22.8 C
Kollam
Thursday 25th December, 2025 | 08:08:26 AM
Home Blog Page 2731

കൊട്ടാരക്കരയില്‍ ബൈക്ക് മോഷണം വ്യാപകം

കൊട്ടാരക്കര: കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും ബൈക്ക് മോഷണം വ്യാപകമാകുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്ര ഉത്സവത്തിന്റെ തിരക്കിന്റെ മറവിലാണ് നിരവധി ബൈക്കുകള്‍ മോഷണം പോയത്.
പോലീസ് സ്റ്റേഷന് സമീപമുള്ള ധനകാര്യ സ്ഥാപനത്തിലെയും, ചന്തമുക്കിലെ മൊബൈല്‍ ഷോപ്പ് ഉടയുടെയും ഉള്‍പ്പടെ ഒന്‍പതോളം ബൈക്കുകളാണ് മോഷണം പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പോസ്‌റ്റോഫീസിന് എതിര്‍ വശത്തുള്ള ധനകാര്യ സ്ഥാപനത്തിലെ രണ്ടു സെയില്‍സ് മാനേജര്‍മാരുടെ ബൈക്കുകള്‍ മോഷണം പോയി ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്തിയി
ട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചന്തമുക്കിന് സമീപം വച്ചിരുന്ന മൊബൈല്‍ ഷോപ്പ് ഉടമയുടെ ബൈക്കും മോഷണം പോയിരുന്നു. നിരവധി പരാതികള്‍ ഇത് സംബന്ധിച്ചു ഉയര്‍ന്നെങ്കിലും പോലീസ് അന്വേഷണം നിഷ്‌ക്രീയമാണെന്നാണ് ആക്ഷേപം.
കൊട്ടാരക്കര നഗരത്തില്‍ പല ഭാഗങ്ങളില്‍ വച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. മോഷണങ്ങള്‍ പെരുകിയതോടെ നഗരത്തില്‍ ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലാണ് പൊതുജനം.

എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ…. പ്രഭാസ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കുറിച്ചതെന്ത്….

ബാഹുബലി നായകന്‍ പ്രഭാസ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ആരാധകരെ ഇപ്പോള്‍ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. എന്തിനെക്കുറിച്ചാണ് പ്രഭാസ് പറയാന്‍ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പലരും. പ്രിയപ്പെട്ടവരേ, എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ എന്നാണ് പ്രഭാസ് സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. സ്റ്റോറി വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു.
വിവാഹം അല്ലെങ്കില്‍ പ്രണയത്തെക്കുറിച്ചായിരിക്കും പ്രഭാസ് പറയാന്‍ പോകുന്നതെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാലിത് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായിരിക്കും എന്ന് പറയുന്നവരും കുറവല്ല. നടിമാരായ അനുഷ്‌ക ഷെട്ടി, കൃതി സനോണ്‍ എന്നിവരുമായി പ്രഭാസ് പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍,മാതാവും സഹോദരിയും അറസ്റ്റിലായേക്കും

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് രാജേഷായിരുന്നു. വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ മാതാവിനും സഹോദരിക്കും വീണ്ടും നോട്ടീസ് നല്‍കുകയും ചെയ്തിരിക്കുകയാണ്.

നേരത്തേ രാഹുല്‍ ജര്‍മ്മനിയില്‍ എത്തിയതായി രാജേഷ് ചോദ്യം ചെയ്യലില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതിക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ ആലോചിക്കുമ്‌ബോഴാണ് താന്‍ വിദേശത്ത് എത്തിയതായി വ്യക്തമാക്കിക്കൊണ്ട് രാഹുലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നത്. ഇതിന് പിന്നാലെ രാജേഷിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രതിക്ക് വിദേശത്തേക്ക് രക്ഷപ്പെടാന്‍ എല്ലാ സഹായവും ചെയ്തു കൊടുത്തത് രാജേഷാണെന്ന് വ്യക്തമായത്. പെണ്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായ ദിവസം രാജേഷ് വീട്ടിലുണ്ടായിരുന്നു എന്നും വ്യക്തമായി.

വിദേശത്ത് എത്തിയ രാഹുല്‍ രാജേഷുമായും സഹോദരിയുമായും സംസാരിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ വീട്ടുകാര്‍ പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലൂം പോലീസ് കാര്യമായി പ്രതികരിച്ചില്ലെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചത്. പ്രശ്നത്തില്‍ അന്വേഷണം നടക്കുന്ന സമയത്ത് തന്നെ പ്രതിക്ക് രാജ്യം വിടാനിടയായത് പോലീസിന്റെ കഴിവുകേടായി വിലയിരുത്തുന്നുണ്ട്.

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്നും വീണ് കർണാടക സ്വദേശി മരിച്ചു

ആലപ്പുഴ: ഹൗസ് ബോട്ടിൽ നിന്ന് വീണ് ഒരാൾ മരിച്ചു. കർണാടക തുംകൂർ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വന്ന 40 അംഗ സംഘത്തിൽ പെട്ടയാളാണ് ബാലകൃഷ്ണ.

രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്. ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോൾ കാൽ വഴുതി കായലിൽ വീഴുകയായിരുന്നു.

ജോണ്‍മുണ്ടക്കയത്തിന്‍റേത് ഭാവന,ഇടപെട്ടത് തിരുവഞ്ചൂരെന്ന് ബ്രിട്ടാസ്

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സോളാര്‍ സമരത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തെ തള്ളി ജോണ്‍ ബ്രിട്ടാസ്.

താന്‍ ജോണുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അന്ന് ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വിളിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും എവിടെ നിന്നുമാണ് ജോണിന് കഥ കിട്ടിയതെന്ന് അറിയില്ലെന്നും ബ്രിട്ടാസ് പരിഹസിച്ചു.

തന്നെ തിരുവഞ്ചൂര്‍ ബന്ധപ്പെടുകയായിരുന്നു. പല തവണ അദ്ദേഹം വിളിച്ചു. കോണ്‍ഗ്രസിലെ പ്രധാനനേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേക്കാണ് തിരുവഞ്ചൂര്‍ വിളിച്ചത്. അദ്ദേഹത്തോട് സംസാരിച്ച ശേഷം ഫോണ്‍ ചെറിയാന്‍ഫിലിപ്പ് തനിക്ക് കൈമാറുകയായിരുന്നെന്നും പറഞ്ഞു. ഇക്കാര്യം അക്കാലത്തെ കോള്‍ലിസ്റ്റും മറ്റും എടുത്തുനോക്കിയാല്‍ വ്യക്തമാകുമെന്നും ജോണ്‍ മുണ്ടക്കയത്തെയോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയോ താന്‍ വിളിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ ജോണ്‍മുണ്ടക്കയത്തോട് ഇക്കാര്യം പറഞ്ഞോ എന്നും തനിക്കറിയില്ലെന്നും പറഞ്ഞു.

പല തവണ തന്നെ തിരുവഞ്ചൂര്‍ വിളിച്ചു ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും ദയവ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും സിപിഎം നേതൃത്വത്തെ ഇക്കാര്യം അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പാര്‍ട്ടിയുടെ അറിവോടെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നെന്നും അന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നെന്നും പറഞ്ഞു. നേരത്തേ മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ ജോണ്‍ മുണ്ടക്കയം സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചിരുന്നതായി പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വന്‍ വിവാദത്തിലാക്കിയ കാലത്തെ സോളാര്‍ സമരം തീര്‍പ്പാക്കിയത് ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്നായിരുന്നു ജോണ്‍ മുണ്ടക്കയം സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തിയത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്ന സിപിഎം ഫോര്‍മുലയിലാണ് അന്നത്തെ സമരം അവസാനിപ്പിച്ചതെന്ന് സമകാലിക മലയാളം വാരികയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു. ജോണ്‍ബ്രിട്ടാസ് വഴി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു സമരത്തില്‍ നിന്ന് സിപിഎം തലയൂരിയതെന്നും പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കമെന്നും ഇതിനായി ബ്രിട്ടാസ് തന്നെ വിളിക്കുകയായിരുന്നു എന്നുമായിരുന്നു ലേഖനത്തില്‍ പറഞ്ഞത്.

ഈ വിവരം പാര്‍ട്ടിനേതാവായ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കള്‍ക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു എന്നും പറയുന്നു. ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫും അംഗീകരിച്ചു. യുഡിഎഫില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എന്‍കെ പ്രേമചന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകളില്‍ കോടിയേരിയും പങ്കെടുത്തു. ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം വിളിച്ചത് ധാരണ പ്രകാരമായിരുന്നെന്നും പറയുന്നു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിക്കുകയും സമരം ഒത്തുതീര്‍ക്കാന്‍ ധാരണയാകുകയുമായിരുന്നു

സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമം, ഭര്‍ത്താവിനെ പിടികൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഗാര്‍ഹിക പീഡനം. തിരുവനന്തപുരത്ത്‌സ്ത്രീധനം കുറഞ്ഞുപോയതിന്റെ് പേരില്‍ ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി.

മലയിന്‍കീഴ് സ്വദേശി ദിലീപാണ് പോലീസിന്റെ പിടിയിലായത്. ഇതേ കേസില്‍ രണ്ടാം തവണയാണ് ദിലീപിനെ പോലീസ് പിടികൂടുന്നത്. ഇതിന് മുന്നേ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലും ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങി മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭാര്യക്കൊപ്പം താമസിച്ച് വരെയാണ് വീണ്ടും മര്‍ദനമുണ്ടായത്.

സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണം പറഞ്ഞായിരുന്നു ആക്രമം. തല ഭിത്തിയിലിടിപ്പിച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഭാര്യയുടെ പരാതി. ദിലീപ് മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. മര്‍ദ്ദനം സഹിക്കാതെ വന്നതോടെയാണ് യുവതി മലയിന്‍കീഴ് പോലീസില്‍ പരാതി നല്‍കുന്നത്. ദിലീപിനെതിരെ വധശ്രമത്തിന് വീണ്ടും കേസെടുത്തു.

കടന്നലിന്റെ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു

തൃശ്ശൂർ. വാടാനപ്പിള്ളിയിൽ കടന്നലിന്റെ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു. പന്ത്രണ്ടാം ക്ലാസുകാരൻ അനന്തകൃഷ്ണൻ ( 17 ) മരിച്ചത്. ഇന്നലെയാണ് കടന്നലിന്റെ കുത്തേറ്റത് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് രാവിലെയാണ് മരണം. തളിക്കുളം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിനി മുരളീധരന്റെ മകനാണ് അനന്തകൃഷ്ണൻ.

സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം. സോളാറിൽ വീണ്ടും വെളിപ്പെടുത്തൽ. സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന് വെളിപ്പെടുത്തൽ.മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയം ആണ് വെളിപ്പെടുത്തൽ നടത്തിയത്

തന്നെ വിളിച്ച് സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണ്ടേ എന്ന് ചോദിച്ചു.മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമായിരുന്നു ഫോൺ കോൾ.ജുഡീഷ്യൽ അന്വേഷണം പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചാൽ സമരം അവസാനിപ്പിക്കാം എന്നായിരുന്നു പറഞ്ഞത്. താൻ ഇക്കാര്യം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിളിച്ചുപറഞ്ഞു.

പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജോൺ ബ്രിട്ടാസിനേയും കോടിയേരി ബാലകൃഷ്ണനെയും വിളിച്ചു. പിന്നാലെ ഇടതു പ്രതിനിധിയായ എൻ കെ പ്രേമചന്ദ്രൻ യുഡിഎഫ് നേതാക്കളെ കണ്ടു. ഇതോടെ ആണ് സമരം ഒത്തുതീർപ്പായതെന്ന് ജോൺ മുണ്ടക്കയം. സമകാലിക മലയാളം വാരികയിലെ സോളാർ ഇരുണ്ടപ്പോൾ എന്ന ലേഖനത്തിലാണ് വെളിപ്പെടുത്തൽ

തൃക്കരിപ്പൂർ പോളിടെക്‌നിക് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് :തൃക്കരിപ്പൂർ ഇ കെ നായനാർ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരനാണ്(19) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും.

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിലെ 12,678 വളർത്തുപക്ഷികളെ ശനിയാഴ്ച കൊന്നൊടുക്കും

ആലപ്പുഴ:
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികലെ ശനിയാഴ്ച കൊന്നൊടുക്കും. തലവടി, തഴക്കര, ചമ്പക്കര വാർഡുകളിലാണ് വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുക്ഷികളെയാണ് കൊന്നൊടുക്കുന്നത്.

ഇതനുസരിച്ച് തലവടിയിൽ 4074, തഴക്കരയിൽ 8304, ചമ്പക്കുളത്ത് 300 പക്ഷികളെയും കൊന്നൊടുക്കും. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു

നിരണം പഞ്ചായത്തിലെ 11ാം വാർഡിൽ ഉൾപ്പെട്ട ഇരതോട് പ്രദേശത്താണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവ് കർഷകനായ കണ്ണമാലിൽ കുര്യൻ മത്തായിയുടെ താറാവുകൾ പക്ഷിപ്പനി ലക്ഷണങ്ങളോടെ ചത്തിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്‌