ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ചരക്കുനീക്കം പ്രതിസന്ധിയിലായ ഹോർമുസ് കടലിടുക്ക് താണ്ടി ഇന്ത്യൻ എൽപിജി ടാങ്കർ ‘ഗ്രീൻ സാൻവി’ പുറത്തുകടന്നു. പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടന്ന കപ്പൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇറാൻ സമുദ്രാതിർത്തിയിലൂടെ സുരക്ഷിതമായി യാത്ര തിരിച്ചത്.
യുദ്ധം തുടങ്ങിയതിനുശേഷം ഈ തന്ത്രപ്രധാന പാതയിലൂടെ പുറത്തുകടക്കുന്ന ഏഴാമത്തെ ഇന്ത്യൻ ഇന്ധനക്കപ്പലാണിത്. ഏകദേശം 44,000 ടൺ എൽപിജിയാണ് കപ്പലിലുള്ളത്. ഇന്ത്യയുടെ ഊർജ സുരക്ഷയിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഈ യാത്ര രാജ്യത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.
നിലവിൽ 17 ഇന്ത്യൻ കപ്പലുകൾ കൂടി പേർഷ്യൻ ഗൾഫ് മേഖലയിലുണ്ട്. ഇതിൽ ‘ഗ്രീൻ ആശ’, ‘ജഗ് വിക്രം’ എന്നീ രണ്ട് എൽപിജി ടാങ്കറുകൾ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് സൂചന. ഇറാനിയൻ അധികൃതരുമായി നടത്തിയ നയതന്ത്ര ചർച്ചകളെത്തുടർന്നാണ് ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുങ്ങിയത്.
യാത്രയിലുടനീളം ‘ഇന്ത്യൻ കപ്പൽ, ഇന്ത്യൻ ജീവനക്കാർ’ എന്ന സന്ദേശം ഗ്രീൻ സാൻവി പ്രദർശിപ്പിച്ചിരുന്നു. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ പാതയിലൂടെയാണ് ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 90 ശതമാനവും നടക്കുന്നത്. നേരത്തെ ‘ശിവാലിക്’, ‘നന്ദാദേവി’, ‘ജഗ് വസന്ത്’ ഉൾപ്പെടെയുള്ള ആറ് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യൻ തീരത്തെത്തിയിരുന്നു.



































