ഇസ്ലാമബാദ്. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 80 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 70 ബി എൽ എ വിഘടനവാദികളും 10 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ശനിയാഴ്ചയും തുടർന്നു.
ക്വറ്റ, ഗ്വാദർ, മക്രാൻ, ഹബ്, ചാമൻ, നസീറാബാദ്, നുഷ്‌കി തുടങ്ങി 12 ഇടങ്ങളിലാണ് ബി എൽ എ ആക്രമണം അഴിച്ചുവിട്ടത്. നസീറാബാദിൽ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി അധികൃതർ വ്യക്തമാക്കി. ബലൂചിസ്ഥാനിൽ 41 വിഘടനവാദികളെ വധിച്ചുവെന്ന് പാകിസ്ഥാൻ സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ഓപ്പറേഷൻ ഹെറോഫിന്റെ ഭാഗമായിരുന്നു ആക്രമണമെന്ന് ബി എൽ എ നേതൃത്വം വ്യക്തമാക്കി. മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.




























