26.9 C
Kollam
Saturday 27th December, 2025 | 03:54:28 PM
Home Blog Page 799

സ്വകാര്യ വിവരങ്ങൾ ചോർന്നു‍; അഫ്ഗാൻ പൗരന്മാരെ യുകെയിലേക്ക് പുനരധിവസിപ്പിക്കാന്‍ ബ്രിട്ടൻ രഹസ്യ പദ്ധതി തയാറാക്കി

ലണ്ടന്‍: ആയിരക്കണക്കിനു അഫ്ഗാനികളെ യുകെയിലേക്ക് പുനരധിവസിപ്പിക്കാൻ ബ്രിട്ടൻ രഹസ്യ പദ്ധതി തയാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. 2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയതിനു പിന്നാലെ 19,000 പേരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതിനെത്തുടർന്നാണ് പദ്ധതി തയാറാക്കിയതെന്നാണ് വിവരം.

യുകെയിലേക്ക് പുനരധിവാസത്തിനായി അപേക്ഷിച്ചവരുടെ വിവരങ്ങളാണ് ചോർന്നത്. പ്രതിരോധ മന്ത്രായലത്തിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ പിഴവാണ് വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുവരെ 4,500 അഫ്ഗാനികൾ യുകെയിൽ എത്തിയിട്ടുണ്ട്.

സ്വകാര്യ വിവരങ്ങൾ ചോർന്നവരുടെ പുതിയ പുനരധിവാസ പട്ടിക തയാറാക്കിയാണ് രഹസ്യ പദ്ധതി രൂപികരിച്ചത്. ബ്രിട്ടിഷ് സേനയെ സഹായിച്ച പാർലമെന്റ് അംഗങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സ്വകാര്യ വിവരങ്ങള്‍ ചോർന്നവരുടെ പട്ടികയില്‍ ഉൾപ്പെടുന്നു. സ്വകാര്യ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പ്രതിരോധ മന്ത്രി ജോൺ ഹെയ്‌ലി ക്ഷമാപണം നടത്തി. ‘‘സ്വകാര്യ വിവരങ്ങള്‍ ചോർന്നത് ഗുരുതരമായ വീഴ്ചയാണ്. മൂന്ന് വർഷങ്ങൾക്കു മുൻപ് മുൻ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴാണ് വിവരങ്ങൾ ചോർന്നത്. പക്ഷേ, വിവരങ്ങൾ ചോർന്ന എല്ലാവരോടും ഞാൻ ക്ഷമാപണം നടത്തുന്നു.’’ – ജോൺ ഹെയ്‌ലി പറ‍ഞ്ഞു.

സ്വകാര്യ ബസുടമകളുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും

സ്വകാര്യ ബസുടമകളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് മൂന്നരയ്ക്ക് മന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചര്‍ച്ച. ഈ മാസം 22-ാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്.
വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

സപ്ലൈക്കോയിൽ അവസരം!പരീക്ഷയില്ല, പരിചയസമ്പത്തും വേണ്ട!₹15,000 ശമ്പളത്തിൽ

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈക്കോ) ഇലക്ട്രീഷ്യൻ അപ്രന്റീസ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പരീക്ഷയും മുൻപരിചയവും ആവശ്യമില്ലാത്ത ഈ അവസരം ഫ്രഷേഴ്സിനും പ്രയോജനപ്പെടുത്താം.
ഒഴിവുകൾ: അപ്രന്റീസ് ട്രെയിനീ ഇലക്ട്രീഷ്യൻ (കരാർ അടിസ്ഥാനത്തിൽ)
യോഗ്യത:
* ഐടിഐ (ഇലക്ട്രിക്കൽ)
* അല്ലെങ്കിൽ, ഇലക്ട്രിക്കലിൽ ഡിപ്ലോമ
* അല്ലെങ്കിൽ, ബിടെക് ഇലക്ട്രിക്കൽ
പ്രായപരിധി: 30 വയസ്സ് വരെ.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹15,000 ലഭിക്കും.
അഭിമുഖം:
* തീയതി: ജൂലൈ 17
* സമയം: രാവിലെ 11 മണിക്ക്
* സപ്ലൈക്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ പോർട്ടലിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, ഏറ്റവും പുതിയ സി.വി. സഹിതം അഭിമുഖത്തിന് ഹാജരാകുക.
* അഭിമുഖസമയത്ത് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ കൈവശം കരുതുക. അസ്സൽ സർട്ടിഫിക്കറ്റുകൾ ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0484 2203077 എന്ന നമ്പറിൽ ബന്ധപ്പെടുക.

കേരളാ സർവകലാശാലയിലേ പ്രതിസന്ധി,പി എസ് ഗോപകുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി.കേരളാ സർവകലാശാലയിലേ പ്രതിസന്ധി. ബിജെപി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക

സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട ആരംഭിച്ച സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. സർവകലാശാലയ്ക്ക് സംരക്ഷണം ഒരുക്കണമെന്നാണ് പി എസ് ഗോപകുമാറിന്റെ ഹർജിയിലെ ആവശ്യം

കത്തികൊണ്ട് സ്വയം കുത്തിയ ആളിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ആംബുലൻസ് മറഞ്ഞു

പന്തളം. മുളമ്പുഴയിൽ കത്തികൊണ്ട് സ്വയം കുത്തിയാളിനെ അടൂർ ആശുപത്രിയിലേക്ക് കൊണ്ടു പോയ ആംബുലൻസ് മറഞ്ഞു.അടൂർ ഹൈസ്കൂളിന് സമീപമാണ് സംഭവം. മുളമ്പുഴ മാലെത്ത് ശ്രീകാന്ത്(40) ആണ് മദ്യപിച്ചു സ്വയം കുത്തിയത്.അപകടത്തിൽ ആംബുലൻസ് ഡ്രൈവർ, രോഗിയുടെ സഹായി എന്നിവർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ രോഗിയുടെ സഹായി എന്നിവരെ കോട്ടയംമെഡിക്കൽ കോളേജിലേക്ക്മാറ്റി

​ഗുഹയിൽ കഴിഞ്ഞിരുന്ന റഷ്യൻ യുവതിയുടെ പങ്കാളിയെ കണ്ടെത്തി, ഇസ്രയേൽ പൗരനായ ഇയാൾ ഇന്ത്യയിൽ വസ്ത്രവ്യാപാര വ്യവസായി

ബെംഗളൂരു: കർണാടകയിലെ വനത്തിനുള്ളിലെ ഗുഹയിൽ റഷ്യൻ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുങ്ങളിൽ ഒരാളെ പ്രസവിച്ചത് ഗോവയിലെ ഒരു ഗുഹയിൽ വച്ചാണെന്നും പിന്നീടാണ് കർണാടകയിലേക്ക് വന്നതെന്നും 40 വയസ്സുകാരിയായ നിന കുട്ടീന പറഞ്ഞു. നിനയെയും രണ്ടു പെൺകുട്ടികളെയും ജൂലൈ ഒൻപതിനാണ് ഗോകർണത്തിനു സമീപമുള്ള വനത്തിൽനിന്ന് കണ്ടെത്തിയത്. കുട്ടികളുടെ പിതാവ് ഇപ്പോൾ ഇന്ത്യയിൽ ഉള്ള ഇസ്രയേൽ പൗരനാണെന്നും നിന വെളിപ്പെടുത്തി. നിലവിൽ ബെംഗളൂരുവിലെ ഡിറ്റൻഷൻ സെന്ററിൽ കഴിയുകയാണിവർ.

ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു മകനെ നഷ്ടപ്പെട്ടെന്നും ഗോകർണയിലേക്ക് വന്നത് ആത്മീയതയ്ക്കു വേണ്ടി ആയിരുന്നില്ലെന്നും എന്നാൽ പ്രകൃതി നല്ല ആരോഗ്യം തന്നുവെന്നും നീന വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. നിനയുടെ പങ്കാളിയായ ഇസ്രയേൽ പൗരനെ കണ്ടെത്താൻ കഴിഞ്ഞതായി ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസ് (ഫെറോ) പ്രതിനിധി അറിയിച്ചു. ഇയാൾ ബിസിനസ് വീസയിൽ ഇന്ത്യയിൽ കഴിയുകയാണ്. വസ്ത്രവ്യാപാര രംഗത്താണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും ചൊവ്വാഴ്ച ഇയാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഫെറോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നിനയുടെയും കുട്ടികളുടെയും മടക്ക ടിക്കറ്റ് സ്പോൺസർ ചെയ്യാനാകുമോ എന്നറിയാനാണ് ഇയാളെ ഉദ്യോഗസ്ഥർ കണ്ടത്.

കുട്ടികളുടെ പിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ നിന തയാറായിരുന്നില്ല എന്നും ഒടുവിൽ കൗൺസലറുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 2017ലോ 2018ലോ ആണ് നിനയും ഇസ്രയേൽ പൗരനും തമ്മിൽ പരിചയപ്പെടുന്നത്. ഇരുവരും പിന്നീടു പ്രണയത്തിലായി. ഇതിനുശേഷം ഇയാൾ തിരിച്ച് നാട്ടിലേക്കു പോയെന്നും നിന പറയുന്നു. കുട്ടികൾ ജനിച്ച സമയം ഒപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് നിന പറയുന്നത്. നിനയുടെ മറ്റൊരു കുട്ടി ഇപ്പോൾ റഷ്യയിലുണ്ടെന്നും അധികൃതർ പറഞ്ഞു.

വനത്തിനുള്ളിൽ സന്തോഷമായിരുന്നെന്നും ആദ്യമായാണ് തന്റെ കുട്ടികൾ ആശുപത്രിയും ഡോക്ടർമാരെയും കാണുന്നതെന്നും നിന പറഞ്ഞു. ‘‘എന്റെ കുട്ടികൾ വനത്തിനുള്ളിൽ സന്തോഷവതികളായിരുന്നു. വെള്ളച്ചാട്ടത്തിൽ കുളിച്ചു. നല്ല സ്ഥലത്ത് ഉറങ്ങിയിരുന്നു. കളിമണ്ണുപയോഗിച്ച് ശില്പനിർമാണവും ചിത്രരചനയും അവർ പഠിച്ചു. ഞങ്ങൾ നന്നായി നല്ല ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നു. ഞാൻ ഇരുപതോളം രാജ്യങ്ങളിൽ യാത്ര ചെയ്യുകയും അവിടങ്ങളിലെ വനങ്ങളിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. കാരണം ഞങ്ങൾ പ്രകൃതിയെ സ്നേഹിക്കുന്നു.’’–നിന പറഞ്ഞു.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയ സംഭവം: വിധി പകർപ്പ് ആധികാരികം തന്നെ, ഉത്തരവ് സനായിലെ കോടതിയുടേതെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

കോഴിക്കോട്: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധി പകർപ്പ് ആധികാരികം തന്നെയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വിധി പകർപ്പിന്റെ ആധികാരികതയിൽ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ് സനായിലെ കോടതിയുടെത് തന്നെയാണെന്നും ഓഫീസ് അറിയിച്ചു. വിധി പകർപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിനെതിരെയാണ് കാന്തപുരത്തിന്റെ ഓഫീസ് രം​ഗത്തെത്തിയത്.

കാന്തപുരത്തിന്റെ വാട്ടർ മാർക്ക് പതിപ്പിച്ചതാണ് ചിലർ വിവാദം ആക്കുന്നത്. കാന്തപുരം ഒന്നും ചെയ്തില്ലെന്ന പ്രചാരണം വന്നപ്പോഴാണ് വാട്ടർമാർക്ക് ഇടാൻ തീരുമാനിച്ചത്. വാട്ടർ മാർക്ക് ഇല്ലാതെ പുറത്തുവിട്ടാൽ മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.

അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരും. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം. വിഷയത്തിൽ ഇടപെട്ടതായി കാട്ടി കൂടുതൽ പേർ രംഗത്തെത്തുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, അതിശക്ത മഴയ്ക്ക് സാധ്യത; 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു,

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് മഴ കനക്കാൻ കാരണം. അടുത്ത മൂന്ന് ദിവസവും വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 18ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 19ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്.

ജൂലൈ 18ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ജൂലൈ 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജസ്ഥാന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി. ജാർഖണ്ഡിന് മുകളിലെ തീവ്ര ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

പത്രം മലയാള ദിനപത്രങ്ങളിലൂടെ…2025 | ജൂലൈ 16 | ബുധൻ 1200 | മിഥുനം 32 |  ഉത്രട്ടാതി

🗞️സംസ്ഥാനത്ത് നിപ; 675 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്ത് നിപ വൈറസ് ഭീതി തുടരുന്നതിനിടെ, വിവിധ ജില്ലകളിലായി ആകെ 675 പേർ നിപ സമ്പര്‍ക്കപ്പട്ടികയിൽ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
പുതിയ കണക്കുകൾ പ്രകാരം, നിപ സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയുമായി സമ്പര്‍ക്കത്തിൽ വന്ന 178 പേർ പാലക്കാട് ജില്ലയിൽ നിരീക്ഷണത്തിലാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെയാണ്:
* മലപ്പുറം: 210 പേർ
* പാലക്കാട്: 347 പേർ
* കോഴിക്കോട്: 115 പേർ
* എറണാകുളം: 2 പേർ
* തൃശൂർ: 1 പേർ
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ നിരീക്ഷിക്കുകയും ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്യുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

🗞️സംസ്ഥാനത്ത് പാൽ വില ഉടൻ വർധിക്കില്ല: മിൽമ
സംസ്ഥാനത്ത് പാൽ വില ഉടൻ വർധിക്കില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. വില വർധനവ് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. സമിതിയുടെ പഠന റിപ്പോർട്ടിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. വില വർധനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🗞️സ്‌കൂൾ സമയമാറ്റം: ഹൈക്കോടതി നിർദേശപ്രകാരമെന്ന് മന്ത്രി വി. ശിവൻകുട്ടി; ചർച്ചയ്ക്ക് തയ്യാറെന്നും അറിയിച്ചു
തിരുവനന്തപുരം: സ്കൂൾ സമയമാറ്റ വിഷയത്തിൽ പിന്നോട്ട് പോകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഈ വിഷയത്തിൽ തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരെയും ബോധ്യപ്പെടുത്താൻ താൻ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

🗞️നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു: കേരളത്തിന് ആശ്വാസം!
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ താൽക്കാലികമായി നീട്ടിവെച്ചത് കേരളത്തിന് വലിയ ആശ്വാസമായി. ഇത് വലിയ പ്രതീക്ഷ നൽകുന്ന വാർത്തയാണെന്ന് എല്ലാവരും പറയുന്നു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് പ്രശംസ
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലുകൾ പ്രധാന പങ്കുവഹിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളെ കേരളം ഒന്നടങ്കം അഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ പ്രതികരണം
മുഖ്യമന്ത്രി പിണറായി വിജയൻ ഈ നീക്കം ആശ്വാസകരവും പ്രതീക്ഷ നൽകുന്നതുമാണെന്ന് പറഞ്ഞു. കാന്തപുരത്തെയും നിമിഷപ്രിയക്ക് വേണ്ടി പ്രവർത്തിക്കുന്ന ‘ആക്ഷൻ കൗൺസിലി’നെയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാവരുടെയും ശ്രമങ്ങൾ എത്രയും വേഗം പൂർണ്ണ വിജയത്തിലെത്തട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
മറ്റ് പ്രമുഖർ
മന്ത്രിമാരായ വീണാ ജോർജ്, ആർ. ബിന്ദു, വി. ശിവൻകുട്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എം.പി. തുടങ്ങിയ നിരവധി നേതാക്കളും കാന്തപുരത്തിന്റെ ഇടപെടലിനെ പ്രശംസിച്ച് രംഗത്തെത്തി. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള ഈ ശ്രമങ്ങൾക്ക് എല്ലാവരും പിന്തുണ നൽകി.
തുടർന്നും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

🗞️യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കുന്നതിൽ നിർണായക ഇടപെടലുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ അഭ്യർത്ഥനയെ തുടർന്നാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്ന് കാന്തപുരം അറിയിച്ചു.
യെമനിലെ സൂഫി പണ്ഡിതരുമായുള്ള അടുത്ത ബന്ധമാണ് ഈ വിഷയത്തിൽ തന്നെ സമീപിക്കാൻ ചാണ്ടി ഉമ്മനെ പ്രേരിപ്പിച്ചത്. ഒരു ഇന്ത്യൻ പൗരൻ വിദേശത്ത് വധശിക്ഷ കാത്ത് കഴിയുമ്പോൾ മനുഷ്യത്വപരമായ പരിഹാരം കാണേണ്ടത് ദേശീയ താല്പര്യമാണെന്ന ബോധ്യത്തിലാണ് താൻ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
യെമനിലെ മത പണ്ഡിതരുമായി ബന്ധപ്പെട്ട കാന്തപുരം, മനുഷ്യത്വപരമായ ഇടപെടലിനാണ് അവരോട് ആവശ്യപ്പെട്ടത്. ദയാധനം സമാഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു. യെമൻ ജനതയ്ക്ക് സ്വീകാര്യരായ പണ്ഡിതരെയാണ് താൻ ബന്ധപ്പെട്ടതെന്നും, ആ രാജ്യത്തെ മുഴുവൻ ജനങ്ങളും അവരെ അംഗീകരിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.

🗞️  നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു; പ്രതികരണവുമായി ഗവർണർ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഈ വാർത്തയിൽ സന്തോഷം പ്രകടിപ്പിച്ചു. ഇത് വളരെ ആശ്വാസകരമായ വാർത്തയാണെന്നും, കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും ഗവർണർ പറഞ്ഞു. ശുഭവാർത്ത ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

🗞️നിമിഷപ്രിയയുടെ വധശിക്ഷ: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതീക്ഷ പ്രകടിപ്പിച്ചു
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വിഷയത്തിൽ യെമനിൽ നിന്ന് വരുന്ന വാർത്തകൾ പ്രതീക്ഷ നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതിൽ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ വിഷയത്തിൽ മോദി സർക്കാർ വളരെ ശ്രദ്ധാപൂർവ്വമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം നിമിഷപ്രിയയോട് കരുണ കാണിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി🗞️യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസിൽ സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. നിമിഷപ്രിയയുടെ കാര്യത്തിൽ സർക്കാർ മനുഷ്യത്വപരമായ നിലപാടാണ് സ്വീകരിച്ചതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.


🗞️ ഗഗൻയാൻ ദൗത്യത്തിൽ നിർണ്ണായക ചുവടുവെപ്പ്: ശുഭാംശു ശുക്ലയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് മോദി എക്സിൽ കുറിച്ചു.
“ബഹിരാകാശയാത്രികൻ എന്ന നിലയിൽ, ശുഭാംശു ശുക്ല തന്റെ സമർപ്പണം, ധൈര്യം എന്നിവയിലൂടെ ഒരു ബില്യൺ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകി,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ പദ്ധതിയുടെ പുരോഗതിയിലെ ഒരു നിർണായക ഘട്ടമായാണ് ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്.

🗞️KTU വിസി നിയമനം: സർക്കാർ പട്ടിക ഗവർണർക്ക് കൈമാറി
കൊച്ചി: കേരള സാങ്കേതിക സർവകലാശാല (KTU) താത്കാലിക വൈസ് ചാൻസലറെ (വിസി) നിയമിക്കുന്നതിനായി പരിഗണിക്കേണ്ടവരുടെ മൂന്നംഗ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് തൊട്ടുപിന്നാലെയാണിത്. രാജ്ഭവൻ അപ്പീലിന് പോകും മുൻപേ സർക്കാർ പട്ടിക സമർപ്പിച്ചു.

🗞️കേരള സര്‍വകലാശാലയില്‍ വിസി – റജിസ്ട്രാര്‍ പോര് തുടരുന്നു. റജിസ്ട്രാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി മോഹന്‍ കുന്നുമ്മല്‍ പുതിയ ഉത്തരവിറക്കി. ഡ്രൈവറുടെ കൈയ്യില്‍ നിന്നും സെക്യൂരിറ്റി ഓഫീസര്‍ കാറിന്റെ താക്കോല്‍ വാങ്ങി രജിസ്ട്രാറുടെ ചുമതല നല്‍കിയ മിനി കാപ്പനെ ഏല്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

🗞️  സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ പോഷ് ആക്ട് കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. 2013ലെ പോഷ് ആക്ട് പ്രകാരം അതത് സ്ഥാപനങ്ങളിലെ പരാതി നിര്‍വഹണ ആഭ്യന്തര കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ പറ്റി തൊഴിലുടമകള്‍ക്ക് ഇപ്പോഴും ധാരണയില്ലെന്നും അവര്‍ പറഞ്ഞു. എറണാകുളം ജില്ല കളക്ടറേറ്റില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

🗞️ തൃശ്ശൂരില്‍ മുന്നറിയിപ്പ് വക വെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വള്ളത്തില്‍ നിന്നും 14 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 500 കിലോ അയലക്കുഞ്ഞുങ്ങളെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

🗞️വനത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്തതിന് സ്വകാര്യ റിസോര്‍ട്ട് അധികൃതര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കല്‍പ്പറ്റ റെയിഞ്ച് പരിധിയിലെ മണ്ടലഭാഗം വനത്തിലൂടെ പോകുന്ന റോഡാണ് ഇതിന് സമീപത്തെ ഗ്രീന്‍വുഡ് വില്ലാസ് റിസോര്‍ട്ടിന്റെ ആളുകള്‍ അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്തതെന്ന് വനംവകുപ്പ് അറിയിച്ചു. നാട്ടുകാര്‍ വിവരം നല്‍കിയതോടെ കല്‍പ്പറ്റ സെക്ഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി ഇത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

🗞️മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിലിന്റെ പാര്‍ട്ടി അംഗത്വം പുതുക്കും. അംഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശുപാര്‍ശ തള്ളിക്കൊണ്ട് സിപിഐ എക്സിക്യൂട്ടീവിന്റേതാണ് നിര്‍ദേശം. കൂടാതെ, അംഗത്വം പുതുക്കി നല്‍കാന്‍ ജില്ലാ ഘടകത്തിനോട് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെടുകയും ചെയ്തു.

🗞️മലപ്പുറത്തെ മുഴുവന്‍ അങ്കണവാടികളിലും സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പൂര്‍ത്തീകരിച്ചു. എല്ലാ അങ്കണവാടികളിലും എയര്‍കണ്ടീഷന്‍ സൗകര്യം, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം മോഡേണ്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, സ്റ്റോറേജ് ബിന്നുകള്‍,മിക്സി ഗ്രൈന്‍ഡറുകള്‍ തുടങ്ങി സജ്ജീകരണങ്ങളും ഒരുങ്ങിയിട്ടുണ്ട്.സമ്പൂര്‍ണ്ണ ഹൈടെക് അങ്കണവാടികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് മന്ത്രി ശ്രീ.ജയന്ത് ചൗധരി നാളെ മലപ്പുറം ടൗണ്‍ഹാളില്‍ വച്ച് നിര്‍വഹിക്കും.

🗞️ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പ്രഫുല്‍ പട്ടേലിനോട് പാര്‍ട്ടി ഭരണഘടന വായിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന്‍. ഭരണഘടന പ്രകാരം പാര്‍ട്ടിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഇല്ല. ഇല്ലാത്ത പദവിയുടെ പേരില്‍ അധികാരം പ്രയോഗിക്കാന്‍ കഴിയില്ല. എനിക്കോ തോമസ് കെ തോമസിനോ കത്തയക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. അതിനാല്‍ തന്നെ കത്ത് ഗൗരവമായി എടുക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

🗞️ചൂരല്‍മല റോഡ് കടന്നുപോകുന്ന താഞ്ഞിലോട് പ്രദേശത്ത് രൂക്ഷമായ വന്യമൃഗശല്യത്തില്‍ പരിഹാരം കാണാത്ത വനം വകുപ്പിന്റെ നടപടിക്കെതിരെ താഞ്ഞിലോട് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. രാവിലെ എഴരയോടെയാണ് സമരം തുടങ്ങിയത്. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതോടെ പൊലീസ് സമരക്കാരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. വീണ്ടും സമരക്കാര്‍ ഒത്തുകൂടിയെങ്കിലും നേതൃത്വം നല്‍കിയവരെ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

🗞️കൊച്ചിയില്‍ കെഎസ്ആര്‍ടിസി ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള കെഎസ്ആര്‍ടിസിയുടെ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ നാടാകെ ആഗ്രഹിച്ചിരുന്ന സംവിധാനമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

🗞️  ഏറ്റുമാനൂര്‍ നീറിക്കാട്ട് രണ്ട് പെണ്‍മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റുമാനൂര്‍ പൊലീസ് രേഖകള്‍ കൈമാറണമെന്നും നാല് മാസത്തിനകം ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. പെണ്‍മക്കളുമായി മീനച്ചിലാറ്റില്‍ ചാടിയാണ് അഭിഭാഷകയായിരുന്ന ജിസ്‌മോള്‍ ആത്മഹത്യ ചെയ്തത്.

🗞️ കണ്ണൂര്‍ പയ്യന്നൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി ആഷിഖ് (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. നാട്ടുകാരും പയ്യന്നൂര്‍ ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

🗞️  പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് തച്ചമ്പാറക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. തൃക്കല്ലൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അസീസ്(52), യാത്രക്കാരന്‍ അയ്യപ്പന്‍ക്കുട്ടി(60) എന്നിവരാണ് മരിച്ചത്.

🗞️  ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണു മരിച്ചയാളുടെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പന്തളം സ്വദേശി അബ്ദുല്‍ മനാഫ് മരിച്ച കേസിലാണ് പത്തനംതിട്ട ഉപഭോക്തൃ കോടതി വിധി പ്രസ്താവിച്ചത്. 2022 മെയ് എട്ടിനാണ് സുഹൃത്തിന്റെ റിട്ടയര്‍മെന്റ് പാര്‍ട്ടിക്കിടെ ഇറിഗേഷന്‍ ഉദ്യോഗസ്ഥനായ അബ്ദുല്‍ മനാഫ് കായലില്‍ വീണ് മരിച്ചത്.

🗞️  ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം നീളും. കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം സംബന്ധിച്ച് വിപഞ്ചികയുടെ അമ്മ ശൈലജ അടിയന്തര ഇടപെടലിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നും മകള്‍ക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു.

🗞️  ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കോഴിക്കോട് നടന്ന ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.

🗞️ അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിര്‍ത്തിവച്ച എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിക്കും. ആഗസ്റ്റ് ഒന്ന് മുതല്‍ പല അന്താരാഷ്ട്ര സര്‍വീസുകളും പുനരാരംഭിക്കും എന്നാണ് അറിയിപ്പ്. ഒക്ടോബര്‍ 1 മുതല്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

🗞️  സിനിമാ ടിക്കറ്റിലെ കൊള്ളനിരക്കിന് കടിഞ്ഞാണിടാന്‍ കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ സിനിമ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചു. സിനിമാ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപയാക്കി നിശ്ചയിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങി. മള്‍ട്ടിപ്ലക്സുകള്‍ക്ക് അടക്കം ഈ പരിധി ബാധകമാക്കാനാണ് തീരുമാനം.

🗞️  ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. റോഷി ഖാന്‍ എന്ന യുവതിയാണ് ക്രൂരമായ കൊല നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം തന്റെ ഭര്‍ത്താവ് ഷാരൂഖ് ഖാന്‍ മകളെ കൊലപ്പെടുത്തി എന്ന് യുവതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.

🗞️  തെലങ്കാനയില്‍ അഞ്ച് മാവോവാദികള്‍ കീഴടങ്ങി. ഇതില്‍ കൗമാരപ്രായക്കാരായ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മുളുകു പൊലീസ് സൂപ്രണ്ട് ഡോ. പി ശബരീഷിന്റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. തെലങ്കാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളില്‍ ആകൃഷ്ടരായാണ് ഇവര്‍ കീഴടങ്ങിയത് എന്നാണ് ശബരീഷ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

🗞️സൈനികരെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ ചൊല്ലിയുള്ള മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതി ജാമ്യം അനുവദിച്ചു. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.

🗞️  ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ അംഗീകാരം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പാര്‍ട്ടിയുടെ ഭരണഘടന മതേതര കാഴ്ചപ്പാടുകള്‍ക്ക് എതിരാണെന്നും, മുസ്ലിം മത വിഭാഗത്തിന്റെ ഉന്നമനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപതി നരസിംഹ മുരാരിയെന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

🗞️  ലോകോത്തര ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ സത്യജിത് റേയുടെ ധാക്കയിലുള്ള പൈതൃക വസതി ബംഗ്ലാദേശ് സര്‍ക്കാര്‍ പൊളിച്ച് മാറ്റാന്‍ പോവുകയാണെന്നും കേന്ദ്രം ഇടപെടണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിന്റെ സാംസ്‌കാരിക ചരിത്രവുമായി സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്ന റേയുടെ പൈതൃക ഭവനം സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാരിനോടും ആ രാജ്യത്തെ എല്ലാ മനസ്സാക്ഷിയുള്ള ജനങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ഒപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും മമത എക്സില്‍ എഴുതി.

🗞️  മാംസാഹാരം നല്‍കുന്ന പശുക്കളില്‍ നിന്നുള്ള പാല്‍ ഇന്ത്യന്‍ വിപണിയില്‍ അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.. അമേരിക്കന്‍ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ വിപണി തുറന്ന് കൊടുക്കണമെന്ന് അമേരിക്ക ശക്തമായ ആവശ്യം ഉന്നയിക്കുമ്പോഴും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കുമെന്നാണ് ഇന്ത്യയുടെ വാദം. ക്ഷീര, കാര്‍ഷിക മേഖലകളില്‍ ഇന്ത്യ കൈകടത്തരുതെന്നും ഇത് അനാവശ്യമായ വ്യാപാര തടസ്സം സൃഷ്ടിക്കുമെന്നുമാണ് അമേരിക്കന്‍ വാദം.

🗞️  ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ കണ്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ബീജിങില്‍ ഷാങ്ഹായി സഹകരണ സംഘടന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് എസ് ജയശങ്കര്‍ ചൈനീസ് പ്രസിഡന്റിനെ കണ്ടത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ചര്‍ച്ചകളുടെ പുരോഗതി എസ് ജയശങ്കര്‍ കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ചു.

🗞️  പത്രപ്രവര്‍ത്തകയും ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യയുമായ റെഹം ഖാന്‍ പാകിസ്ഥാനില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘പാകിസ്ഥാന്‍ റിപ്പബ്ലിക് പാര്‍ട്ടി’ എന്നാണ് റെഹം ഖാന്റെ പുതിയ പാര്‍ട്ടിയുടെ പേര്.  ഭരണ വര്‍ഗത്തെ ഉത്തരവാദിത്വമുള്ളവരാക്കി തീര്‍ക്കുമെന്നും ജനങ്ങളുടെ ശബ്ദമായി പാകിസ്ഥാന്‍ റിപ്പബ്ലിക് പാര്‍ട്ടി മാറുമെന്നും പാകിസ്ഥാനില്‍ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന അതൃപ്തിയോടുള്ള പ്രതികരണമാണ് തന്റെ പുതിയ പാര്‍ട്ടിയെന്നും അവര്‍ പറഞ്ഞു.

🗞️  യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് മറുപടിയുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. യുഎസ് പ്രസിഡന്റിന്റെ നീക്കങ്ങള്‍ക്ക് പിന്നിലുള്ള കാരണം മനസിലാക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും, ഏത് പുതിയ ശിക്ഷാ നടപടികളെയും നേരിടാന്‍ റഷ്യക്ക് കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

🗞️  യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യയും പ്രസിഡന്റ് പുടിനും തെറ്റിദ്ധരിപ്പിച്ചത് നാല് തവണയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  റഷ്യക്കെതിരെ കൂടുതല്‍ ഉപരോധ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ ആരോപണങ്ങള്‍. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് തുടര്‍ന്നതോടെയാണ് ഉപരോധ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്നും ട്രംപ് വിവരിച്ചു.

🗞️  റഷ്യമായുള്ള സാമ്പത്തിക ബന്ധം തുടര്‍ന്നാല്‍ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട്. യുക്രെയ്‌നിനു പുതിയ ആയുധങ്ങള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും അന്‍പതു ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ റഷ്യന്‍ കയറ്റുമതി ഉല്‍പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 100% തീരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് റൂട്ടിന്റെ മുന്നറിയിപ്പ്.

🗞️  റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലും തന്ത്രപ്രധാനമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും ആക്രമണം നടത്താനായി യുക്രൈനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രഹസ്യമായി പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ട്. റഷ്യയ്ക്കെതിരെ ഉപയോഗിക്കാനായി യുക്രൈന് ആയുധം നല്‍കാനുള്ള തീരുമാനമെടുത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയോട് ഫോണില്‍ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ആയുധങ്ങള്‍ തന്നാല്‍ തങ്ങള്‍ക്ക് അതിന് തീര്‍ച്ചയായും കഴിയുമെന്ന് സെലെന്‍സ്‌കി മറുപടി പറഞ്ഞതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

🗞️  റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് എസ്ബിഐ വീണ്ടും സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്കിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശനിരക്കിലും മാറ്റമുണ്ട്. 0.15 ശതമാനം കുറവാണ് വരുത്തിയത്. വിവിധ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കാണ് കുറച്ചത്. ഇതനുസരിച്ച് 46-179 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.05 ശതമാനത്തില്‍ നിന്ന് 4.90 ശതമാനമായി. 180-210 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.80 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായാണ് കുറച്ചത്. 211 ദിവസം മുതല്‍ ഒരുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.05 ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായാണ് കുറച്ചത്. മറ്റു കാലാവധികളുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല.

🗞️  നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘അഖണ്ഡ 2’. 2021 ല്‍ പുറത്തിറങ്ങിയ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണിത്. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. ചിത്രം സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയച്ചതെങ്കിലും ഇപ്പോഴിതാ റിലീസ് മാറ്റിവെച്ചെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 25ന് തന്നെ പവന്‍ കല്യാണ്‍ ചിത്രമായ ‘ഒജി’യും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇതിനാലാണ് സിനിമയുടെ റിലീസ് വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് ബാലകൃഷ്ണ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു മാസ് മസാല ആക്ഷന്‍ ചിത്രമാകും രണ്ടാം ഭാഗമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

🗞️  ‘ബണ്‍ ബട്ടര്‍ ജാം’ എന്ന പാന്‍ ഇന്ത്യന്‍ തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്ത്. ബിഗ് ബോസ് തമിഴ് താരം രാജുവാണ് നായകനാകുന്നത്. മലയാളം ,തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ വര്‍ണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്. ‘യെന്നി തുണിഗ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റെയിന്‍ ഓഫ് ആരോസ് എന്റര്‍ടൈന്‍മെന്റില്‍ നിന്നുള്ള സുരേഷ് സുബ്രഹ്‌മണ്യനാണ് ‘ബണ്‍ ബട്ടര്‍ ജാം’ എന്ന സിനിമ നിര്‍മ്മിക്കുന്നത്. ‘കാലങ്ങളില്‍ അവള്‍ വസന്തം’ സംവിധാനം ചെയ്യുകയും ‘സൈസ് സീറോ’ എന്ന ചിത്രത്തിന് സംഭാഷണം എഴുതുകയും ദേശീയ അവാര്‍ഡ് നേടിയ ‘ബാരം’ എന്ന ചിത്രത്തിന് തിരക്കഥ-സംഭാഷണം എഴുതുകയും ചെയ്ത രാഘവ് മിര്‍ദത്ത് ഈ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ റിലീസ് ജൂലൈ 18നാണ്. ബിഗ് ബോസിലെ രാജു, ആധ്യ പ്രസാദ്, ഭവ്യ ത്രിക എന്നിവര്‍ അഭിനയിച്ച ‘ബണ്‍ ബട്ടര്‍ ജാം’ എന്ന സിനിമ, നിലവിലെ ജെന്‍ ഇസഡിന്റെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ഭൂതകാലത്തിനറെ സങ്കടങ്ങളുടെയും ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെയും ഇടയില്‍ ജീവിക്കുന്നതിനുപകരം ശാന്തത പാലിക്കാനും വര്‍ത്തമാനകാലത്തെ പുഞ്ചിരിയോടെ നേരിടാനും പഠിക്കുന്ന ജെന്‍ ഇസഡ് യുവാക്കളുടെ കഥയാണ് ബണ്‍ ബട്ടര്‍ ജാം എന്ന ചിത്രം.

🗞️  കിയയുടെ ഇലക്ട്രിക് എംപിവി കാരന്‍സ് ക്ലാവിസ് ഇവി വിപണിയില്‍. വില  17.99 ലക്ഷം രൂപ മുതല്‍ 24.49 ലക്ഷം രൂപ വരെ. ഒറ്റ ചാര്‍ജില്‍ 490 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന ക്ലാവിസ് ഇവി, കിയയുടെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് കാറാണ്. രണ്ടു ബാറ്ററി പായ്ക്കുകളിലായിട്ടാണ് പുതിയ വാഹനം ലഭിക്കുക. 42 കിലോവാട്ട് ബാറ്ററി മോഡലിന് 404 കിലോമീറ്ററാണ് റേഞ്ച്, 51.4 കിലോവാട്ട് മോഡലിന്റെ റേഞ്ച് 490 കിലോമീറ്ററും. മുന്‍ ആക്സിലുകളില്‍ ഘടിപ്പിച്ച് ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 171 എച്ച്പി പവറും 255 എന്‍എം ടോര്‍ക്കുമുള്ള മോഡലിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.4 സെക്കന്‍ഡുകള്‍ മാത്രം മതി. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഏഴ് സീറ്റര്‍ ഇലക്ട്രിക് വാഹനമാണ് കാരന്‍സ് ഇവി. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഇഎഎസ്സി, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടിപിഎംഎസ്, ഓള്‍ ഡിസ്‌ക് ബ്രേക് സിസ്റ്റം, ലെവല്‍ 2 എഡിഎഎസ്, 360 ഡിഗ്രി കാമറ എന്നിവയും നല്‍കിയിരിക്കുന്നു.

🗞️  എവിടെപ്പോയാലും അവിടെയുള്ളവര്‍ക്കുള്ളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗൃഹാതുരത്വം കൊണ്ടുവന്ന, എല്ലാ പ്രവൃത്തി ദിവസങ്ങളെയും ഞായറാഴ്ചകളാക്കി മാറ്റിയ ഒരു മനുഷ്യന്റെ കഥ. ജോലി, വിവാഹം, സ്ഥിരത… ഒക്കെയും അന്യമായിരുന്ന ക്‌നുല്‍പ്പിന്റെ ജീവിതത്തിലെ മൂന്നു നിമിഷങ്ങള്‍. സിദ്ധാര്‍ത്ഥയുടെ ആത്മീയ സഹോദരനായ പുസ്തകം. ‘കാറ്റുപോലൊരു ജീവിതം’. ഹെര്‍മന്‍ ഹെസ്സെ. പരിഭാഷ – പി.സുധാകരന്‍. മാതൃഭൂമി. വില 144 രൂപ.

“എന്റെ വീട്ടിൽ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് മാത്രം വിവാഹ ആലോചനകൾ ക്ഷണിക്കുന്നു!”

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ അനുശ്രീക്ക് ആരാധകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. നാടൻ പെൺകുട്ടിയുടെ വേഷങ്ങളായാലും മോഡേൺ കഥാപാത്രങ്ങളായാലും അനായാസമായി കൈകാര്യം ചെയ്യുന്ന അനുശ്രീ സോഷ്യൽ മീഡിയയിലും സജീവമാണ്. ആരാധകർക്കിടയിൽ എന്നും ചർച്ചയാകുന്ന ഒരു വിഷയമാണ് അനുശ്രീയുടെ വിവാഹം. ഇപ്പോഴിതാ, നടി അതിഥി രവിയുമായുള്ള ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചും തന്റെ സങ്കൽപ്പങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അനുശ്രീ.
അനുശ്രീയുടെ വാക്കുകളിലേക്ക്:
“വിവാഹം, റിലേഷൻ, പ്രണയം എന്നീ വിഷയങ്ങൾ ഞാനും അതിഥിയുമായി എപ്പോഴും സംസാരിക്കാറുണ്ട്. അതുകൊണ്ടായിരിക്കാം അവൾ ഈ ചോദ്യം ചോദിച്ചത്,” അനുശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാൻ ഇപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല. പക്ഷെ എന്റെ സങ്കൽപ്പങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലി സിനിമയിൽ അഭിനയിക്കുക എന്നതാണ്. ആരോഗ്യമുള്ളിടത്തോളം കാലം ഒരു നിയന്ത്രണവുമില്ലാതെ എന്നെ അഭിനയിക്കാൻ വിടുന്ന ഒരാളായിരിക്കണം എന്റെ പങ്കാളി. അതിനാണ് ഞാൻ ആദ്യം പരിഗണന നൽകുന്നത്.”
“കഴിഞ്ഞ 34 വർഷമായി ഞാൻ താമസിക്കുന്ന വീട്ടിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറാൻ എനിക്ക് ഇപ്പോൾ സാധിക്കില്ല. അതുകൊണ്ട് ഇങ്ങോട്ട് വരാൻ താല്പര്യമുള്ള ഒരാളെയാണ് ഞാൻ നോക്കുന്നത്,” അനുശ്രീ തന്റെ ആഗ്രഹം വ്യക്തമാക്കി. “അതുകൊണ്ട് ഞങ്ങൾ മാട്രിമോണിയിൽ ഇങ്ങനെ ഒരു പരസ്യം കൊടുക്കും: ‘എന്റെ വീട്ടിൽ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് മാത്രം ആലോചനകൾ ക്ഷണിക്കുന്നു.’ സ്വന്തമായി മറ്റൊരു വീട് വെക്കേണ്ട ടാസ്കുകളൊക്കെയുള്ള ഇളയ മക്കൾ ഉണ്ടാകില്ലേ? അവർക്ക് മറ്റൊരു വീട് വെക്കേണ്ട, എന്റെ വീട്ടിലേക്ക് കൊണ്ടുവരാം,” അനുശ്രീ തമാശയോടെ കൂട്ടിച്ചേർത്തു.
അനുശ്രീയുടെ ഈ തുറന്നുപറച്ചിൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിന്റെ നിഷ്കളങ്കവും വ്യക്തവുമായ ഈ അഭിപ്രായങ്ങളെ നിറഞ്ഞ കൈയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.