Home Blog Page 2751

യാത്രക്കാരെ ത്രിശങ്കുവിലാക്കിയ ആകാശ സമരത്തിന് പരിഹാരം

ന്യൂഡെല്‍ഹി. ഇന്ത്യന്‍ വ്യോമഗതാഗതമേഖലയ്ക്ക് മോശം പേരു നല്‍കിയ ആകാശ സമരം തീര്‍ന്നു,കഷ്ടവും നഷ്ടവും യാത്രക്കാര്‍ക്ക്, എയർ ഇന്ത്യ എക്സ്പ്രസിലെ പ്രതിസന്ധിയ്ക്ക് പരിഹാരം. കൂട്ടയവധി എടുത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും. ജീവനക്കാരുടെ പരാതി വിശദമായി കേൾക്കാമെന്നും മാനേജ്മെൻറ് അറിയിച്ചു. ജീവനക്കാർ ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കും. സെൻട്രൽ ലേബർ കമ്മിഷന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണ.

മൂന്നു മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ജീവനക്കാരും മാനേജ്മെൻറ് സമവായത്തിൽ എത്തിയത്. കൂട്ട അവധിയെടുത്ത 30 ജീവനക്കാർക്ക് എതിരെ ഇന്ന് പിരിച്ചുവിടൽ നടപടി കമ്പനി സ്വീകരിച്ചിരുന്നു. ഇത് റദ്ദാക്കിയാൽ മാത്രം സമവാക്യ ചർച്ച എന്ന ജീവനക്കാരുടെ നിലപാട് കമ്പനി അംഗീകരിച്ചു. ജീവനക്കാരുടെ ആശങ്കകൾ നേരത്തെ ലേബർ കമ്മീഷണറും ശരി വെച്ചതാണ്. ഇക്കാര്യത്തിൽ എത്രയും വേഗം പ്രശ്നപരിഹാരം കാണാമെന്നും കമ്പനി ഉറപ്പു നൽകി. പകരം സമരത്തിൽ നിന്ന് ഉടൻ പിന്മാറാൻ ജീവനക്കാരൻ സമ്മതിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടി ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കും. നാളെ മുതൽ വിമാന സർവീസുകൾ സാധാരണ നിലയിലാകും എന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ സമരം മൂലം ഇന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ 85 സർവീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരുമായി സമവായത്തിൽ എത്തിയില്ലെങ്കിൽ സമരം നീണ്ടുപോകും എന്നും കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും മാനേജ്മെൻറ് വിലയിരുത്തി. പിന്നാലെയാണ് സെൻട്രൽ ലേബർ കമ്മീഷൻ ഇരുകൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചത്. കേന്ദ്രസർക്കാർ ഇടപെടലും ഇതിൽ നിർണായകമായി. രണ്ടു ദിവസത്തിനിടെ 180 ഓളം സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധവും ഉണ്ടായി.

കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളേക്കുറിച്ച്‌ പഠനം നടത്തി ഗവേഷകർ. കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ ആളുകള്‍ കാൻസറിനിടയാക്കുന്ന രാസവസ്തുക്കള്‍ ശ്വസിക്കുകയാണെന്നും കരുതല്‍വേണമെന്നും എൻവയോണ്‍മെന്റല്‍ സയൻസ് ആന്റ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

2015-നും 2022-നും ഇടയില്‍ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് 99 ശതമാനം കാറുകളിലും റ്റി സി ഐ പി പി (TCIPP )എന്ന ഫ്ലെയിം റിട്ടാർഡന്റ് അഥവാ തീപടരുന്നത് തടയാനും മന്ദഗതിയിലാക്കാനും ഉപയോഗിക്കുന്ന വിവിധ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. അമേരിക്കയിലെ നാഷണല്‍ ടോക്സിക്കോളജി പദ്ധതിയുടെ ഭാഗമായി കാൻസർ സാധ്യതാ ഘടകങ്ങളുടെ പരിധിയില്‍ അന്വേഷണം നടത്തുന്ന കെമിക്കലാണിത്.

മിക്ക കാറുകളിലും , TDCIPP and TCEP എന്നീ രണ്ട് ഫ്ലെയിം റിട്ടാർഡന്റുകളുണ്ടെന്നും ഇവ കാൻസറിന് കാരണമാകുന്നവയാണെന്ന് നേരത്തേ കണ്ടെത്തിയവയാണെന്നും പഠനത്തില്‍ പറയുന്നു. മാത്രമല്ല ഇവ നാഡീസംബന്ധമായ തകരാറുകളും പ്രത്യുത്പാദന പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് ഗവേഷകർ പറയുന്നു. കാലിഫോർണിയയിലെ ഗ്രീൻ സയൻസ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

ദിവസവും കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും കാറിനുള്ളില്‍ സമയം ചെലവഴിക്കുന്നത് കണക്കിലെടുത്താല്‍ തന്നെ ഇതൊരു പൊതുജനാരോഗ്യ പ്രശ്നമായി സമീപിക്കണമെന്ന് ഡ്യൂക് സർവകലാശാലയിലെ ഗവേഷകനും ടോക്സിക്കോളജി സയന്റിസ്റ്റുമായ റെബേക്ക ഹോയിൻ പറഞ്ഞു.

കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് കൊല്ലം സ്വദേശികള്‍ മരിച്ചു

തൊടുപുഴ: ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ സ്ത്രീകള്‍ മരിച്ചു.

പീരുമേട് ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം വാഹനാപകടത്തിൽ 2 പേർ മരിച്ചു.
കുട്ടിക്കാനം -കൊട്ടാരക്കര -ഡിണ്ടിക്കൽ ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടുകൂടിയാണ് അപകടം. റോഡിന്റെ ബാരിക്കേഡ് തകർത്ത് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ പാരിപ്പള്ളി സ്വദേശികളായ സിന്ധു (45), ഭദ്ര (18), എന്നിവരാണ് മരിച്ചത്. കുട്ടിക്കാനത്തുന്ന് മുണ്ടക്കയത്തേക്ക് വരും വഴിയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പാല മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ തിരുവനന്തപുരം നാവായിക്കുളം വെട്ടു ചിറ വെള്ളായിൽ ആദിദേവ് ( 21 ) ഭാഗ്യ ( 12 ) ഷിബു ( 51) മഞ്ജു (43) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

നാടുംവീടും തേങ്ങി,പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാർത്ഥിക്ക് മികച്ച വിജയം

ശാസ്താംകോട്ട: ഒടുവില്‍ ആ വിജയം ഒരു അലമുറയായൊടുങ്ങി. പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാർത്ഥിക്ക് ലഭിച്ച വിജയം കേട്ടവര്‍ക്കെല്ലാം തേങ്ങലായി. പടിഞ്ഞാറെ കല്ലട നടുവിലക്കര ഉമാനിലയത്തിൽ അനിൽ കുമാറിന്റെയും വിദ്യയുടെയും മകൻ അർജുന് (18) കണ്ണീരോടെ നാട് വിടചൊല്ലി.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം 12 കഴിഞ്ഞ് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചു.സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേർ അന്ത്യാജ്ഞലി അർപ്പിച്ചു.1.30 ഓടെ കുടുംബ വീട്ടുവളപ്പിൽ സംസ്ക്കാരം നടത്തി. മകന്റെ മരണ വിവരമറിഞ്ഞ് കുവൈറ്റിൽ നിന്നും പിതാവ് വ്യാഴാഴ്ച രാവിലെ തന്നെ നാട്ടിലെത്തിയിരുന്നു. പകൽ 3ന് ഹയർ സെക്കന്ററി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ അർജുൻ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.ഇംഗ്ലീഷ് – സി പ്ലസ്,മലയാളം – ബി പ്ലസ്,ഫിസിക്സ് -സി പ്ലസ്,കെമിസ്ട്രി – ബി,ബയോളജി -സി പ്ലസ്,മാത്തമാറ്റിക്സ് -സി പ്ലസ്. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് വീടിനുള്ളിൽ അർജുനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

കോഴിക്കോട്മാരായിൽ പുത്തൻവീട്ടിൽ ബഷീർ കുട്ടി നിര്യാതനായി

കരുനാഗപ്പള്ളി: കോഴിക്കോട്
മാരായിൽ പുത്തൻവീട്ടിൽ ബഷീർ കുട്ടി (74) നിര്യാതനായി. ഭാര്യ. ലൈലാബീവി, മക്കൾ’ നിയാസ് (സൗദി),ലിംന. മരുമക്കൾ: സിറാജുദ്ദീൻ, ജസീല
കബറടക്കം കോഴിക്കോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടന്നു

കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും

കരുനാഗപ്പള്ളി . കഥാപ്രസംഗം എന്ന ജനകീയ കലാരൂപം പിറന്നിട്ട് നൂറുവർഷങ്ങൾ തികയുന്നതിന്റെ ഭാഗമായി കുമാരനാശാൻ സർഗ്ഗഗായതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും ശനിയാഴ്ച കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രമുഖ കാഥികർ പങ്കെടുക്കുന്ന കഥാപ്രസംഗമേളയും സാംസ്കാരിക സമ്മേളനവും നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന കഥാപ്രസംഗമേളയിൽ കാഥികരായ സി എൻ സ്നേഹലത, അനിത ചന്ദ്രൻ, തിരുമല വസന്തകുമാരി, കൊല്ലം കാർത്തിക്, ദേവകി രൺ എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 4ന് ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.പ്രൊഫ വസന്തകുമാർ സാംബശിവൻ മുഖ്യപ്രഭാഷണം നടത്തും. സി ആര്‍ മഹേഷ് എംഎൽഎ അധ്യക്ഷനാകും.

തുടർന്ന് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപ്രസംഗവും അരങ്ങേറും. 1924 മെയ് മാസത്തിൽ വടക്കൻ പരവൂരിലെ ചേന്നമംഗലം സ്കൂൾ അങ്കണത്തിൽ ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തെ ആസ്പദമാക്കി സ്വാമി സത്യദേവൻ അവതരിപ്പിച്ച കഥാപ്രസംഗത്തോടുകൂടി ആരംഭിച്ച ജനകീയ കലയായ കാultസ്റ്റം നവോത്ഥാന കാലഘട്ടത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറുകയും ചെയ്ത കലാരൂപമാണ്. ഇതിനെ പുതിയ തലമുറയ്ക്ക് മുമ്പിൽ അവതരിപ്പിക്കാനുള്ള പരിശ്രമമാണ് കുമാരനാശാൻ സർഗ്ഗ ഗായതി നടത്തുന്നതെന്നും സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കാഥിക തൊടിയൂർ വസന്തകുമാരി, നന്ദകുമാർ വള്ളിക്കാവ്, അനിൽ ചൂരക്കാടൻ, ഉമാസാന്ദ്ര എന്നിവർ പങ്കെടുത്തു

അഴീക്കൽ ഹാർബറിൽ രക്ഷാപ്രവർത്തനത്തിന് സ്ഥിരം സംവിധാനം വേണം, കെ സി വേണുഗോപാൽ

കരുനാഗപ്പള്ളി.അഴീക്കൽ ഹാർബറിൽ രക്ഷാപ്രവർത്തനത്തിന് സ്ഥിരം സംവിധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.സി.വേണുഗോപാൽ കത്തുനൽകി

ട്രോളിംഗ് നിരോധനത്തിന് മുമ്പായി അഴീക്കൽ ഹാർബറിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മതിയായ സജ്ജീകരണളോട് കൂടിയ രക്ഷാപ്രവർത്തന ബോട്ടും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻലൻസ് സംവിധാനവും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി.

ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ മത്സ്യ വിപണനത്തിനായി അഴീക്കൽ ഫിഷിംഗ് ഹാർബർ തുറന്നു നൽകാറുണ്ട്. ആലപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, തെക്ക് പഞ്ചായത്തുകളിൽ ഉൾപ്പടെയുള്ള മൽസ്യബന്ധന യാനങ്ങൾ അഴീക്കൽ ഫിഷിംഗ് ഹാർബറിലാണ് ഈ കാലയളവിൽ മത്സ്യ വിപണനം നടത്തുന്നത്. തെക്ക്-പടിഞ്ഞാറൻ മൺസൂൺ കനക്കുന്നതോടെ അഴീക്കൽ അഴിമുഖം വഴി യാനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയില്ല. മുൻ കാലങ്ങളിൽ യാനങ്ങൾ മണൽ തിട്ടയിൽ ഇടിച്ച് തകരുകയും അനേകം പേരുടെ ജീവൻ പൊലിയുകയും ചെയ്തിട്ടുള്ളതാണ്. ട്രോളിംഗ് നിരോധന കാലയളവിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന, മതിയായ സൗകര്യങ്ങൾ ഇല്ലാത്ത ഒരു ചെറിയ ബോട്ട് മാത്രമാണ് ഇവിടെ രക്ഷാപ്രവർത്തനത്തിനുള്ളത്. അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടാൻ വേണ്ട മുൻകരുതലുകൾ ഒന്നും തന്നെയില്ല. അപകടമുണ്ടായാൽ
രക്ഷാപ്രവർത്തനത്തിന് നീണ്ടകരയിൽ നിന്നും മറൈൻ എൻഫോഴ്സ്മെൻ്റ് ബോട്ട് വരുന്നതു വരെ കാത്ത് നിൽക്കേണ്ടി വരും. ഇത്തരം സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിലാണ് രക്ഷാ പ്രവർത്തനം നടത്തുന്നത് .

ആലപ്പുഴ, കൊല്ലം ജില്ലകളിലെ കടലിൽ പോയി മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഈ ഗൗരവമേറിയ പ്രശ്നത്തിന് അടിയന്തരമായി ശാശ്വതമായ പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ അവശ്യപ്പെട്ടു.

വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനം ഭരണിക്കാവിലാരംഭിച്ചു

ശാസ്താംകോട്ട. വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനം ഭരണിക്കാവിലാരംഭിച്ചു. പ്രേവർത്തനോട്ഘാടനം ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. അഡ്വക്കേറ്റ് ടി. മോഹനൻ നിർവഹിച്ചു. സംഘം പ്രസിഡന്റ്‌ ജി. പ്രിയദർശിനി അധ്യക്ഷത വഹിച്ചു. PACS പ്രസിഡന്റുമ്മാരായ മുടിത്തറ ബാബു, തുളസിധരൻപിള്ള, പി. ആന്റണി, അസിസ്റ്റന്റ് രജിസ്ട്രാർ ശോഭന, യൂണിറ്റ് ഇൻസ്‌പെക്ടർ ബിന്ദു. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് അൻസാർഷാഫി, K. K. രവികുമാർ, അഡ്വ.s. ലീല, ഗ്രാമ പഞ്ചായത്ത് അംഗം പ്രസന്നാബാഹുലേൻ, C. ലക്ഷ്മിക്കുട്ടി, ഭവാനി ടീച്ചർ, p. S. ജയലക്ഷ്‌മി. ഗിരിജ. ലിജി എന്നിവർ സംസാരിച്ചു

പത്താം ക്ലാസുകാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമം

നാഗ്പൂരിൽ പത്താം ക്ലാസുകാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമം. നാഗ്പൂരിലെ ഓംകാർ നഗറിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചാണ് ഡ്രൈവർ അതിക്രമം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ദമ്പതിമാർ പകർത്തിയത് തുടർന്നാണ് വിവരം പുറത്തുവരുന്നത്. ദൃശ്യം പ്രചരിച്ചതോടെ പ്രതിയെ ഉടനടി പോലീസ് പിടികൂടി. 25 വയസ്സുകാരനാണ് പ്രതിയെന്ന പോലീസ് പറഞ്ഞു. രണ്ടുവർഷത്തോളമായി കുട്ടിയെ സ്കൂളിൽ വിടുന്നത് ഇയാളുടെ ഓട്ടോയിൽ ആണ്.

ഉയർന്ന താപനില തുടരുന്നതിനോടൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യത

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനോടൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴയിൽ ഇന്നും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുമുണ്ട്.ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി ഇന്നും നാളെയും തുടരും.
സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
പൊള്ളുന്ന ചൂടിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസം കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ ലഭിച്ചേക്കും.
വടക്കൻ കേരളത്തിലും മലയോര മേഖലകളിലും വേനൽമഴ സജീവമാകും.മലപ്പുറം വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.