Home Blog Page 2122

മലപ്പുറത്ത് എത്തുന്ന സ്വർണ്ണ കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക്, മുഖ്യമന്ത്രി പിന്നാലെ വിവാദം

തിരുവനന്തപുരം. മലപ്പുറത്ത് എത്തുന്ന സ്വർണ്ണ കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ എം എസ് എഫ് രംഗത്ത് വന്നു. മുഖ്യമന്ത്രി ആർഎസ്എസ് കുപ്പായമണിഞ്ഞ കമ്മ്യൂണിസ്റ്റ് വർഗീയവാദിയെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ആരോപിച്ചു.

പി വി അൻവറിനെതിരായി മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഏറ്റവും കൂടുതൽ സ്വർണക്കള്ളക്കടത്ത് കേസ് രജിസ്റ്റർ ചെയ്യുന്നത് മലപ്പുറത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സ്വർണ്ണക്കടത്തുകാരുടെ സ്ഥാപിത താല്പര്യം അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്ന് പരോക്ഷമായി പറയുകയും ചെയ്തു. ഇന്ന് ഹിന്ദു പത്രത്തെ നൽകിയ അഭിമുഖത്തിലാണ് കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തും മലപ്പുറത്തെ ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന് മുഖ്യമന്ത്രി പറയുന്നത്. അഞ്ചുവർഷത്തിനിടെ ജില്ലയിൽ പിടികൂടിയത് 150 കിലോ സ്വർണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികൾക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരാണെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഈ അഭിമുഖത്തിൽ പറയുന്നു. ഏറെക്കാലമായി ആർഎസ്എസ് ഉയർത്തുന്ന ആരോപണങ്ങളുടെ പാത മുഖ്യമന്ത്രി പിന്തുടരുന്നു എന്ന വിമർശനമാണ് ഇതിനോടകം ഉയരുന്നത്.

മുഖ്യമന്ത്രിയുടെ പരാമർശം മലപ്പുറം ഫോബിയ ആണെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു. കരിപ്പൂർ എയർപോർട്ടിൽ കസ്റ്റംസിനു പകരം പോലീസും കസ്റ്റംസും കള്ളക്കടത്ത് സംഘവും ചേർന്ന് പോലീസ് കേസാക്കി സ്വർണ്ണം കട്ടെടുക്കുകയാണെന്ന് അറിയാഞ്ഞിട്ടോ മനസ്സിലാക്കാതെയോ അല്ല മുഖ്യമന്ത്രി പറയുന്നത്. കാവി ട്രൗസർ ഇട്ട കമ്മ്യൂണിസ്റ്റ് വർഗീയവാദിയാണ് മുഖ്യമന്ത്രി എന്നും നവാസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ യൂത്ത് ലീഗ് മലപ്പുറത്ത് പ്രതിഷേധിച്ചു.

സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

തിരുവനന്തപുരം. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഭരണസമിതി പിരിച്ചുവിട്ട നടപടി സഹകരണ രജിസ്ട്രാറുടേത്.ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാറുടെ നടപടി.2 സർക്കാർ നോമിനികളടക്കമുള്ള 3 അoഗങ്ങൾക്ക് താത്കാലിക ചുമതല നൽകി.1.05 കോടി രൂപയുടെ വായ്പ എഴുതി തള്ളാൻ ബാങ്ക് നേരത്തെ തീരുമാനമെടുത്തിരുന്നു.ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ 52 പേരുടെ 64 വായ്പകളാണ് ഇതിലുൾപ്പെട്ടിട്ടുള്ളത്. യുഡിഎഫ് ആയിരുന്നു നിലവിൽ ബാങ്ക് ഭരിച്ചത്

ദേശീയപാതയില്‍ കാര്‍ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ണ കവര്‍ന്ന സംഘത്തിന്റെ തലവന്‍ ഇന്‍സ്റ്റഗ്രാമിലെ താരം

തൃശൂര്‍: ദേശീയപാതയില്‍ കാര്‍ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ണ കവര്‍ന്ന സംഘത്തിന്റെ തലവന്‍ ഇന്‍സ്റ്റഗ്രാമിലെ താരം.

പത്തനംതിട്ട തിരുവല്ല തിലമൂലപുരം ചിറ്റപ്പാട്ടില്‍ റോഷന്‍ വര്‍ഗീസിന്റെ(29) നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ് പട്ടിക്കാട് വച്ച് രണ്ട് യുവാക്കളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. മോഷണം നടന്ന സമയത്ത് സ്ഥലത്ത് കൂടി പോയ ബസിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നത്.

തിരുവല്ലയില്‍ നിന്നാണ് റോഷന്‍ പിടിയിലാകുന്നത്. റോഷന്റെ സംഘത്തിലുള്ള മാങ്കുളത്തില്‍ ഷിജോ വര്‍ഗീസ്, പള്ളിനട ഊളക്കല്‍ സിദ്ദിഖ്, കൊളത്തൂര്‍ തൈവളപ്പില്‍ നിശാന്ത്, കയ്പമംഗലം അടിപ്പറമ്ബില്‍ നിഖില്‍ നാഥ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവില്ല്യാമല, ചേരാനെല്ലൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് സംഘത്തിലുള്ള എല്ലാവരും. കേസില്‍ ഇനിയും നാല് പേര്‍ കൂടി പിടിയിലാകാനുള്ളതായി സിറ്റി പൊലീസ് അറിയിച്ചു. സമൂഹമാദ്ധ്യമത്തില്‍ സജീവമായ റോഷന് ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തോളം ഫോളോവേഴ്സാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ റോഷനെ ഫോളോ ചെയ്യുന്ന പലര്‍ക്കും ഇയാള്‍ മോഷ്ടാവാണെന്ന് അറിയില്ല. സ്ഥിരമായി റീല്‍ ചെയ്താണ് ഇയാള്‍ ഫോളോവേഴ്സിനെ സ്വന്തമാക്കിയത്.

പ്ലസ്ടു വരെ മാത്രമാണ് ഇയാള്‍ പഠിച്ചിട്ടുള്ളത്. 22ഓളം കേസുകളാണ് ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേശീയപാതകളില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുക്കുന്നതാണ് റോഷന്റേയും സംഘത്തിന്റേയും പതിവ്. പലതവണ ജയിലിലായിട്ടുണ്ടെങ്കിലും ജയിലില്‍ നിന്ന് ഇറങ്ങി വീണ്ടും സ്വര്‍ണം തട്ടുക എന്നതാണ് ഇവരുടെ രീതി. കര്‍ണാടകയിലും തമിഴ്നാട്ടിലുമാണ് ഇയാള്‍ സമാനമായ മോഷണങ്ങള്‍ നടത്തിയിട്ടുള്ളത്.

കോയമ്ബത്തൂരിലെ സ്വര്‍ണാഭരണശാലയില്‍ നിന്നുള്ള ആഭരണങ്ങളുമായി തൃശൂരിലേക്ക് വരികയായിരുന്ന രണ്ട് യുവാക്കളെയാണ് റോഷനും സംഘവും ആക്രമിച്ചത്. സ്വര്‍ണം കൊണ്ടുവരികയായിരുന്ന വാഹനത്തെ പ്രതികള്‍ പിന്തുടര്‍ന്നെത്തി തടഞ്ഞു നിര്‍ത്തുകയായിരുന്നു. ശേഷം കാറിന്റെ ചില്ല് തകര്‍ക്കുകയും കത്തി കഴുത്തില്‍ വച്ച് ഭീഷണി മുഴക്കി സ്വര്‍ണവും, വാഹനവും പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളില്‍ മൂന്ന് പേരെ കുതിരാനില്‍ വച്ച് പൊലീസ് പിടികൂടിയിരുന്നു.

ഇവരില്‍ നിന്നാണ് റോഷനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കോയമ്ബത്തൂരില്‍ നിന്ന് സ്വര്‍ണവുമായി യുവാക്കള്‍ കാറില്‍ പുറപ്പെട്ട വിവരം കവര്‍ച്ചാസംഘത്തിന് കൈമാറിയ ആളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ തട്ടിയെടുത്ത സ്വര്‍ണം പൊലീസിന് വീണ്ടെടുക്കാനായിട്ടില്ല. ഇനി പിടിയിലാകാനുള്ള നാല് പ്രതികളില്‍ നിന്നും സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്

കാട്ടുപന്നി ആക്രമണം,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മെല്ലെപോക്കിന് പ്രധാന ഘടകം സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം. കാട്ടുപന്നി ആക്രമണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മെല്ലെപോക്കിന് പ്രധാന ഘടകം സാമ്പത്തിക പ്രതിസന്ധി.കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകിയെങ്കിലും ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചില്ല.പ്രതിരോധ പ്രവർത്തനങ്ങൾ തനത് ഫണ്ടിൽ നിന്നും ചെലവഴിക്കേണ്ട അവസ്ഥ.വെടിവെക്കാൻ വിദഗ്തരായ ആളുകളുടെയും അഭാവം.നേരിട്ട് ഇടപെടണമെന്ന് മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനംവകുപ്പിനെ അറിയിച്ചു.പ്രാദേശിക സ്ഥലത്തിൽ പ്രത്യേക സ്കോഡ് രൂപീകരിക്കാനുള്ള തീരുമാനം ഇതിന്റെ കൂടി അടിസ്ഥാനത്തിൽ

റേഷന്‍ മുന്‍ഗണനാ വിഭാഗം: ജില്ലയില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

കൊല്ലം: ജില്ലയില്‍ മുന്‍ഗണന വിഭാഗത്തിലെ പിങ്ക് (പിഎച്ച്എച്ച്), മഞ്ഞ (എഎവൈ) റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ജില്ലയില്‍ 1309192 മഞ്ഞ, പിങ്ക് ഗുണഭോക്താക്കളാണ് ഇകെവൈസി അപ്‌ഡേഷന്റെ ഭാഗമായി മസ്റ്റര്‍ ചെയ്യേണ്ടത്. നീല, വെള്ള കാര്‍ഡുടമകള്‍ക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും.
മസ്റ്ററിംഗ് നടത്തിയില്ലെങ്കില്‍ റേഷന്‍ വിഹിതം കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടമായി ജില്ലയില്‍ മസ്റ്ററിംഗ് ആരംഭിച്ചത്. 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് മസ്റ്ററിംഗിന് സമയം അനുവദിച്ചിരിക്കുന്നത്. സമയബന്ധിതമായി മസ്റ്ററിംഗ് പൂര്‍ത്തിയാകുമെന്ന് സപ്ലൈ ഓഫീസ് അധികൃതരും റേഷന്‍ വ്യാപാരികളും പറയുന്നുണ്ടെങ്കിലും കേരളത്തിന് പുറത്തുള്ളവരുടെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
47839 മഞ്ഞ കാര്‍ഡുകളിലായി 155893 ഗുണഭോക്താക്കളാണുള്ളത്. 335904 കാര്‍ഡുകളാണ് പിങ്ക് വിഭാഗത്തിലുള്ളത്. ഇതില്‍ 1153299 ഗുണഭോക്താക്കളാണുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ മസ്റ്ററിംഗില്‍ 12 ശതമാനം പേര്‍ മാത്രമാണ് മസ്റ്ററിംഗ് നടത്തിയത്. ഇപ്പോള്‍ റേഷന്‍ കടകളില്‍ മസ്റ്ററിംഗിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ 1392 റേഷന്‍ കടകളിലും മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആധാര്‍ കൃത്യമായിരിക്കണം
റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ ആധാറുമായെത്തിയാണ് മസ്റ്ററിംഗ് നടത്തേണ്ടത്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ പോസില്‍ വിരല്‍ പതിപ്പിച്ചാണ് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്.
മസ്റ്ററിംഗ് ചെയ്യാനെത്തുന്ന ഗുണഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാകില്ല. ആധാറിലെ പേര് വിവരങ്ങളിലെ തെറ്റുകള്‍, മറ്റ് പിശകുകള്‍, കൈവിരലുകള്‍ പതിയാതെ വന്നാലും മസ്റ്ററിംഗ് നടത്താനാകില്ല. കിടപ്പുരോഗികള്‍ ഉള്‍പ്പടെയുള്ളവരുടെ മസ്റ്ററിംഗ് വീട്ടിലെത്തി നടത്താനുള്ള നടപടികള്‍ പരിഗണനയിലാണ്. എന്‍ഐസിയും ഐടി മിഷനുമാണ് മസ്റ്ററിംഗ് സംബന്ധമായ വിഷയങ്ങള്‍ പരിഹരിക്കുന്നത്.
മുമ്പ് പലപ്പോഴും സെര്‍വര്‍ തകരാറ് മൂലം മസ്റ്ററിംഗ് നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. മസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ ക്യത്യമാണോയെന്ന് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് പരിശോധിച്ച ശേഷമാണ് സൈറ്റിലേക്ക് അപ്പ്‌ലോഡ് ചെയ്യുന്നത്.

മഹാത്മഗാന്ധിയുടെ ഫോട്ടോയ്‌ക്ക് പകരം നടന്‍ അനുപം ഖേറിന്റെ ചിത്രമുള്ള കള്ളനോട്ടുകള്‍

മഹാത്മഗാന്ധിയുടെ ഫോട്ടോക്ക് പകരം നടന്‍ അനുപം ഖേറിന്റെ ചിത്രമുള്ള കള്ളനോട്ടുകള്‍. 500 രൂപയുടെ നോട്ടുകളിലാണ് അനുപംഖേറിന്റെ ചിത്രം പതിച്ച് കളളനോട്ടുകള്‍ ഇറക്കിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയത്. 1.6 കോടിയുടെ കള്ളനോട്ടുകളാണ് ഗുജറാത്ത് പൊലീസ് പിടിച്ചെടുത്തത്.
ഗുജറാത്തിലെ അഹമ്മദാബാദിലെ വ്യാപാരിക്കാണ് 2100 ഗ്രാം സ്വര്‍ണത്തിനുപകരം 1.3 കോടി രൂപയുടെ കള്ളനോട്ടുകള്‍ നല്‍കിയത്. 500 രൂപയുടെ 26 കെട്ടുകളാണ് തട്ടിപ്പുസംഘം വ്യാപാരിക്ക് നല്‍കിയത്. നോട്ട് എണ്ണിത്തുടങ്ങിയപ്പോഴാണ് ഗാന്ധിജിക്ക് പകരം അനുപം ഖേര്‍ ആണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതിനോടകം തട്ടിപ്പ് സംഘം സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന സംഭവം: ഡോ ശ്രീക്കുട്ടിക്ക് ജാമ്യം

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറ്റി മൈനാഗപ്പള്ളി പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോള്‍ (47)നെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. നരഹത്യ കുറ്റം ശ്രീക്കുട്ടിക്ക് എതിരെ നിലനില്‍കുന്നതല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു തരത്തിലുമുള്ള പ്രേരണയും ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍ സ്വയം കാര്‍ മുന്നോട്ട് എടുത്തതാണെന്നുമായിരുന്നു പ്രതിഭാഗം വാദം.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ നിയാസും പ്രതിക്കുവേണ്ടി അഭിഭാഷകരായ സി. സജീന്ദ്രകുമാര്‍, ലിഞ്ജു സി. ഈപ്പന്‍, സിനി പ്രദീപ്, അതിര കൃഷ്ണന്‍, വിഷ്ണുപ്രിയ, ലക്ഷ്മി കൃഷ്ണ, ആര്യ കൃഷ്ണന്‍ എന്നിവര്‍ ഹാജരായിരുന്നു. കുഞ്ഞുമോളുടെ വീട്ടുകാര്‍ക്കു വേണ്ടി അനൂപ് കെ ബഷീര്‍, സുരേഷ് കണിച്ചേരി എന്നിവരും കോടതിയില്‍ ഹാജരായി.
15ന് വൈകിട്ട് അഞ്ചേമുക്കാലോടെ മൈനാഗപ്പള്ളി ആനൂര്‍ക്കാവിലായിരുന്നു അപകടം. ഇടക്കുളങ്ങര പുന്തല തെക്കതില്‍ മുഹമ്മദ് അജ്മല്‍ ആണ് ഒന്നാം പ്രതി. അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മനപൂര്‍വമായ നരഹത്യക്കാണ് ഇരുവര്‍ക്കും എതിരെ കേസ് എടുത്തിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിലെ വേ​ഗതയേറിയ ടീം സെഞ്ചുറി ഇനി ഇന്ത്യയുടെ പേരിൽ

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റില്‍ പുതിയ റെക്കോഡുമായി ടീം ഇന്ത്യ. അതിവേഗം 50, 100 ടീം ടോട്ടലുകള്‍ പടുത്തുയര്‍ത്തുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 233 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ്. 30 പന്തില്‍ 37 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 4 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.
ഒരു ടെസ്റ്റ് പോരാട്ടത്തില്‍ അതിവേഗം 50 റണ്‍സ് നേടുന്ന ടീമായി ഇന്ത്യ മാറി. വെറും 3 ഓവറില്‍ ഇന്ത്യ 51 റണ്‍സിലെത്തി. ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 4.2 ഓവറില്‍ 50 അടിച്ചതിന്റെ റെക്കോര്‍ഡാണ് രണ്ടാമതായത്.
ഇന്ത്യയുടെ സെഞ്ച്വറിയും അതിവേഗം തന്നെ വന്നു. 10.1 ഓവറിലാണ് ഇന്ത്യ ടീം സ്‌കോര്‍ 100 കടത്തിയത്. സ്വന്തം റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ 12.2 ഓവറില്‍ ഇന്ത്യ 100ല്‍ എത്തിയതാണ് നേരത്തെയുള്ള റെക്കോര്‍ഡ്.

ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി

നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
അതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

യുവനടിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നാണ് സിദ്ദിഖിന് കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സംരക്ഷണം. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. പരാതി നല്‍കാന്‍ കാലതാമസം വന്നതില്‍ അതിജീവിത സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കുറ്റകൃത്യം ഗുരുതരമാണ്. പരാതിക്കാരിയുടെ മൊഴികള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.