24.5 C
Kollam
Saturday 27th December, 2025 | 10:18:01 AM
Home Blog Page 802

എഴുകോണിൽ ആധുനിക ഫിഷ് മാർക്കറ്റും ഓഫീസ് സമുച്ചയവും: നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി

ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രമായ എഴുകോൺ പഞ്ചായത്തിന്റെ സമഗ്ര വികസനം വിവിധ പദ്ധതികളിലൂടെ നടപ്പാക്കുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.  ആധുനിക ഫിഷ് മാർക്കറ്റ്,  ഓഫീസ് സമുച്ചയം എന്നിവയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുത്തൂരിലെ ഫിഷ് മാർക്കറ്റ് പൂർത്തീകരിച്ചു. നെടുമൺകാവിലെ പുതിയ  മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. മൈലം നെടുവത്തൂർ എന്നീ പഞ്ചായത്തുകളിലും ആധുനിക മാർക്കറ്റുകൾ ഉയരുകയാണ്. നെടുവത്തൂരിൽ പുതിയ തിയറ്റർ സമുച്ചയം വരും. എഴുകോണിൽ ഉയരുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ബിഎംസി റോഡുകളുടെയും, പാലങ്ങളുടെയും നിർമാണം പുരോഗമിക്കുന്നു. മണ്ഡലത്തിൽ പുതിയ വ്യവസായ പാർക്കുകൾ; സോഹോ കമ്പനിയുടെ ഐ ടി കേന്ദ്രം കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂന്ന് നിലകളിലായി പണിയുന്ന ഓഫീസ് സമുച്ചയവും ഓപ്പൺ മത്സ്യ മാർക്കറ്റും മൂന്ന് കോടി രൂപയ്ക്കാണ് നിർമ്മിക്കുന്നത്. അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യം, 10 കടമുറികൾ, ഓഫീസ് സൗകര്യം എന്നിവയും മത്സ്യ മാർക്കറ്റിന്റെ കെട്ടിടത്തിൽ അഞ്ചു മത്സ്യ സ്റ്റാളുകളും, രണ്ടു മാംസ സംസ്കരണ സ്റ്റാളുകളും ഒരുക്കും. മാലിന്യ സംസ്കരണത്തിന് പ്രത്യേക ഇ ടി പി സംവിധാനവും ബയോഗ്യാസ് പ്ലാന്റും ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശ കോർപ്പറേഷനാണ് നിർമാണ ചുമതല.

എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി സുഹർബാൻ, തീരവികസന കോർപ്പറേഷൻ ചെയർമാൻ ഷെയ്ക്ക് പരിത്,  ജില്ല പഞ്ചായത്തംഗം ജയശ്രീ വാസുദേവൻ പിള്ള,  സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ  ടി ആർ ബിജു, എസ് സുനിൽകുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് എച്ച് കനകദാസ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പുരക്കുമേല്‍ ചാഞ്ഞമരങ്ങള്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി എകെ സശീന്ദ്രനും തോമസ് കെ തോമസിനും അന്ത്യശാസനം

തിരുവനന്തപുരം. എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ
തോമസിനും NCP അജിത് പവാർ വിഭാഗത്തിൻെറ അന്ത്യശാസനം.ഒരാഴ്ച്ചക്കകം MLA സ്ഥാനം
രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കാനുളള നടപടി എടുക്കുമെന്നാണ് പ്രഫുൽ പട്ടേൽ അയച്ച കത്തിലെ ഭീഷണി.എന്നാൽ പ്രഫുൽ
പട്ടേലിൻെറ കത്തിന് പാർട്ടി ഭരണഘടനയുടെ പിൻബലം പോലുമില്ലെന്നാണ് ശശീന്ദ്രൻെറ
പ്രതികരണം

NCPയിലെ പിളർപ്പിൽ ശരത് പവാറിനൊപ്പം നിൽക്കുന്നവർ എന്ന നിലയിലാണ് മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസിനും
അജിത് പവാർ വിഭാഗം അന്ത്യശാസനം നൽകിയിരിക്കുന്നത്.പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഇരുനേതാക്കളുംശരത്
പവാറിൻെറ പാർട്ടിയിൽ ചേർന്നവിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെന്നും ഈ
സാഹചര്യത്തിൽ എം.എൽ.എ സ്ഥാനം രാജി വെക്കണമെന്നാണ് അജിത് പവാർ വിഭാഗം
നേതാവ് പ്രഫുൽ പട്ടേൽ അയച്ച കത്തിൽ പറയുന്നത്.കത്ത് ലഭിച്ച് ഒരാഴ്ച്ചക്കകം MLA
സ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാൻ
നടപടി സ്വീകരിക്കുമെന്നും മെയ് 20ന് അയച്ച കത്തിൽ പറയുന്നുണ്ട്.എന്നാൽ അജിത് പവാർ
വിഭാഗത്തിൻെറ അന്ത്യശാസനം NCP സംസ്ഥാന ഘടകം കണക്കിലെടുക്കുന്നില്ല.വർക്കിങ് പ്രസിഡൻ്റ് പദവി NCPയുടെ ഭരണ ഘടനയിലില്ല. അതുകൊണ്ട് തന്നെപ്രഫുൽ പട്ടേലിൻ്റെ കത്തിന് പാർട്ടി ഭരണഘടനയുടെ പിൻബലം പോലുമില്ലെന്നാണ്.NCP
സംസ്ഥാന ഘടകത്തിൻെറ പ്രതികരണം

എന്നാൽ എ കെ ശശീന്ദ്രനെയും,തോമസ് കെ തോമസിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാനാണ്
അജിത് പവാർ പക്ഷത്തിൻെറ തീരുമാനം

കോർപ്പറേഷൻ ശുചീകരണ തൊഴിലാളി നിയമന ലിസ്റ്റിൽ ഇഷ്ടക്കാരെ തിരികെ കയറ്റുന്നു

തിരുവനന്തപുരം കോർപ്പറേഷൻ ശുചീകരണ തൊഴിലാളി നിയമന ലിസ്റ്റിൽ
ഇഷ്ടക്കാരെ തിരികെ കയറ്റുന്നുവെന്ന ആരോപണം ഉന്നയിച്ചു കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചു. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടു കോർപ്പറേഷനുള്ളിലാണ് പ്രതിഷേധ റാലി സംഗമം നടത്തിയത്. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ബിജെപി അംഗങ്ങളും ഭരണകക്ഷി കൗൺസിലർമാരും ഏറ്റുമുട്ടിയിരുന്നു.
671 പേർ ഉൾപ്പെടുന്ന എംപ്ലോയ്മെന്റ് ലിസ്റ്റിൽ നിന്നും കഴക്കൂട്ടം കൗൺസിലർ കവിത ഉൾപ്പെടെയുള്ള 56 പേരെ കോർപ്പറേഷൻ തിരഞ്ഞെടുത്തു..ഇതിൽ അഴിമതി ഉണ്ടെന്നാണ് ബിജെപി കൗൺസിലർമാരുടെ ആരോപണം

കീം,പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി.കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായുള്ള ഹർജിയിൽ പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സുപ്രീംകോടതി. വിദഗ്ധസമിതി റിപ്പോർട്ട് പ്രകാരമാണ് മാറ്റം വരുത്തിയതെന്ന് ഹർജിക്കാർ. പരീക്ഷാഫലത്തിന് ഒരു മണിക്കൂര്‍ മുമ്പുമാത്രമാണ് പ്രോസ്പെക്ടസ് മാറ്റം വരുത്തിയതെന്ന് CBSE വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയിൽ. ഹർജികൾ നാളെ വീണ്ടും പരിഗണിക്കും.

ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം പരീക്ഷഫലത്തിന് ഒരു മണിക്കൂർ മുൻപാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയതെന്ന് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹർജിയെ എതിർത്ത് സുപ്രീംകോടതിയിൽ അറിയിച്ചു.പഴയ രീതി പ്രകാരം സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന് കേരള സിലബസ് വിദ്യാർത്ഥികൾ കോടതിയിൽ.സംസ്ഥാനത്തിന് പ്രോസ്പെക്ടസില്‍ മാറ്റം വരുത്താമെന്നും കേരള സിലബസ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ വാദിച്ചു. പുന ക്രമീകരിച്ച റാങ്ക് പട്ടിക പുറത്തിറങ്ങിയെന്നും പ്രവേശനടപടികളിലേക്ക് കടന്നുവെന്നും സിബിഎസ്ഇ അറിയിച്ചതോടെയാണ് വിഷയത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചത്.

പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സുപ്രീംകോടതി. സർക്കാർ നയമല്ല നടപ്പിലാക്കിയ രീതിയാണ് പ്രശ്നം എന്നും കോടതി നിരീക്ഷിച്ചു.കേരളത്തിൽ ഇതൊരു വലിയ പ്രശ്നമായിരിക്കുകയാണെന്ന് കേരള സിലബസ് വിദ്യാർത്ഥികൾ അറിയിച്ചതോടെയാണ് ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്. സംസ്ഥാന വിദ്യാർത്ഥികളോടുള്ള വിവേചനം കോടതിക്ക് മനസ്സിലായി എന്ന് കേരള സിലബസ് വിദ്യാർത്ഥികളുടെ അഭിഭാഷകൻ പ്രതികരിച്ചു.

നീതിപൂർണമായ ഒരു മാർക്ക് ഏകീകരണ പ്രക്രിയ കൊണ്ടുവരണമെന്നാണ് കേരള സിലബസ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ  ഏകദിന സംരംഭകത്വ ശില്പശാല നാളെ കരുനാഗപ്പള്ളിയില്‍

പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്സ്സും   സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും (സി.എം.ഡി) സംയുക്തമായി  സംഘടിപ്പിക്കുന്ന സൗജന്യ  ഏകദിന സംരംഭകത്വ ശില്പശാല   ജൂലൈ 16 ന്  രാവിലെ 09.30 ന്    ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍  നടക്കും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റസ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ ശില്പശാലയില്‍ ലഭ്യമാകും.  ഉചിതമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്‌മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കും.  ഇതോടൊപ്പം കുറഞ്ഞ മൂലധനത്തില്‍ നാട്ടില്‍ ആരംഭിക്കുവാന്‍ കഴിയുന്ന  നൂതന ബിസിനസ്സ് ആശയങ്ങളും പരിചയപ്പെടാം. താത്പര്യമുള്ള പ്രവാസികള്‍ക്ക്  രാവിലെ വേദിയിലെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ്  ഹെല്‍പ്പ് ഡെസ്‌ക്കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളില്‍  (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയര്‍ക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. താല്പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org  സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

മില്‍മ പാലിന്റെ വില തല്‍ക്കാലം കൂടില്ല

മില്‍മ പാലിന്റെ വില തല്‍ക്കാലം കൂടില്ല. വിഷയത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില കൂട്ടുന്നത് പരിഗണിക്കും. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തെ ആസ്ഥാനത്തു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

വിദഗ്ധസമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടി ഉണ്ടാകുമെന്നും അടുത്ത മാസം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ മലബാര്‍ മേഖല ഇതിനെ അനുകൂലിച്ചില്ല.
പാല്‍ വില ലിറ്ററിന് 3-4 രൂപ വര്‍ധിപ്പിക്കുന്നതാണ് ആലോചിച്ചിരുന്നത്. പാലിന് 2019 സെപ്റ്റംബറില്‍ ലിറ്ററിന് 4 രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് 6 രൂപയും മില്‍മ കൂട്ടിയിരുന്നു.

പൂട്ടിക്കും പൂട്ടിക്കും, കേരേം ഞങ്ങള് പൂട്ടിക്കും

കേരഫെഡിന് ചരമഗീതം കുറിച്ച് മാനേജ്മെൻറ് . സംസ്ഥാന കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി എംഎൽഎ

കരുനാഗപ്പള്ളി. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലം കേരഫെഡ് അടച്ചുപൂട്ടലിൻ്റെ വക്കിൽ. സെക്രട്ടറിയേറ്റിൽ നിന്നും ഡെപ്യൂട്ടേഷൻ വന്ന സെക്ഷൻ ഓഫീസർമാർ. ഫിനാൻസ്, എക്സ്റ്റൻഷൻ, മാർക്കറ്റ് എന്നീ മേഖലകളിൽ വരുത്തിയ കെടുകാര്യസ്ഥത മൂലമാണ് കേരഫെഡ് തകർച്ചയ്ക്ക് കാരണമായത് എന്നാണ് ആക്ഷേപം. മാർക്കറ്റിംഗിങ്ങിൽ
ഉന്നത ക്വാളിഫിക്കേഷൻ ഉള്ളവർ
ഫിനാൻസ് . അഗ്രികൾച്ചർ എന്നീമേഖലകളിൽ ഉന്നത യോഗ്യതയുള്ള പ്രൊഫഷണലുകൾഎന്നിവർ കൈകാര്യം ചെയ്തിരുന്ന മേഖലയിൽ ആണ് സെക്രട്ടറിയേറ്റിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന ഈ മേഖലയിൽ പരിചയമില്ലാത്തവർക്ക് ചുമതല നൽകിയത്.

കാലങ്ങളായി ഓണം വിപണിക്കായി കൺസ്യൂമർഫെഡ് 2000 ടൺ, സപ്ലൈകോ 500 ടൺ,
ഡിസ്ട്രിബ്യൂട്ടേഴ്സ് 2500ടൺ, ഇങ്ങനെആകെ 5000 ടൺ കേരവെളിച്ചെണ്ണയാണ് കേരഫെഡ് വിപണനം നടത്തീവന്നിരുന്നത്. ഇതിനായി ജനുവരി മാസത്തിൽ 8500 ടൺ കൊപ്ര സംഭരിക്കുവാൻ നോട്ട് തയ്യാറാക്കുകയും അത് ബോർഡിൻറെ അനുമതി നേടുകയും ചെയ്യ്ത് കൊപ്ര സംഭരിക്കുന്ന നടപടികളാണ് നടന്നുവന്നിരുന്നത്. എന്നാൽ കൊപ്ര സുലഭമായി ലഭിക്കുന്ന ഫെബ്രുവരി മാർച്ച് മാസങ്ങളിൽ 135 രൂപമാത്രം കിലോയ്ക്ക് വിലയുള്ള കൊപ്ര സംഭരിക്കാത്തത് കാരണം കേരഫെഡിൽ അതി രൂക്ഷമായ കൊപ്ര ക്ഷാമത്തിന് ഇടയാക്കുകയും തൽഫലമായി നിലവിലെ കൊപ്ര വില കിലോയ്ക്ക് 270 രൂപയ്ക്ക് സംഭരിക്കുന്ന അവസ്ഥയുണ്ടായി.ഇത് കാരണം ഒരു ലിറ്ററിന് അഞ്ചു രൂപ ലാഭത്തിൽ 210 രൂപയ്ക്ക് വിറ്റുകൊണ്ടിരുന്ന കേര വെളിച്ചെണ്ണ ഇപ്പോൾ ലിറ്ററിന് 30 രൂപ നഷ്ടത്തിൽ ഇന്ന് 419 രൂപയ്ക്ക് വിൽക്കേണ്ട അവസ്ഥ വന്നു. തത്ഫലമായി മാർക്കറ്റിലെ വെളിച്ചെണ്ണ വിലകയറ്റം പിടിച്ചു നിർത്തുവാൻ കേരഫെഡിന് കഴിയാതെ വന്നു.

മുൻ വർഷങ്ങളിൽ പത്തും പതിനഞ്ചും കോടി രൂപ ഓരോ വർഷവും ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കേരഫെഡ് ഇപ്പോഴത്തെ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം അടച്ചു പൂട്ടലിന്റെ വക്കിലാണ്.കേരഫെഡ് സ്ഥാപനം നിലനിൽക്കുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടൽ നടത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർഎതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. കേരഫെഡിന്റെ നിരുത്തരവാദപരമായ പ്രവർത്തനത്തെ സംബന്ധിച്ച് മുൻപ് നിയമസഭയിൽ സബ്‌മിഷനിലൂടെ ഈ വിഷയം അവതരിപ്പിച്ചിട്ടുള്ളതാണെന്നും എം എൽ എ അറിയിച്ചു

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം തടഞ്ഞു

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം തടഞ്ഞു. സംസ്കാരത്തിന് തൊട്ടുമുന്‍പാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലുണ്ടായത്. മൃതദേഹം മോര്‍ച്ചറിയിലേക്ക്  തിരിച്ചുകൊണ്ടുപോയി. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെെ കോണ്‍സുലേറ്റിലേക്ക് വിളിപ്പിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടക്കുന്നു. 
മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഷാര്‍ജയില്‍ നടത്താനുള്ള നീക്കം തടയണമെന്ന് അമ്മ ശൈലജ അപേക്ഷിച്ചിരുന്നു. വിപഞ്ചികയുടേയും കുഞ്ഞിന്‍റെയും മൃതദേഹം നാട്ടിലെത്തിക്കണം. നാട്ടില്‍ സംസ്കരിക്കണമെന്നും ഇതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നും അമ്മ  ഷൈലജ ആവശ്യപ്പെട്ടു.

യുവതി ജീവനൊടുക്കിയതില്‍ അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറിയേക്കും. അതിനിടെ    മകളുടേയും പേരക്കുട്ടിയുടേയും മരണത്തില്‍ ഔദ്യോഗികമായി പരാതി നല്‍കുന്നതിനായി   വിപഞ്ചികയുടെ അമ്മ ഷാര്‍ജയിലെത്തി. അതേസമയം വിപഞ്ചികയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ എന്നു നടക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു 



നിലവില്‍ കുണ്ടറ പൊലീസ് റജിസ്റ്റര്‍ ചെയ്ത  കേസ്  ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷിക്കും. തുടര്‍നടപടികളുടെ ഭാഗമായി കേസ് ക്രൈബ്രാഞ്ചിനു കൈമാറിയേക്കും.  വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്, സഹോദരി, അച്ഛന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  വിദേശത്തായതിനാല്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയേക്കും.എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്നേ  വിപഞ്ചികയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിപഞ്ചികയുടേയും കുഞ്ഞിന്‍റേയും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നുള്ള കുടുംബത്തിന്‍റെ ആരോപണം പരാതിയായി തന്നെ  ഭരണകൂടത്തെ അറിയിക്കാനാണ് അമ്മ ഷാര്‍ജയിൽ എത്തിയത്.

പ്രവാസി സുവർണ്ണ-‘മികവ് -25’പുരസ്കാരങ്ങൾ


തിരുവനന്തപുരം: കേരളാ പ്രദേശ പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ‘പ്രവാസി സുവർണ്ണ പുരസ്കാരം’ സൂര്യപ്രഭ ഗ്രൂപ്പ് എം ഡി കെ പി മോഹനും മികച്ച പ്രവർത്തനത്തിനുള്ള ‘മികവ് -25’ പുരസ്‌കാരം  ടി ജെ മാത്യുവിനും ലഭിച്ചു.
ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ   കോൺഗ്രസ് നേതാവ് കെ മുരളീധരൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, ഡോ. ജിജി തോംസൺ, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ, അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ്, വിഎസ് ശിവകുമാർ എന്നിവർ പ്രസംഗിച്ചു.

കര്‍ക്കിടകവാവ്:ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

കര്‍ക്കിടകവാവ് ബലിതര്‍പണത്തിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ചേര്‍ന്ന യോഗം വിലയിരുത്തി. താലൂക്ക്തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലും തിരുമുല്ലവാരം, മുണ്ടയ്ക്കല്‍ പാപനാശം എന്നിവിടങ്ങളിലെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് സബ് കലക്ടറുടെ നേതൃത്വത്തിലും പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചു.
സുരക്ഷക്രമീകരണചുമതല സിറ്റി-റൂറല്‍ പൊലിസ് മേധാവികള്‍ക്കാണ്.  ലൈഫ് ഗാര്‍ഡുകള്‍, സ്‌കൂബ മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനം ഫയര്‍ഫോഴ്സ്-ടൂറിസം വകുപ്പുകള്‍ ഉറപ്പാക്കണം.  തീരദേശ റോഡിലെ അറ്റകുറ്റപണികള്‍ തീര്‍ക്കാനും നിര്‍ദേശം നല്‍കി.
റോഡില്‍ പൈപ്പ്സ്ഥാപിക്കാനായി തിരുമുല്ലവാരത്ത് എടുത്ത കുഴികള്‍ വാട്ടര്‍ അതോറിറ്റി നികത്തി പൂര്‍വസ്ഥിതിയിലാക്കണം. ഇരവിപുരം മുതല്‍ മുണ്ടയ്ക്കല്‍ പാലംവരെയുള്ള  പാത  കോര്‍പ്പറേഷന്‍ നവീകരിക്കണം. മുണ്ടയ്ക്കല്‍ പാപനാശം ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ദിശാസൂചിക ബോര്‍ഡുകളും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കാന്‍ കെ എസ് ഇ ബി, പൊതുമരാമത്ത് വകുപ്പുകളെ ചുമതലപ്പെടുത്തി.
ബലിതര്‍പ്പണകേന്ദ്രങ്ങളില്‍ ശൗചാലയങ്ങള്‍ ഒരുക്കണം. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഡോക്ടര്‍, നഴ്‌സ് എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കണം. ഹരിത ചട്ടങ്ങളുടെഭാഗമായി വേസ്റ്റ്ബിന്നുകള്‍ ഏര്‍പ്പെടുത്തണം.  കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ നടപടികള്‍ സ്വീകരിക്കണം. ആവശ്യമെങ്കില്‍ ടാങ്കര്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണം.
ഭക്തജനങ്ങള്‍ക്ക് വന്നുപോകാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  ദേവസ്വം ബോര്‍ഡ് അധികമായി തൊഴിലാളികളെ നിയോഗിക്കണം. പ്രദേശം ലഹരിരഹിതമാക്കുന്നതിന് പോലീസ്,  എക്‌സൈസ് വകുപ്പുകളുടെ    പരിശോധനയും നീരീക്ഷണവും ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
സബ് കലക്ടര്‍ നിഷാന്ത് സിഹാര, എ.ഡി.എം ജി നിര്‍മല്‍കുമാര്‍, ക്ഷേത്രഭരണസമിതി-ദേവസ്വം ഭാരവാഹികള്‍, വിവിധ  വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.