Home Blog Page 2713

കമ്പിവേലിയില്‍ കുടുങ്ങിക്കിടന്ന പുലി ചത്തു

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ കുടുങ്ങിക്കിടന്ന പുലി ചത്തു. മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലാക്കി ചികിത്സ നല്‍കി തുടങ്ങുന്നതിനിടെയാണ് പുലിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ആന്തരിക രക്തസ്രാവമായിരിക്കാം പുലിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്പിവേലിയില്‍ കുടുങ്ങിയനിലയില്‍ കണ്ടത്. തിരിച്ചിറങ്ങാന്‍ പറ്റാത്തവിധം കുടുങ്ങി കിടന്ന പുലിയെ രക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.
വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം മയക്കുവെടിവെച്ച് പുലിയെ കൂട്ടിലാക്കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. ഒടുവില്‍ പുലിയെ കൂട്ടിലാക്കിയതോടെ നാട്ടുകാരും ആശ്വാസത്തിലായിരുന്നു.

പെരിയാറിലെ മത്സ്യക്കുരുതിയിൽ പ്രതിഷേധം അണപൊട്ടി

എറണാകുളം: പെരിയാറിൽ മത്സ്യക്കുരുതിയിൽ ആളിക്കത്തി പ്രതിഷേധം. സംഭവം നടന്നത് മുതൽ പ്രതിഷേധത്തിലായിരുന്ന നാട്ടുകാരും മത്സ്യത്തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ചു

‘എട്ട് വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെയൊരു മത്സ്യക്കുരുതി നടന്നത്. ശ്വാസം കിട്ടാതെ മീനുകൾ ചത്തുപൊങ്ങുമ്പോൾ രാസ മാലിന്യം പുഴയിലേക്ക് ഒഴുക്കി എന്ന് ഒരിക്കലും മലിനീകരണ നിയന്ത്രണ ബോർഡ് സമ്മതിക്കില്ല. എറണാകുളം നഗരത്തിലെ ആളുകൾ കുടിക്കുന്ന വെള്ളത്തിൽ പോലും മീനുകൾ ചത്തുപൊങ്ങി. ഉപ്പുവെള്ളവും നല്ല വെള്ളവും കൂടിച്ചേർന്ന് മീൻ ചത്തു എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നത്. പെരിയാറിൽ മീനുകൾ ചത്തുപൊങ്ങുന്നത് തുടർക്കഥയാവുമ്പോഴും യാതൊരുവിധ നടപടികളും അധകൃതരിൽ നിന്ന് ഉണ്ടാവുന്നില്ല എന്നതാണ് പ്രദേശവാസികളുടെ പരാതി.

കഴിഞ്ഞ ദിവസം പെരിയാറിൽ വലിയ തോതിൽ മീനുകൾ ചത്തുപൊങ്ങിയിരുന്നു. വ്യവസായ മേഖലയിൽ നിന്നുള്ള രാസമാലിന്യം ഒഴുക്കിയതാണ് മീനുകളുടെ നാശത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ വാദം. ‘ മഴ പെയ്യുമ്പോൾ ബണ്ട് തുറക്കും എന്ന് മനസ്സിലാക്കി കമ്പനികൾ വലിയ തോതിൽ രാസമാലിന്യം ഒഴുക്കി. ഇതാണ് കുരുതിക്ക് കാരണം.’ ഏലൂർ സ്വദേശി ഹംസ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി ബണ്ട് ഇറിഗേഷൻ വകുപ്പ് പാതാളത്തിന് സമീപമുള്ള ബണ്ട് തുറന്ന് വിട്ടതിന് പിന്നാലെയാണ് കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങിയത്. ഇതിൽ നാട്ടുകാർ കനത്ത പ്രതിഷേധത്തിലാണ്. ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കൃത്യമായ മറുപടി തങ്ങൾക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഇന്ന് മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ചത്.ചത്ത മീനുകളെ ഓഫീസ് പരിസരത്തേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിധേം .ഇത് പല തവണ സംഘർഷത്തിലേക്ക് വഴിമാറി. ഇറിഗേഷൻ വകുപ്പ് ബണ്ട് തുറക്കുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ കൈമലർത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

നടി ആക്രമിക്കപ്പെട്ട കേസ്: ഡിജിറ്റൽ തെളിവ് സൂക്ഷിക്കുന്നതിൽ സർക്കുലർ വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി:
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മെമ്മറി കാർഡുമായി ബന്ധപ്പെട്ട കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റൽ തെളിവ് സൂക്ഷിക്കുന്നതിൽ സർക്കുലർ വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആവശ്യപ്പെടുന്നു

മെമ്മറി കാർഡ് കേസിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ സർക്കുലറായി കീഴ്‌ക്കോടതികൾക്ക് നൽകണം. സെഷൻസ്, മജിസ്‌ട്രേറ്റ് കോടതികൾക്ക് സർക്കുലർ ബാധകമാക്കണമെന്നും സർക്കുലർ പുറപ്പെടുവിക്കാൻ ഹൈക്കോടതി രജിസ്ട്രാർക്ക് നിർദേശം നൽകണമെന്നും ഉപഹർജിയിലുണ്ട്.

പ്ലസ് ടു വിദ്യാർഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ചു; യുവതിയും ആറ് പേരും അറസ്റ്റിൽ

ചെന്നൈ:
ചെന്നൈയിൽ പ്ലസ് ടു വിദ്യാർഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ച സ്ത്രീയും ആറ് കൂട്ടാളികളും അറസ്റ്റിൽ. നഗരത്തിൽ നടന്ന റെയ്ഡിൽ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടികൾ മൊഴി നൽകി.
ബ്യൂട്ടീഷൻ കോഴ്‌സും ഡാൻസും പഠിപ്പിക്കാമെന്ന വ്യാജേനയാണ് കെ നാദിയ(37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരെ പെൺവാണിഭത്തിന് നിർബന്ധിച്ചതും. വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്ത് 25,000 രൂപ മുതൽ 35,000 രൂപ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു

ഹൈദരാബാദ്, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്. ഇടപാടുകാരിൽ കൂടുതലും പ്രായമേറിയ പുരുഷൻമാരായിരുന്നു. പെൺകുട്ടികൾ നാദിയയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നഗ്നവീഡിയോ കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

അടൂരിൽ വിൽപ്പനയ്ക്കു കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി കുന്നത്തൂർ സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി

ഏഴാംമൈൽ:
കൊല്ലം കുന്നത്തൂർ തുരുത്തിക്കര കല്ലും മൂട്ടിൽ വീട്ടിൽ കാട്ടിൽ സുരേഷ് എന്നു വിളിക്കുന്ന സുരേഷ്(29)നെയാണ്
പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
കൊല്ലം – പത്തനംതിട്ട ജില്ല അതിർത്തിയായ ഏഴാംമൈൽ ജങ്ഷനു സമീപത്തു നിന്നുമാണ് ഇയാൾ പിടിയിലായത്.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തനംതിട്ട,കൊല്ലം,ആലപ്പുഴ ജില്ലകളിൽ ചെറുകിട കച്ചവടക്കാർക്ക് മൊത്തക്കച്ചവടം ചെയ്യുന്ന ആളാണ് സുരേഷെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

ബിജെപി പ്രവേശന ആരോപണത്തിന് പിന്നില്‍ ഗൂഡാലോചന, ഇപി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്

തിരുവനന്തപുരം. ബി.ജെ.പി പ്രവേശന ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയെന്ന ഇ.പി.ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്.അന്വേഷണം വേണമെങ്കില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ കോടതിയെ സമീപിക്കണമെന്നാണ് പോലീസ് നിലപാട്.ഇതടക്കം നിർദ്ദേശിച്ചു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.കെ.പി.സി.സി അധ്യക്ഷൻ കെ,സുധാകരൻ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെയായിരുന്നു ഇ.പി ജയരാജന്റെ പരാതി.

ടി.ജി.നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കര്‍ മകന്റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടതും പിന്നീട് ശോഭ സുരേന്ദ്രന്‍ ബി.ജെ.പി പ്രവേശനമെന്ന ആരോപണം ഉന്നയിച്ചതും ഗൂഡാലോചനയാണെന്നും അതുവഴി മാനഹാനിയുണ്ടായെന്നുമായിരുന്നു ഇ.പി ജയരാജൻ ഡിജിപിക്കു നൽകിയ പരാതി.ഇ.പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരാനായി ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി.വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ എല്ലാം ഗൂഡാലോചനയെന്നായിരുന്നു ഇ.പിയുടെ മറുവാദം.പിന്നാലെ സി.പി.ഐ.എം ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.എന്നാൽ പരാതിയിൽ കേസെടുക്കാനാവില്ലെന്ന നിഗമനത്തോടെ എഴുതിതള്ളാനാണു പോലീസ് നീക്കം.

മാനഹാനിക്കും ഗൂഡാലോചനക്കും പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല,കോടതി നിര്‍ദേശിച്ചാല്‍ മാത്രമാണ് അന്വേഷണ സാധ്യതയെന്നുമാണ് പ്രാഥമിക അന്വേഷണം നടത്തിയ കഴക്കൂട്ടം എ.സി.പിയുടെ റിപ്പോര്‍ട്ട്.
ഇ.പിയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തിയ പോലീസ് ആരോപണ വിധേയരുടെ മൊഴി
രേഖപ്പെടുത്തിയിട്ടില്ല.അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കഴക്കൂട്ടം എ.സി.പി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്ത് ഡ്രൈവര്‍ ഭക്ഷണം കഴിക്കാൻ പോയി

പത്തനംതിട്ട .കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്ത് ഡ്രൈവര്‍ ഭക്ഷണം കഴിക്കാൻ പോയെന്ന് പരാതി .ഇന്നലെ രാത്രിയായിരുന്നു സംഭവം .കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് മൂവാറ്റുപുഴ പുനലൂർ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷനിലാണ് റോഡിൽ അപകടകരമായി വാഹനം പാർക്ക് ചെയ്തത് . സമീപത്തെ ഓട്ടോ ഡ്രൈവർമാർ പരാതി പറഞ്ഞെങ്കിലും ഡ്രൈവർ ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം .കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാർ ആണ് വാഹനമോടിച്ചിരുന്നത് .നടപടിക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട് .

കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി

പാലക്കാട്:
കൊല്ലങ്കോട് ചേകോലിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ 12.15 ഓടെ മയക്ക് വെടിവെച്ച് പിടികൂടി. ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പുലിക്ക് പരുക്കുകളുണ്ടെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ ആർറ്റി സംഘവും സ്ഥലത്തെത്തിയിരുന്നു.

അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെൺ പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വെറ്ററിനറി ഡോക്ടർമാർ ഉടൻ പുലിയെ പരിശോധിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.പുലർച്ചെ 3.30തോടെണ് പുലി കുടുങ്ങിയത്.

ബലാത്സംഗം, വധശ്രമം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.
എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. എൽദോസ് ഒന്നിലേറെ തവണ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തിൽ പറയുന്നു. അടിമലത്തുറയിലെ റിസോർട്ടിൽ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4നാണ് സംഭവം

തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നും നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

മുല്ലൂർ ശാന്തകുമാരി വധക്കേസ്: മൂന്ന് പ്രതികൾക്കും വധശിക്ഷ

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്.
ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീൻ എന്നിവരാണ് പ്രതികൾ. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവർന്ന സ്വർണവുമായി നാടുവിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

മൃതദേഹം മച്ചിൽ ഒളിപ്പിച്ച ശേഷം പ്രതികൾ സ്ഥലം വിട്ടു. രാത്രിയിൽ വീട്ടുടമസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പ്രതികളെ അന്ന് രാത്രി തന്നെ പൊലീസ് പിടികൂടി. ഇതിന് ശേഷമാണ് 2020-ൽ 14-കാരിയെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞത്. ഈ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്.