Home Blog Page 902

നിലമ്പൂരിലെ യുഡിഎഫ് വിജയം; ആര്യാടൻ ഹൗസിൽ വൈകാരിക നിമിഷങ്ങൾ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് നിലമ്പൂരിലെ ആര്യാടൻ ഹൗസ് സാക്ഷിയായത്. രാവിലെ മുതൽ തന്നെ ആര്യാടൻ ഹൗസ് പ്രവര്‍ത്തകരാൽ നിറഞ്ഞിരുന്നു. 

വോട്ടെണ്ണൽ തുടങ്ങിയതു മുതൽ ലീഡ് ഉറപ്പിച്ചുകൊണ്ടുള്ള ഷൗക്കത്തിന്‍റെ മുന്നേറ്റത്തിൽ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് ആഘോഷിച്ചത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഷൗക്കത്ത് വിജയം ഉറപ്പിച്ചതോടെ പ്രവര്‍ത്തകരുടെ ആവേശം അണപ്പെട്ടി. ആര്യാടൻ ഹൗസിലെ വീട്ടിലെ മുകളിൽ നിലയിൽ നിന്ന് നേതാക്കള്‍ക്കിടയിൽ നിന്ന് താഴേക്ക് വന്ന ഷൗക്കത്ത് ആദ്യം പോയത് ഉമ്മയുടെ മുറിയിലേക്കാണ്. 

അവിടെ മൊബൈലിൽ ഫല പ്രഖ്യാപനം കണ്ടുകൊണ്ടിരിക്കുന്ന ഉമ്മയെ ഷൗക്കത്ത് വാരിപ്പുണര്‍ന്നു. സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ ഷൗക്കത്ത് തന്‍റെ വിജയം കാണാൻ പിതാവ് ആര്യാടൻ മുഹമ്മദ് ഇല്ലാത്തതിന്‍റെ വേദനയാണ് പങ്കുവെച്ചത്.

തന്‍റെ പിതാവിന് ഏറ്റവും സങ്കടമുണ്ടായ കാര്യമാണ് നിലമ്പൂര്‍ നഷ്ടപ്പെട്ടതെന്ന് ആര്യാടൻ ഷൗക്കത്ത് പറ‍ഞ്ഞു. നിങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇനി നിലമ്പൂര്‍ തിരിച്ചുപിടിക്കലായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ വിജയം അദ്ദേഹത്തിന് കാണാനായില്ലലോ എന്ന ഒരു വേദനയാണുള്ളത്.

അദ്ദേഹത്തിന്‍റെ ആത്മാവ് ഇത് അറിയുന്നുണ്ടാകുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇതാ വരുന്ന ബാപ്പൂട്ടി, ആര്യാടന്‍റെ പിന്‍ഗാമി, ആര്യാടാ നേതാവേ.. ഇല്ലായില്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഷൗക്കത്തിലൂടെ തുടങ്ങിയ മുദ്രാവാക്യം വിളികളുമായാണ് ഷൗക്കത്തിനെ പ്രവര്‍ത്തകര്‍ വരവേറ്റത്. 

വൈകാരിക നിമിഷങ്ങള്‍ക്കുശേഷം വീട്ടിൽ നിന്ന് തുറന്ന ജീപ്പിലാണ് ഷൗക്കത്ത് യുഡിഎഫ് ഓഫീസിലേക്ക് പോയത്. ഘോഷയാത്രയായി പ്രവര്‍ത്തകരൊന്നടങ്കം ഷൗക്കത്തിന് പിന്നാലെ അണിനിരന്നു.

നിലമ്പൂരില്‍ യുഡിഎഫിന്‍റെ ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍

നിലമ്പൂര്‍.രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് ഉറപ്പായി വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ റൗണ്ട് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. 62284 വോട്ടുകളോടെ ആര്യാടന്‍ ഷൗക്കത്ത് മുന്നിലാണ്. 55036വോട്ടുമായി എം സ്വരാജ് പിന്നിലുണ്ട്. എന്നാല്‍ സ്വരാജിനെ അതരിപ്പിച്ചതില്‍ നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷത്തിനായിട്ടില്ല. 16965 വോട്ടുമായി പിവി അന്‍വര്‍ മൂന്നാമതുണ്ട്. 6957 വോട്ടുനേടിയ എന്‍ഡിഎയുടെ മോഹന്‍ ജോര്‍ജ്ജിന് അതിശയങ്ങളൊന്നും കാണിക്കാനായിട്ടില്ല

ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ആണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് സ്വന്തമാക്കാനായിട്ടില്ല.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടത്-വലത് മുന്നണികള്‍. 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവും ഉണ്ടെന്ന് യുഡിഎഫ് പറയുന്നു. ലീഗിന്റെ സര്‍വ്വസന്നാഹങ്ങളും ഇറങ്ങി ഇളക്കി മറിച്ച് പണിയെടുത്തുവെന്നതും മുന്നണിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

അതേസമയം മറുവശത്ത് 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എം സ്വരാജിന്റെ വരവോടെ പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പെട്ടിയിലായെന്ന് നേതൃത്വം കരുതുന്നു. നേരിയ വോട്ടുകളുടെ ഭൂരിപക്ഷമെങ്കിലും 55 വര്‍ഷത്തെ ചരിത്രം തിരുത്താന്‍ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് നേതൃത്വം പുലര്‍ത്തുന്നത്. അവസാന നിമിഷവും 75,000 വോട്ട് നേടുമെന്ന് ആവര്‍ത്തിക്കുകയാണ് പിവി അന്‍വര്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ക്രോസ് വോട്ട് ചെയ്തുവെന്നും 10,000ത്തോളം വോട്ടുകള്‍ സ്വരാജിന് ലഭിച്ചെന്നും അന്‍വര്‍ ആരോപിച്ചു. എന്നിരുന്നാലും തനിക്ക് വിജയം സുനിശ്ചിതമാണെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്

കൈയില്‍ ബിരുദമുണ്ടോ? കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 453 ഒഴിവുകള്‍

കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (II) -2025-ന് യുപിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2025 സെപ്റ്റംബർ 14-നായിരിക്കും പരീക്ഷനടക്കുക. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം.

453 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 26 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്. ബിരുദധാരികൾക്കാണ് അവസരം. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ ഷോർട്ട് സർവീസ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പിന് വനിതകൾക്കും അപേക്ഷിക്കാം. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 2026 ഒക്ടോബറിലും മറ്റുകേന്ദ്രങ്ങളിൽ 2026 ജൂലായിലും കോഴ്സ് ആരംഭിക്കും. എൻസിസി-സി സർട്ടിഫിക്കറ്റുള്ളവർക്ക് നിശ്ചിത എണ്ണം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.

യോഗ്യത: മിലിട്ടറി അക്കാദമി/ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി: ബിരുദം/ തത്തുല്യം.നേവൽ അക്കാദമി: എൻജിനിയറിങ് ബിരുദം.

എയർഫോഴ്സ് അക്കാദമി: ഫിസിക്സും മാത്തമാറ്റിക്സും ഉൾപ്പെട്ട പ്ലസ്ടുവിനുശേഷം നേടിയ ബിരുദം. അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം. മിലിട്ടറി അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് വനിതകൾക്കും അപേക്ഷിക്കാം.

അപേക്ഷ www.upsconline.nic.in വഴി അപേക്ഷിക്കാം. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: www.upsc.gov.in | അവസാനതീയതി: ജൂൺ 17.

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിന്റെ താഴ്തട്ടിൽ സൂക്ഷിക്കരുത്; കാരണം ഇതാണ്

അടുക്കളയിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. വേവിച്ചതും ബാക്കിവന്നതുമായ ഭക്ഷണങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് തന്നെ വേണം. ഫ്രിഡ്ജിന്റെ ഓരോ തട്ടിനും വെവ്വേറെ ഉപയോഗങ്ങളാണ് ഉള്ളത്. ഓരോ ഭാഗത്തെയും തണുപ്പ് മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഓരോ ഭക്ഷണവും സൂക്ഷിക്കാൻ വെവ്വേറെ തട്ടുകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിന്റെ താഴെ തട്ടിൽ സൂക്ഷിക്കാൻ പാടില്ല. ചൂട് കൂടുമ്പോൾ, താഴത്തെ ഭാഗങ്ങളെക്കാളും മുകൾ ഭാഗത്ത് തണുപ്പ് കൂടുതലായിരിക്കും. ഇവിടെ വേവിച്ച് വെച്ച ഭക്ഷണങ്ങളാണ് സൂക്ഷിക്കേണ്ടത്. ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിന്റെ താഴെ തട്ടിൽ സൂക്ഷിക്കുന്നുണ്ടോ, എങ്കിൽ ഉടൻ മാറ്റിക്കോളൂ.

ബാക്കിവന്ന ഭക്ഷണങ്ങൾ

ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ ഒരിക്കലും ഫ്രിഡ്ജിന്റെ താഴെത്തട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇത് മുകൾ ഭാഗത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

വേവിച്ച മുട്ടകൾ

വേവിച്ച മുട്ടകൾ ഒരിക്കലും വേവിക്കാത്ത മുട്ടയോടൊപ്പം സൂക്ഷിക്കാൻ പാടില്ല. ഇത് വേവിച്ച മുട്ട കേടുവരാൻ കാരണമാകുന്നു. തോട് കളഞ്ഞതോ അല്ലാത്തതോ ആയ മുട്ടകൾ ഫ്രിഡ്ജിന്റെ മുകൾ ഭാഗത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് ഒരാഴ്ച്ചയോളം കേടുവരാതിരിക്കാൻ സഹായിക്കുന്നു.

വേവിച്ച ഇറച്ചി

പൂർണമായും വേവിച്ച ഇറച്ചി ഫ്രിഡ്ജിന്റെ മുകൾ തട്ടിൽ സൂക്ഷിക്കാവുന്നതാണ്. വേവിക്കാത്ത ഇറച്ചി ഫ്രിഡ്ജിന്റെ അടിത്തട്ടിലും സൂക്ഷിക്കാം. അതേസമയം വേവിക്കാത്ത ഇറച്ചി മറ്റ് ഭക്ഷണത്തോടൊപ്പം സൂക്ഷിക്കുന്നത് ഒഴിവാക്കണം.

ഔഷധസസ്യങ്ങൾ

ഒരു ഗ്ലാസ് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഔഷധസസ്യങ്ങൾ ഇട്ടു ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ഫ്രിഡ്ജിന്റെ മേൽത്തട്ടിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അതേസമയം ഓരോ ദിവസവും വെള്ളം മാറ്റുന്നത് നല്ലതായിരിക്കും.

റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ

കടയിൽ നിന്നും വാങ്ങുന്ന റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ ഒരിക്കലും ഫ്രിഡ്ജിന്റെ താഴ്ഭാഗത്ത് സൂക്ഷിക്കാൻ പാടില്ല. ഇത് ഫ്രിഡ്ജിന്റെ മേൽത്തട്ടിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

ഇറാനിലേക്ക് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങള്‍ പറത്താന്‍ ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചോ? ആരോപണം വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക ഇറാനിലെ ആണവ നിലയങ്ങളില്‍ നടത്തിയ ആക്രമണത്തിന് (ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍) ഇന്ത്യന്‍ വ്യോമപാത യുഎസ് സേനകള്‍ ഉപയോഗിച്ചതായുള്ള പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചാണ് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങളടക്കം ഇറാനിലേക്ക് വിന്യസിച്ചത് എന്നായിരുന്നു ഇറാന്‍ ടൈംസിന്‍റെ ഉള്‍പ്പടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും നിഷേധിച്ചു. ഇറാനെ ആക്രമിക്കാന്‍ ഇന്ത്യ വ്യോമപാത അമേരിക്കയ്ക്ക് അനുവദിച്ചതായി പാകിസ്ഥാന്‍ അനുകൂല എക്‌സ് അക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നു.

ഇറാനിലെ ഫോര്‍ഡോ ആണവ നിലയത്തിലടക്കം അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തില്‍ ബി-2 സ്‌പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ സഞ്ചാരപാതയൊരുക്കി എന്നായിരുന്നു ഇറാന്‍ അനുകൂല എക്സ് അക്കൗണ്ടുകളിലെ പ്രചാരണം. പാക് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും സമാന ആരോപണമുയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാതെയാണ് യുഎസിന്‍റെ ബോംബര്‍ വിമാനങ്ങള്‍ ഇറാനില്‍ പ്രവേശിച്ചത് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പിഐബി ഫാക്ട് ചെക്ക് വിശദീകരിച്ചു.

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും ആറാമത്തെ വിമാനവും ഇന്ത്യയിലെത്തി, 1428 ഇന്ത്യക്കാരെ ജന്മനാട്ടിലെത്തിച്ചു

ന്യൂഡൽഹി: ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഓപ്പറേഷൻ സിന്ധുവിലൂടെ 1428 ഇന്ത്യക്കാരെ ജന്മനാട്ടിലെത്തിച്ചു. ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം ഇന്നലെ വൈകിട്ട് 4.30 ഓടെ ഡൽഹിയിൽ എത്തി. വടക്കൻ ഇറാനിലെ മഷ്ഹദിൽ നിന്നാണ് 311 പേരടങ്ങുന്ന സംഘം ഡൽഹിയിൽ മടങ്ങിയെത്തിയത്. വിദ്യാർത്ഥികളും തീർത്ഥയാത്ര പോയവരും ആണ് സംഘത്തിൽ കൂടുതലും ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശിയായ ദിനേശ് കുർജ്ജനും സംഘത്തിൽ ഉണ്ടായിരുന്നു.

ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയായിരുന്നു ദിനേശ് കുർജ്ജൻ. അഹമ്മദാബാദിൽ ഡിസൈനറായ ദിനേശ് വിനോദയാത്രയുടെ ഭാഗമായിട്ടാണ് ഇറാനിൽ എത്തിയത്. 15 പേരടങ്ങുന്ന ആർക്കിടെക്റ്റുമാരുടെ സംഘം ജൂൺ 11 നാണ് ആർക്കിടെക്ച്ചർ ടൂറിനായി ഇറാനിലെത്തിയത്. ഇന്ന് വൈകിട്ടുള്ള വിമാനത്തിൽ ഇദ്ദേഹം അഹമ്മദാബാദിലേക്ക് മടങ്ങും.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. തിരിച്ചുവന്നവരില്‍ ഭൂരിഭാഗവും കശ്മീര്‍ സ്വദേശികളാണ്. ഡൽഹി, ഹരിയാന, ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുളളവരും സംഘത്തിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, തീര്‍ത്ഥാടകരും ജോലിക്കാരും സംഘത്തിലുണ്ട്. സംഘര്‍ഷമേഖലകളില്‍ നിന്നെത്തുന്ന മലയാളികളെ സഹായിക്കാന്‍ ഡൽഹി കേരള ഹൗസില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്.

നിർണായക തീരുമാനവുമായി എയർ ഇന്ത്യ; വൈഡ് ബോഡി സർവീസുകൾക്ക് പിന്നാലെ നാരോ ബോഡി സർവീസുകളും വെട്ടിക്കുറച്ചു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ വൈഡ് ബോഡി സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. ഇതിന് പുറമേ നാരോ ബോഡി സർവീസുകളും എയർ ഇന്ത്യ വെട്ടിക്കുറച്ചു. മൂന്ന് റൂട്ടുകളിൽ പൂർണമായും, 19 റൂട്ടുകളിൽ ഭാ​ഗികമായും നാരോബോഡി സർവീസ് താൽകാലികമായി നിർത്താനാണ് തീരുമാനം. ഇത് ആകെ നാരോ ബോഡി സർവീസുകളുടെ അഞ്ച് ശത്മാനത്തിൽ താഴെയേ വരൂവെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

ബെം​ഗളൂരു – സിം​ഗപ്പൂർ, പൂനെ – സിം​ഗപ്പൂർ, മുംബൈ – ബാ​ഗ്ദോ​ഗ്ര എന്നീ റൂട്ടിലെ സർവീസാണ് പൂർണമായി നിർത്തിയത്. ജൂലൈ 15 വരെയാണ് നിയന്ത്രണം. സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായാണ് നടപടിയെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച എയർ ഇന്ത്യ, പകരം വിമാനങ്ങൾ ഏർപ്പാടാക്കാനും, മുഴുവൻ ടിക്കറ്റ് തുക നൽകാനും നടപടികൾ തുടങ്ങിയെന്ന് അറിയിച്ചു. 120 അന്താരാഷ്ട്ര – ആഭ്യന്തര റൂട്ടുകളിലായി എയർ ഇന്ത്യയുടെ 600 നാരോബോഡി വിമാനങ്ങളാണ് ദിവസവും സർവീസ് നടത്തുന്നത്. നേരത്തെ 15 ശതമാനം വൈഡ് ബോഡി സർവീസുകളും എയർ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു.

അഹമ്മദാബാദിലുണ്ടായ എയ‌‌ർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ 215 പേരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇതിൽ 198 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ഇതിൽ 149 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസുകാരും 32 പേർ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നു.

വാർത്താ നോട്ടം

2025 ജൂൺ 23 തിങ്കൾ

BREAKING NEWS

👉നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി



👉ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു ഡി എഫിന് 700 വോളം വോട്ടുകളുടെ ലീഡ്



👉യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് ആദ്യഘട്ടത്തിൽ നേടാനായില്ല.



   🌴കേരളീയം🌴









🙏ആശാവര്‍ക്കര്‍മാ
ര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാന്‍ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഓണറേറിയം ആയി നല്‍കേണ്ട തുകയാണ് മുന്‍കൂറായി അനുവദിച്ചത്. ആറ് മാസത്തെ തുക മുന്‍കൂര്‍ അനുവദിക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.



🙏  സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘സെന്‍സര്‍ ബോര്‍ഡോ, സെന്‍സില്ലാ ബോര്‍ഡോ’ എന്നാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് വിദ്യഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.



🙏 കായലോട് ആള്‍ക്കൂട്ട അതിക്രമത്തെ തുടര്‍ന്ന് ജീവനൊടുക്കിയ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ പൊലീസ് കേസെടുക്കില്ല. യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

🙏  സാമൂഹിക നീതി ഇല്ലാതാകുമ്പോള്‍ താന്‍ ആ അനീതി ചൂണ്ടിക്കാട്ടുമെന്നും അതില്‍ ആരും തന്നെ കുറ്റപെടുത്തേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈഴവ സമുദായത്തിന്റെ  ശത്രു സമുദായംഗങ്ങള്‍ തന്നെയാണെന്നും സത്യങ്ങള്‍ പറയുമ്പോള്‍ തന്നെയെന്തിന് കല്ലെറിയുന്നുവെന്നും മലപ്പുറത്ത് ഈഴവ സമുദായത്തിന് വിദ്യാഭ്യസ സ്ഥാപനമില്ലെന്നും അക്കാര്യം ചൂണ്ടിക്കാണിച്ച തന്നെ എതിര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

🙏 തൃശൂര്‍ മാളയില്‍ എന്‍.എസ്.എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയില്‍ ഭാരതാംബ ചിത്ര വിവാദം. തിരുമുക്കുളം കരയോഗത്തില്‍ മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയേന്തിയ ഭാരതാംഭബയെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടി കരയോഗം കമ്മിറ്റികള്‍ തടഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാള കുഴൂരില്‍ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നം ഉണ്ടായത്.



🙏  സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ സിനിമാ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിക്കുന്നു. ബാലചന്ദ്രമേനോനെ എതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നല്‍കി.

🙏  വിജിലന്‍സ് മുന്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്തയുടെ നോണ്‍ ഗസ്റ്റഡ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ എസ്പിമാര്‍ തീര്‍പ്പാക്കണമെന്ന വിവാദ സര്‍ക്കുലര്‍ ഇപ്പോഴത്തെ ഡയറക്ടര്‍ മനോജ് എബ്രഹാം തിരുത്തി. സര്‍ക്കുലര്‍ നിയമവിരുദ്ധവും വിജിലന്‍സ് മാനുവലിന് എതിരുമാണെന്നും എല്ലാ ഫയലും അന്തിമ തീര്‍പ്പാക്കേണ്ടത് ഡയറക്ടര്‍ തന്നെയെന്നുമാണ് മനോജ് എബ്രഹാം എസ്പിമാര്‍ക്ക് നല്‍കിയ പുതിയ നിര്‍ദ്ദേശം.


🙏  ഭാരതാംബ സങ്കല്‍പം മനസില്‍ കൂടുതല്‍ ശക്തമായത് അടിയന്തരാവസ്ഥക്കാലത്തെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജയിലില്‍ കിടന്നപ്പോള്‍ ഭാരതാംബ സങ്കല്‍പം കൂടുതല്‍ ശക്തമായി എന്നും കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് ആഭിമുഖ്യമുണ്ടെന്നും ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലെ അഭിമുഖത്തില്‍  ഗവര്‍ണര്‍ വ്യക്തമാക്കി.

🙏  യഥാര്‍ത്ഥ ദേശഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാര്‍ഗ്ഗമാണ്.



🙏 മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ധാരണയായത്. നിലവിലുള്ള അഡ്ഹോക് കമ്മിറ്റി അതുവരെ തുടരും.

🙏  13 കൊല്ലത്തിന് ശേഷം താര സംഘടന അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് നടന്‍ ജഗതി ശ്രീകുമാര്‍. 2012ല്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. യോഗത്തില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു.

🙏  ട്രോളിംഗ് നിരോധന കാലത്ത് അനധികൃതമായി ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഫൈബര്‍ വള്ളങ്ങള്‍ പിടികൂടി. കന്യാകുമാരി കുളച്ചല്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഷൈജു, സെന്റ് മേരി മത്തലീന എന്നീ വള്ളങ്ങളാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തത്.  ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്നാണ് ചട്ടം.

🙏  ബ്രിട്ടീഷ് യുദ്ധവിമാനമായ F-35B യുടെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടനില്‍ നിന്ന് 40 അംഗ വിദഗ്ധ സംഘം എത്തും. ഇന്ത്യന്‍ നാവികസേനയുമായി സംയുക്ത അഭ്യാസം പൂര്‍ത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്.



🇳🇪  ദേശീയം  🇳🇪



🙏  തമിഴ്നാട് വാല്‍പ്പാറയില്‍ ആനക്കൊമ്പുമായി അഞ്ച് പേര്‍ പിടിയില്‍. ഇന്നലെ വൈകിട്ട് അയ്യര്‍വാടി എസ്റ്റേറ്റിനു സമീപമാണ് സംഭവം. കാറില്‍ വില്‍ക്കാന്‍ എത്തിച്ച ആനക്കൊമ്പ് മാനമ്പള്ളി റേഞ്ചര്‍ ഗിരിധരന്‍, വാല്‍പ്പാറ റേഞ്ചര്‍ സുരേഷ് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തായ്മുടി എസ്റ്റേറ്റിലെ മണികണ്ഠന്‍ (47), എസ്റ്റേറ്റിലെ താത്ക്കാലിക ജീവനക്കാരായ പ്രേമദാസ് (29), റാമര്‍ (35), ബ്രോക്കര്‍മാരായ രാജ (39), ദേവബാല എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

🙏  അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ചവരില്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കി. ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.



🙏  പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായ രണ്ടുപേരും. ലഷ്‌കര്‍ ഇ ത്വയ്ബ ബന്ധമുള്ള പാക്കിസ്ഥാന്‍ സ്വദേശികളാണ് ഭീകരരെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി.




🙏  മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സുപ്രധാന നടപടികളുമായി ബഹ്റൈന്‍. സ്‌കൂളുകളില്‍ വിദൂര പഠനം പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് ബഹ്റൈന്‍ തീരുമാനം അറിയിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാകും ക്ലാസുകള്‍ നടത്തുക.




🙏  ലണ്ടനില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം റിയാദില്‍ അടിയന്തരമായി ഇറക്കിയത്. എയര്‍ ഇന്ത്യയുടെ എഐസി 114 വിമാനമാണ് റിയാദില്‍ ഇറക്കിയത്.വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് ലഭിച്ചത്.

🙏  ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ രണ്ട് ഗ്രാമീണരെ വധിച്ചു. ബീജാപൂര്‍ ജില്ലയിലെ സെന്ദ്രാംപൂര്‍, ആയെംപൂര്‍ ഗ്രാമങ്ങളിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഛത്തീസ്ഗഡ് പൊലീസാണ് കൊലപാതക വിവരം അറിയിച്ചത്. ആഭ്യന്ത മന്ത്രി അമിത് ഷായുടെ ഛത്തീസ്ഗഡ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്.



🇦🇽  അന്തർദേശീയം 🇦🇽

🙏  ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന അമേരിക്കയുടെ ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ എന്നീ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരി
ക്കുന്നത്.



🙏  അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ പേരടക്കമുള്ള കൂടുതല്‍ വിവരങ്ങല്‍ പുറത്തുവിട്ട് പെന്റഗണ്‍. ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്ന പേരില്‍ അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്ന് പെന്റഗണ്‍ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കയുടെ വ്യോമസേന ജനറല്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കി.


🙏 ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. മേഖലയില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും സാധാരണ നിലയിലേക്ക് മടങ്ങണമെന്നും ചര്‍ച്ചയിലാവശ്യപ്പെട്ടതായി മോദി എക്സിലൂടെ അറിയിച്ചു.

🙏  അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്. ചര്‍ച്ചകളുടെ വഴി അമേരിക്ക തകര്‍ത്തെന്നും ആക്രമണം ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ആണവ സമിതി അടിയന്തര യോഗം ചേരും.

🙏  ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും ബലാത്സംഗവും വര്‍ധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമടങ്ങുന്ന ‘ലെവല്‍ 2’ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

🙏 ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിലെ അമേരിക്കയുടെ ഇടപെടല്‍ ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും. യുദ്ധ സാഹചര്യത്തില്‍ അടച്ച വ്യോമ പാത ഇന്ത്യക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം ഇറാന്‍ തുറന്നു കൊടുത്തിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

🙏  അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ഖോറാംഷഹര്‍-4 മിസൈല്‍ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. ഖൊറംഷഹര്‍-4 ഉള്‍പ്പെടെ നാല്‍പ്പതോളം മിസൈലുകള്‍ ഇറാന്‍ ഇന്നലെ രാവിലെ ഇസ്രയേല്‍ ലക്ഷ്യമിട്ട് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്.



🙏 ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ ഇസ്രയേല്‍ പ്രതിരോധസേന ഇറാനിലെ വിവിധകേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്തി. ടെഹ്‌റാനിലെയും പടിഞ്ഞാറന്‍ ഇറാനിലെയും സൈനികത്താവളങ്ങള്‍ക്ക് നേരേയാണ് ഏറ്റവും പുതിയ ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.



🙏  സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ഇന്നലെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

    🏏 കായികം🏏



🙏  ഐപിഎല്‍ ടീമുകളുടെ വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ 11പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ബിസിസിഐ തീരുമാനം. ഇനിമുതല്‍ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികള്‍ അനുവദിക്കില്ല, സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയശേഷമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാവൂ.


🙏  ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് വെറും 6 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് ഇന്ത്യയുടെ 471നെതിരെ 465 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. 99 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെയും വാലറ്റത്തിന്റേയും മികവിലാണ് ഇംഗ്ലണ്ട് 465 റണ്‍സെടുത്തത്.


🙏 രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. 47 റണ്‍സെടുത്ത കെ എല്‍ രാഹുലും 6 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് ക്രീസിലുള്ളത്. 4 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും 30 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ആദ്യ റൗണ്ടിലേ അൻവർ എഫക്ട്! പ്രതീക്ഷിച്ച ലീഡ് നേടാൻ കഴിയാതെ യുഡിഎഫ്, കടുത്ത പോരാട്ടം നൽകി എം സ്വരാജ്

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പിന്നിടുമ്പോൾ പ്രതീക്ഷിച്ച ലീഡ് നേടാനാകാതെ യുഡിഎഫ്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ പി വി അൻവര്‍ വോട്ട് പിടിക്കുന്നത് മണ്ഡലത്തില്‍ നിര്‍ണായകമാകുകയാണ്. എല്‍ഡിഎഫ് യുഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ലീഡ് പോലും വന്നിട്ടില്ല എന്നുള്ളത് സ്വരാജിന് നേട്ടമാണ്.

അഞ്ഞൂറിന് മുകളിൽ ലീഡ് യുഡിഎഫ് പ്രതീക്ഷിച്ചപ്പോൾ അത് 419ലേക്ക് ഒതുങ്ങി. പി വി അൻവര്‍ വോട്ട് നേടുന്നത് തന്നെയാണ് യുഡിഎഫിന്‍റെ വോട്ടിൽ കുറവ് വരുത്തിയതെന്നാണ് വിലയിരുത്തല്‍. ഇപ്പോൾ ആര്യാടൻ ഷൗക്കത്തിന് തൊട്ട് പിന്നിലാണ് എം സ്വരാജ്. യുഡിഎഫിന് മുൻതൂക്കം പ്രതീക്ഷിച്ച റൗണ്ടുകളിൽ പിടിച്ച് നിൽക്കാൻ സാധിക്കുന്നത് എല്‍ഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

സമയം 8.41: വോട്ട് നില

ആര്യാടൻ ഷൌക്കത്ത് -3614

എം സ്വരാജ് 3195

പിവി അൻവർ 1588

എൻഡിഎ 400

നിർണായക വെളിപ്പെടുത്തൽ, ട്രംപിന്‍റെ അന്തിമ തീരുമാനം വന്നത് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ്

വാഷിംഗ്ടണ്‍: ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഡൊണാൾഡ് ട്രംപ് അനുമതി നൽകിയത് ഓപ്പറേഷൻ ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. ബോംബ് വർഷിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഇറാനെ ആക്രമിക്കാനുള്ള അന്തിമ തീരുമാനം യുഎസ് പ്രസിഡന്‍റ് എടുത്തുവെന്ന് വാൻസിന്‍റെ വെളിപ്പെടുത്തൽ. അവസാന നിമിഷം വരെ ദൗത്യം റദ്ദാക്കാൻ ട്രംപിന് കഴിയുമായിരുന്നുവെന്നും എന്നാൽ അദ്ദേഹം മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചുവെന്നും വാൻസ് പറഞ്ഞു.

ദിവസങ്ങളോളം നീണ്ട തീവ്രമായ ആലോചനകൾക്ക് ശേഷമാണ് പ്രസിഡന്‍റിന്‍റെ ഈ തീരുമാനം വന്നത്. ആഭ്യന്തരവും ബാഹ്യവുമായ സമ്മർദ്ദങ്ങൾ വർദ്ധിച്ചുകൊണ്ടിരുന്നു. ഇസ്രയേലിന്‍റെ സൈനിക നീക്കത്തിൽ യുഎസ് ഇടപെടുന്നതിലേക്ക് ചർച്ചകൾ മുന്നോട്ട് പോകുമ്പോൾ, രണ്ടാഴ്ചത്തെ ആലോചനാ കാലാവധി പ്രഖ്യാപിക്കാൻ ട്രംപ് നേരത്തെ തന്‍റെ പ്രസ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നേതൃത്വത്തിൽ നടന്ന നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് അന്തിമ അനുമതി ലഭിച്ചത്.

ഇതൊരു വളരെ നിർണായകമായ നിമിഷമാണെന്നും വൈറ്റ് ഹൗസ് ഇറാന്‍റെ അടുത്ത നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാൻസ് വ്യക്തമാക്കി. യുഎസ് സേനയ്‌ക്കെതിരെ തിരിച്ചടിക്കുമോ അതോ ആണവ അഭിലാഷങ്ങളുമായി മുന്നോട്ട് പോകുമോ എന്നതടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം ഇപ്പോഴും വ്യക്തമല്ല, ഇറാന്‍റെ ഉദ്ദേശങ്ങൾ 24 മണിക്കൂറിനുള്ളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നീണ്ട സൈനിക നടപടികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളെയും വാൻസ് തള്ളിക്കളഞ്ഞു. നീണ്ടുനിൽക്കുന്ന സൈനിക സംഘർഷങ്ങളെക്കുറിച്ച് മറ്റാരെക്കാളും ആശങ്കാകുലനാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്ത് വന്നിരുന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കൾക്ക് അവരുടെ സാഹസിക പ്രകോപനത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തു.