ദോഹ: ഇറാനെതിരായ യുദ്ധത്തിൽ ഒരേ ലക്ഷ്യങ്ങൾ പങ്കുവെക്കുമ്പോഴും അമേരിക്കയും ഇസ്രായേലും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ട്. അറബ് പെർസ്പെക്റ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെയ്ദൂൺ അൽ കിനാനി അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇറാന്‍റെ ആണവ പദ്ധതികളെ തടയുക എന്ന പൊതുതാൽപ്പര്യം ഉണ്ടെങ്കിലും മറ്റ് സൈനിക നടപടികളിൽ ഇരുവർക്കും വ്യത്യസ്ത മുൻഗണനകളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം
ഇറാന്‍റെ ആണവ അഭിലാഷങ്ങൾക്കപ്പുറം അവരുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും പൂർണ്ണമായും അവസാനിപ്പിക്കാനാണ് ഇസ്രായേൽ കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ അമേരിക്കയുടെ ലക്ഷ്യങ്ങൾ ഇതിൽ നിന്നും വ്യത്യസ്തമാണ്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നത്. അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനുമായി ഒരു ദീർഘകാല പോരാട്ടത്തിനാണ് പദ്ധതിയിടുന്നത്. ഈ രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം സഖ്യകക്ഷികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്.
യുഎസിന് മേൽ സമ്മർദം
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിനായുള്ള ദീർഘകാല പോരാട്ടമാണ്. എന്നാൽ അമേരിക്കയ്ക്ക് മേൽ ആഭ്യന്തര സമ്മർദ്ദവും മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങളും വർദ്ധിച്ചുവരികയാണ്. യുദ്ധത്തിൽ അമേരിക്ക വഹിക്കുന്ന പങ്കിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, എത്രയും വേഗം ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യങ്ങൾ വരും ദിവസങ്ങളിൽ യുദ്ധത്തിന്‍റെ ഗതിയെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.































