25.7 C
Kollam
Wednesday 24th December, 2025 | 09:24:43 PM
Home Blog Page 2118

ഓണം ബമ്പർ: ടിക്കറ്റ് വിറ്റുവരവ് 300 കോടിയിലേക്ക് എത്തുമോ? ഇനി ഏഴ് ദിവസം മാത്രം, ആവശ്യക്കാർ കൂടുന്നു

കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു നറുക്കെടുപ്പാണ് തിരുവോണം ബമ്പര്‍. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും, ഗൾഫ് രാജ്യങ്ങളിലും എല്ലാം നിരവധി ആളുകൾ തിരുവോണം ബമ്പര്‍ ഷെയറിട്ട് എടുക്കുന്നവർ ഉണ്ട്.

നറുക്കെടുപ്പിന് ഇനി ഏഴ് ദിവസം കൂടി മാത്രമുള്ളു. ആരായിക്കും ആ കോടീശ്വരൻ? ടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ് മലയാളികൾ. സുഹൃത്തുകൾക്കൊപ്പവും, ബന്ധുക്കൾക്കൊപ്പവും, സ്വന്തമായും എല്ലാ ടിക്കറ്റ് വാങ്ങി ഭാഗ്യം കാത്തിരിക്കുകയാണ് പലരും.


ഒന്നാം സമ്മാനം സ്വന്തമാക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 25 കോടി രൂപയാണ്. ഒക്ടോബർ ഒന്ന് വരെയുള്ള കണക്കുകൾ പുറത്തുവന്നപ്പോൾ നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 56,74,558 ടിക്കറ്റുകള്‍ വിറ്റഴിച്ചു. ഇതുവഴി സർക്കാറിന് തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് ലഭിക്കുന്നത് 274 കോടി രൂപയാണ്. എന്നാൽ ഇനി ഏഴ് ദിവസം കൂടി കഴിയാൽ ഉള്ളതിനാൽ ടിക്കറ്റ് വിറ്റുവരവ് 300 കോടിയിലേക്ക് കടക്കും എന്നാണ് ഭാഗ്യക്കുറിവകുപ്പിന്റെ കണക്കുകൂട്ടൽ

ടിക്കറ്റ് വാങ്ങാൻ മുന്നിൽ ഈ ജില്ലക്കാർ

സമീപ കാലങ്ങളിലെ ഒരു ട്രാൻറ് പരിശോധിക്കുമ്പോൾ തിരുവോണം ബമ്പർ ടിക്കറ്റ് (ബിആർ 99) അവസാന ആഴ്ചയിൽ വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പര്‍ ടിക്കറ്റ് വില 500 രൂപയാണ്. ഒക്ടോബർ ഒൻപത് ( ബുധൻ) ആണ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്. അവസാന സമയത്തെ ടിക്കറ്റ് വാങ്ങാനുള്ളവരുടെ തള്ളിക്കയറ്റം കൂടി കഴിഞ്ഞാൽ ചിത്രം പൂർണമാകും.

ജില്ല തിരിച്ചുള്ള ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് പാലക്കാട് ജില്ലയാണ്. 1055980 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റു പോയത്. സബ് ഓഫീസുകളിലേതുള്‍പ്പെടെയുള്ള കണക്കാണിത്. 740830 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരം തൊട്ടു പിറകിലുണ്ട്. മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് തൃശൂർ ആണ്. 703310 ടിക്കറ്റുകൾ ആണ് ഇവിടെ വിപണിയിലെത്തിച്ചിരിക്കുന്നത്.

വിറ്റുപോയ ടിക്കറ്റ് കണക്കുകൾ

കഴിഞ്ഞ വർഷം 85 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 75,76,096 ടിക്കറ്റുകൾ വിൽപ്പന നടത്തി. 2022-ൽ 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66.55 ലക്ഷം വിറ്റു. നറുക്കെടുപ്പ് ദിവസത്തിലേക്ക് അടുക്കുമ്പോൾ റെക്കോഡ് വിൽപ്പന ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. പേപ്പര്‍ ലോട്ടറിയായി മാത്രമാണ് ടിക്കറ്റ് വിൽപ്പന നടത്തുന്നത്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന നടക്കുന്നത്. വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവും സർക്കാർ നടത്തുണ്ട്.

ജില്ല തിരിച്ചുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാർ

സ്വന്തം ജില്ലകളിലെതിനേക്കാൾ മറ്റു ജില്ലകളിലെ ടിക്കറ്റിന് ആവശ്യക്കാർ വരുന്നുണ്ടെന്ന് ലോട്ടറി ഏജൻസി നടത്തിപ്പുകാർ പറയുന്നു. ഇതു മനസിലാക്കി പല ഏജൻസികളും ടിക്കറ്റുകൾ പരസ്പരം കൈമാറ്റം ചെയ്ത് വില്പന കൂട്ടുന്നു. പാലാക്കാട് ടിക്കറ്റ് തൃശൂരിൽ നിന്നും വാങ്ങാനുള്ള സൗകര്യം വരെ ഉണ്ടെന്ന് സാരം. 99 അക്കങ്ങൾ അന്വേഷിച്ചു നടക്കുന്നവരും ഉണ്ട്. അതിന് അടിക്കുമെന്ന് കണക്കുകൂട്ടലിലാണ് ചിലർ.

സ്വർണത്തിൽ ‘ഇറാൻ’ പ്രകമ്പനം; വില കുതിച്ചുകയറി, കേരളത്തിൽ വീണ്ടും റെക്കോ‌ർഡ്

കൊച്ചി: കഴിഞ്ഞ നാല് ദിവസമായി താഴേക്കിറങ്ങുകയായിരുന്ന സ്വർണവിലയിൽ പൊടുന്നനെ കുതിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 50 രൂപയും പവന് 400 രൂപയും ഉയർന്ന് വില വീണ്ടും സർവകാല റെക്കോർഡ് ഉയരത്തിലെത്തി. കഴിഞ്ഞ നാല് ദിവസംകൊണ്ട് കുറഞ്ഞവിലയാണ് ഇന്ന് ഒറ്റയടിക്ക് തിരിച്ചുകയറിയത്. ഗ്രാമിന് 7,100 രൂപയിലും പവന് 56,800 രൂപയിലുമാണ് ഇന്ന് വ്യാപാരം.

സെപ്റ്റംബർ 27ന് കുറിച്ച അതേ റെക്കോർഡ് വിലയിലേക്ക് ഇന്ന് സ്വർണം കേരളത്തിൽ തിരികെയെത്തി. ഒരു പവൻ വിലയായ 56,800 രൂപയോടൊപ്പം 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 61,484 രൂപ കൊടുത്താൽ ഇന്നൊരു പവൻ ആഭരണം കേരളത്തിൽ വാങ്ങാം; ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,685 രൂപ.

കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 40 രൂപ ഉയർന്ന് 5,875 രൂപയിലെത്തി. ഇത് പുതിയ ഉയരമാണ്. സെപ്റ്റംബർ 27ലെ 5,870 രൂപയെന്ന റെക്കോർഡ് ഇനി മറക്കാം. അതേസമയം, വെള്ളി വില ഗ്രാമിന് 98 രൂപയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു.

സുരക്ഷിത നിക്ഷേപം എന്ന തിളക്കം

പ്രതിസന്ധിഘട്ടങ്ങളിൽ നിക്ഷേപകർക്ക് ‘സുരക്ഷിത താവളം’ ഒരുക്കുന്ന ‘ചങ്ങാതി’ എന്ന പെരുമ പതിറ്റാണ്ടുകളായി സ്വർണത്തിനുണ്ട്. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ആഗോള സാമ്പത്തിക വ്യവസ്ഥ, ഓഹരി വിപണി, കടപ്പത്ര വിപണി എന്നിവ പ്രതിസന്ധി നേരിടുമ്പോൾ നിക്ഷേപകർ താൽകാലികമായി നിക്ഷേപം ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റും. ഭേദപ്പെട്ട നിക്ഷേപം ഉറപ്പാക്കാം എന്നതാണ് ഇതുകൊണ്ടുള്ള നേട്ടമെന്ന് കരുതപ്പെടുന്നു. പിന്നീട് പ്രതിസന്ധികൾ അയയുമ്പോൾ നിക്ഷേപം പിൻവലിച്ച് ഓഹരി, കടപ്പത്രങ്ങളിലേക്ക് തിരിച്ചൊഴുക്കും.

സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുമ്പോൾ വിലകുതിക്കും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ വൻതോതിൽ തൊടുത്തതും തിരിച്ചടിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനവും മേഖലയെ യുദ്ധഭീതിയിലേക്ക് തള്ളി. ഇത് സ്വർണവിലയിൽ കുതിച്ചുകയറ്റത്തിന് വഴിവയ്ക്കുകയാണ്.

അമേരിക്കയും സ്വാധീനശക്തി

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വർണത്തിന് നേട്ടമാണ്. പലിശ കുറഞ്ഞാൽ യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) അനാകർഷകമാകും. ഇത് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാൻ വഴിവയ്ക്കും.

ഡോളർ ശക്തമാകുന്നു

അടിസ്ഥാന പലിശനിരക്ക് കുറയുന്നത് പൊതുവേ ഡോളറിനെ ദുർബലമാക്കാറുണ്ടെങ്കിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഡിമാൻഡിന്റെയും കരുത്തിൽ ഡോളർ ശക്തിപ്രാപിക്കുകയാണ്. യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 100 നിലവാരത്തിൽ നിന്ന് 101ന് മുകളിലേക്ക് ഉയർന്നു. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഫലത്തിൽ, ഡോളർ ശക്തമാകുമ്പോൾ സ്വർണം വാങ്ങാൻ ചെലവേറും. കൂടുതൽ ഡോളർ വേണ്ടിവരുമെന്നതാണ് കാരണം. ഇതും സ്വർണവില വർധിക്കാൻ ഇടയാക്കുന്നു.

ഇന്ത്യയിലെ ഡിമാൻഡ്

ഇന്ത്യയിൽ നവരാത്രി, ദസ്സറ, ദീപാവലി ആഘോങ്ങൾക്ക് തുടക്കമായി കഴിഞ്ഞു. ഷോപ്പിങ് ആരവത്തിലേക്ക് കടക്കുകയാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളും. ജ്വല്ലറി ഡിമാൻഡ് ഏറുന്ന ഉത്സവകാല, വിവാഹ സീസൺ കൂടിയാണിത്. സ്വർണവില കയറാൻ ഇതും ഒരു കാരണമാണ്.

തിരിച്ചുകയറി രാജ്യാന്തര വില

ഇന്നലെ ഔൺസിന് 2,626 ഡോളർ വരെ താഴ്ന്നിറങ്ങിയ രാജ്യാന്തര സ്വർണവില ഇന്ന് 2,668 ഡോളറിലേക്ക് ഇരച്ചുകയറി. ഇതാണ് കേരളത്തിലും ഇന്ന് വില കൂടാൻ വഴിവച്ചത്. നിലവിൽ രാജ്യാന്തര വ്യാപാരം പുരോഗമിക്കുന്നത് 2,654 ഡോളറിൽ. രാജ്യാന്തര, ആഭ്യന്തരതലങ്ങളിൽ സ്വർണവില ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിപണിയുടെ വിലയിരുത്തൽ.

മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും; എഡിജിപി വിഷയത്തിൽ തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം:
ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. നിർണായക തീരുമാനങ്ങൾ ഇന്നുണ്ടാകാൻ സാധ്യതയുണ്ട്. പിവി അൻവർ നൽകിയ പരാതിയിലും ആർഎസ്എസ് കൂടിക്കാഴ്ചയിലും സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ എഡിജിപി എംആർ അജിത് കുമാറിന്റെ സ്ഥാനം ചലിക്കുമെന്നാണ് സൂചന. തൃശ്ശൂർ പൂരം കലക്കലിൽ തുടരന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തേക്കും

അൻവർ നൽകിയ പരാതികളിലെ അന്വേഷണത്തിന്റെ റിപ്പോർട്ട് നാളെ സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കൈമാറും. ഇതിനൊപ്പം അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോർട്ടുമുണ്ടാകും. തുടർ നടപടികൾക്കുള്ള ശുപാർശ സഹിതമാകും റിപ്പോർട്ട് നൽകുക. മുഖ്യമന്ത്രി റിപ്പോർട്ട് അംഗീകരിച്ചാൽ ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാർ തെറിക്കും

സിപിഐയും സമ്മർദം ശക്തമാക്കുന്നുണ്ട്. സ്ഥലം മാറ്റമെങ്കിലും മുഖ്യമന്ത്രിക്ക് പരിഗണിക്കേണ്ടി വരും. തൃശ്ശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന്റെ ചുമതല ഡിജിപിക്കോ ക്രൈംബ്രാഞ്ച് മേധാവിക്കോ നൽകാനും സാധ്യതയുണ്ട്.

‘ഇറാൻ വലിയ വില നൽകേണ്ടി വരും’: ജാഫയിൽ മരണം ആറായി, മധ്യപൂർവദേശത്ത് യുദ്ധഭീതി

ജറുസലം: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ‘‘ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ തെറ്റിന് ഇറാൻ വലിയ വില നൽകേണ്ടി വരും’’– നെതന്യാഹു പറഞ്ഞു. അനന്തരഫലങ്ങൾ ഇറാൻ ഉടൻ അനുഭവിക്കുമെന്നും പ്രതികരണം. സംഭവം വേദനാജനകമെന്നും ഇസ്രയേലിന്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ടെൽ അവീവിന് സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ മരണം ആറായി. പത്തു പേർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. പ്രത്യാക്രമണത്തിൽ പൊലീസ് രണ്ട് തോക്കുധാരികളെയും വധിച്ചു. നിലവിൽ ആശങ്കയില്ലെന്നും മലയാളികൾ അടക്കം സുരക്ഷിതരാണെന്നുമാണ് വിവരം. താൽക്കാലികമായി അടച്ച ഇസ്രയേൽ വ്യോമപാത തുറന്നു. വെടിനിർത്തൽ അനിവാര്യമെന്ന് യുഎൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു.

ഇസ്രയേലിനെതിരെ ഇറാൻ ബാലസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനു പിന്നാലെ ലബനൻ തെരുവിൽ ആഹ്ളാദ പ്രകടനം നടന്നിരുന്നു. ബെയ്റൂട്ടിൽ ആളുകൾ പടക്കങ്ങൾ പൊട്ടിച്ചാണ് ഇറാന്റെ ആക്രമണത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. ‘‘ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. യഥാക്രമം എല്ലാം നടപ്പാക്കി. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരപ്രവർത്തനങ്ങളോടുള്ള ഇറാന്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിത്. സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതൽ ദ്രോഹപ്രവർത്തനങ്ങൾ നടത്താനോ ധൈര്യപ്പെടുകയാണെങ്കിൽ, തുടർന്നും പ്രതികരണം ഉണ്ടാകും’’ – ഇറാൻ വ്യക്തമാക്കി. യുഎസിനും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതെങ്കിലും ശത്രുതാപരമായ നടപടികളിൽ അമേരിക്ക ഇടപെടുകയോ എന്തെങ്കിലും ബോംബിങ് പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ, ഇറാഖിലെയും പ്രദേശത്തെയും എല്ലാ അമേരിക്കൻ താവളങ്ങളും ലക്ഷ്യമിടുമെന്നായിരുന്നു യുഎസിനുള്ള മുന്നറിയിപ്പ്.

ഇറാനെതിരെയുള്ള പ്രതിരോധത്തിൽ ഇസ്രയേലിനു പിന്തുണ നൽകാൻ യുഎസ് സൈന്യത്തോടു പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇസ്രയേലിനു പിന്തുണയുമായി മധ്യപൂർവദേശത്ത് യുഎസിനു 40,000 സൈനികരാണുള്ളത്. രണ്ടാഴ്ചയിലേറെയായി തുടരുന്ന കനത്ത ബോംബാക്രമണങ്ങൾക്കു പിന്നാലെ, ഇന്നലെ തെക്കൻ ലബനനിൽ തങ്ങളുടെ കമാൻഡോകൾ പ്രവേശിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാന്റെ ആക്രമണം. ലബനൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചു.

മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് നരേന്ദ്ര മോദി; ആദരമർപ്പിച്ച് രാജ്യം

ന്യൂഡൽഹി: ‌മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം.

‘‘എല്ലാവർ‌ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

പാചക തൊഴിലാളികൾക്ക് ഏപ്രൺ, ക്യാപ്പ് വിതരണം ചെയ്തു

ശാസ്താം കോട്ട: ശാസ്താം കോട്ട ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് ഏപ്രൺ, ക്യാപ്പ് വിതരണം ചെയ്തു. ശാസ്താംകോട്ട റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ഉപജില്ലയിലെ മുഴുവൻ പാചക തൊഴിലാളികൾക്കും ഏപ്രണും, ക്യാപ്പും വിതരണം ചെയ്തത്. ശാസ്താംകോട്ട ബി ആർ സി യിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

ശാസ്താം കോട്ട റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ സജിത് കുമാർ എസ് ജെ അധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി എസ് സ്വാഗതം പറഞ്ഞു. റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡന്റ് ഡി ജേക്കബ്, സെക്രട്ടറി ആർ കൃഷ്ണകുമാർ, ബി പി സി റോഷിൻ എം നായർ,നൂൺമീൽ ഓഫീസർ മനു വി കുറുപ്പ്, എച്ച് എം ഫോറം പ്രസിഡൻ്റ് ബി എസ് രാജീവ് , സെക്രട്ടറി സുബുകുമാർ റ്റി ആർ, എന്നിവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി സജിത് കുമാർ ജി നന്ദി രേഖപ്പെടുത്തി

7000 രൂപയുള്ള ചെരിപ്പും 4000 രൂപയുള്ള ഷർട്ടും ധരിച്ചു കോടതിയിൽ, പൾസർ സുനിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ പൊലീസ്

കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ആഡംബര വാഹനങ്ങളും വിലകൂടിയ ഉൽപനങ്ങളും ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ്സു കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

ജാമ്യത്തിൽ ഇറങ്ങുന്നതിനു മുൻപു ജയിലിൽ നിന്നും നേരിട്ടു വന്ന ഘട്ടത്തിൽ 7000 രൂപ വിലവരുന്ന ചെരിപ്പും 4000 രൂപ വിലവരുന്ന ഷർട്ടും ധരിച്ചു സുനിൽകുമാർ കോടതിയിലെത്തിയ വിവരം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. വിചാരണ അന്തിമഘട്ടത്തിൽ എത്തി നിൽക്കെ, സുനിൽകുമാറിനെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുമോ, കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ആർക്കെങ്കിലും അനുകൂലമായി മറുപടി പറയാൻ സുനിൽകുമാർ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. വിചാരണക്കോടതിയിൽ സുനിൽകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നു.

‘എട്ടു വയസ്സുകാരി കണ്ടത് അമ്മയുടെ മൃതദേഹം മുറിച്ച് ശരീരഭാഗങ്ങൾ പാചകം ചെയ്യുന്ന മകനെ’: യുവാവിന് വധശിക്ഷ

മുംബൈ: അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസിലെ പ്രതിക്ക് കോലാപുർ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ നരഭോജന കേസാണിതെന്നും ക്രൂരവും പ്രാകൃതവുമായ കുറ്റകൃത്യത്തിന് പ്രതിയായ സുനിൽ കുച്ച്‌കൊരവിക്ക് (42) വധശിക്ഷ തന്നെ നൽകണമെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

‘പ്രതി അമ്മയെ കൊലപ്പെടുത്തുക മാത്രമല്ല, അവരുടെ തലച്ചോറ്, ഹൃദയം, കരൾ, വൃക്ക, കുടൽ എന്നിവ നീക്കം ചെയ്യുകയും പാകം ചെയ്യുകയും ചെയ്തു. വാരിയെല്ലുകളും പാകം ചെയ്തു. ഇത് നരഭോജന കേസാണ്. അപൂർവങ്ങളിൽ അപൂർവമാണ്. കുറ്റവാളിയുടെ മനഃപരിവർത്തനം സാധ്യമല്ല. ജീവപര്യന്തം തടവ് ലഭിച്ചാൽ, അയാൾ ജയിലിലും സമാനമായ കുറ്റകൃത്യം ചെയ്തേക്കാം. കുറ്റക്കാരനോട് ദയ കാണിക്കാനാവില്ല. അമ്മയുടെ ജനനേന്ദ്രിയം പോലും കീറിമുറിച്ചയാളാണു പ്രതി. ആ അമ്മ അനുഭവിക്കേണ്ടി വന്ന പീഡനവും വേദനയും സങ്കൽപിക്കാൻ പോലും കഴിയുന്നതല്ല’ ’– കോടതി പറഞ്ഞു.

മുംബൈയിൽ നിന്നു 400 കിലോമീറ്റർ അകലെ കോലാപുരിലെ വസതിയിൽ 2017 ഓഗസ്റ്റ് 28നാണ് 63 വയസ്സുള്ള അമ്മ യല്ലാമ കുച്ച്‌കൊരവിയെ മകൻ സുനിൽ ദാരുണമായി കൊലപ്പെടുത്തിയത്. അയൽവാസിയായ എട്ടു വയസ്സുകാരിയാണ് സ്ത്രീയെ രക്തത്തിൽകുളിച്ച നിലയിൽ ആദ്യം കണ്ടതും സമീപവാസികളെ അറിയിച്ചതും. തുടർന്ന് പൊലീസ് എത്തുമ്പോൾ സുനിൽ അമ്മയുടെ മൃതദേഹം മുറിച്ച് ശരീരഭാഗങ്ങൾ പാചകം ചെയ്യുകയായിരുന്നു.

മദ്യത്തിന് അടിമയായ ഇയാളെ ഉപേക്ഷിച്ച ഭാര്യ, മൂന്നു മക്കളുമായി തന്റെ വീട്ടിലേക്കു താമസം മാറിയിരുന്നു. അതോടെയാണ് അമ്മയ്ക്കു നേരെയുള്ള ഉപദ്രവം കൂടിയത്. മദ്യപിക്കാൻ പണത്തിനായി, അമ്മയുടെ നാമമാത്ര പെൻഷൻ ആവശ്യപ്പെട്ട് കലഹം പതിവായിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2021ലാണ് കോലാപുർ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പുണെ യേർവാഡ സെൻട്രൽ ജയിലിൽ കഴിയുന്ന സുനിലിനെ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഹൈക്കോടതി വിധിയെക്കുറിച്ച് അറിയിച്ചത്.

താര സംഘടന ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഉടൻ നടക്കില്ല

കൊച്ചി.താര സംഘടന ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഉടൻ നടക്കില്ല. വിലങ്ങു തടിയായി ഹേമ കമ്മറ്റി റിപ്പോർട്ട്‌. 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വിലയിരുത്തൽ. ആരോപണ വിധേയർ ആരൊക്കെ എന്നറിയാതെ പാനൽ രൂപീകരിക്കുന്നതിൽ ആശങ്ക. താൽക്കാലിക കമ്മിറ്റിയുമായി പരമാവധി നാൾ മുന്നോട്ടുപോകും

കേരള മെഡിക്കൽ പിജി: അപേക്ഷ 7 വരെ, പ്രവേശനയോഗ്യത, മറ്റു വ്യവസ്ഥകൾ

കേരളത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകളിൽ 2024–25ലെ പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ 7ന് വൈകിട്ടു 4ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.

ഇനിപ്പറയുന്ന സീറ്റുകളിലേക്കാണ് പ്രവേശനം:

സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന ക്വോട്ട സീറ്റുകൾ.
∙ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ / എൻആർഐ ക്വോട്ടയടക്കം മുഴുവൻ സീറ്റുകൾ. കഴിഞ്ഞവർഷം സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ 864 സീറ്റും ആർസിസിയിൽ 18 സീറ്റുമാണ് ഉണ്ടായിരുന്നത്. ഇത്തവണ ഓരോ കോളജിലും ഓരോ സ്പെഷ്യൽറ്റിയിലുമുള്ള സീറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ദേശീയതലത്തിൽ ഈ വർഷം നടത്തിയ നീറ്റ്–പിജിയിലെ റാങ്കുകൾ അടിസ്ഥാനമാക്കി, കേരള സംസ്ഥാന ക്വോട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ വിശേഷ റാങ്ക്‌ലിസ്റ്റ് തയാറാക്കിയാണ് ഇവിടത്തെ പ്രവേശനം.

പ്രവേശനയോഗ്യത
നാഷനൽ മെഡിക്കൽ കമ്മിഷൻ (മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകരിച്ച എംബിബിഎസ് ബിരുദം നേടി 2024 ഓഗസ്റ്റ് 15ന് എങ്കിലും ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. കേരളത്തിൽ വേരുകളുള്ള ഇന്ത്യക്കാർക്കാണു പ്രവേശനാർഹത. പിഐഒ, ഒസിഐ വിഭാഗക്കാരെ ജനറൽ കാറ്റഗറി / എൻആർഐ സീറ്റുകളിൽ പ്രവേശനത്തിനു പരിഗണിക്കുമെങ്കിലും സംവരണാർഹതയില്ല.

2024ലെ നീറ്റ്– പിജിയിൽ കാറ്റഗറി അനുസരിച്ച് ഇനിപ്പറയുന്ന കട്ട് ഓഫ് സ്കോർ വേണം:
∙ ജനറൽ / സാമ്പത്തിക പിന്നാക്കം 50–ാം പെർസന്റൈൽ, ഇവരിലെ ഭിന്നശേഷി 45–ാം പെർസന്റൈൽ
∙ മറ്റെല്ലാ സംവരണ വിഭാഗക്കാരും (ഭിന്നശേഷിയുൾപ്പെടെ) 40–ാം പെർസന്റൈൽ
സർവീസ് ക്വോട്ടക്കാർക്കും ഇതേ ക്രമത്തിൽ യോഗ്യത വേണം. ജനറൽ ക്വോട്ടക്കാർക്കു പ്രായപരിധിയില്ല. പക്ഷേ, സർവീസ് ക്വോട്ടയ്ക്ക് ഉയർന്ന പ്രായമുണ്ട് – 2024 ഡിസംബർ 31ന് മെ‍ഡിക്കൽ വിദ്യാഭ്യാസവകുപ്പ് 49 വയസ്സ്, ഹെൽത്ത് സർവീസസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ് 47 വയസ്സ്.

മറ്റു വ്യവസ്ഥകൾ
കോഴ്സ് ദൈർഘ്യം മൂന്ന് വർഷം. പക്ഷേ, 2024 ഏപ്രിൽ 30ന് എങ്കിലും മെ‍ഡിക്കൽ പിജി ഡിപ്ലോമ നേടിയവർക്ക് അതേവിഷയത്തിൽ രണ്ട് വർഷംകൊണ്ട് കോഴ്സ് പൂർത്തിയാക്കാം. സർക്കാർ കോളജുകളിലെ വാർഷിക ഫീ ഉദ്ദേശം 70,000 രൂപ. കോഷൻ ഡിപ്പോസിറ്റ് 11,580 രൂപ. സർവകലാശാലയുടെ ഫീസ് പുറമേ. ആർസിസിയിലെ വാർഷിക ഫീസ് മൂന്ന് ലക്ഷം രൂപയോളം (കൃത്യവിവരത്തിന് https://rcctvm.gov.in). സ്വാശ്രയകോളജുകളിലെ ഫീസ് നിരക്കുകൾ സീറ്റ് അലോട്മെന്റിനു മുൻപ് അറിയാം. അർഹതയുള്ള വിഭാഗക്കാർക്കു ഫീസിളവ് ലഭിക്കും.

സ്ട്രേ വേക്കൻസി അലോട്മെന്റിൽ സീറ്റു കിട്ടിയിട്ടു ചേരാതിരിക്കുകയോ, ഏതെങ്കിലും ഘട്ടത്തിൽ പഠനം ഇടയ്ക്കു നിർത്തുകയോ ചെയ്യുന്നപക്ഷം 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകേണ്ടിവരും. സംസ്ഥാന ക്വോട്ടയിൽ 10% സീറ്റുകൾ സർവീസ് ക്വോട്ടയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ശേഷിച്ച സീറ്റുകളിൽ പട്ടികജാതി 8%, പട്ടികവർഗം 2%, ഈഴവ 8%, മറ്റു പിന്നാക്കഹിന്ദു 7%, മുസ്‌ലിം 7%, ലത്തീൻ കത്തോലിക്കർ / ആംഗ്ലോ ഇന്ത്യൻ 3%, മറ്റു പിന്നാക്ക ക്രിസ്ത്യാനി 1%, കുഡുംബി 1%, സാമ്പത്തികപിന്നാക്കം 10% എന്നീ തോതുകളിൽ സംവരണം ലഭിക്കും. ബാക്കി ജനറൽ മെറിറ്റ് ക്വോട്ട. ഇതിൽനിന്ന് ഓരോ സീറ്റ് വിമുക്തഭടർക്കും യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ആശ്രിതർക്കുമായി നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് ഓരോ കാറ്റഗറിയിലും ആനുപാതികമായി 5% സംവരണമുണ്ട്. അപേക്ഷാഫീ 1000 രൂപ. പട്ടികവിഭാഗം 500 രൂപ. സർവീസ് ക്വോട്ടക്കാർ ജനറൽ സീറ്റിലേക്കും അപേക്ഷിക്കുന്നെങ്കിൽ അതിന് 1000 രൂപ വേറെ അടയ്ക്കണം. ഇവരെ സംബന്ധിച്ച വിശേഷനിബന്ധനകൾ സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷാരീതിയടക്കം കൂടുതൽ വിവരങ്ങൾക്കു സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്ടസും നോക്കാം. ഹെൽപ്‌ലൈൻ: 0471 2525300.