമണം ഉണ്ടാകില്ല. ഇതു രണ്ടും ഇറാനിലെ റവല്യൂഷണറി ഗാർഡ്സ് തള്ളുകയായിരുന്നു. സൈന്യം മാത്രമല്ല ഇറാനിലെ മറ്റു ചില നേതാക്കളും ഈ പ്രസ്താവനയ്ക്കെതിരേ രംഗത്തു വന്നിരുന്നു. അമേരിക്കയ്ക്ക് താവളം നൽകിയ എല്ലാ രാജ്യങ്ങളേയും ആക്രമിക്കണം എന്ന വികാരമാണ് റവല്യൂഷനി ഗാർഡ്സിൽ. കുവൈത്തിലേക്കും ബഹ്റൈനിലേക്കും ഇറാൻ തുടർ ആക്രമണങ്ങൾ നടത്തി. ദുബായിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പാകിസ്താൻകാരൻ കൊല്ലപ്പെട്ടു.
ആകാശത്തുവച്ച് ദുബായി തടുത്തിട്ട മിസൈലാണ് പതിച്ചത് എന്നാണ് വിവരം. രാജ്യത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് അതിർത്തി രക്ഷാ സൈനികർ കൊല്ലപ്പെട്ടു എന്ന് കുവൈത്ത് സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ തീപിടിത്തമുണ്ടായി. റിയാദിലെ നയതന്ത്ര മന്ദിരം ലക്ഷ്യമിട്ട് ആക്രമണമുണ്ടായി എന്ന് സൌദി അറിയിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു വന്ന നിരവധി ഡ്രോണുകൾ വിഴ്ത്തി. സൌദിയിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ആകാശത്തുവച്ച് ഡ്രോണുകളും മിസൈലുകളും നിർവീര്യമാക്കുന്നതിന്‍റെയാണെന്നു സൌദി അറിയിപ്പിൽ പറയുന്നു.
ഇറാനിൽ കൊല്ലപ്പെട്ട പൌരന്മാരുടെ എണ്ണം 1300 പിന്നിട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ഒരു ലക്ഷത്തിലേറെ ആളുകൾ ടെഹ്റാനിൽ നിന്നു പലായനം ചെയ്തു കഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും സ്വന്തം പൌരന്മാരെ മടക്കി കൊണ്ടുപോകുന്നത് തുടരുകയാണ്. അമേരിക്ക ഇതുവരെ 28,000 പൌരന്മാരെ തിരികെ എത്തിച്ചു. ഇറാനിലെ യുറേനിയം നീക്കം ചെയ്യുമെന്ന് അമേരിക്ക പ്രസ്താവിച്ചു. അതു നടക്കാൻ പോകുന്ന കാര്യമല്ലെന്നാണ് ഇറാന്‍റെ മറുപടി. ടെഹ്റാനിലെ എണ്ണസംഭരണിയിലേക്ക് അപകടകരമായ രീതിയിൽ ആക്രമണം നടത്തുകയാണ് ഇസ്രായേൽ. തീ ആളിപ്പടരുന്ന എണ്ണസംഭരണിയുടെ ദൃശ്യം പുറത്തുവന്നു. ബേറൂട്ടിലെ റമദാ ഹോട്ടലിന് നേരേയും ആക്രമണമുണ്ടായി.



































