Home Blog Page 2717

സിക്കിമിൽ കനത്ത മഴയിൽ ആറ് മരണം; 2000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

സിക്കിം : സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. 2000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. സിക്കിമിനോട് ചേർന്നുള്ള നേപ്പാളിലെ തപ്ലെജങ് ജില്ലയിൽ മണ്ണിടിച്ചിലിൽ ഒരു വീട് തന്നെ ഒലിച്ചുപോയി. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് പേർ മരിച്ചു

ഗ്യാങ്‌ടോക്കിൽ നിന്ന് 100 കിലോമീറ്റർ അകലെ വടക്കായി സ്ഥിതി ചെയ്യുന്ന മംഗാൻ ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായതായി സർക്കാർ അറിയിച്ചു. 36 മണിക്കൂറായി നിർത്താതെ തുടരുന്ന മഴയിൽ വടക്കൻ സിക്കിമിലേക്കുള്ള റോഡുകൾ തകർന്നു. ജില്ലയുമായുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടു

കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരാണെന്ന് മംഗാൻ ജില്ലാ മജിസ്‌ട്രേറ്റ് ഹേം കുമാർ ചേത്രി അറിയിച്ചു. ഇവരിൽ 11 പേർ വിദേശ പൗരൻമാരാണ്. നാശനഷ്ടങ്ങൾ കാരണം ഇവരെ മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഡിഎം അറിയിച്ചു

എടിഎം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും

എടിഎം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു. പരമാവധി പരിധി 23 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.

സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസാണ് വൈകാതെ വര്‍ധിക്കുക. ഉപയോക്താവ് എടിഎം ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ബാങ്കിന് എടിഎം കാര്‍ഡ് സേവനദാതാക്കള്‍ (കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക്) നല്‍കുന്ന ഫീസാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്നും ഇടപാടുകളാണ് മെട്രോ നഗരങ്ങളില്‍ സൗജന്യമായി നടത്താനാവുക. മെട്രോ ഇതര നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി 5 ഇടപാടുകള്‍ വരെ നടത്താം.

സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 17-21 രൂപയാണ് നിലവില്‍ ഫീസ്. പുറമേ ജിഎസ്ടിയുമുണ്ട്. 2021ലാണ് ഫീസ് 15-20 രൂപയില്‍ നിന്ന് 17-21 രൂപയാക്കിയത്. ഈ ഫീസിലാണ് ഇപ്പോള്‍ രണ്ടുരൂപ കൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു

തിരുവനന്തപുരം:
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഒരു പവന് സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.
ഇതിന് മുമ്പുള്ള രണ്ട് ദിവസങ്ങളിലായി സ്വർണവില വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 52,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6590 രൂപയാണ് വില.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 5490 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്‌

കരുവന്നൂരിലേത് ഏറ്റവും വലിയ ബാങ്ക് കൊള്ള, ഇ ഡി

കൊച്ചി.കരുവന്നൂരിലേത് ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് ഇ ഡി ഹൈക്കോടതിയിൽ .
രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണത്.ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് വിശദീകരണം.
2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചു.
51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചു.
പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചുവെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.നേരത്തെ കരുവന്നൂരിലെ രേഖകൾ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ച് ഹർജി പി.എം.എൽ.എ കോടതി തള്ളിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

ബിജെപിക്കെതിരെ വീണ്ടും ആർഎസ്എസ്

ന്യൂഡെല്‍ഹി. ബിജെപിക്കെതിരെ വീണ്ടും ആർഎസ്എസ്.ഭക്തി നിർവഹിച്ചിരുന്ന പാർട്ടി ക്രമേണ അഹങ്കാരിയായി മാറിയെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ.വിമർശനം ജയ്പൂരിലെ പൊതുവേദിയിൽ. നാഗ്പൂരിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരോക്ഷ വിമർശനത്തിന് പിന്നാലെയാണ് വീണ്ടും വിമർശനം..

പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയോടുള്ള അമർഷം പല വേദികളിണ് ആർഎസ്എസ് പ്രകടിപ്പിക്കുന്നത്. നാഗ്പൂരിലെ ആർഎസ്എസ് സമ്മേളനത്തിൽ മോഹൻ ഭാഗവത് മുനവച്ച വാക്കുകൾ ബിജെപിക്കെതിരെ പ്രയോഗിച്ചു.ജയ്പൂരിൽ ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ ബിജെപിക്കെതിരെ നടത്തിയത് പ്രത്യക്ഷ വിമർശനമായിരുന്നു.ഭക്തി നിർവഹിച്ചിരുന്ന പാർട്ടി ക്രമേണ അഹങ്കാരിയായി മാറിയെന്നും അഹങ്കാരിയായ പാർട്ടിയെ 241സീറ്റിൽ നിർത്തിയെന്നുമായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ വിമർശനം.

ഇന്ത്യ മുന്നണിയെ രാമനിൽ വിരോധമുള്ള വരെ എന്നും അദ്ദേഹം ആരോപിച്ചു.രാമനെ വിശ്വാസമില്ലാത്തവരെ 234ൽ നിർത്തിയെന്നായിരുന്നു ഇന്ത്യ മുന്നണിക്ക് എതിരെയുള്ള വിമർശനം. ഉത്തർപ്രദേശിലെ തിരിച്ചടിക്ക് പിന്നിൽ ആർഎസ്എസ് വിമുഖതയാണെന്ന ബിജെപിയുടെ വിലയിരുത്തലിനിടയാണ് സംഘടനയുടെ തുടർച്ചയായി ഉള്ള വിമർശനങ്ങൾ.

കൊല്ലപ്പെട്ട ഷീനാ ബോറയുടെ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങള്‍ കാണാനില്ലെന്ന് സിബിഐ

ന്യൂഡെല്‍ഹി.പ്രമാദമായ ഷീനബോറ വധക്കേസിൽ നിർണായക തെളിവുകൾ കാണാനില്ല. കൊല്ലപ്പെട്ട ഷീനാ ബോറയുടെ ശരീര അവശിഷ്ടങ്ങളാണ് നഷ്ടമായത്. ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ച എല്ലുകളും മറ്റും കാണാനില്ലെന്ന് CBI കോടതിയെ അറിയിച്ചു

കേസിലെ നിർണായ തെളിവാണ് കാണാതായെന്ന് സിബിഐ കോടതിയെ അറിയിച്ചത്. 2012 ലാണ് മുംബൈക്കടുത്തുള്ള പെൻ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തുന്നത്. അന്ന് അതാരുടെ മൃതദേഹാവശിഷ്ടമെന്ന് പോലീസിന് വ്യക്തതയുണ്ടായിരുന്നില്ല. പിന്നീട് 2015ലാണ് ഷീനാ ബോറ തിരോധാന കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന് നിർണായക സൂചനകൾ കിട്ടുന്നത് . നടന്നത് കൊലപാതകമെന്ന് വ്യക്തമായതോടെ ഇതേ സ്ഥലത്ത് മുംബൈ പോലീസും പരിശോധന നടത്തി. എല്ലുകളും മറ്റും കണ്ടെത്തുകയും ചെയ്തു. മൂന്നുവർഷത്തിനിടെ കിട്ടിയ രണ്ട് അവശിഷ്ടങ്ങളും പരിശോധിച്ചു രണ്ടും ഷീന ബോറയുടെ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.

മൃതദേഹാവശിഷ്ടങ്ങൾ ആദ്യം പരിശോധിച്ചാ ഡോക്ടറെ വിസ്തരിക്കുന്നതിനിടയാണ് തെളിവുകൾ കോടതിയിൽ ഹാജരാക്കേണ്ടി വന്നത്. കഴിഞ്ഞമാസം നടന്ന വിസ്താരത്തിനിടെ ശരീരഭാഗങ്ങൾ എവിടെയെന്ന കാര്യത്തിലെ അവ്യക്തത സിബിഐ കോടതിയെ അറിയിച്ചു . തുടർന്ന് അന്വേഷിച്ച് കണ്ടെത്താൻ കോടതി സമയം നൽകി. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് തൊണ്ടിമുതൽ കാണാതായതായി സിബിഐ കോടതി അറിയിച്ചത്.ഫറൻസിക് പരിശോധനയ്ക്ക് അയച്ചശേഷം എന്തു സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. നിർണായ തെളിവുകളിൽ ഒന്ന് അപ്രത്യക്ഷമായത് കേസിനെ ദുർബലമാക്കിയേക്കും എന്നാണ് വിലയിരുത്തൽ. ഷീന ബോറയെ അമ്മയായ ഇന്ദ്രാണി മുഖർജി മുൻ ഭർത്താവിന്റെയും ഡ്രൈവറുടേയും സഹായത്താൽ കൊന്നുകളഞ്ഞു എന്നാണ് കേസ്.

തോപ്പിൽ ഭാസിയുടെ സഹോദരിഭാർഗവിയമ്മ അന്തരിച്ചു

വള്ളികുന്നം: തോപ്പിൽ ഭാസിയുടെ സഹോദരിയും സി.പി.ഐ നേതാവ്
തോപ്പിൽ ഗോപാലകൃഷ്ണൻ്റെ അമ്മയുമായ വള്ളികുന്നം ചെറുനിക്കൽ ഭാർഗവിയമ്മ (98) അന്തരിച്ചു. പരേതരായ തോപ്പിൽ പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ശങ്കരപ്പിള്ള.

മക്കൾ: വിജയലക്ഷ്മി, പരേതരായ
തോപ്പിൽ ഗോപാലകൃഷ്ണൻ,
സരസ്വതി,
രാമചന്ദ്രൻ പിള്ള,
വിജയകുമാർ.

മരുമക്കൾ: പരേതനായ എസ്.മോഹനചന്ദ്രൻ പിള്ള,
കെ.ഉഷ,
എൽ.സിന്ധു,
എ.മാല.

മറ്റു സഹോദരങ്ങൾ: തോപ്പിൽ കൃഷ്ണപിള്ള, മാധവൻ പിള്ള.
സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ

കൊച്ചി കണ്ണീർ പാടമായി;ചേതനയറ്റ് നാടണഞ്ഞവരെ ചേർത്ത് പിടിച്ച് കേരളം

സ്റ്റീഫന്‍

കൊച്ചി: തീയായി പെയ്തിറങ്ങിയ ദുര്‍വിധിയില്‍ കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിൽ സ്വപ്നങ്ങളുടെ ചിറകു കരിഞ്ഞുവീണ പ്രീയപ്പെട്ടവർ ചേതനയറ്റ് നാടണഞ്ഞു. ഉള്ളൂരുകുന്ന വേദനയോടെ ഭൗതീക ശരീരം ഏറ്റുവാങ്ങാൻ ഉറ്റവരെത്തി.അഗ്നി ദുരന്തത്തിൽ ചേതനയറ്റ് മടങ്ങിയവരെ വരവേല്ക്കാൻ ജന്മനാട് ഒന്നിച്ചു നിന്ന കാഴ്ചയാണ് കൊച്ചിയിൽ കണ്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങൾ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സംസ്ഥാനം ഏറ്റുവാങ്ങി. വിമാനത്താവളത്തിന് പുറത്ത് പോലീസ് ഗാഡ് ഓഫ് ഓണർ നൽകി സംസ്ഥാനത്തിൻ്റെ ആദരമർപ്പിച്ചു.തുടർന്ന് പ്രത്യകം തയ്യാറാക്കിയ വേദിയിൽ പൊതുദർശനം.

മുഖ്യമന്ത്രി പിണറായി വിജയൻ ,കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ,മന്ത്രിമാരായ കെ.രാജൻ, പി രാജീവ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ആൻറ്റോ ആൻറണി എംപി, എന്നിവർ വിമാനത്താവളത്തിൽ അത്യാഞ്ജലി അർപ്പിക്കാനെത്തി. 23 മലയാളികളുടെയും 7 തമിഴ്നാട് സ്വദേശികളുടെയും ഒരു കർണ്ണാടക സ്വദേശിയുടെയും ഭൗതീക ശരീരങ്ങളാണ് എത്തിച്ചത്. മൃതദേഹം പോലീസ് അകമ്പടിയോടെയാണ് വീടുകളിലേക്കയച്ചത്. അന്യസംസ്ഥാനക്കാരുടെ ഭൗതീക ശരീരങ്ങൾക്ക് സംസ്ഥാനർത്തി വരെ കേരള പോലീസ് അകമ്പടിയേകും.


അരുണ്‍ ബാബു (തിരുവനന്തപുരം), നിതിന്‍ കൂത്തൂര്‍ (കണ്ണൂര്‍), തോമസ് ഉമ്മന്‍ (പത്തനംതിട്ട), മാത്യു തോമസ് (ആലപ്പുഴ) ആകാശ് എസ്. നായര്‍ (പത്തനംതിട്ട), രഞ്ജിത് (കാസര്‍കോട്), സജു വര്‍ഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസര്‍കോട്), സ്റ്റെഫിന്‍ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയന്‍ (മലപ്പുറം), കുപ്പന്‍ പുരയ്ക്കല്‍ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജന്‍ ജോര്‍ജ് (കൊല്ലം), പി.വി. മുരളീധരന്‍ (പത്തനംതിട്ട), വിശ്വാസ് കൃഷ്ണന്‍ (കണ്ണൂര്‍), ഷമീര്‍ ഉമറുദ്ദീന്‍ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പന്‍ നായര്‍, സുമേഷ് പിള്ള സുന്ദരന്‍, അനീഷ് കുമാര്‍ ഉണ്ണന്‍കണ്ടി, സിബിന്‍ തേവരോത്ത് ഏബ്രഹാം, ഷിബു വര്‍ഗീസ്, ഡെന്നി ബേബി എന്നിവരാണ് കുവൈറ്റിൽ മരിച്ച മലയാളികൾ.

വാർത്താനോട്ടം

2024 ജൂൺ 14 വെള്ളി

BREAKING NEWS

?സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എം എൽ എ സ്ഥാനം രാജിവെച്ചു,

? കൊച്ചിയിൽ പിടിയിലായ പന്തീരാങ്കാവ് ഗാർഹിക പീഢന കേസിലെ യുവതിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.

?കുവൈറ്റ് ദുരന്തത്തിൽ മരിച്ച 49 പേരിൽ 46 ഇന്ത്യക്കാർ; 23 പേർ മലയാളികൾ,31 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിൽലെത്തിക്കും.

?കേരളീയം ?

? കേരള നിയമസഭാ സമുച്ചയത്തില്‍ ഇന്ന് നടക്കുന്ന ലോക കേരള സഭയുടെ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി. വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നത് ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരും കൊച്ചിയിലേക്ക് പോകുന്നതിനാലാണ് ഉദ്ഘാടന ചടങ്ങിന്റെ സമയം മാറ്റിയത്.

? ജൂണ്‍ 15 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.

? മുന്‍ ഡിജിപി സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സിബി മാത്യൂസിനെതിരെ സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

? പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് യുവതിയെകസ്റ്റഡിയിലെടുത്തത്. രാത്രി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നും ഡല്‍ഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു.

? ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീടിന് സമീപമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥലമാറ്റം നല്‍കാന്‍ ഉത്തരവായി.

? വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പര്‍ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്ന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളിറക്കി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍. വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാര്‍ ചേമ്പര്‍ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

? എയര്‍ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെതിരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്.

? പോത്ത്കല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവുശിക്ഷ . നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

? കാവേരി കാളിങ് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ‘ഫുഡ് ഫോറെസ്റ്റ് കള്‍ട്ടിവേഷന്‍ ആന്‍ഡ് ഡ്രൈഫ്രൂട്ട് ഫെസ്റ്റിവല്‍ ‘ ജൂണ്‍ 23 -നു പുതുക്കോട്ടയില്‍. ഈ സെമിനാറിന്റെ ഭാഗമായി 300 തരം മാമ്പഴങ്ങളുടെയും 100 കണക്കിന് ചക്കകളുടെയും 100 കണക്കിന്
വാഴപഴങ്ങളുടെയും പ്രദര്‍ശനം നടക്കുന്നതാണ്.

?? ദേശീയം ??

? ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . തുടര്‍ച്ചയായി നാല് തവണ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി മോദി ചര്‍ച്ച നടത്തിയത്. ഭീകരരെ നേരിടാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

? ജി7 ഉച്ചക്കോടിക്കായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ്
മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അമേരിക്ക, യുക്രൈന്‍, ഫ്രാന്‍സ് രാജ്യതലവന്‍മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

? ദേശീയ സുരക്ഷ ഉപദേഷ്ടാവിനെയും, പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും നിലനിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷ ഉപദേഷ്ടാവിന്റെ പദവിയില്‍ അജിത് ഡോവലിന് ഇത് മൂന്നാം ഊഴമാണ്. പികെ മിശ്രയെയും മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലനിര്‍ത്തി.

? ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്. നേരത്തെ കേസില്‍ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ജൂണ്‍ 15-ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

? പ്രായപൂര്‍ത്തിയാ
കാത്ത പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റുന്നതും പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നനാകുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പകരം സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നതായി മാത്രമേ ഇതിനെ കണക്കാക്കാന്‍ കഴിയൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

? സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും വിവേചനത്തിനും എതിരെ ശബ്ദമുയര്‍ത്തിയ ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നാരോപിച്ച് സ്‌പേസ് എക്‌സിനും മേധാവി ഇലോണ്‍ മസ്‌കിനുമെതിരെ കേസ്. 2022-ല്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരാണ് മസ്‌കിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

?? അന്തർദേശീയം ??

? കുവൈത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച മുഴുവന്‍ പേരെയും തിരച്ചറിഞ്ഞതായി വിവരം. 49 പേരില്‍ 46 പേര്‍ ഇന്ത്യക്കാരാണ്. മൂന്ന് പേര്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ്. 24 മലയാളികളുടെ ജീവനുകളാണ് ദുരന്തത്തില്‍ ഇല്ലാതായത്. ഏഴുപേര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. മൂന്നുപേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരുമാണെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു.

? കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ഫയര്‍ഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗാര്‍ഡ് റൂമില്‍ നിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നും ഫയര്‍ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

? കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടു. പരിക്കേറ്റവരെ വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യയും ആരോഗ്യമന്ത്രി ഡോ. അഹ്‌മദ് അല്‍ അവാദിയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

? കായികം ?

? ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ബംഗ്ലാദേശിന് 25 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

? ടി20 ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ഒമാനെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം. ആദ്യം ബാറ്റ് ചെ്ത ഒമാന്‍ വെറും 47 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 3.1 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ബൈക്കും പിക്കപ്പ് വാനുമായി  കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കായംകുളം. ബൈക്കും പിക്കപ്പ് വാനുമായി  കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കരിയിലകുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപം ഇന്ന് പുലർച്ച ഉണ്ടായ  വാഹന
അപകടത്തിൽ
ചേപ്പാട് സ്വദേശി ഉപാസനയിൽ
രാമചന്ദ്രന്റെ മകൻ രോഹിത് രാമചന്ദ്രൻ ( 36) ആണ് മരിച്ചത്

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ