24.6 C
Kollam
Wednesday 24th December, 2025 | 09:09:49 AM
Home Blog Page 60

രാഹുൽ മാങ്കൂട്ടത്തിൽ വരുമോ? വരും, വോട്ട് ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾ, പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും

പാലക്കാട്: ഒളിവുജീവിതം 15ാം ദിവസത്തിൽ എത്തിയിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയേക്കും. രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിനാൽ രാഹുൽ ഇന്ന് പാലക്കാട് എത്തുമെന്നാണ് സൂചന. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ട്.

രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തിലാണ് വോട്ട്. പാലക്കാട് നഗരസഭയിലെ 24ാം വാർഡാണിത്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു. രാഹുൽ വോട്ട് ചെയ്യാൻ എത്തും എന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. വൈകുന്നേരം 5നും 6നും ഇടയിൽ എത്തുമെന്നാണ് രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. രാഹുൽ എത്തിയാൽ ഡി വൈ എഫ് ഐയും ബി ജെ പിയും പോളിങ് ബൂത്തിനരികെ പ്രതിഷേധിക്കും. അതിനാൽ കൂടുതൽ പൊലീസിനെ സ്ഥലത്തു നിയോഗിച്ചിട്ടുണ്ട്.

രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം. സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എം.എൽ.എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സർക്കാർ.

പരാതിക്കാരിയുടെ രഹസ്യ മൊഴിയിൽ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും രക്ഷപ്പെടാൻ കരഞ്ഞു കാലുപിടിച്ചിട്ടും ആക്രമിക്കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. രാഹുലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, അടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിച്ചാൽ പ്രതി കേസിൻ്റെ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.

രണ്ടാമത്തെ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുലിനെ അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിടണം. അന്വേഷണവുമായി സഹകരിക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് എന്നും നിർദ്ദേശമുണ്ട്.

ശബരിമലയിൽ ഭക്തരുടെ തിരക്കിൽ നേരിയ കുറവ്

ശബരിമലയിൽ ഭക്തരുടെ തിരക്കിൽ നേരിയ കുറവ്. ഇന്നലെ ദർശനം നടത്തിയത് ആകെ 74,928പേർ. ഇന്ന് രാവിലെ 6 മണി വരെ 21,922 പേർ ദർശനം നടത്തി. ഞായറാഴ്ചയ്ക് ശേഷം രണ്ട് ദിവസം വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഭക്തരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു.  തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം അരമണിക്കൂറോളം ദർശന സമയം നീട്ടിയിരുന്നെങ്കിലും ഇന്നലെ 11 മണിക്ക് തന്നെ ഹരിവരാസനം പാടി നടയടച്ചു.  ഭക്തർക്ക് സുഖ ദർശനത്തിനുളള ക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിനും നിരയിൽ നിൽക്കൂന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കുവാനും പരമാവധി പരിശ്രമങ്ങൾ ദേവസ്വം അധികൃതരും പൊലീസും ചേർന്ന് നടത്തിവരികയാണ്. അതേസമയം, മുഴുവൻ ഭക്തർക്കും അന്നദാനസദ്യയെന്ന പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം അനിശ്ചിതത്വത്തിൽ തുടരുകയാണ്. പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ദേവസ്വം ജീവനക്കാരുടെ സംഘടനകളടക്കം ഇതിൽ എതിർപ്പ് ഉയർത്തുകയാണ്.

പോളിങ് ബൂത്തിൽ തേനീച്ച ആക്രമണം

തൃശ്ശൂർ വലക്കാവിൽ പോളിംഗ് ബൂത്തിൽ തേനീച്ച ആക്രമണം

നിരവധി പേർക്ക് പരിക്കേറ്റു

എട്ടുപേര് നടത്തറ സർക്കാർ ആശുപത്രിയിലും, ബാക്കിയുള്ളവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു

ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി

കണ്ണൂര്‍: ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്‍റെ പ്രതികരണത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അതിനാൽ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്‍റെ നിലപാടായിട്ടേ കാണാനാകു. അതിജീവിതയ്ക്കൊപ്പമാണ് നാടും സര്‍ക്കാരുമുള്ളത്. അത് തുടരുകയാണ് ചെയ്യുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ സംശയം ഉന്നയിച്ചിരുന്നു. വെൽ ഡ്രാഫ്റ്റഡ് പരാതിയായിരുന്നുവെന്നും അതിന് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും അതിന്‍റെ ഉദ്ദേശ്യം അറിയാമെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയര്‍ ബേസിക് സ്കൂളില്‍ കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഇതിനുശേഷം എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്. രണ്ടു ഘട്ടങ്ങളിലെയും തെരഞ്ഞെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവുകയാണ്. എൽഡിഎഫിന് വലിയതോതിലുള്ള പിന്തുണ ജനങ്ങളിൽ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രചാരണത്തിലൂടെ വ്യക്തമായത്. അത് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. യുഡിഎഫിന്‍റെ മേഖലയിലടക്കം എൽഡിഎഫ് അനുകൂല തരംഗമുണ്ടാകും. മികവാര്‍ന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുക.

ശബരിമലയുടെ കാര്യത്തിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്നത് വസ്തുതയാണ്. അതിൽ കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കിൽ ഇത്തരമൊരു നടപടിയുണ്ടാകില്ലെന്ന് വിശ്വാസികള്‍ക്കടക്കം വ്യക്തമായി. വിശ്വാസികള്‍ക്ക് അടക്കം ഇക്കാര്യത്തിൽ സര്‍ക്കാരിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ, യുഡ‍ിഎഫും ബിജെപിയും സര്‍ക്കാരിനെതിരായ ആയുധമാക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം പൊതുജനങ്ങള്‍ തള്ളിയ സംഘടനയാണ്. മുസ്ലിം പൊതുജനങ്ങളെ യുഡിഎഫിന് അനുകൂലമാക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയതെങ്കിൽ അതൊന്നും ഈ തെരഞ്ഞെടുപ്പിൽ യഥാര്‍ഥ്യമാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു, രണ്ട് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചു ബ്രിട്ടീഷ് പൗരനായ മലയാളിക്ക് യുകെയില്‍ തടവ് ശിക്ഷ

എഡിൻബർഗ്: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചതിനും ബ്രിട്ടീഷ് പൗരനായ മലയാളിക്ക് യുകെയില്‍ തടവ് ശിക്ഷ വിധിച്ചു.

നൈജില്‍ പോള്‍ (47) എന്ന ഇന്ത്യൻ വംശജനെയാണ് കോടതി ഏഴു വർഷവും ഒൻപത് മാസവും തടവിന് ശിക്ഷിച്ചത്. ഒക്ടോബറില്‍ ഗ്ലാസ്‌ഗോ ഹൈക്കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. തിങ്കളാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. 2019ല്‍ പോള്‍ വിചാരണ നേരിടേണ്ടിയിരുന്നെങ്കിലും ഹാജരായില്ല. തുടർന്ന് അറസ്റ്റിനുള്ള വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വർഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

ജീവിതകാലം മുഴുവൻ നൈജില്‍ സെക്സ് ഒഫൻഡർ ലിസ്റ്റില്‍ നൈജില്‍ ഉള്‍പ്പെടും. പീഡനത്തിനിരയായ സ്ത്രീകള സമീപിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രതി കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും യുവതിക്ക് ഉപകാരം ചെയ്യുകയാണെന്ന് പോലും വാദിച്ചെന്നും ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി ലോർഡ് റെനുച്ചി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരനാണ് നൈജില്‍ പോള്‍.

2018ല്‍ കേസ് രജിസ്റ്റർ ചെയ്തെങ്കിലും വിചാരണ തുടങ്ങുന്നതിന് തലേദിവസം പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് ഇയാള്‍ കേരളത്തിലെ കൊച്ചിയിലേക്ക് കടന്നു. ആറു വർഷത്തെ ഒളിവ് ജീവിതത്തിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അറസ്റ്റിലായി സ്കോട്ട്ലൻഡിലേക്ക് എത്തിക്കുകയും നിയമനടപടികള്‍ ആരംഭിക്കുകയുമായിരുന്നു.

ഗ്ലാസ്‌ഗോയിലെ അക്കോണ്‍ പാർക്ക് കെയർ ഹോമിന്റെ മാനേജരായി ജോലി ചെയ്യുമ്ബോഴാണ് പ്രതി ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തത്. 2018ല്‍ അക്കോണ്‍ പാർക്ക് കെയർ ഹോം മാനേജറായിരുന്ന നൈജില്‍ പോള്‍ സഹപ്രവർത്തകയായ 26കാരിയെ ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു. കടബാധ്യത കാരണം ജോലിക്ക് തിരിച്ചെത്തിയ യുവതിയെ ജോലി സുരക്ഷിതമാക്കണമെങ്കില്‍ ലൈംഗികമായി വഴങ്ങണമെന്ന് പ്രതി ആവശ്യപ്പെട്ടു. വഴങ്ങിയില്ലെങ്കില്‍ കുട്ടികള്‍ ഭവനരഹിതരാകുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറയരുതെന്നും ഇക്കാര്യം ആരും വിശ്വസിക്കില്ലെന്നും യുവതിയെ ഭീഷണിപ്പെടുത്തി.

ഇതുകൂടാതെ 19 വയസ്സുള്ള മറ്റൊരു സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. 21 വയസ്സുള്ള മറ്റൊരു യുവതിയെയും നൈജില്‍ ലൈംഗികമായി ഉപദ്രവിച്ചു. യുവതികളെ ചുംബിക്കാൻ ശ്രമിക്കുകയും ശരീരത്തില്‍ സ്പർശിക്കുകയുമായിരുന്നു. തുടർന്ന് സ്ത്രീകളുടെ പരാതിയില്‍ 2018ല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുറ്റകൃത്യങ്ങള്‍ നടന്ന കെയർ ഹോം പിന്നീട് മോശം റിപ്പോർട്ടിനെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നിരുന്നു.

‘ആയുധധാരികളായ സൈനികർ ഹെലികോപ്ടറിൽ നിന്ന് കപ്പലിലേക്ക്’, വെനസ്വേയുടെ വമ്പൻ എണ്ണകപ്പൽ പിടിച്ചെടുത്ത് അമേരിക്ക, വീഡിയോ പുറത്ത്

വാഷിംഗ്ടൺ: വെനസ്വേലയുടെ പ്രസിഡന്റ് നിക്കൊളാസ് മദുറോയ്ക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കരീബിയൻ കടലിൽ വെനസ്വേലയുടെ വമ്പൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സേന. നാല് മാസമായി വെനസ്വേലയ്ക്ക് മേൽ പല രീതിയിൽ നിരന്തര സമ്മർദ്ദം ചെലുത്തിയ ശേഷമാണ് നിലവിലെ നടപടി.

ബുധനാഴ്ചയാണ് എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. ഇതിനോടകം പിടിച്ചെടുത്തതിൽ ഏറ്റവും വലുതാണ് ഈ കപ്പലെന്നാണ് ട്രംപ് വിശദമാക്കുന്നത്. വ്യക്തമായ കാരണമുള്ളതിനാലാണ് ഈ കപ്പൽ പിടിച്ചെടുത്തതെന്നാണ് ട്രംപ് വിശദമാക്കുന്നത്. യുഎസ് സേന കപ്പൽ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്കയുടെ അറ്റോണി ജനറൽ പാം ബോണ്ടി എക്സിൽ പങ്കുവച്ചിട്ടുണ്ട്. 45 സെക്കന്റ് ദൈർഘ്യമുള്ള ക്ലാസിഫൈഡ് അല്ലാത്ത വീഡിയോയിൽ അമേരിക്കൻ സേന ഹെലികോപ്ടറിൽ നിന്ന് കപ്പലിലേക്ക് ആയുധങ്ങളുമായി ഇറങ്ങുന്നതിന്റെ വീഡിയോയാണ് ഉള്ളത്.

ജനങ്ങൾ പോരാളികളാവണമെന്ന് നിക്കോളാസ് മദൂറോ

അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ വെനസ്വേലയിലേക്കും ഇറാനിലേക്കും ക്രൂഡ് ഓയിൽ എത്തിച്ചിരുന്ന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് പാം ബോണ്ടി വിശദമാക്കുന്നത്. ഈ കപ്പലിനെതിരെ നിരവധി വർഷങ്ങൾക്ക് മുൻപ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. വിദേശ ഭീകരവാദ സംഘടനയ്ക്ക് അനധികൃതമായി എണ്ണ എത്തിച്ചിരുന്ന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അമേരിക്കൻ നടപടിയിൽ വെനസ്വേല ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ കാരക്കാസിൽ നടന്ന റാലിയിൽ പോരാളികളെ പോലെ പെരുമാറണമെന്ന് നിക്കോളാസ് മദൂറോ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. വേണ്ടിവന്നാൽ വടക്കൻ അമേരിക്കൻ സാമ്രാജ്യത്തിന്റെ പല്ലുകൾ അടിച്ച് താഴെയിടേണ്ടി വരാൻ സജ്ജമാണെന്നും നിക്കോളാസ് മദൂറോ റാലിയിൽ പ്രതികരിച്ചിരുന്നു. അവർക്ക് വേണ്ടത് നമ്മുടെ എണ്ണയും ഇന്ധനവും സ്വർണവും നമ്മുടെ കടലുമാണെന്നും അവർ കള്ളന്മാരാണ് എന്നുമാണ് പ്രതിവാര ടെലിവിഷൻ പരിപാടിയിൽ വെനസ്വേലയുടെ ആഭ്യന്തര മന്ത്രി ദിയോസ്ഡാഡോ കാബെല്ലോ പ്രതികരിച്ചത്. 2013 മുതൽ വെനസ്വേലയിൽ നിക്കോളാസ് മദൂറോ അധികാരത്തിലുണ്ട്. ഹ്യൂഗോ ഷാവേസ് കാൻസർ ബാധിതനായി മരണത്തിന് കീഴടങ്ങിയ ശേഷമാണ് നിക്കോളാസ് മദൂറോ അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് നിക്കോളാസ് മദൂറോ അട്ടിമറിച്ചതായി വ്യാപക ആരോപണം ഉയർന്നിരുന്നു. ഓഗസ്റ്റ് മാസം മുതൽ 50 മില്യൺ യൂറോയാണ് മദൂറോയുടെ തലയ്ക്ക് അമേരിക്കയിട്ടിരിക്കുന്ന വില.

ചൊവ്വാഴ്ച വെനസ്വേല ഉൾക്കടലിൽ 40 മിനിറ്റോളമാണ് അമേരിക്കയുടെ സൈനിക വിമാനങ്ങൾ വലം വച്ചത്. വെനസ്വേലയിലെ ഏറ്റവും പ്രശസ്തമായ നഗരമായ മാരാകായ്ബോയ്ക്ക് സമീപത്തായിരുന്നു ഈ സൈനിക അഭ്യാസം. ആരാണ് പിടിച്ചെടുത്ത കപ്പലിന്റെ ഉടമകളെന്നോ കപ്പൽ എങ്ങോട്ടേക്ക് പോവുകയായിരുന്നുവെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. ക്രൂഡ് ഓയിൽ വ്യാപാരരംഗത്തെ നിരീക്ഷണ/ഗവേഷണ സ്ഥാപനമായ കെപ്ലറിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഗയാനയുടെ പതാക വഹിക്കുന്ന സ്കിപ്പർ എന്ന കപ്പലാണ് നിലവിൽ അമേരിക്ക പിടിച്ചെടുത്തത്. വമ്പൻ ക്രൂഡ് കാരിയർ അഥവാ വിഎൽസിസി വിഭാഗത്തിൽ ഉൾപ്പെടുന്ന കപ്പലാണിത്. നവംബർ പാതിയോടെ നിറച്ച 11 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സ്കിപ്പറിലുണ്ട്. ക്യൂബ ലക്ഷ്യമാക്കിയായിരുന്നു കപ്പലിന്റെ യാത്രയെന്നുമാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്ക വൈകാതെ വെനസ്വേലയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചേക്കുമെന്ന സൂചനയായാണ് കപ്പൽ പിടിച്ചെടുത്ത നടപടിയെ നിരീക്ഷിക്കുന്നത്. നിലവിൽ കരീബിയൻ കടലിൽ അമേരിക്കൻ സൈന്യം തമ്പടിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് നിരവധി വെനസ്വേലൻ ബോട്ടുകൾ അമേരിക്കൻ തകർത്തിരുന്നു.

ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപകാംഗങ്ങളിലൊന്നുമാണ്. ഒരു വർഷം ശരാശരി 7.49 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് വെനസ്വേലയുടെ പ്രതിദിന കയറ്റുമതി. ഇതിൽ ഏതാണ്ട് പാതിയും ചെല്ലുന്നത് ചൈനയിലേക്കാണ്. യുഎസിലേക്ക് പ്രതിദിനം 1.32 ലക്ഷം ബാരലും വെനസ്വേല കയറ്റുമതി ചെയ്യുന്നുണ്ട്.

അഞ്ചലിലെ വാഹനാപകടം സംഭവിച്ചത് ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്നും ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ

കൊല്ലം അഞ്ചലിൽ ഓട്ടോയും  ശബരിമല തീർഥാടകരുടെ  ബസും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവർ ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്നും ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ.
ഓട്ടോ ഡ്രൈവർ അക്ഷയ് (22 ), ഓട്ടോ യാത്രക്കാരായ  ജ്യോതി ( 21), കരവാളൂർ സ്വദേശി ശ്രുതി (16) എന്നിവരാണ് പുലർച്ചെ ഉണ്ടായ അപകടത്തിൽ മരിച്ചത്.
അഞ്ചൽ തഴമേൽ സ്വദേശികളാണ് ഇവർ. അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം പുലർച്ചെ ഒരുമണിക്ക് ആയിരുന്നു അപകടം.  


ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും അഞ്ചലിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. . അപകടസ്ഥലത്തു‌വെച്ചുതന്നെ ഓട്ടോ‌ ഡ്രൈവർ അക്ഷയ് മരിച്ചു.

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരെ പോളിങ്സ്റ്റേഷനിൽ നിന്ന് പുറത്താക്കി


കാഞ്ഞങ്ങാട്. കൺട്രോൾ റൂമിലെ  സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനൂപ് ജോൺ, നിഷാദ് എന്നിവർക്കെതിരെയാണ് നടപടി

ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുകയായിരുന്നു

പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ  ഇരുവർക്കെതിരെയും അന്വേഷണം ആരംഭിച്ചു

ദിന വിശേഷം | ഡിസംബർ 11, 2025

ദിന വിശേഷം | ഡിസംബർ 11, 2025

2025 ഡിസംബർ 11 (1201 വൃശ്ചികം 25) – വ്യാഴം

🌍 അന്താരാഷ്ട്ര ദിനാചരണങ്ങൾ

  • യൂണിസെഫ് ദിനം (UNICEF Day): കുട്ടികളുടെ ക്ഷേമത്തിനായി ഐക്യരാഷ്ട്രസഭയുടെ അടിയന്തിര നിധി യൂണിസെഫ് 1946-ൽ സ്ഥാപിതമായി.
  • അന്താരാഷ്ട്ര പർവത ദിനം (International Mountain Day).

🇮🇳 ചരിത്ര സംഭവങ്ങളും നാഴികക്കല്ലുകളും

  • 2019: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (CAA) പാസായി.
  • 2001: ലോക വ്യാപാര സംഘടനയിൽ (WTO) ചൈന അംഗമായി.
  • 1997: ഹരിത ഗൃഹ വാതകങ്ങളുടെ നിയന്ത്രണത്തിനായുള്ള ക്യോട്ടോ പ്രോട്ടോക്കോൾ UN അംഗീകരിച്ചു.
  • 1991: സോവിയറ്റ് യൂണിയൻ ഔദ്യോഗികമായി പിരിച്ചുവിട്ടു.
  • 1972: അപ്പോളോ 17 മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ അവസാന ദൗത്യമായി.

🌟 വ്യക്തി വിശേഷങ്ങൾ

🎂 ജന്മദിനങ്ങൾ

വ്യക്തി വർഷം പ്രാധാന്യം
പ്രണബ് മുഖർജി 1935 ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതി (ഭാരതരത്ന).
സുബ്രഹ്മണ്യ ഭാരതി 1882 സ്വാതന്ത്ര്യസമര സേനാനിയും കവിയും സാമൂഹ്യ പരിഷ്കർത്താവും.
വിശ്വനാഥൻ ആനന്ദ് 1969 ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മാസ്റ്റർ, 5 തവണ ലോക ചെസ് ചാമ്പ്യൻ, ആദ്യ ഖേൽരത്ന അവാർഡ് ജേതാവ്.
ഓഷോ രജനീഷ് 1931 ആത്മീയ ഗുരു.
ദിലീപ് കുമാർ (യൂസഫ് ഖാൻ) 1922 പ്രശസ്ത ഹിന്ദി നടനും പാർലമെൻ്റ് അംഗവും.
ജ്യോതിർമയി സിക്ദർ 1969 അത്‌ലറ്റ്, ഖേൽരത്ന പുരസ്കാര ജേതാവ്.

🥀 ചരമദിനങ്ങൾ

വ്യക്തി വർഷം പ്രാധാന്യം
എം.എസ്. സുബ്ബലക്ഷ്മി 2004 കർണാടക സംഗീതജ്ഞ (ഭാരതരത്ന, ഗ്രാമി പുരസ്കാരം ജേതാവ്).
പണ്ഡിറ്റ് രവിശങ്കർ 2012 പ്രശസ്ത സിത്താർ വാദകൻ (ഭാരതരത്നം, ഗ്രാമി പുരസ്കാരം ജേതാവ്).
കെ.എം. ജോർജ്ജ് 1976 കേരള കോൺഗ്രസിൻ്റെ സ്ഥാപക നേതാവ്.

📰 കേരള വാർത്തകളും പ്രാദേശിക സംഭവങ്ങളും

  • കേരളത്തിലെ ഏഴ് വടക്കൻ ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ്.
  • ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടന്ന ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി 5-ാം വാർഡിൽ റീപോളിംഗ്.
  • കൊട്ടാരക്കര വെട്ടിക്കവല ക്ഷേത്രത്തിൽ വാതുക്കൽ ഞാലിക്കുഞ്ഞിന് പാൽപ്പൊങ്കാല.
  • കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ നേതൃത്വത്തിലുള്ള ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമത്തിന് കോവളത്ത് തുടക്കം.

🏏 കായിക മത്സരങ്ങൾ

  • ഇന്ത്യ – ദക്ഷിണാഫ്രിക്ക T20 ക്രിക്കറ്റ് രണ്ടാം മത്സരം (@7 pm).
  • അണ്ടർ 19 കൂച്ച് ബെഹർ ക്രിക്കറ്റ്: കേരളം – ഝാർഖണ്ഡ് മത്സരം.

കടപ്പാട് : ഉദയ് ശബരീശം* 9446871972

വടക്കൻ ജില്ലകളിൽ ഇന്ന് വിധിയെഴുത്ത്

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് വിധിയെഴുത്ത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ എഴ് മുതല്‍ വൈകിട്ട് ആറുവരെ വോട്ടുചെയ്യാം. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് കോര്‍പറേഷന്‍, 47 മുനിസിപ്പാലിറ്റി, 77 ബ്ലോക് പഞ്ചായത്ത്, 470 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലായി 12,391 വാര്‍ഡുകളിലാണ് ഇന്ന് വോട്ടെടുപ്പ്. 

ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിധിയെഴുത്ത് പൂര്‍ണമാകും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.