27.6 C
Kollam
Wednesday 17th December, 2025 | 10:15:25 PM
Home Blog Page 2

മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു…. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തലനാരിഴയ്ക്കാണ് മന്ത്രിയും സംഘവും രക്ഷപ്പെട്ടത്. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ വാമനപുരത്ത് വച്ച് വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഡി.കെ. മുരളി എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് പോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കര്‍മ്മയോദ്ധാ സിനിമയുടെ തിരക്കഥ അപഹരിച്ചെന്ന കേസില്‍ സംവിധായകന്‍ മേജര്‍ രവിക്ക് തിരിച്ചടി

കോട്ടയം: മോഹന്‍ലാല്‍ നായകനായ കര്‍മ്മയോദ്ധാ സിനിമയുടെ തിരക്കഥ അപഹരിച്ചെന്ന കേസില്‍ സംവിധായകന്‍ മേജര്‍ രവിക്ക് തിരിച്ചടി. തിരക്കഥാകൃത്ത് റെജി മാത്യൂവിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
കര്‍മയോദ്ധ സിനിമ തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഷ്യല്‍ കോടതിയുടെ വിധി. 2012-ലാണ് സിനിമ റിലീസായത്. റിലീസിന് ഒരുമാസം മുന്‍പാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷമാണ് സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിച്ചത്.
കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. എന്നാല്‍, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു സിനിമ റിലീസ് ചെയ്തത്.

രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിന്റെ കുറിപ്പടികള്‍ വ്യക്തമായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിന്റെ കുറിപ്പടികള്‍ വ്യക്തമായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. അവ്യക്തമായ കൈയക്ഷരം കാരണം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടീല്‍. മെഡിക്കല്‍ കുറിപ്പടികള്‍ വ്യക്തമായും വായിക്കാവുന്ന രീതിയിലും എഴുതണമെന്നാണ് കര്‍ശന നിര്‍ദേശമുള്ളത്.
കുറിപ്പടികള്‍ വലിയ അക്ഷരങ്ങളില്‍ (കാപിറ്റല്‍ ലെറ്റേഴ്‌സ്) എഴുതുന്നതാണ് ഉചിതമെന്നും നിര്‍ദേശമുണ്ട്. മരുന്നുകളുടെ പേര് തെറ്റായി വായിക്കപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി.
പലപ്പോഴും ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നുകള്‍ മാറി നല്‍കാന്‍ ഡോക്ടര്‍മാരുടെ അവ്യക്തമായ കൈയക്ഷരം കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ഡിജിറ്റല്‍ കുറിപ്പടികള്‍ പ്രോത്സാഹിപ്പിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ഡോക്ടര്‍മാര്‍ മരുന്നിന്റെ പേരിനൊപ്പം അതിന്റെ ജനറിക് നാമവും ഡോസേജും വ്യക്തമായി രേഖപ്പെടുത്തണം.
രോഗിക്ക് മരുന്ന് എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നല്‍കുന്ന രീതിയിലായിരിക്കണം കുറിപ്പടി തയ്യാറാക്കേണ്ടത്. മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നേരത്തെ തന്നെ ഇത്തരം നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ദേശീയ തലത്തില്‍ ഇത് കര്‍ശനമാക്കുന്നത് ഇപ്പോഴാണ്.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഈ നിര്‍ദ്ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്.

ശബരിമലയില്‍ ദേവസ്വം ഭണ്ഡാരം കാണാനായി ഐജി കയറിയതില്‍ ഹൈക്കോടതിയുടെ ഇടപെടീല്‍

കൊച്ചി: ശബരിമലയില്‍ ദേവസ്വം ഭണ്ഡാരം കാണാനായി ഐജി കയറിയതില്‍ ഹൈക്കോടതിയുടെ ഇടപെടീല്‍. ഭണ്ഡാരത്തിലേക്ക് പോലീസ് കയറരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഭണ്ഡാരം കാണാനായി ഐജി കയറിയതിനെതിരെ സ്പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഇടപെടല്‍.
ശബരിമല പൊലീസ് ജോയിന്റ് കോര്‍ഡിനേറ്ററായ ഐജി ശ്യാം സുന്ദറാണ് ഭണ്ഡാരത്തിലേക്ക് കയറിയത്. ഭണ്ഡാരത്തിലേക്ക് പൊലീസ് പ്രവേശിക്കരുതെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് കൊണ്ടാണ് ഐജി ഭണ്ഡാരത്തിലേക്ക് കയറിയത്. ഇതിനെതിരെ സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് കര്‍ശന താക്കീത് നല്‍കിയത്.
ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുതെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ശബരിമല ദര്‍ശനത്തിനുള്ള സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ടും പൊലീസിനെ ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. നിലവില്‍ നിലയ്ക്കല്‍ ആണ് സ്പോട്ട് ബുക്കിങ് കൗണ്ടര്‍ ഉള്ളത്. ഇതില്‍ ഒരു കൗണ്ടര്‍ പൊലീസിന് വേണ്ടി മാറ്റിവെച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. യഥാര്‍ഥത്തില്‍ സ്പോട്ട് ബുക്കിങ് കൗണ്ടര്‍ തീര്‍ഥാടകര്‍ക്ക് വേണ്ടിയുള്ളതാണ്. നിലയ്ക്കലില്‍ ഒരു കൗണ്ടര്‍ പൊലീസിന് വേണ്ടി മാറ്റിവെച്ചത് നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ശബരിമലയിലേക്ക് കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് ബുക്കിങ് നിര്‍ബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല സ്വർണ്ണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസില്‍ ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ഇന്ന് രാവിലെ ഈഞ്ചയ്ക്കൽ എസ് ഐ റ്റി ഓഫീസിൽ വിളിച്ച് വരുത്തി ചോദ്യം വിശദമായി ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിനിമ,സീരിയല്‍ നടി ചൈത്ര ആറിനെ  തട്ടിക്കൊണ്ടു പോയെന്ന് പരാതി ; ആളെ തിരിച്ചറിഞ്ഞ് ഞെട്ടി പൊലിസ്

ബംഗളുരു. കര്‍ണാടകയില്‍ സിനിമ,സീരിയല്‍ നടി ചൈത്ര ആറിനെ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയതായി പരാതി. മകളുടെ കസ്റ്റഡിയെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം.

ചൈത്രയുടെ സഹോദരി ലീല ആർ പൊലീസില്‍ പരാതി നല്‍കി.

ഭർത്താവ് ഹർഷവർധൻ, ചലച്ചിത്ര നിർമാതാവും വർധൻ എന്റർപ്രൈസസിന്റെ ഉടമയുമാണ്. 2023ലാണ് ഇവരുടെ വിവാഹം നടന്നത്. ഏകദേശം എട്ട് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. നടി ഒരു വയസ്സുള്ള മകളോടൊപ്പം മഗാഡി റോഡിലെ വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹാസനിലാണ്. വിവാഹമോചനത്തിന് ശേഷവും നടി അഭിനയം തുടര്‍ന്നിരുന്നു.

ഡിസംബർ 7 ന്, താൻ മൈസൂരുവിലേക്ക് ഒരു ഷൂട്ടിങ്ങിനായി പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, ഇത് ഭർത്താവ് ഹർഷവർദ്ധൻ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നുവെന്നാണ് പരാതി. ഇതിനായി ഹർഷവർധന്‍റെ സഹായി കൗശികിന് 20,000 രൂപ അഡ്വാൻസായി നല്‍കിയതായും പരാതിയില്‍ പറയുന്നു. മറ്റൊരു ആളുടെ സഹായത്തോടെ ചൈത്രയെ മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാറില്‍ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

രാവിലെ 10.30 ഓടെ, ചൈത്ര തന്റെ സുഹൃത്തായ ഗിരീഷിനെ അറിയിക്കുകയും അയാള്‍ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച്‌ ഉടൻ തന്നെ കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഹർഷവർധൻ ചൈത്രയുടെ അമ്മ സിദ്ധമ്മയെ വിളിച്ച്‌ തട്ടിക്കൊണ്ടുപോയ കാര്യം സമ്മതിച്ചു. തന്റെ കുഞ്ഞിനെ പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ ചൈത്രയെ വിട്ടയക്കൂ എന്നാണ് ഹർഷവർധൻ ആവശ്യപ്പെട്ടത്.

പിന്നീട്, മറ്റൊരു ബന്ധുവിനെ വിളിച്ച്‌ കുട്ടിയെ അർസിക്കെരെയില്‍ എത്തിക്കാൻ ആവശ്യപ്പെടുകയും, ചൈത്രയെ സുരക്ഷിതമായി വിട്ടയക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തുടർന്നാണ്, ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചത്. ചൈത്രയുടെ സഹോദരി ലീലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ദുബൈയിൽ നിന്ന് നാട്ടിലെത്തി പ്രതിശ്രുത വധുവിനെ കാണാനായി വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ രണ്ടുദിവസത്തിന് ശേഷം ചതുപ്പ് നിലത്തിൽ അവശ നിലയിൽ കണ്ടെത്തി

ആലപ്പുഴ: ദുബൈയിൽ നിന്ന് നാട്ടിലെത്തി പ്രതിശ്രുത വധുവിനെ കാണാനായി വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ രണ്ടുദിവസത്തിന് ശേഷം ചതുപ്പ് നിലത്തിൽ അവശ നിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻനായരുടെ മകൻ വിഷ്ണുവിനെയാണ് (34) എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്ത് കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ടാണ് വിഷ്ണു നാട്ടിലെത്തിയത്. വീട്ടിലെത്തി ഉടൻ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെ കുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണത്തിൽ ചെട്ടികുളങ്ങരയിൽ എത്തിയില്ലെന്ന് വ്യക്തമായതോടെ വീട്ടുകാർ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രദേശത്തെ സി.സി.സി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മാവേലിക്കര കരയംവട്ടം ഭാഗത്തുനിന്ന്‌ വിഷ്ണു തന്റെ ബൈക്കിൽ തിരിയുന്നതായി വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യം ബൈക്കും തൊട്ടപ്പുറത്ത് ചതുപ്പിൽ അവശ നിലയിൽ വിഷ്ണുവിനെയും കണ്ടെത്തുന്നത്. യാത്രാമധ്യേ അപകടത്തിൽപെട്ടതാണെന്നാണ് നിഗമനം.

തൃശൂർ മേയർ, ലാലി ജെയിംസ് പരിഗണനയിൽ

തൃശ്ശൂർ. കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ലാലി ജെയിംസിന്റെ പേര് സജീവ പരിഗണനയിൽ

ഡെപ്യൂട്ടി മേയറായി എ പ്രസാദിന്റെ പേരാണ് പരിഗണിക്കുന്നത്

കെപിസിസി സെക്രട്ടറി കൂടിയായ എ പ്രസാദിന് വേണ്ടി പിടിമുറുക്കി രമേശ് ചെന്നിത്തല

നാലുതവണ കൗൺസിലറായ ലാലി ജെയിംസിനെ പരിഗണിക്കണമെന്ന പൊതുവികാരമാണ് ഉയരുന്നത്

എൽഡിഎഫിന്റെ മേയർ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയിരുന്നു ലാലി ജെയിംസിന്റെ വിജയം

മുൻ ഡെപ്യൂട്ടി മേയർ സുബി ബാബുവിന്റെ പേരും പരിഗണനയിലുണ്ട്

ഈ മാസം 26നാണ് ഇരു സ്ഥാനങ്ങളിലേക്കും ഉള്ള തെരഞ്ഞെടുപ്പ്

നേർച്ചപ്പെട്ടി തകർത്ത് മോഷണം

തിരുവല്ല വെൺപാലയിൽ ക്രിസ്ത്യൻ പള്ളികളുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണം

സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെയും സെൻറ് ജോർജ് ക്നാനായ പള്ളി കുരിശടിയിലും ആണ് മോഷണം നടന്നത്

കഴിഞ്ഞദിവസം പുലർച്ചയായിരുന്നു മോഷണം

പ്രദേശവാസികളാണ് മോഷണം നടന്ന കാര്യം ആദ്യം അറിഞ്ഞത്

ക്നാനായ പള്ളിയുടെ നേർച്ചപ്പെട്ടിയിൽ നിന്ന് വലിയ തുക നഷ്ടമായെന്ന് വിലയിരുത്തൽ

രണ്ടുമാസം മുമ്പും സമാനമായ രീതിയിൽ പ്രദേശത്ത് മോഷണം നടന്നിരുന്നു

മോഷ്ടാക്കൾക്കായി തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മല്‍സരം ഇന്ന്… സഞ്ജു ടീമിൽ ഇടം നേടുമോ…?

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മല്‍സരം ഇന്ന് ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തില്‍ അരങ്ങേറും. 2-1ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്ക് ഒരു വിജയം നേടിയാല്‍ പരമ്പര നേട്ടം കൈവരിക്കാം. ഇന്ന് ഇന്ത്യ ജയിച്ചാല്‍ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ പരമ്പര നേടാം. അതിനാല്‍, ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇത് ജയിക്കേണ്ട മത്സരമാണ്. അസുഖം കാരണം അവസാന രണ്ട് ട്വന്റി-20മത്സരങ്ങളില്‍ നിന്ന് അക്സര്‍ പട്ടേലിനെ ഒഴിവാക്കിയിട്ടുണ്ട്. പകരം ഷഹബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തി.ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. മത്സരത്തിന്റെ തല്‍സമയ സംപ്രേഷണം ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ ലഭ്യമാണ്. ലൈവ് സ്ട്രീമിങ് ജിയോഹോട്ട്സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.


സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആറ് മല്‍സരങ്ങളിലായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്താണ്. കഴിഞ്ഞ ഒക്ടോബര്‍ 31ന് ആണ് സഞ്ജു അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഫെബ്രുവരി ആദ്യത്തില്‍ ട്വന്റി-20 ലോകകപ്പ് നടക്കുന്നതിനാല്‍ സഞ്ജുവിന് ഉടന്‍ തിരിച്ചെത്തേണ്ടതുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച കരിയര്‍ റെക്കോഡ് ഉണ്ടായിട്ടും സഞ്ജുവിനെ ആദ്യ മൂന്ന് ട്വന്റി-20 മാച്ചുകളില്‍ അവസരം നല്‍കിയില്ല. ട്വന്റി-20 ലോകകപ്പ് പദ്ധതികളില്‍ സഞ്ജു സാംസണ്‍ ഉണ്ടോയെന്നതിന്റെ തെളിവായിരിക്കും ഇന്നത്തെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപനം. സഞ്ജുവിനെ ഇറക്കണമെങ്കില്‍ വൈസ് ക്യാപ്റ്റനും ഓപണറുമായ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായ ജിതേഷ് ശര്‍മ എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും.


ലോകകപ്പിന് മുമ്പ് ഏഴ് ട്വന്റി-20 മല്‍സരങ്ങളാണ് ഇന്ത്യക്കുള്ളത്. സഞ്ജു ലോകകപ്പ് ടീമില്‍ ഉണ്ടാവണമെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇനിയുള്ള രണ്ട് മല്‍സരങ്ങളോ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മല്‍സര പരമ്പരിയിലോ കളത്തിലിറങ്ങുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണം. അതിന് അവസരം നല്‍കാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കോച്ച് ഗൗതം ഗംഭീര്‍ എന്നിവര്‍ കനിയണം.