Home Blog Page 2655

വാർത്താനോട്ടം

2024 ജൂൺ 14 വെള്ളി

BREAKING NEWS

?സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എം എൽ എ സ്ഥാനം രാജിവെച്ചു,

? കൊച്ചിയിൽ പിടിയിലായ പന്തീരാങ്കാവ് ഗാർഹിക പീഢന കേസിലെ യുവതിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.

?കുവൈറ്റ് ദുരന്തത്തിൽ മരിച്ച 49 പേരിൽ 46 ഇന്ത്യക്കാർ; 23 പേർ മലയാളികൾ,31 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിൽലെത്തിക്കും.

?കേരളീയം ?

? കേരള നിയമസഭാ സമുച്ചയത്തില്‍ ഇന്ന് നടക്കുന്ന ലോക കേരള സഭയുടെ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി. വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നത് ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരും കൊച്ചിയിലേക്ക് പോകുന്നതിനാലാണ് ഉദ്ഘാടന ചടങ്ങിന്റെ സമയം മാറ്റിയത്.

? ജൂണ്‍ 15 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.

? മുന്‍ ഡിജിപി സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സിബി മാത്യൂസിനെതിരെ സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

? പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് യുവതിയെകസ്റ്റഡിയിലെടുത്തത്. രാത്രി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നും ഡല്‍ഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു.

? ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീടിന് സമീപമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥലമാറ്റം നല്‍കാന്‍ ഉത്തരവായി.

? വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പര്‍ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്ന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളിറക്കി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍. വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാര്‍ ചേമ്പര്‍ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

? എയര്‍ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെതിരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്.

? പോത്ത്കല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവുശിക്ഷ . നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

? കാവേരി കാളിങ് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ‘ഫുഡ് ഫോറെസ്റ്റ് കള്‍ട്ടിവേഷന്‍ ആന്‍ഡ് ഡ്രൈഫ്രൂട്ട് ഫെസ്റ്റിവല്‍ ‘ ജൂണ്‍ 23 -നു പുതുക്കോട്ടയില്‍. ഈ സെമിനാറിന്റെ ഭാഗമായി 300 തരം മാമ്പഴങ്ങളുടെയും 100 കണക്കിന് ചക്കകളുടെയും 100 കണക്കിന്
വാഴപഴങ്ങളുടെയും പ്രദര്‍ശനം നടക്കുന്നതാണ്.

?? ദേശീയം ??

? ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . തുടര്‍ച്ചയായി നാല് തവണ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി മോദി ചര്‍ച്ച നടത്തിയത്. ഭീകരരെ നേരിടാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

? ജി7 ഉച്ചക്കോടിക്കായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ്
മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അമേരിക്ക, യുക്രൈന്‍, ഫ്രാന്‍സ് രാജ്യതലവന്‍മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

? ദേശീയ സുരക്ഷ ഉപദേഷ്ടാവിനെയും, പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും നിലനിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷ ഉപദേഷ്ടാവിന്റെ പദവിയില്‍ അജിത് ഡോവലിന് ഇത് മൂന്നാം ഊഴമാണ്. പികെ മിശ്രയെയും മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലനിര്‍ത്തി.

? ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്. നേരത്തെ കേസില്‍ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ജൂണ്‍ 15-ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

? പ്രായപൂര്‍ത്തിയാ
കാത്ത പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റുന്നതും പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നനാകുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പകരം സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നതായി മാത്രമേ ഇതിനെ കണക്കാക്കാന്‍ കഴിയൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

? സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും വിവേചനത്തിനും എതിരെ ശബ്ദമുയര്‍ത്തിയ ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നാരോപിച്ച് സ്‌പേസ് എക്‌സിനും മേധാവി ഇലോണ്‍ മസ്‌കിനുമെതിരെ കേസ്. 2022-ല്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരാണ് മസ്‌കിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

?? അന്തർദേശീയം ??

? കുവൈത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച മുഴുവന്‍ പേരെയും തിരച്ചറിഞ്ഞതായി വിവരം. 49 പേരില്‍ 46 പേര്‍ ഇന്ത്യക്കാരാണ്. മൂന്ന് പേര്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ്. 24 മലയാളികളുടെ ജീവനുകളാണ് ദുരന്തത്തില്‍ ഇല്ലാതായത്. ഏഴുപേര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. മൂന്നുപേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരുമാണെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു.

? കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ഫയര്‍ഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗാര്‍ഡ് റൂമില്‍ നിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നും ഫയര്‍ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

? കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടു. പരിക്കേറ്റവരെ വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യയും ആരോഗ്യമന്ത്രി ഡോ. അഹ്‌മദ് അല്‍ അവാദിയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

? കായികം ?

? ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ബംഗ്ലാദേശിന് 25 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

? ടി20 ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ഒമാനെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം. ആദ്യം ബാറ്റ് ചെ്ത ഒമാന്‍ വെറും 47 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 3.1 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ബൈക്കും പിക്കപ്പ് വാനുമായി  കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കായംകുളം. ബൈക്കും പിക്കപ്പ് വാനുമായി  കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കരിയിലകുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപം ഇന്ന് പുലർച്ച ഉണ്ടായ  വാഹന
അപകടത്തിൽ
ചേപ്പാട് സ്വദേശി ഉപാസനയിൽ
രാമചന്ദ്രന്റെ മകൻ രോഹിത് രാമചന്ദ്രൻ ( 36) ആണ് മരിച്ചത്

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ

ഞെട്ടല്‍,ചെങ്ങന്നൂരില്‍ 17കുട്ടികളുമായി പോയ സ്‌കൂള്‍ബസ് കത്തി നശിച്ചു

ചെങ്ങന്നൂര്‍. സ്‌കൂള്‍ ബസിന് തീപിടിച്ചു. കുട്ടികള്‍ സുരക്ഷിതര്‍. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ച് രാവിലെ 8.30 യോടെ തീപിടിച്ചത്. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അല്പ സമയത്തിനുള്ളില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു

ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി

കുവൈറ്റിലെ അഗ്നിബാധയില്‍ മരിച്ചവര്‍ ആടുജീവിതം പ്രൊഡ്യൂസറായ ഈ മലയാളിയുടെ കമ്പനിയിലുള്ളവര്‍

കൊച്ചി: കുവൈറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവര്‍ തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമിന്‍റെ കമ്പനിയിയിലുള്ളവര്‍. കുവൈറ്റിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ എന്‍ബിടിസി ഗ്രൂപ്പിന്റെ പങ്കാളിയും മാനേജിംഗ് ഡയറക്ടറുമാണ് കെ ജി എബ്രഹാം.

കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടല്‍ ക്രൗണ്‍ പ്ലാസയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

കേരളത്തിലെ ഒട്ടേറെ പ്രോജക്റ്റുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാം. കെജിഎ എന്നറിയപ്പെടുന്ന എബ്രഹാം, 1977 മുതല്‍ കുവൈറ്റ് ആസ്ഥാനമായുള്ള കെജിഎ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. പെട്രോള്‍ അനുബന്ധ വ്യവസായങ്ങളില്‍. മിഡില്‍ ഈസ്റ്റിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പ്രൊജക്ടുകളുണ്ട്. എഞ്ചിനീയറിംഗ്, നിര്‍മ്മാണം, കരാര്‍, വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ മാര്‍ക്കറ്റിംഗ് രംഗത്തുകൂടി അദ്ദേഹത്തിന്റെ കമ്ബനികള്‍ പ്രവര്‍ത്തിക്കുന്നു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ആടുജീവിതം’ എന്ന ചിത്രത്തിന് ഫണ്ട് നല്‍കിയ വ്യക്തി കൂടിയാണ് എബ്രഹാം.

കെ ജി എബ്രഹാമിന്റെ കുവൈറ്റിലെ മംഗഫിലെ ലേബര്‍ ക്യാമ്ബിലുണ്ടായ തീപിടുത്തത്തില്‍ 49 പേരാണ് മരിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും നിന്നുമുള്ള 200 ഓളം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇവിടെ തൊഴിലാളികളെ താമസിപ്പിച്ചിരുന്നത് എന്നാണ് അധികൃതരുടെ കണ്ടെത്തല്‍.

പ്രാദേശിക സമയം പുലര്‍ച്ചെ 4:30 ഓടെ ലേബര്‍ ക്യാമ്ബിന്റെ അടുക്കളയില്‍ ആരംഭിച്ച തീ അതിവേഗം മുകളിലത്തെ നിലകളെ ബാധിക്കുകയായിരുന്നു. ജനാലകള്‍ കാരണം താമസക്കാര്‍ മുറികളില്‍ രക്ഷപ്പെടാനാകാതെ കുടുങ്ങിയത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.

പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിൽ കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

കൊച്ചി: പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിൽ കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു. വീട്ടുകാർക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് വിമാനത്താവളത്തിലേക്ക് തിരിച്ചുകൊണ്ടുവിട്ടത്. തുടർന്ന് യുവതി ഡൽഹിയിലേക്ക് മടങ്ങി.
ഇന്നലെ രാത്രി വിമാനത്താവളത്തിലെത്തിയ യുവതിയെ അപ്പോൾ തന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയിരുന്നു. അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞു. ഡൽഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടർന്നാണ് കൊണ്ടുവിട്ടത്.

യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘമാണ് ഡൽഹിയിൽ നിന്ന് യുവതിയെ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി 8.30നു വിമാനമാർഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങൾ പിന്തുടർന്നാണു പൊലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നൽകുന്ന വിവരം.

നുസൈറത്ത് അഭയാര്‍ഥി ക്യാമ്ബിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഗസ്സ: നുസൈറത്ത് അഭയാര്‍ഥി ക്യാമ്ബിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.റഫയുടെ കേന്ദ്ര ഭാഗത്ത് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ സൈന്യം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.

250 ദിവസം പിന്നിട്ട ആക്രമണത്തില്‍ ഇതുവരെ 15,694 കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ആകെ 37,232 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് നിര്‍ദേശിച്ച ഭേദഗതികളില്‍ ചിലത് പ്രായോഗികമല്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അന്തിമ കരാറില്‍ എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ലബനാനില്‍നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്ന്, അധിനിവേശ ഗോലാന്‍ കുന്നുകളിലും അപ്പര്‍ ഗലീലിയിലും 15 ഇടങ്ങളില്‍ തീപിടിത്തമുണ്ടായി.

file picture

ബന്ധുക്കള്‍ തേടിയത്തിയപ്പോഴേക്കും അഭയകേന്ദ്രത്തില്‍നിന്നും ഓടി രക്ഷപ്പെട്ട അന്യസംസ്ഥാനക്കാരനെ കണ്ടെത്തി കൈമാറി

ചവറ- കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടന്ന വൈരവൻ(35) എന്ന് തമിഴ്നാട് സ്വദേശിയാണ് ബന്ധുക്കൾക്ക് കൈമാറിയത്. റെയിൽവേ സ്റ്റേഷൻ ഭാഗത്ത്ആഴ്ചകളോളം ദിവസം നിന്ന ഇദ്ദേഹത്തെ റെയിൽവേ ജീവനക്കാർ ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷിനെ വിവരം അറിയിക്കുകയും ഗണേഷ് കരുനാഗപ്പള്ളി പോലീസിന്റെ സഹായത്തോടെ ഇ ദ്ദേഹത്തെ ചവറയിലുള്ള കോയിവിള അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാളുടെ അഡ്രസ്സ് കണ്ടുപിടിക്കുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്തു ബന്ധുക്കള്‍ തേടിയത്തിയപ്പോഴേക്കും ഇദ്ദേഹം ഓടി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ റെയിൽവേ പോലീസിന്റെ സഹായത്തോടെ കൂടി വൈരവനെ വീണ്ടും കണ്ടെത്തുകയും ചെയ്തു.

ശിവഗംഗ ജില്ലയിൽ കാരയിൽ കൂടി വൈരപുരം സ്ട്രീറ്റിലായിരുന്നു വൈരവന്റെ വീട് 13 വർഷമായി മാനസിക അസ്വസ്ഥതകളുടെ ചികിത്സയിലാണ് എന്നും വീട്ടിൽ നിന്നും ഓടിപ്പോയതായിരുന്നു എന്നും മാർച്ച് പത്താം തീയതി മുതൽ അദ്ദേഹം വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു ഒന്നും ബന്ധുക്കൾ പറഞ്ഞു.അദ്ദേഹത്തെ മാനസിക അസ്വസ്ഥത ഉള്ളതിനാൽ ഗണേഷും സുഹൃത്തായ അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥൻ മനോജും ചേർന്ന് വൈരവനെ തിരുവനന്തപുരം പേരൂർക്കട ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി ബന്ധുക്കളോടൊപ്പം എത്തിക്കുകയും ചെയ്തു

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണം, കേരളം

ഇടുക്കി.സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചുള്ള സുരക്ഷാ പരിശോധന മുല്ലപ്പെരിയാർ അണക്കെട്ടിൽ വേഗത്തിൽ നടത്തണമെന്ന് കേരളം. മേൽനോട്ടസമിതി യോഗത്തിൽ യോഗത്തിലാണ് ആവശ്യം ശക്തമായി ഉന്നയിച്ചത്. എന്നാൽ ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷാ പരിശോധന നടത്താൻ കഴിയുവെന്ന നിലപാടിലാണ് തമിഴ്നാട്.


ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തിയത് 2011 ലാണ്. അഞ്ചുവർഷത്തിനുള്ളിൽ വീണ്ടും വിദഗ്ധസമിതിയുടെ സുരക്ഷാ പരിശോധന അണക്കെട്ടിൽ വേണമെന്ന് കേരളത്തിൻറെ ആവശ്യപ്രകാരം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തമിഴ്നാടിന്റെ നിസ്സഹകരണ മൂലം മുടങ്ങിക്കിടക്കുന്ന പരിശോധന ഉടൻ നടത്തണമെന്ന ശക്തമായി ആവശ്യമാണ് കേരളം ഇന്നലെ നടന്ന മേൽനോട്ടസമിതിയുടെ യോഗത്തിൽ ഉന്നയിച്ചത്. അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിൻറെ ചലനം, വികാസം തുടങ്ങി മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.

ബേബിഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്ന ആവശ്യം തമിഴ്നാട് യോഗത്തിൽ ആവർത്തിച്ചു. എന്നാൽ ഇതിൽ വനം വകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം പറഞ്ഞു. വള്ളക്കടവിൽ നിന്നും അണക്കെട്ടിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്നും തമിഴ് നാട് ആവശ്യം ഉന്നയിച്ചു. എന്നാൽ സമിതി നടത്തിയ പരിശോധനയിൽ റോഡ് സഞ്ചാര യോഗ്യമാണെന്ന് വിലയിരുത്തി. പരിശോധനയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കും. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകളും ഉയർത്തി പരിശോധിച്ചു.

പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചക്കോടിക്കിടെ നാളെയാണ് കൂടിക്കാഴ്ച.അമേരിക്ക, യുക്രൈൻ, ഫ്രാൻസ് രാജ്യതലവന്‍മാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.2021 ല്‍ വത്തിക്കാനില്‍ വെച്ച് മോദി മാർപാപ്പയെ കണ്ടിരുന്നു.ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇറ്റലിയിലേക്ക് യാത്ര തിരിച്ചു. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദ‍ർശനമാണിത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പ്രധാന മന്ത്രിയുടെ സംഘത്തിൽ ഉണ്ട്.

പോക്സോ , യെദ്യൂരപ്പയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബംഗളുരു.പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫാസ്റ്റ് ട്രാക്ക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ സിഐഡി അറസ്റ്റ് നടപടിയിലേക്ക് കടക്കും. കേസിൽ നോട്ടീസ് നൽകിയിട്ടും യെദ്യൂരപ്പ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷക്കൊപ്പം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും