ടെഹ്‌റാൻ: രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ വെടിവച്ച് വീഴ്‌ത്തി ഇറാൻ. വിമാനങ്ങളിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്‌സ് രക്ഷപ്പെടുത്തിയതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാമതൊരു പൈലറ്റിനെ ഇറാൻ പിടികൂടിയതായും റിപ്പോർട്ടിൽ സൂചന നൽകുന്നു.
യുഎസ് എഫ് -15 ഇ ജെറ്റ് വിമാനമാണ് തകർന്നുവീണതിലൊന്ന്. വ്യോമസേനയുടെ യുദ്ധവിമാനമായ എഫ്-15ഇ സ്ട്രൈക്ക് ഈഗിളിൽ ഒരു പൈലറ്റും ആയുധ സംവിധാന ഓഫീസറുമാണ് ഉണ്ടാവുക. ഇവരിൽ ആരെയാണ് രക്ഷപ്പെടുത്തിയതെന്ന് വ്യക്തമല്ല. എ 10 വാർതോഗ് ഫൈറ്റർ വിമാനമാണ് ഇറാൻ വെടിവച്ചിട്ടതിൽ രണ്ടാമത്തേത്. കുവൈറ്റിലാണ് ഇത് തകർന്നുവീണത്.
പൈലറ്റ് പുറത്തേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്‌ടറുകളും ഇറാൻ ആക്രമിച്ചു. എന്നാൽ അവ ഇറാനിയൻ വ്യോമാതിർത്തിക്ക് പുറത്തേക്ക് കടന്നതിനാൽ രക്ഷപ്പെട്ടുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം, തകർന്ന വിമാനങ്ങളെക്കുറിച്ച് യുഎസ് ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടില്ല.
എന്നാൽ ഇത് യുദ്ധമാണെന്നും വിമാനങ്ങളെ ലക്ഷ്യംവച്ചത് ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ലെന്നും ട്രംപ് ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.ഇതിനിടെ കാണാതായ യുഎസ് പൈലറ്റിനെ ജീവനോടെ പിടികൂടുന്നയാൾക്ക് വിലയേറിയ പ്രതിഫലം നൽകുമെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “ശത്രുക്കളുടെ സൈന്യത്തെ” പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്ന ഏതൊരാൾക്കും പ്രതിഫലം നൽകുമെന്നാണ് ഒരു ഇറാനിയൻ ഗവർണർ വാഗ്ദാനം ചെയ്തത്.



































