ഇറാന്‍റെ നതാൻസ് ആണവകേന്ദ്രം ഇസ്രയേലും അമേരിക്കയും വീണ്ടും ആക്രമിച്ചു. ഇറാനുമായി വെടിനിർത്തൽ ഇല്ലെന്ന് അമേരിക്കയുടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമൂസ് കടലിടുക്കിലെ ദ്വീപുകളെ ആക്രമിച്ചാൽ തിരിച്ചടി യുഎഇയുടെ റാസൽ ഖൈമയിൽ ആയിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
യുദ്ധം തുടങ്ങിയ ശേഷം ഇതു രണ്ടാം തവണയാണ് ഇസ്രായേലും അമേരിക്കയും നതാൻസ് ആക്രമിക്കുന്നത്. കഴിഞ്ഞവർഷവും തനാൻസിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇന്നത്തെ ആക്രമണത്തിൽ എത്രമാത്രം നാശമുണ്ടായി എന്ന വിവരം പുറത്തുവന്നിട്ടില്ല. ആണവവികിരണം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ, അമേരിക്കൻ ആക്രമണം അതിശക്തമായി തുടരുന്നതിനിടെ തിരിച്ചടിയും ശക്തമാക്കുകയാണ് ഇറാൻ. ഇന്ന് എട്ട് ഡ്രോണുകളാണ് സൌദി ലക്ഷ്യമിട്ട് പറന്നത്. ഡിയാഗോ ഗാർഷ്യ ലക്ഷ്യമിട്ട് രണ്ടു മധ്യദൂര മിസൈലുകൾ ഇറാൻ അയച്ചു. രണ്ടും അമേരിക്കയുടേയും ബ്രിട്ടന്‍റേയും സൈനിക താവളങ്ങളിൽ എത്തിയില്ല എന്നാണ് റിപ്പോർട്ട്. സിറിയയ്ക്കെതിരേ വീണ്ടും ഇസ്രായേൽ യുദ്ധം ആരംഭിച്ചതിൽ സൌദി പ്രതിഷേധം അറിയിച്ചു. ഹോർമൂസ് കടലിടുക്കിലെ ദ്വീപുകൾ ആക്രമിച്ചാൽ തിരിച്ചടി യുഎഇയുടെ റാസൽ ഖൈമയിൽ ആയിരിക്കുമെന്നാണ് ഇറാന്‍റെ മറുപടി.
also read:
ഇറാനുമായി വെടിനിർത്തൽ ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍റെ സൈനിക ശേഷി ഇല്ലാതാകുന്നതുവരെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാനിൽ ഭരണമാറ്റം ഉണ്ടാകാത്തിടത്തോളം വെടിനിർത്തൽ സാധ്യമല്ലെന്ന് ഇസ്രായേലും പറയുന്നു. ഹോർമൂസ് കടലിടുക്ക് സംരക്ഷിക്കാൻ ഇറങ്ങാത്ത നാറ്റോ സഖ്യകക്ഷികളെ ഭീരുക്കൾ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പാശ്ചാത്യ സൈന്യം വെറും കടലാസ് പുലിയാണെന്നും പരിഹസിച്ചു. യുദ്ധം നാലുമുതൽ ആറ് ആഴ്ച വരെ നീളാം എന്നാണ് ട്രംപിന്‍റെ ഒടുവിലത്തെ കണക്ക്.
ശത്രുക്കൾക്ക് ഇറാൻ കനത്ത തിരിച്ചടി നൽകിയതായി പരമോന്നത നേതാവ് മുജ്തബ ഖമനെയി. ഇറാന്‍റെ ശക്തി കുറച്ചുകണ്ടാണ് ഇസ്രായേലും അമേരിക്കയും യുദ്ധത്തിനിറങ്ങിയതെന്നും മുജ്തബ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ഇറങ്ങാൻ ശ്രീലങ്ക അനുമതി നിഷേധിച്ചതിലും വിവാദം തുടരുകയാണ്. കപ്പലുകളെ വെടിവയ്ക്കാനുള്ള സന്നാഹങ്ങളുള്ള രണ്ട് വിമാനങ്ങളാണ് ശ്രീലങ്കയിൽ ഇറക്കാൻ ശ്രമിച്ചത്. ഇന്ത്യയും ശ്രീലങ്കയും ഓരോ ഇറാനിയൻ കപ്പലുകൾക്ക് അഭയം നൽകിയിട്ടുണ്ട്. ഇറാൻ യുദ്ധം തുടരുന്നതിനിടെ അമേരിക്കയിലേക്കുള്ള ആയുധകയറ്റുമതി സ്വിറ്റ്സർലൻഡ് നിർത്തിവച്ചു.


































