Home Blog Page 2680

സിന്ധുവിന്റെ വേർപാടിൽ അനുശോചിച്ചു

ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് നടുവിലക്കര എട്ടാം വാർഡ് മെമ്പർ സിന്ധുവിന്റെ നിര്യാണത്തിൽ കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുസ്മരണ സമ്മേളനം നടത്തി.നടുവിലക്കര പാൽ സൊസൈറ്റി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിമാരായ കാരുവള്ളി ശശി,വൈ.ഷാജഹാൻ,തൃദീപ് കുമാർ, കല്ലട ഗിരീഷ്,കെ.സുധീർ,
ജി.ശശികുമാർ,എൻ. ശിവാനന്ദൻ, റെജില,സുരേഷ് ചന്ദ്രൻ,കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള,കിഷോർ,ഗീവർഗീസ്, ശിവരാമൻ,ശ്രീധരൻ, ഉണ്ണികൃഷ്ണൻ, ജയലക്ഷ്മി, ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.

വീണ്ടും താരമായി കണ്ടക്ടർ ബിലാൽ

ശാസ്താംകോട്ട:ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും ഡോർ തുറന്ന് തെറിച്ചു വീഴാനൊരുങ്ങിയ യാത്രക്കാരനെ ഒറ്റകൈ കൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് കണ്ടക്ടർ ബിജിത് ലാലെന്ന ബിലാൽ വീണ്ടും വാർത്തകളിൽ നിറയുന്നു.ദൈവത്തിന്റെ കരങ്ങളാണ് ദിവസങ്ങൾക്ക് മുമ്പ് യാത്രക്കാരനെ രക്ഷപ്പെടുത്തിയതെങ്കിൽ ഇപ്പോൾ അതേ കരങ്ങൾ സത്യസന്ധതയുടെ പ്രതിരൂപമായി മാറിയിരിക്കയാണ്.

ചവറ – പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സുനിൽ എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ബിലാലിന് കഴിഞ്ഞ ദിവസമാണ് പണവും മൊബൈൽ ഫോണും എടിഎം കാർഡും മറ്റുമടങ്ങിയ പഴ്സ് ലഭിച്ചത്.ബസ് പടപ്പനാൽ വിട്ടു കഴിഞ്ഞപ്പോഴാണ് ഒരു യാത്രക്കാരി സീറ്റിൽ കിടന്ന് കിട്ടിയതെന്ന് പറഞ്ഞ് ബിലാലിന് പഴ്സ് കൈമാറിയത്.അന്ന് വൈകിട്ടാണ് ഇത് തുറന്നു നോക്കിയത്.എന്നാൽ ആളെ കണ്ടെത്താൻ യാതൊരു മാർഗവുമില്ലായിരുന്നു.


ആളെത്തുമെന്ന പ്രതീക്ഷയിൽ പഴ്സ് സൂക്ഷിച്ചു വച്ചു.അടുത്ത ദിവസം കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെ ബന്ധപ്പെട്ട് പഴ്സ് നഷ്ടപ്പെട്ട യാത്രക്കാരി ബിലാലിന്റെ ഫോൺ നമ്പർ വാങ്ങി ബന്ധപ്പെടുകയായിരുന്നു.തുടർന്ന് പടപ്പനാലിൽ എത്തി യാത്രക്കാരി പഴ്സ് ഏറ്റുവാങ്ങി.ബിലാലിന്റെ നിർബന്ധപ്രകാരം പഴ്സിൽ ഉണ്ടായിരുന്ന പണമടക്കം എണ്ണിതിട്ടപ്പെടുത്തിയാണ് സന്തോഷ ചിരിയോടെ അവർ മടങ്ങിയത്.അതിനിടെ താൻ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ അജ്ഞാതനായ യാത്രക്കാരൻ തന്റെ സഹപാഠിയായ പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ സ്വദേശി ജയകൃഷ്ണൻ ആണെന്ന് പിന്നീടാണ് ബിലാൽ തിരിച്ചറിഞ്ഞത്.പടിഞ്ഞാറെ കല്ലട നെൽപ്പരക്കുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായിരുന്നു ഇരുവരും.ഏതായാലും സദ്പ്രവൃത്തികൾ കൊണ്ട് സ്വകാര്യ ബസ് ജീവനക്കാർക്ക് മാതൃകയായി മാറിയ ബിലാൽ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കയാണ്.

ചിന്നക്കടയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ തട്ടി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ തട്ടിയുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. പട്ടത്താനം മൈത്രി നഗര്‍ എട്ടില്‍ വിജയമന്ദിരത്തില്‍ സ്മിത (41) ആണ് മരിച്ചത്. കെഎസ്എഫ്ഇ വടയാറ്റുകോട്ട ബ്രാഞ്ചിലെ ക്യാഷറാണ് സ്മിത.
ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. മടത്തറയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ചിന്നക്കട മേല്‍പ്പാലത്തില്‍ വച്ച് സ്മിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് സ്മിത തെറിച്ച് ബസിന്റെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് വീഴുകയും സ്മിതയുടെ തലയിലൂടെ ചക്രം കയറിയിറങ്ങി തത്ക്ഷണം മരിക്കുകയുമായിരുന്നു. ഭര്‍ത്താവ്: പരേതനായ മുരളീകൃഷ്ണന്‍. മകന്‍: ശ്രീഹരി.

ഒന്‍പതുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം, പോരുവഴി സ്വദേശിക്ക് 11വര്‍ഷം കഠിന തടവ്

കരുനാഗപ്പള്ളി. ഒന്‍പതുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍പ്രതിക്ക് 11വര്‍ഷം കഠിന തടവും പിഴയും. പോരുവഴി പള്ളിമുറി തറയില്‍ വടക്കതില്‍ മാഹിനെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എഫ് മിനിമോള്‍ ശിക്ഷിച്ചത്. 40,000 രൂപയാണ് പിഴ. അത് ഒടുക്കാത്ത പക്ഷം എട്ടുമാസം കൂടി അധിക തടവ് അനുഭവിക്കണം
2023 ജൂലൈയിലാണ് സംഭവം. ചൂണ്ടയിട്ടുകൊണ്ടുനിന്ന അതിജീവിതയെ റംബുട്ടാന്‍ പറിച്ചുനല്‍കാമെന്ന പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അതിക്രമം കാട്ടുകയായിരുന്നു. പോക്‌സോ നിയമപ്രകാരം ആണ് കേസ്ശൂരനാട് എസ്‌ഐ ആയിരുന്ന ദീപുപിള്ള അന്വേഷിച്ച കേസില്‍ പബ്‌ളിക് പ്രോസിക്യാട്ടറായി അഡ്വ.എന്‍സി പ്രേംചന്ദ്രന്‍ ഹാജരായി. എസ് സിപിഒ മേരി ഹെലന്‍ പ്രോസിക്യൂഷന്‍ സഹായി ആയി. 12സാക്ഷികളെ വിസ്തരിക്കുകയും 12പ്രമാണങ്ങള്‍ ഹാജരാക്കുകയും ചെയ്തു.

സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകൾ

ന്യൂ ഡെൽഹി : ഇന്നലെ അധികാരമേറ്റ മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൻ്റെ പ്രതിനിധിയായ സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്ക്കാരികം എന്നീ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം ലഭിച്ചു. ഇന്ന് ചേർന്ന പ്രധാനമന്ത്രിയുടെ വസതിയിൽ വൈകിട്ട് നടന്ന ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷമാണ് വകുപ്പുകൾ പ്രഖ്യാപിച്ചത്.

ഐഎഎസ് തലപ്പത്തുമാറ്റം

തിരുവനന്തപുരം . രാജൻ എൻ ഖൊബ്രഗഡെയ്ക്ക് സാംസ്‌കാരിക വകുപ്പിന്റെ അധിക ചുമതല
എസ് ഹരികിഷോറിനെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിലേക്ക് മാറ്റി നിയമിച്ചു

ടി വി അനുപമ തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. ശ്രീറാം സാംബശിവ റാവു തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ. ഹരിത വി കുമാർ വനിത ശിശു വികസന വകുപ്പ് ഡയറക്ടർ
ദിനേശൻ ചെറുവത്തിനെ പഞ്ചായത്ത് ഡയറക്ടർ ആയി മാറ്റി നിയമിച്ചു.

എംജി രാജമാണിക്യത്തെ ദേവസ്വം റവന്യൂവിഭാഗം സെക്രട്ടറിയായി നിയോഗിച്ചു,അമൃത് മിഷന്‍ഡയറക്ടറുടെ ചുമതലക്ക് പുറമേയാണിത്.
അഡീഷണല്‍ ചീഫ് ഇലക്ട്രറല്‍ഓഫിസര്‍ വി ആര്‍ പ്രേംകുമാറിനെ വാട്ടര്‍ അതോറിറ്റി എംഡി ആയും നിയമിച്ചു. സിവില്‍സപ്‌ളൈസ് എംഡി സൂരജ് ഷാജിയെ അര്‍ബന്‍അഫയേഴ്‌സ് ഡയറക്ടറായി നിയമിച്ചു. ലൈഫ്മിഷന്‍ സിഇഒ ചുമതലക്കുപുറമേയാണിത്.
ബിനുഫ്രാന്‍സിസിനെ വാട്ടര്‍അതോറിറ്റി ജോയിന്റ് മാനേജിംങ് ഡയറക്ടര്‍ ആയും (ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലക്കുപുറമേ) കെ ഹരികുമാറിനെ മൈനിംങ് ജിയോളജി ഡയറക്ടര്‍ആയും നിയമിച്ചു.

രാജ്യസഭ: പി പി സുനീർ സി പി ഐ സ്ഥാനാർത്ഥി

തിരുവനന്തപുരം: ഒഴിവ്‌ വന്ന ഇടത് മുന്നണിയുടെ രണ്ടാമത്തെ രാജ്യസഭ സീറ്റിൽ സി പി ഐ സ്ഥാനാർത്ഥി പി പി സുനീർ ആയിരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടി ബിനോയ് വിശ്വം അറിയിച്ചു.പാർട്ടി സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയാണ് സുനീർ. സഹോദര പാർട്ടിയായ സി പി ഐയ്ക്ക് ഒപ്പം കേരളാ കോൺഗ്രസ്‌ എമ്മിന് സീറ്റ് വിട്ട് നൽകിയ നടപടി ശ്ലാഘനീയവും, ത്യാഗവും അഭിനന്ദനാർഹവും ആണെന്നും ബിനോയ് വിശ്വം പറഞ്ഞു.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മൊഴിമാറ്റി യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി. രാഹുല്‍ നിരപരാധിയാണെന്ന് പരാതിക്കാരി പറഞ്ഞു. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തെറ്റായ പരാതികള്‍ ഉന്നയിച്ചത്. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെ അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്, തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യം എന്നിങ്ങനെയാണ് യുവതി നേരിട്ട് സോഷ്യ മീഡിയയില്‍ വീഡിയോയിലൂടെ പറയുന്നത്.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും ഇപ്പോള്‍ തിരുത്തിപ്പറഞ്ഞിരിക്കുന്നതും. സംഭവത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം രൂക്ഷമായതോടെയാണ് കേസില്‍ നടപടി ഊര്‍ജ്ജിതമായത്. തുടര്‍ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശരത്തിന് സസ്പെന്‍ഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി നിഷേധിച്ചിരിക്കുകയാണ്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ആരോപണവുമായി സഹോദരന്‍ രംഗത്തെത്തി.

വല്യേട്ടേൻ വഴങ്ങി: രാജ്യസഭ സീറ്റ് കേരളാ കോൺസിന് വിട്ട് നൽകി സിപിഎം, ജോസ് കെ.മാണി സ്ഥാനാർത്ഥി

തിരുവനന്തപുരം: മാരത്തൺ ചർച്ചകൾക്കൊടുവിൽ വല്യേട്ടൻ വഴങ്ങി. ജയിക്കാൻ കഴിയുന്ന രണ്ട് സീറ്റ്കളും ഘടക കക്ഷികൾക്ക് വിട്ട് നൽകി സി പി എം മാതൃകയായി. ഉയർന്ന നിലവാരത്തിൽ സി പി എം ചിന്തിച്ചതായും ഇടത് മുന്നണിയിലെ ഒരു ഘടകകക്ഷിക്കും യു ഡി എഫിലേക്ക് പോകേണ്ട ഗതികേട് ഇല്ലന്നും മുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
ജോസ് കെ മാണിയാണ് കേരളാ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി.സി പി ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

നാളത്തെ ദിവസം ആരും പരിഭ്രാന്തരാകരുതെന്ന് കളക്ടറുടെ മുന്നറിയിപ്പ്… കാരണമിതാണ്…

കൊല്ലം: ‘കവചം’ ദുരന്തമുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവര്‍ത്തനപരീക്ഷണം ഇന്ന് നടത്തും. സ്‌കൂള്‍ പ്രവര്‍ത്തിസമയം കഴിഞ്ഞ് വൈകുന്നേരം നാലു മണിക്ക് ശേഷമാണ് പ്രവര്‍ത്തനപരീക്ഷണം.
സര്‍ക്കാര്‍ ഹൈസ്‌കൂള്‍, അഴീക്കല്‍, സര്‍ക്കാര്‍ റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂള്‍, അയണിവേലിക്കുളങ്ങര, സര്‍ക്കാര്‍ യുപി സ്‌കൂള്‍, കുരിപ്പുഴ, സര്‍ക്കാര്‍ യുപി സ്‌കൂള്‍, വെള്ളിമണ്‍, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വാളത്തുങ്കല്‍, സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് സൈറണുകളുള്ളത്. പരീക്ഷണസമയത്ത് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അറിയിച്ചു.