Home Blog Page 2153

മേക്കപ്പില്ലാതെ സിംപിളായി സായ് പല്ലവി, വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു

മലയാളി പ്രേക്ഷകരുടെയടക്കം പ്രിയങ്കരിയായ ഒരു താരമാണ് സായ് പല്ലവി. സ്വാഭാവിക പ്രകൃതത്തിലാണ് പൊതു വേദിയിലും സിനിമാ ചടങ്ങിലും ഒക്കെ നടി എത്താറുള്ളത്. മുംബൈ വിമാനത്താവളത്തില്‍ എത്തിയ നടിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മേക്കപ്പില്ലാതെ സാധാരണ പോലെ വന്ന നടി സായ് പല്ലവിയുടെ പുതിയ ആ വീഡിയോയും ഹിറ്റായിരിക്കുകയാണ്.

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. എന്തായാലും നാഗചൈതന്യയുടെ തണ്ടേല്‍ സിനിമയുടെ കഥയുടെ സൂചനകള്‍ പുറത്തായത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.

സായ് പല്ലവി നായികയാകുമ്പോള്‍ തണ്ടേല്‍ ചിത്രത്തില്‍ നായികയാകുന്നത് നാഗചൈതന്യയാണ്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യ നായകനാകുന്ന തണ്ടേലിന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താൻ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി പ്രാധാന്യമുള്ള നായികയാകുന്നത്. അമരൻ എന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ വേറിട്ട ലുക്കിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിക്കുന്ന ചിത്രമായ ശിവകാര്‍ത്തികേയന്റെ അമരന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്‍മീരാണ്.

മോദിയുടെ ‘തീരുവ’ നീക്കത്തില്‍ തേങ്ങ വില അടിച്ചുകയറുന്നു; കര്‍ഷകര്‍ക്ക് ലോട്ടറി, അടുക്കളയില്‍ വേദന

സംസ്ഥാനത്തെ കേരകര്‍ഷകര്‍ക്ക് സന്തോഷം പകര്‍ന്ന് പച്ചത്തേങ്ങ വില കുതിക്കുന്നു. കേവലം ആറുദിവസം കൊണ്ട് 11 രൂപയിലധികമാണ് ഉയര്‍ന്നത്. വില ഇനിയും കൂടുമെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. ഉത്പാദനം കുറഞ്ഞതോടൊപ്പം ഡിമാന്‍ഡ് കൂടിയതും തേങ്ങയുടെ സമയം തെളിയാന്‍ കാരണമായിട്ടുണ്ട്.

നിലവില്‍ പച്ചത്തേങ്ങയുടെ ചില്ലറ വില്പന വില 55 രൂപ വരെയാണ്. മൊത്തക്കച്ചവടക്കാര്‍ കിലോയ്ക്ക് 45 രൂപ വരെ നല്‍കിയാണ് ശേഖരിക്കുന്നത്. തേങ്ങ വില ഇത്രത്തോളം ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്. സെപ്റ്റംബര്‍ ആദ്യ വാരം വരെ തേങ്ങവിലയില്‍ വലിയ അനക്കമൊന്നും ഇല്ലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി നികുതി വര്‍ധിപ്പിച്ചതോടെയാണ് തേങ്ങ വില കുതിക്കാന്‍ തുടങ്ങിയത്.

തേങ്ങ വില ഉയര്‍ന്നതോടെ വിപണിയില്‍ പൂഴ്ത്തിവയ്പ് വ്യാപകമാണെന്ന പരാതി ഉയരുന്നുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. വില ഉയര്‍ന്നതോടെ കൊപ്ര ഉത്പാദനം പലരും താല്‍ക്കാലികമായി നിറുത്തിയിട്ടുണ്ട്.

ഇറക്കുമതി നിയന്ത്രിച്ചപ്പോള്‍ കര്‍ഷകന് നേട്ടം

സെപ്റ്റംബര്‍ 14ന് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയിരുന്നു. പാമോയില്‍, സൂര്യകാന്തി, സോയാബീന്‍ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. വെളിച്ചെണ്ണയേക്കാള്‍ വില കുറഞ്ഞ ഇത്തരം എണ്ണകളായിരുന്നു പലരും ഉപയോഗിച്ചിരുന്നത്. കുറഞ്ഞ നികുതി മാത്രം ഈടാക്കിയിരുന്നതിനാല്‍ വിലയും കുറവായിരുന്നു.

എന്നാല്‍ 20 ശതമാനം മുതല്‍ 32 ശതമാനം വരെ നികുതി ഉയര്‍ത്തിയതോടെ ഇത്തരം ഭക്ഷ്യഎണ്ണകളുടെ വില ഉയര്‍ന്നു തുടങ്ങി. പാമോയില്‍ വിലയില്‍ വലിയ വര്‍ധന വന്നതോടെയാണ് പലരും വീണ്ടും വെളിച്ചെണ്ണയിലേക്ക് തിരിഞ്ഞത്. ഡിമാന്‍ഡ് പെട്ടെന്ന് ഉയര്‍ന്നതോടെയാണ് വിലയും ആനുപാതികമായി കൂടി തുടങ്ങിയത്.

സോയാബീന്‍, പരുത്തി എന്നിവയുടെ ഇറക്കുമതിയില്‍ ഇക്കൊല്ലം ആദ്യ ആറുമാസത്തില്‍ 55 ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. പാമോയില്‍ ഇറക്കുമതിയില്‍ ഇത് 30 ശതമാനവും. നികുതി വര്‍ധിപ്പിച്ചതോടെ ഇറക്കുമതി വന്‍തോതില്‍ ഇടിയും. വെളിച്ചെണ്ണ വിലയ്‌ക്കൊപ്പം തേങ്ങ വിലയിലും ഇത് പ്രതിഫലിക്കും.

വെളിച്ചെണ്ണ വിലയിലും കുതിപ്പ്

ഓണത്തിനു മുമ്പു വരെ കിലോയ്ക്ക് 180 രൂപ വരെ പോയിരുന്ന വെളിച്ചെണ്ണ വില ഇപ്പോള്‍ 250 രൂപ വരെയായിട്ടുണ്ട്. തേങ്ങ ഉത്പാദനം കുറഞ്ഞത് വിലവര്‍ധനവിന് കാരണമാകുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 50 രൂപയോളമാണ് വര്‍ധിച്ചത്. വെളിച്ചെണ്ണ ഉത്പാദകര്‍ പ്രധാനമായും ആശ്രയിക്കുന്ന തമിഴ്നാട് കൊപ്രയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
നേരത്തെ വന്നിരുന്ന കൊപ്രയുടെ നാലിലൊന്ന് മാത്രമേ നിലവില്‍ വരുന്നുള്ളൂ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞതോടെ തേങ്ങ ഉത്പാദനവും കാര്യമായി കുറഞ്ഞിരുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കായി ഉത്തരേന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായി. ദിവസങ്ങള്‍ക്ക് മുമ്പ് വരെ 112 രൂപയ്ക്ക് ലഭിച്ചിരുന്ന കൊപ്ര ഇപ്പോള്‍ 140 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്. കൊപ്ര വില ഇനിയും ഉയരുമെന്നാണ് വിപണി നല്‍കുന്ന സൂചന.

15,000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 വാങ്ങാം; എക്സ്ചേഞ്ചും ബാങ്ക് ഓഫറുകളും വിവിധ കിഴിവുകളും സഹിതം

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്കുള്ള ഓഫറുകളും പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ ലഭിക്കുന്ന മികച്ച ഓഫറും സഹിതം ഐഫോൺ 15 ആമസോണിൽനിന്നും 15,000 രൂപയുടെ അടുത്ത് വിലയിൽ വാങ്ങാം. എക്സ്ചേഞ്ചും ബാങ്ക് ഓഫറുകളും വിവിധ കിഴിവുകളും സഹിതം എങ്ങനെ ഈ ഓഫർ സ്വന്തമാക്കാമെന്ന് സശ്രദ്ധം നോക്കുക.

ഐഫോൺ 15 ആമസോണിൽ 79,600 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരുന്നത്, ഇപ്പോൾ ലഭിക്കുന്ന 12 ശതമാനം കിഴിവോടെയാണ് വില 69,990 രൂപയായി കുറയുന്നത്. പഴയ ഫോൺ ട്രേഡ് ചെയ്യുന്നതിലൂടെ 63,699 രൂപ വരെ ലാഭിക്കാം(വിവിധ ഫോണുകളിലും എക്സ്ചേഞ്ച് വാല്യൂ വ്യത്യസ്തമായിരിക്കും, എസ് 24ന് കിട്ടിയിരിക്കുന്ന ഏറ്റവും കൂടിയ വിലയാണ് ഇവിടെ നൽകിയിരിക്കുന്നത്) 48,750 രൂപയായിരിക്കും കുറയുന്നതെങ്കിലും വില ഇരുപതിനായിരത്തിനടുത്തെത്തും.

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇഎംഐ ഇടപാടുകളിൽ 3000 രൂപ വരെ കിഴിവ് ലഭിക്കും , അന്തിമ ചെലവ് 15,000 രൂപയിലേക്ക് കുറയ്ക്കാന്‍ ഈ ഡീലുകൾ സഹായിക്കും.ഓഫർ കാലയളവിലും കമ്പനി തീരുമാനങ്ങൾക്കനുസരിച്ചും വിലയിലും ഓഫറിലും ഏറ്റക്കുറച്ചിലുകളുണ്ടാകാമെന്നത് ശ്രദ്ധിക്കുമല്ലോ?

ഐഫോൺ 15യുടെ ചില പ്രധാന സവിശേഷതകൾ ഇതാ:

∙6.1 ഇഞ്ച് 1170 x 2532 റെറ്റിന HD 60Hz ഡിസ്പ്ലേ

∙എ16 ബയോണിക് പ്രൊസസർ

∙6 ജിബി റാം

∙ഡ്യുവൽ ലെൻസ് പിൻ ക്യാമറ സിസ്റ്റം (48MP വീതി, 12MP അൾട്രാവൈഡ്)

∙12എംപി TrueDepth ഫ്രണ്ട് ക്യാമറ

∙128GB, 256GB, അല്ലെങ്കിൽ 512ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

∙അഞ്ച് നിറങ്ങളിൽ ലഭ്യമാണ് (കറുപ്പ്, വെള്ള, ചുവപ്പ്, നീല, പച്ച).

ടെക് പ്രേമികളുൾപ്പടെ ഉറ്റുനോക്കുന്ന വിവിധ ഡീലുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ബിഗ് ബില്യൺ ഡേയ്ക്കും ആരംഭമാകുകയാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പ്രൈം അംഗങ്ങൾക്കായി ആരംഭിച്ചു. സാധാരണ ഉപഭോക്താക്കൾക്ക് സെപ്‌റ്റംബർ 27ന് ആരംഭിക്കുന്ന വിൽപ്പനയിൽ പങ്കെടുക്കാൻ കഴിയും.

ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ മുതൽ ഫാഷനും ദൈനംദിന അവശ്യസാധനങ്ങളുമെല്ലാം ഉഗ്രൻ ഡീലുകളിലും മികച്ച കിഴിവുകളിലും വാങ്ങാം.പ്രൈം അംഗങ്ങൾക്ക് പരിമിത സമയ ഓഫറുകളും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും പ്രയോജനപ്പെടുത്താം. നോ-കോസ്റ്റ് ഇഎംഐകൾ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീലുകൾ എന്നിവ പോലുള്ള ഓപ്ഷനുകളുമുണ്ടാകും.

പന്മന പെരുമന  പി മോഹനൻ നിര്യാതനായി

പന്മന .പരേതനായ പെരുമന പരമേശ്വരൻ പിള്ള യുടെ മകൻ  പി.മോഹനൻ(68) നിര്യാതനായി.മരണാനന്തര ചടങ്ങുകൾ  ,ചവറ-ശങ്കരമഗലത്തിനു സമീപം ചെപ്പള്ളിൽ വീട്ടിൽ  സമയം ഇന്ന് രാത്രി എട്ട് മണിക്ക് ‘

ഭാര്യ -ഉഷ
മകൾ – കാർത്തിക
മരുമകൻ – വിനോദ്

പീഡനത്തിന് ഇരയായ നടി കീറി പറിഞ്ഞ സാരിയുമായി നേരിട്ട് എത്തി പരാതി പറഞ്ഞിട്ടും മുഖ്യമന്ത്രി കെ കരുണാകരൻ നടപടിയെടുത്തില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന തോട്ടം രാജശേഖരൻ

നിർമ്മാതാവിൻ്റെ ക്രൂര പീഡനത്തിനിരയായ മലയാള സിനിമയിലെ പ്രമുഖ നടി അതിന് തൊട്ടുപിന്നാലെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി നേരിട്ട് ഓടിയെത്തി പരാതി പറഞ്ഞിട്ടും കേരള മുഖ്യമന്ത്രി ചെറുവിരലനക്കിയില്ല എന്ന് വെളിപ്പെടുത്തൽ. മുൻ മുഖ്യമന്ത്രി കെം കരുണാകരന് എതിരെ ആണ് വെളിപ്പെടുത്തൽ. അതീവ ഗുരുതര ആരോപണം ഉന്നയിക്കുന്നത് കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന തോട്ടം രാജശേഖരൻ ആണ്.

പരാതി അന്വേഷിക്കാമെന്ന് ഉറപ്പുകൊടുത്ത് നടിയെ പറഞ്ഞയച്ച ശേഷം, അത് വേണ്ടെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞെന്നാണ് വെളിപ്പെടുത്തല്‍. ഇരയും വേട്ടക്കാരനും പിന്നീട് ഒട്ടേറെ അംഗീകാരങ്ങള്‍ നേടി സിനിമയില്‍ സജീവമായിരുന്നു എന്നും രാജശേഖരൻ തുറന്നുപറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെയും അതിലൂടെ പുറത്തുവരുന്ന ലൈംഗീക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് മുപ്പത് വർഷമെങ്കിലും പഴക്കമുള്ള അനുഭവം തോട്ടം രാജശേഖരൻ വെളിപ്പെടുത്തുന്നത്. ദീർഘകാലം സിനിമയുടേയും പബ്ളിക് റിലേഷൻസ് വകുപ്പിൻ്റേയും ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു.

പിആർഡി ഡയറക്ടറെന്ന നിലയില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ഇടപെടാൻ അവസരം ഉണ്ടായിരുന്ന അദ്ദേഹം, കേരള ശബ്ദം വാരികയിലെഴുതിയ അനുഭവക്കുറിപ്പിലാണ് ഈ സംഭ്രമജനകമായ വെളിപ്പെടുത്തല്‍ നടത്തുന്നത്. “ഒരു ദിവസം രാവിലെ ഒരു സ്ത്രീ കീറിപ്പറിഞ്ഞ സാരിയും ബ്ളൗസുമായി ദേഹോപദ്രവമേറ്റ്, വേദനയോടെ സെക്രട്ടറിയേറ്റിലെ എൻ്റെ ആഫീസ് മുറിയിലെത്തി. തെക്കേ ഇന്ത്യയിലെ പ്രസിദ്ധ നടിയാണെന്ന് മനസിലാക്കിയപ്പോള്‍ ആശ്വസിപ്പിച്ച ശേഷം കാര്യം തിരക്കി. താൻ അഭിനയിച്ച ഒരു ചിത്രത്തിൻ്റെ പ്രതിഫലം ഏറെക്കാലം കാത്തിട്ടും കിട്ടാത്തതിനാല്‍ തിരുവനന്തപുരത്തുള്ള പ്രൊഡ്യൂസറെ കാണാൻ ചെന്നതാണ്.

‘നേരത്തെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഞാൻ ചെന്നപ്പോള്‍ അദ്ദേഹത്തിൻ്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിനാല്‍ എന്നെ കടന്നാക്രമിച്ചു. അതില്‍ നിന്ന് വല്ല വിധേനയും കുതറിമാറി വരികയാണ്. എനിക്ക് മുഖ്യമന്ത്രിയെക്കണ്ട് വിവരം പറയണം’- ഇങ്ങനെയാണ് അവർ പറഞ്ഞത്.”

“ഞാൻ ഇതിനിടക്ക് മുഖ്യമന്ത്രി കരുണാകരൻ സാറിനെ വിളിച്ച്‌ വിവരം അറിയിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് അദ്ദേഹം ആഫീസ് മുറിയില്‍ ഉണ്ടായിരുന്നു. ആരുടേയും കണ്ണില്‍ പെടാതെ ഞാൻ ആ നടിയെ അവിടെ എത്തിച്ചു. വിവരണം കേട്ട് കുറെ നേരം അദ്ദേഹം അസ്തപ്രജ്ഞനായി ഇരുന്നു. അന്വേഷിച്ച്‌ വേണ്ടത് ചെയ്യാം എന്ന പതിവ് മറുപടിയോടെ അവരെ കോട്ടയ്ക്കകത്തുള്ള ഒരു അഭ്യുദയകാംക്ഷിയുടെ വീട്ടിലേക്ക് അയച്ചു. ഉച്ച കഴിഞ്ഞ് മേല്‍നടപടി എന്ത് വേണമെന്ന് അന്വേഷിച്ച്‌ ഞാൻ ചെന്നപ്പോള്‍ അദ്ദേഹം ഒന്നും വേണ്ടന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. തുടർന്ന് പതിവ് സിംബലായി കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇടയ്ക്ക് ഗുരുവായൂരപ്പനേയും വിളിച്ചു കാണും.”

“ആഭ്യന്തര വകുപ്പിൻ്റെ ചുമതലയും ഉള്ള മുഖ്യമന്ത്രിയായി പരമാധികാരത്തോടെ നാട് ഭരിക്കുന്ന അക്കാലത്ത് അദ്ദേഹം നടപടി എടുത്തിരുന്നെങ്കില്‍ പില്‍ക്കാലത്ത് നിരവധി അവാർഡുകള്‍ വാങ്ങുകയും ജീവിതത്തില്‍ സമുന്നത സ്ഥാനങ്ങളിലെത്തുകയും ചെയ്ത ആ നടിയുടെ ഭാവി എന്താകുമായിരുന്നു. വേട്ടക്കാരനേയും അനന്തരകാലത്ത് പല സൗഭാഗ്യങ്ങളും തേടിയെത്തി. ഇരുവരും ഇപ്പോഴും നമ്മുടെ ഇടയില്‍ ഉള്ളവരായതിനാല്‍ എൻ്റെ സാക്ഷി മൊഴിയും ചുരുക്കുന്നു. ഈ സംഭവം ആരോടും പറയേണ്ട എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഞാൻ പാലിക്കുകയും ചെയ്തു.

“ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാൻ അനുവദിക്കണം. ഇടത് പാർട്ടിക്കാരെ കുത്തിക്കയറ്റാനുള്ള ഇടമായി അക്കാദമിയും കോർപ്പറേഷനും അധ:പതിക്കരുത്. ഇപ്പോള്‍ പുറത്തു പോയ അക്കാദമി ചെയർമാൻ താൻ വേട്ടയാടപ്പെടുന്നു എന്ന് മാലോകരെ ബോധ്യപ്പെടുത്താനായി പറഞ്ഞ ഒരു കാരണം, ‘ഞാൻ എസ്‌എഫ്‌ഐക്കാരനായിട്ടാണ് ജീവിതം തുടങ്ങിയത്’ എന്നാണ്. സ്വാഭാവികമായും പാർട്ടിയില്‍ ഇക്കാലത്തിനിടക്ക് ഉയർന്നുയർന്ന് പൊളിറ്റ് ബ്യൂറോ അംഗമാകാനുള്ള യോഗ്യത അദ്ദേഹം സമ്പാദിച്ചിട്ടുണ്ടെന്ന് തോട്ടം രാജശേഖരൻ ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്

പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ; ‘ ഉറപ്പ് ലംഘിച്ചു, ഇനി പ്രതീക്ഷ കോടതിയിൽ ‘

മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അൻവര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്.

മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്‍റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, അതിന് ഇതുവരെ എസ്‍പിയുടെ ക്യാമ്പ് ഓഫീസില്‍ തന്നെ പ്രവേശിപ്പിച്ചിട്ടില്ല. 188ഓളം കേസുകള്‍ സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെങ്കിലും ബന്ധപ്പെട്ടാൽ സത്യാവസ്ഥ പുറത്തുവരും. സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. എന്നാൽ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.

സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ടും മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി ആരോപണത്തിലും എഡിജിപിക്കെതിരായ അന്വേഷണത്തിലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് തനക്ക് പാര്‍ട്ടി നല്‍കി ഉറപ്പ് പാടെ ലംഘിച്ചു.തന്‍റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും പിവി അൻവര്‍ പരിഹസിച്ചു. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ലെന്നും പിവി അൻവര്‍ പറഞ്ഞു.

മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണെന്ന് പിവി അൻവര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ പാർട്ടിയും തിരുത്തിയില്ല. തന്നെ കള്ളകടത്തകാരുടെ ആളായി ചിത്രീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന കടന്നുപോയി. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. ഇപ്പോഴും പാർട്ടിയെ തള്ളിപ്പറയാനില്ല.പാർട്ടി പ്രവർത്തകർക്ക് ഒപ്പമാണ് താൻ.അജിത്ത് കുമാർ പറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തിയത്.

മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. പൊലീസ് തന്‍റെ പിന്നാലെയുണ്ട് ഇന്ന് വാര്‍ത്താസമ്മേളനം നടത്താൻ കഴിയുമെന്ന് പോലും വിചാരിച്ചതല്ല. ഇന്ന് പുലര്‍ച്ചെ രണ്ടു മണിവരെ ഉറങ്ങിയിട്ടില്ല. ഇന്നലെ രാത്രിയും പൊലീസ് തന്‍റെ വീട്ടിലെത്തി. ഇനി പ്രതീക്ഷ കോടതിയിലാണെന്നും. താൻ ഉയര്‍ത്തിയ കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കാൻ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും പിവി അൻവര്‍ പറഞ്ഞു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വീഡിയേയാും വാര്‍ത്താസമ്മേളനത്തിനിടെ പിവി അൻവര്‍ പ്രദര്‍ശിപ്പിച്ചു. 575 ഗ്രാം സ്വർണ്ണം പൊലിസ് മുക്കി .

പരസ്യപ്രതികരണം പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ടായിരുന്നു പിവി അൻവര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. ഇന്ന് രാവിലെയാണ് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ ഫേസ്ബുക്ക് കുറിപ്പിട്ടത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട്‌ നാലരയ്ക്ക്‌ മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു ഫേയ്സ്ബുക്ക് കുറിപ്പ്.

മുൻ മുഖ്യമന്ത്രിയുടെ മകന് ശ്രീവിദ്യയുമായി കിടക്ക പങ്കിടാൻ മോഹം, ഇതിനായി സീരിയൽ നിർമ്മാണത്തിലേക്ക്, വെളിപ്പെടുത്തലുമായി ആലപ്പി അഷറഫ്

മലയാള സിനിമാ ലോകത്തെ അറിയാക്കഥകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പലരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

പരാതികള്‍ വന്നതോടെ പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ കേസെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. അന്തരിച്ച നടി ശ്രീവിദ്യയെ ദുരുദ്ദേശ്യത്തോടെ സമീപിക്കാന്‍ ശ്രമിച്ച പ്രമുഖനെ തനിക്കറിയാമെന്ന് ആലപ്പി അഷറഫ് പറയുന്നു.

ഉന്നത ബന്ധങ്ങളുള്ള ഒരു സുഹൃത്താണ് എന്നെ സമീപിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് വലിയ രാഷ്ട്രീയക്കാരന്റെ മകനാണ്. ഈ രാഷ്ട്രീയ നേതാവ് പില്‍ക്കാലത്ത് മുഖ്യമന്ത്രിയുമായി. ഈ നേതാവിന്റെ മകന് ഒരു സീരിയല്‍ നിര്‍മിക്കാന്‍ താല്‍പര്യമുണ്ട്. ശ്രീവിദ്യ ഉള്‍പ്പെടെയുള്ള ആളുകളെ വെച്ച്‌ എടുക്കണമെന്ന നിര്‍ദ്ദേശവും വന്നു. പ്രാഥമികമായ ചര്‍ച്ച നടന്നു. കുറത്ത് ദിവസം കഴിഞ്ഞപ്പോള്‍ നേതാവിന്റെ മകനുമായി സുഹൃത്ത് വീട്ടിലേക്ക് വന്നു.

അദ്ദേഹത്തെ അന്നാണ് ആദ്യമായി അടുത്ത് കാണുന്നത്. അധികം സംസാരിക്കുന്ന പ്രകൃതമല്ല. ഞാന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ച്‌ എഴുതാനുള്ള കാര്യങ്ങള്‍ ഓർഗനൈസ് ചെയ്യാന്‍ തുടങ്ങി. വിദ്യാമ്മയുമായി സംസാരിച്ചു. ഡേറ്റ് നോക്കിയിട്ട് വരാം എന്ന് വിദ്യാമ്മ താല്‍പര്യപൂര്‍വം പറഞ്ഞു. പലരോടും വിദ്യാമ്മ പറഞ്ഞെന്ന് തോന്നുന്നു. കാരണം അതിന് ശേഷം എന്നെ മുന്‍നിര സീരിയല്‍ നടന്‍മാര്‍ അവസരം ചോദിച്ചു. ബാക്കി കാര്യങ്ങള്‍ക്കായി സുഹൃത്തിനെ വിളിച്ച്‌ സംസാരിച്ചു. പിറ്റേ ദിവസം അയാള്‍ വന്നു.

എല്ലാം ഓക്കെയാണ്, ഒരു കാര്യം പറയാന്‍ ബുദ്ധിമുട്ടുണ്ട് അഷറഫ് ചേട്ടാ, പറഞ്ഞില്ലെങ്കില്‍ ബുദ്ധിമുട്ടാകും എന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ചോദിച്ചു. ഈ സീരിയല്‍ നേതാവിന്റെ മകന്‍ എടുക്കുന്നത് ശ്രീവിദ്യയോട് പുള്ളിക്ക് കൂടുതല്‍ താല്‍പര്യമുള്ളത് കൊണ്ടാണ്. അതൊന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് പുള്ളി സീരിയല്‍ എടുക്കുന്നതെന്ന് പറഞ്ഞു. ഞാനാകെ ഷോക്കായി.

അദ്ദേഹം എന്റെ മുഖത്ത് നോക്കിയിരുന്നു. എന്റെ പേര് ആലപ്പി അഷറഫ് എന്നാണ്. എന്റെ മുന്നില്‍ മാമ എന്ന രണ്ടക്ഷരം ചേര്‍ക്കാന്‍ ആഗ്രഹമില്ല, ഇവിടെ വെച്ച്‌ നിര്‍ത്താം സുഹൃത്തേ എന്ന് ഞാന്‍ പറഞ്ഞു. ഞാനന്ന് സമ്മതിട്ടിരുന്നെങ്കില്‍ എന്റെ സാമ്പത്തിക കാര്യങ്ങളും പ്രശസ്തിയും വീണ്ടും തിരിച്ച്‌ കൊണ്ട് വരാമായിരുന്നു.പക്ഷെ ഞാനപ്പോഴും ഓര്‍ത്ത് പ്രേം നസീറെന്ന എന്റെ ഗുരുനാഥനെയാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മൂല്യങ്ങള്‍ കൈവിടരുതെന്ന് അദ്ദേഹം തന്നോട് പറയുമായിരുന്നെന്നും ആലപ്പി അഷറഫ് വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നേരത്തെ ചാനല്‍ ചര്‍ച്ചകളിലും ആലപ്പി അഷറഫ് സംസാരിച്ചിട്ടുണ്ട്.

മണ്‍റോത്തുരുത്തില്‍‍ കുളിക്കാൻ ഇറങ്ങിയ  പന്മന സ്വദേശി യുവാവ് മുങ്ങി മരിച്ചു

മണ്‍റോത്തുരുത്ത്. കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മൺറോതുരുത്ത് കല്ലടയാറ്റിൽ കൊന്നയിൽ കടവ് പാലത്തിന് സമീപമാണ് സംഭവം.പന്മന സ്വദേശി മാമ്പുഴേഴത്ത് വടക്കതിൽ നജ്മൽ (21)

തിരുവനന്തപുരത്ത് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷന് പഠിക്കുന്ന വിദ്യാർത്ഥിയാണ്

ഒൻപത് സുഹൃത്തുക്കൾ  ഒരുമിച്ച് മൺറോതുരുത്തിൽ എത്തിയതാണ്

പോലീസും ഫയർ &റെസ്‌ക്യു വിഭാഗവും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

പട്ടാപ്പകൽ സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു

തൃശ്ശൂര്‍. പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച. സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപം വച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർന്നത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ 24ന് ലഭിച്ചു.

ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാൻ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വർണമാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോൾട്ട് എന്നീ കാറുകളിലായാണ് കവർച്ചാസംഘം എത്തിയത്. സ്വർണ്ണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് കാറിനെ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞുനിർത്തി. ശേഷം കാറിൽ ഉണ്ടായിരുന്ന സ്വർണ്ണ വ്യാപാരി തൃശ്ശൂർ കിഴക്കേകോട്ട സ്വദേശി അരുൺ സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമാസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു… തുടർന്ന് കാറിൽ നിന്ന് ഇരുവരെയും പുറത്തിറക്കിയ ശേഷം സ്വർണ്ണവും കാറും കടത്തിക്കൊണ്ടു പോവുകയായിരുന്നു . ഇതിനിടെ ഇരുവരെയും കവർച്ചാസംഘം എത്തിയ കാറുകളിൽ കയറ്റിക്കൊണ്ടു പോയി. പുത്തൂരിൽ വച്ച് അരുൺ സണ്ണിയെയും, പാലിയേക്കരയിൽ വെച്ച് റോജി തോമസിനെയും ഇറക്കി വിടുകയും ചെയ്തു. സംഭവത്തിൽ പീച്ചി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ എത്തിയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആത്മാഭിമാനം കൂടുതലാണെന്ന് അന്‍വര്‍, ഇന്നു വൈകിട്ട് പത്രസമ്മേളനം

മലപ്പുറം. സി പി എം നിർദ്ദേശങ്ങൾ എല്ലാം തള്ളി പരസ്യപ്രസ്താവന തുടർന്ന് പി വി അൻവർ. ആത്മാഭിമാനം കൂടുതലാണെന്നും ഇന്ന് വൈകിട്ട് 4 30ന് മാധ്യമങ്ങളെ കാണുമെന്നും പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി തീരുമാനങ്ങളെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നതിൽ അമ്പരപ്പിലാണ് പാർട്ടി നേതൃത്വം. അതേസമയം തിരൂരങ്ങാടിയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കകത്ത് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി.

സിപിഎമ്മിന്റെ ചരിത്രത്തിൽ ഇല്ലാത്ത വിധം ഇടത് എംഎൽഎയായ പി വി അൻവർ പാർട്ടി സീമകൾ എല്ലാം ലംഘിച്ച് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. സിപിഎം അഭ്യർത്ഥന മാനിച്ച് പരസ്യപ്രസ്താവനകളിൽ നിന്നും മാറി നിൽക്കുന്നു വെന്നറിയിച്ച അൻവർ ഇന്നലെ സർക്കാർ തീരുമാനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ആർഎസ്എസ് -എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണം ഈ വർഷത്തെ ഏറ്റവും വലിയ തമാശ എന്നായിരുന്നു അൻവർ പറഞ്ഞത്. വിശ്വാസത്തിനും വിധേയത്വത്തിനും മുകളിലാണ് ആത്മാഭിമാനം, അത് കൂടുതലാണെന്നും നീതിയില്ലെങ്കിൽ തീ ആവുമെന്നും ഇന്ന് ഫേസ്ബുക്കിൽ കുറിച്ചു. 4. 30ന് നിലമ്പൂരിൽ മാധ്യമങ്ങളെ കാണും. കടുത്ത തീരുമാനങ്ങളിലേക്ക് അൻവർ കടക്കും എന്നാണ് സൂചന.

തിരൂരങ്ങാടിയിൽ നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്തും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയണം. നേതാക്കൾക്കാർജ്ജവം ഇല്ലെങ്കിൽ അണികൾക്കിടയിൽ നിന്ന് ഉണ്ടാകും. തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ പ്രസ്ഥാനത്തെ ആരൊറ്റിയാലും എതിർക്കണം എന്നും ഫേസ്ബുക്കിൽ എഴുതി. പരസ്യപ്രസ്താവന തുടർന്നാൽ നിലവിൽ പാർലമെൻററി പാർട്ടി അംഗമായ അൻവറിനെ നിയമസഭാ കക്ഷിയോഗം വിളിച്ചുചേർത്ത് തിരുത്തുന്നതിലേക്ക് പാർട്ടി കടക്കും. അതിനു മുൻപ് അൻവർ നടത്തുന്ന ഇന്നത്തെ നീക്കം നിർണായകമാണ്.