26.6 C
Kollam
Wednesday 24th December, 2025 | 06:27:31 PM
Home Blog Page 2133

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കൾ കസ്റ്റഡിയിലെന്ന് ബന്ധുക്കളുടെ പരാതി

യുവ നടിയുടെ പീഡനപരാതിയെത്തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കള്‍. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സിദ്ദിഖിനെ കുറിച്ച് വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ പറഞ്ഞു. സുഹൃത്തുക്കളെ വേഗം വിട്ടയക്കണമെന്നും ഷഹീന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസിന്റെ വിശദീകരണം.

അൻവറിന്റെ വീടിന് 24 മണിക്കൂറും സുരക്ഷ; വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റും ഒരുക്കും

പി.വി അൻവർ എംഎൽഎയുടെ എടവണ്ണയിലെ വീടിന് സുരക്ഷയൊരുക്കാൻ ഉത്തരവിട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി. അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയിരുന്നു. സുരക്ഷക്കായി വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.

ഒരു ഓഫീസർ, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവിൽ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂർ സബ് ഡിവിഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും എടവണ്ണ പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യണമെന്നാണ് ഉത്തരവ്. സ്റ്റേഷൻ നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും സബ്ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പിയുടെ ഉത്തരവിൽ പറയുന്നു.

ഫോൺ ചോർത്തൽ സംഭവം; പിവി അൻവറിനെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു

കറുകച്ചാൽ: ഫോൺ ചോർത്തിയ സംഭവത്തിൽ പിവി അൻവറിനെതിരെ കേസ്. കോട്ടയം കറുകച്ചാൽ പോലീസാണ് കേസെടുത്തത്. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. കറുകച്ചാൽ സ്വദേശിയായ പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി

ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയെന്നും എഫ്‌ഐആറിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവരശേഖരണം നടന്നിരുന്നു

സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തിൽ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നാണ് പോലീസിന്റെ പ്രതികരണം.

കരുനാഗപ്പള്ളി പുതുവീട്ടിൽ വിമുക്ത ഭടൻ എ മുരളീധരൻ പിള്ള  നിര്യാതനായി

കരുനാഗപ്പള്ളി. പുതുവീട്ടിൽ വിമുക്ത ഭടൻ എ മുരളീധരൻ പിള്ള (72) നിര്യാതനായി.

സംസ്കാരം തിങ്കൾ രാവിലെ 11 ന്

ഭാര്യ. SKV ups റിട്ട അധ്യാപിക സരസ്വതി അമ്മ

മക്കൾ. ദിലീപ് (അണ്ണൻസ് കാറ്ററിംങ് )

ദിവ്യ , ദീപ

മരുമക്കൾ. ലക്ഷ്മി, സഞ്ജയ്, ഹരീഷ്

ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വെട്ടിപ്പെന്ന് ആരോപണം സപ്ലൈകോ ഉദ്യോഗസ്ഥർ എഫ്സിഐ ഗോഡൗണിൽ എത്തി പരിശോധന നടത്തി

കരുനാഗപ്പള്ളി . കേന്ദ്രസർക്കാർ എഫ്സിഐ വഴി വെയർഹൗസിംഗ് ഗോഡൗണിലേക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വ്യാപകമായ തോതിൽ വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സപ്ലൈകോ ഉദ്യോഗസ്ഥർ എഫ്സിഐ ഗോഡൗണിൽ എത്തി പരിശോധന നടത്തി. എഫ്സിഐയിൽ നിന്നും സംസ്ഥാന സർക്കാരിനുവേണ്ടി സപ്ലൈകോ വിലകൊടുത്ത് വാങ്ങുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവിൽ ഏറെനാളായി വലിയതോതിൽ വെട്ടിപ്പ് നടക്കുന്നതായി പരാതി ഉയർന്നിരുന്നതായി സപ്ലൈകോ അധികൃതർ പറയുന്നു. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ അളവിലെ വെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതായും അളവിൽ ഉണ്ടാകുന്ന വെട്ടിപ്പിന് സപ്ലൈകോയിലെ ഉദ്യോഗസ്ഥരാണ് ഒടുവിൽ ഇരയായി മാറുന്നതെന്നും വലിയതോതിൽ സാമ്പത്തിക ബാധ്യതയും ഉണ്ടായതിന്റെ പേരിൽ നിരവധി ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും അച്ചടക്ക നടപടികളും നേരിടേണ്ടി വന്നതായും സപ്ലൈകോ ജീവനക്കാർ പറയുന്നു. എഫ്സിഐ കേന്ദ്രീകരിച്ച് നടക്കുന്ന അളവിലെ വെട്ടിപ്പാണ് ഇതിനെല്ലാം കാരണമെന്നും ജീവനക്കാർ പറയുന്നു. കരുനാഗപ്പള്ളി എഫ് സി ഐയിൽ നിന്നും ശനിയാഴ്ച വൈകിട്ട് 24 ഓളം ലോഡ് ഭക്ഷ്യ ധാന്യങ്ങൾ ആണ് സപ്ലൈകോ ഗോഡൗണിലേക്ക് ലിഫ്റ്റ് ചെയ്യാൻ ഉണ്ടായിരുന്നത്. ഇതിൽ 9 ലോഡുകളിലും അളവ് വ്യത്യാസം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ,സപ്ലൈക്കോ ഡിപ്പോ മാനേജർ ഉൾപ്പെടെയുള്ളവർ എഫ്സിഐ ഗോഡൗണിൽ എത്തി.
താലൂക്ക് സപ്ലൈ ഓഫീസറുടെ നിർദ്ദേശാനുസരണം
തൂക്കത്തിൽ വ്യത്യാസം ഉണ്ടെന്ന് കണ്ട ലോറികൾ വീണ്ടും തൂക്കി നോക്കിയപ്പോൾ ലോഡുകളിൽ കുറവ് കണ്ടെത്തി. തുടർന്ന് രണ്ട് ലോറികളിലെ ലോഡുകൾ ഏറ്റെടുക്കാൻ സപ്ലൈകോ അധികൃതർ തയ്യാറായില്ല. തങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് തൂക്കി ബോധ്യപ്പെടണം എന്ന നിലപാട് സപ്ലൈകോ ഉദ്യോഗസ്ഥർ സ്വീകരിച്ചു. എന്നാൽ എഫ്സിഐ ഗോഡൗണിന് പുറത്തേക്ക് പോകുന്ന ലോഡുകളെ സംബന്ധിച്ച് ഉത്തരവാദിത്വം തങ്ങൾക്ക് ഇല്ലെന്ന നിലപാട് എഫ്സിഐ അധികൃതരും സ്വീകരിച്ചതോടെയാണ് തർക്കങ്ങൾ ഉണ്ടായത്. ഇതേ തുടർന്ന് രണ്ട് ലോഡ് ഭക്ഷ്യധാന്യങ്ങൾ ഏറ്റെടുക്കാതെ സപ്ലൈകോ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചതോടെ തർക്കം രൂക്ഷമായി. നേരത്തെ നിരവധി തവണ എഫ് സി ഐ യിൽ നിന്നും ലോറികൾ വഴി സപ്ലൈകോയിൽ എത്തുന്ന ഭക്ഷ്യ ധാന്യങ്ങളിൽ വലിയ തോതിൽ കുറവ് വന്നതായി സപ്ലൈകോ അധികൃതർ കണ്ടെത്തിയിരുന്നു. 4000 കിലോ വരെ അളവിൽ കുറവ് ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സപ്ലൈകോ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് എഫ്സിയിൽ നിന്നും പുറത്തേക്ക് പോകുന്ന ലോഡുകളുടെ തൂക്കം തങ്ങൾക്ക് കൂടി ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ലോഡുകൾ എടുക്കുകയുള്ളൂ എന്ന നിലപാട് സപ്ലൈകോ ഉദ്യോഗസ്ഥർ സ്വീകരിക്കുകയായിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വർഷങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായി സപ്ലൈകോ അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

പിണറായി മാഫിയാ സംഘങ്ങളുടെ ടീം ക്യാപ്റ്റൻ:ഉല്ലാസ് കോവൂർ

ശാസ്താംകോട്ട: സ്വർണ്ണക്കള്ളക്കടത്തുകാരുടെയും, വിധ്വംസക പ്രവർത്തകരുടെയും ടീം ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ. ഏ ഡി ജി പി യെ ആരു പറഞ്ഞാലും മാറ്റില്ലെന്നും, പി ശശിയെ സംരക്ഷിക്കുമെന്നും വാർത്താ സമ്മേളനം വിളിച്ച് ഏകപക്ഷീയമായി പറഞ്ഞ മുഖ്യമന്ത്രി ഇടതുമുന്നണിയെ അപ്രസക്തമാക്കി
തനിക്കെതിര ആരു വിമർശനമുന്നയിച്ചാലും പുറത്തേക്ക് പോകേണ്ടിവരുമെന്ന സന്ദേശമാണ് പുറത്തുവിട്ടതെന്നും, കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് ഇടതുമുന്നണിയിലും, ഗവൺമെന്റിലും നടക്കുന്നതെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു. ആർ എസ് പി യുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.
കെ ജി വിജയ ദേവൻപിള്ള അധ്യക്ഷനായി. കെ മുസ്തഫ, തുണ്ടിൽ നിസാർ, എസ് ബഷീർ, എസ് വേണുഗോപാൽ, ബാബു ഹനീഫാ, ഷാജി വെള്ളാപ്പള്ളി, ഷാലി കല്ലട, ശ്യാം പള്ളിശേരിക്കൽ, വിജയൻ പിള്ള, ശ്രീകുമാർ വേങ്ങ, ഷാജു ശൂരനാട്, ബാബു കുഴിവേലി, ഷൈജൻ സത്യചിത്ര, വിഷ്ണു സുരേന്ദ്രൻ, മുൻഷീർ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

മാലീത്തറ കൃഷ്ണൻ കുട്ടി അനുസ്മരണ സമ്മേളനം

ശാസ്താംകോട്ട: മാലിത്തറ കൃഷ്ണൻകുട്ടിപിള്ള മൈനാഗപ്പള്ളിപഞ്ചായത്തിൽ പ്രത്യേകിച്ച് തെക്കൻമൈനാഗപ്പള്ളി പ്രദേശത്ത് കോൺഗ്രസ്സ് പാർട്ടിയെ വളർത്തി വലുതാക്കിയആദ്യകാല നേതാവായിരുന്നു മാലീ ത്തറ കൃഷ്ണൻ കുട്ടി പിള്ളയെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. കോൺഗ്രസ്സ് തെക്കൻ മൈനാഗപ്പള്ളി 21-ാം വാർഡ് കമ്മിറ്റിനടത്തിയ മാലീത്തറ കൃഷ്ണൻകുട്ടി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ആർ. ഹരിമോഹനൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ, ഡി.സി.സി ജനറൽ സെക്രടറി രവി മൈനാഗപ്പള്ളി, സി.പി.ഐ (എം) ലോക്കൽ സെകട്ടറി കമൽദാസ് , ലോക്കൽ കമിറ്റി അംഗം കെ.പി. വേണുഗോപാൽ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം വി.കെ.ജയൻ, കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.ജി.എസ് തരകൻ, ഗ്രാമ പഞ്ചായത്ത് അംഗം അജി ശ്രീകുട്ടൻ ,ഉണ്ണി ഇലവിനാൽ ,ജോൺ മത്തായി, അനിൽ ചന്ദ്രൻ , ഉണ്ണി പ്രാർത്ഥന, ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു

ഇന്ന് പരോള്‍ തീരാനിരിക്കെ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട.പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സംഭവം ഏഴംകുളത്ത്.പുതുമല പാറയിൽ മേലേതിൽ മനോജ് (39) ആണ് മരിച്ചത്.മനോജിന്റെ പരോൾ കാലാവധി ഇന്ന് അവസാനിക്കുകയാണ്.2016 ൽ അടൂർ സ്വദേശി
പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്.

സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുന്നു , ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം

തിരുവനന്തപുരം.സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി. സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം. യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പോലീസ് കേസെടുത്തു. നടിയുടെ ആരോപണം സംപ്രേഷണം ചെയ്തവർക്കെതിരെയാണ് അന്വേഷണം. ലൈംഗിക ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്

ആലുവ സ്വദേശിയായ നടിക്കെതിരെയും അഭിഭാഷകനെതിരെയും കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകിയത്.ബാല ചന്ദ്രമേനോൻ്റെ മൊഴിയും തെളിവും പോലീസ് ഉടൻ ശേഖരിക്കും

നടിയുടെ അഭിഭാഷകൻ ഫോണിൽ 3 തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ബാല ചന്ദ്രമേനോൻ പരാതി നൽകിയിരുന്നു.യൂട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി സൈബർ പോലീസ് കേസ് എടുത്തു

നടിയുടെ ലൈഗീക ആരോപണം പ്രചരിപ്പിച്ച ചാനലുകൾക്കെതിരെയാണ് IT ആക്ട് പ്രകാരം കേസ് എടുത്തത്

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

തിരുവനന്തപുരം. അരുവിക്കരയിൽ അറ്റകുറ്റപ്പണിനടക്കുന്നതുമൂലം നഗരത്തിൽ ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ജലവിതരണം മുടങ്ങുക. നഗരത്തിലെ പകുതിയോളം ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടും