Home Blog Page 1911

അടങ്ങാതെ ഐഎഎസ് അടി: സസ്പെൻഷനു മുൻപ് പരസ്യമായ അടി; ഇപ്പോൾ രഹസ്യമായി

തിരുവനന്തപുരം: രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും ഐഎഎസുകാർ തമ്മിലുള്ള അടിക്കു ശമനമില്ല. കഴിഞ്ഞ ദിവസം വരെ പരസ്യമായിട്ടായിരുന്നു ഏറ്റുമുട്ടലെങ്കിൽ സസ്പെൻഷനു പിന്നാലെ അതു രഹസ്യപ്പോരായി മാറിയെന്നു മാത്രം. ‘ഉന്നതി’ സിഇഒ സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ അവിടത്തെ ഫയലുകൾ പ്രശാന്ത് മുക്കിയെന്നായിരുന്നു വകുപ്പ് സെക്രട്ടറിയായിരുന്ന എ.ജയതിലകിന്റെ കണ്ടെത്തൽ. എന്നാൽ, ഫയലുകൾ മുക്കിയിട്ടില്ലെന്നും അവ തങ്ങളെ പ്രശാന്ത് ഏൽപിച്ചിരുന്നെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.

പക്ഷേ, ഏൽപിച്ച കൂട്ടത്തിൽ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും ഇ മെയിൽ‌ വിലാസങ്ങളുടെയും വെബ്സൈറ്റിന്റെയും ലോഗിൻ വിവരങ്ങളും ആദ്യ ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സും ഇല്ലായിരുന്നെന്ന ആരോപണവുമായി പ്രശാന്തിന്റെ എതിർപക്ഷം ഇന്നലെ രംഗത്തെത്തി. ആ ആരോപണത്തിനു തെളിവായി, ഈ വിവരങ്ങൾ കൂടി ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ജൂൺ ഏഴിന് കെ.ഗോപാലകൃഷ്ണൻ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയായിരുന്ന എ.ജയതിലകിന് നൽകിയ കത്തും പുറത്തുവിട്ടു. പ്രശാന്തിനു പിന്നാലെ ‘ഉന്നതി’ സിഇഒ ആയി ചുമതലയേറ്റ ശേഷമാണു ഗോപാലകൃഷ്ണൻ കത്തയച്ചത്.

ഈ വിവരങ്ങൾ പ്രശാന്തിന്റെ കൈവശമില്ലെന്നും ചോദിക്കേണ്ടവരോടു ചോദിക്കണമെന്നും വ്യക്തമാക്കിയുള്ള വാട്സാപ് സന്ദേശം വൈകിട്ടോടെ പ്രശാന്ത് പക്ഷം പുറത്തിറക്കി. അതിൽ പറയുന്നത് ഇങ്ങനെ: ‘സോഷ്യൽ മീഡിയയുടെയും ഇ മെയിലിന്റെയും പാസ്‌വേഡ് വേണം പോലും. അതെല്ലാം ഡെലവപ്പറോടു ചോദിക്കൂ. ആദ്യത്തെ ബോർഡ്‌ മീറ്റിങ്ങിന്റെ മിനിറ്റ്സ് ഇല്ലെങ്കിൽ അത് അടുത്ത ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സിന്റെ തുടക്കത്തിൽ നോക്കൂ. അല്ലെങ്കിൽ ഏതെങ്കിലും ഒരു ബോർഡ്‌ അംഗത്തോട്‌ ചോദിക്കൂ. ഗോപാലകൃഷ്ണനും ജയതിലകും ബോർഡ്‌ അംഗങ്ങളാണല്ലോ!’

ജയതിലകും ഗോപാലകൃഷ്ണനും ഒരു വശത്തും പ്രശാന്ത് മറുവശത്തും നിന്നു പോരു തുടരുമ്പോൾ എന്തു നിലപാടെടുക്കണമെന്നറിയാത്ത അവസ്ഥയിലാണ് ഐഎഎസ് അസോസിയേഷൻ‌. രണ്ട് പേർ‌ക്കുമെതിരായ സർക്കാർ നടപടി തിടുക്കത്തിലായിപ്പോയെന്ന പൊതുവികാരം ഉദ്യോഗസ്ഥർക്കിടയിലുണ്ട്. സർക്കാരിന്റെ എതിർപ്പു ഭയന്ന് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പിൽ ഈ വിഷയത്തെക്കുറിച്ചു കാര്യമായ ചർച്ചകളില്ല.

ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസില്ല

മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കുകയും അതുമായി ബന്ധപ്പെട്ട് വ്യാജ പരാതി നൽകുകയും ചെയ്ത സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കില്ല. സമൂഹത്തിൽ മതസ്‌പർധയും വർഗീയതയും പടർത്താൻ ശ്രമിച്ചതിനു ഗോപാലകൃഷ്ണനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതി ഡിജിപി അന്വേഷണത്തിനായി കൈമാറിയിട്ടില്ല.

കേസെടുത്ത് അന്വേഷണമാരംഭിച്ചാലും അതു തെളിയിക്കുക എളുപ്പമാവില്ല. ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്നു സ്ഥിരീകരിക്കാൻ സാധിച്ചെങ്കിലും വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്നു തെളിയിക്കാനായില്ല. ഗോപാലകൃഷ്ണൻ കുറ്റം ചെയ്തെന്നു തെളിയിക്കണമെങ്കിൽ ഗ്രൂപ്പുണ്ടാക്കിയതിലുള്ള അദ്ദേഹത്തിന്റെ പങ്കു പുറത്തുകൊണ്ടുവരണം. അതു സാധ്യമാകാത്ത വിധം ഫോൺ പലതവണ ഫോർമാറ്റ് ചെയ്ത് വിവരങ്ങളെല്ലാം അദ്ദേഹം നീക്കിയതോടെ അന്വേഷണം വഴിമുട്ടുന്ന സ്ഥിതിയാണ്.

അതേസമയം, ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്ത് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ, ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തീർത്തു പറഞ്ഞിട്ടുമുണ്ട്. സർക്കാർ ഉറപ്പിച്ചു പറയുന്ന കാര്യം എങ്ങനെ തെളിയിക്കുമെന്ന് പൊലീസിനു വ്യക്തതയില്ല. വാട്സാപ് ഗ്രൂപ്പിൽ അംഗങ്ങളായി ചേർക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥർ ആരും ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. മതസ്പർധയുണ്ടാക്കുന്ന സന്ദേശങ്ങൾ ഗ്രൂപ്പിൽ വന്നിട്ടുണ്ടെങ്കിൽ അക്കാര്യമറിയിക്കേണ്ടതും അംഗങ്ങളാക്കപ്പെട്ട ഉദ്യോഗസ്ഥരാണ്.

ചേലക്കരയുടെയും വയനാടിന്റെയും മനസ്സിലെന്ത്?; വിജയപ്രതീക്ഷയിൽ മുന്നണികൾ, ബൂത്തുകളിൽ നീണ്ട നിര

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് പോളിങ് പുരോ​ഗമിക്കുന്നു. വോട്ടെണ്ണൽ 23ന്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന മത്സരമാണിത്.

എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കര പുതിയ എംഎൽഎയെ തെരഞ്ഞെടുക്കുന്നത്. പാലക്കാട് 20നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് 43 മണ്ഡലങ്ങളിലാണ് പോളിങ്.

മറ്റു സംസ്ഥാനങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പുണ്ട്: അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6). തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണമായ ‘ജൻ സുരാജ് പാർട്ടി’ ആദ്യമായി ജനവിധി തേടുന്ന തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.

ട്രംപിന്റെ കാബിനറ്റിൽ മസ്കും ‘കേരളത്തിന്റെ’ വിവേക് രാമസ്വാമിയും; ഇവർക്കായി പുതിയ ‘നൈപുണ്യ’ വകുപ്പും

വാഷിങ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്‍ എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവും കേരളത്തിൽ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) ചുമതലയായിരിക്കും ഇവർക്ക്.

മസ്കും വിവേകും ചേർന്ന് തന്റെ സർക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും അധികച്ചെലവുകളിൽ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സർക്കാരിന്റെ കീഴിലെ ഫെഡറൽ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുൻകയ്യെടുക്കും. സർക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) മസ്കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.

ഡോജിന്റെ ഓരോ പ്രവർത്തനവും ഓൺലൈനിൽ ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തുമെന്നും ഡോജ് എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങൾക്ക് തോന്നിയാൽ അറിയിക്കണമെന്നും ഇലോൺ മസ്ക് എക്സിൽ പ്രതികരിച്ചു. കാബിനറ്റിലേക്ക് എത്തുന്ന കാര്യം വിവേക് രാമസ്വാമിയും എക്സിലൂടെ ശരിവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി സജീവമായി പ്രചാരണ രംഗത്ത് മസ്കുണ്ടായിരുന്നു. 38കാരനായ വിവേക് രാമസ്വാമി തുടക്കത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിനു വേണ്ടി മാറുകയും പ്രചാരണരംഗത്ത് ശക്തമായ സാന്നിധ്യമാവുകയും ചെയ്തിരുന്നു. വിവേക് തന്റെ കാബിനറ്റിലുണ്ടാകുമെന്ന സൂചന ട്രംപ് നേരത്തേ നൽകിയിരുന്നു.

കേരളത്തിന്റെ വിവേക്

പാലക്കാട് വടക്കഞ്ചേരി സ്വദേശി സി.ആർ. ഗണപതി അയ്യരുടെയും ഗീത രാമസ്വാമിയയുടെയും മകനാണ് വിവേക്. തൃപ്പൂണിത്തുറയാണ് ഗീതയുടെ സ്വദേശം. തമിഴാണ് കുടുംബത്തിൽ സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.

എ കെ സുഭാഷിനെ ആദരിച്ചു

കൊല്ലം.  മരുന്ന് വ്യാപാര രംഗത്ത് 36 വർഷം പൂർത്തീകരിച്ച എ കെ മെഡിക്കൽസ് കാരാളിമുക്ക് ഉടമ എ കെ സുഭാഷിനെ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ കെ സി ഡി ) കൊല്ലത്ത് നടന്ന ചടങ്ങിൽ ആദരിച്ചു.

സി ബി എസ് ഇ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹിന്ദി കവിതാ പാരായണത്തിൽ സമ്മാനം

പാലക്കാട് അഹല്യ പബ്ലിക് സ്കൂളിൽ വച്ച് നടന്ന സി ബി എസ് ഇ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹിന്ദി കവിതാ പാരായണത്തിൽ മൂന്നാം സ്ഥാനം നേടിയ ജെന്നിഫർ ബിജു , ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ, ശാസ്താംകോട്ട.

ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ 2024-ലെ ഗുരുശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു

ശാസ്താംകോട്ട.ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ (കേരള സംസ്ഥാന ഘടകം )2024-ലെ ഗുരുശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു.ഇരുപത്തിയേഴ് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ പത്ത് വിശിഷ്ട വ്യക്തികൾക്ക് പ്രത്യേക പുരസ്കാരം.

അഖിലേന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന 30-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും മുതിർന്ന പൗരന്മാർക്കും വിശിഷ്ട വ്യക്തികൾക്കും നൽകുന്ന ആദരവിനും അർഹരായവരുടെ പേരുവിവരം പ്രസിഡൻ്റ് മാത്യു അഗസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് കെ.സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി വി.എൻ.സദാശിവൻപിള്ള. ട്രഷറർ പി.എ.ജോർജ്, സെക്രട്ടറി അമ്മിണി എസ്.ഭദ്രൻ എന്നിവർ ശാസ്‌താംകോട്ടയിൽ പ്രഖ്യാപിച്ചു.

പ്രൈമറി, എൽ.പി വിഭാഗം
എലിസബത്ത് ലിസ്സി.ജെ. ഹെഡ്‌മിസ്ട്രസ്, ബാലികാമറിയം എൽ.പി.എസ്. കൊല്ലം.

വിജയകുമാരി.എം.എം
എൽ.പി.എസ്.ടി, വേശാല ഈസ്റ്റ് എൽ.പി.എസ് കണ്ണൂർ,

സാംജോയി. എൻ.എസ് ഹെഡ്‌മാസ്റ്റർ, സെൻ്റ്. തോമസ് മിഷൻ എൽ.പി.എസ്, എരിമയൂർ, പാലക്കാട്,

ബിജുജോർജ് ഹെഡ്‌മാസ്റ്റർ, സെന്റ് തോമസ് എൽ.പി.എസ്, നെടുങ്കണ്ടം, ഇടുക്കി

പ്രൈമറി യു.പി വിഭാഗം

മിനി എം.ജി, യു.പി.എസ്.റ്റി. എ.പി.പി.എം.വി.എച്ച്.എസ്.എസ്. കുന്നിക്കോട്, കൊല്ലം.

ശാന്തകുമാർ.ബി.എസ്
പി.ഡി.ടീച്ചർ, ഗവ.വി.എച്ച്.എസ്.എസ്, മുട്ടറ, ഓടനാവട്ടം.

ചാക്കോച്ചൻ.ജെ സംസ്കൃതംടീച്ചർ, സെന്റ്മേരീസ് എച്ച്.എസ്.എസ്. ചമ്പക്കുളം

ഹൈസ്‌കൂൾ വിഭാഗം
മമ്മു.എ
ഹെഡ്മാസ്റ്റർ ഐ.യു.എച്ച്.എസ്.എസ്, പരപ്പൂർ, കോട്ടയ്ക്കൽ, മലപ്പുറം.

ബിന്ദു.കെ. എച്ച്.എസ്.റ്റി, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം,

എം.എ.മുംതാസ് എച്ച്.എസ്‌.റ്റി, റ്റി.ഐ.എച്ച്.എസ്.എസ്. നായന്മാർമൂല, കാസർഗോഡ്.

വർഗീസ് ജോസഫ് ഹെഡ്‌മാസ്റ്റർ, സെൻ്റ്ജോർജ്ജ് എച്ച്.എസ് കോട്ടാങ്ങൽ, ചുങ്കപ്പാറ, പത്തനംതിട്ട.

കുന്നത്തൂർ.ജെ. പ്രകാശ്.
എച്ച് .എസ്. റ്റി,
ഗവ.മോഡൽ
ജി.എച്ച്.എസ്. എസ്, പട്ടം, തിരുവനന്തപുരം

പ്രീത് ജി.ജോർജ് എച്ച്.എസ്.റ്റി, സെന്റ്ജോർജ് മൗണ്ട് എച്ച്.എസ് കൈപ്പട്ടൂർ പത്തനംതിട്ട,

മഞ്ജു.കെ.എം എച്ച്.എസ്.റ്റി, മുസ്ലീം ഗേൾസ് എച്ച്.എസ്.എസ്. കോട്ടയം,

ആർ രഘുനാഥൻ എച്ച്.എസ്.റ്റി. അമൃത എച്ച്.എസ്.എസ് വള്ളികുന്നം, ആലപ്പുഴ.

രാജു.എം.ആർ ഹെഡ്മ‌ാസ്റ്റർ, എസ്.കെ.വി.എച്ച്.എസ്.എസ് നന്ദിയോട്, തിരുവനന്തപുരം.

ജേക്കബ് എബ്രഹാം ഹെഡ്മ‌ാസ്റ്റർ, മാർത്തോമ്മാ എച്ച് എസ്. ഫോർ ഗേൾസ്, കൊട്ടാരക്കര, കൊല്ലം.

സുജാത.ഡി
എച്ച്.എസ്.റ്റി, ഗവ.എച്ച്.എസ്
പൂയപ്പള്ളി. കൊല്ലം

ശ്രീല അനിൽ
ഹെഡ്മിസ്ട്രസ്
സെൻ്റ്.ജോർജസ്. ഗവ.വി.എച്ച്.എസ്.എസ് പൂതുപ്പള്ളി.
കോട്ടയം.

ബിജോയ് മാത്യു ഹെഡ്മാസ്റ്റർ, സെന്റ് ബാസ്റ്റ്യൻസ് എച്ച് എസ്.
തൊടുപുഴ, ഇടുക്കി.

സിസ്സി.എം.ലൂക്കോസ് എച്ച്.എസ്.റ്റി, സെൻ്റ് ജോസഫ് എച്ച്.എസ്. എസ്, പേരാവൂർ.

ഹയർസെക്കൻഡറി വിഭാഗം

ഷൈല.എസ് എച്ച്.എസ്.എസ്.റ്റി, എം. കെ.എൻ.എം.എച്ച്.എസ്.എസ്, കുമാരമംഗലം, തൊടുപുഴ,

ബാബു മാത്യു പ്രിൻസിപ്പാൾ, സി.എം.എസ്.എച്ച്.എ സ്.എസ് മല്ലപ്പള്ളി, പത്തനംതിട്ട.

ബിജു.എ പ്രിൻസിപ്പാൾ, ശബരി ഹയർസെക്കൻഡറി സ്‌കൂൾ, പള്ളിക്കുറുപ്പ്, പാലക്കാട്.

സ്പെഷ്യലിസ്റ്റ് വിഭാഗം

ലേഖ കാദംബരി ഡ്രായിംഗ് റ്റീച്ചർ, ഗവ.എച്ച്.എസ്.എസ്, കക്കാട്, കാസർഗോഡ്. എന്നിവരെയും തിരഞ്ഞെടുത്തതായി അവാർഡ് കമ്മറ്റി പ്രഖ്യാപിച്ചു.

മുതിർന്ന പൗരന്മാരിൽ നിന്നും വിശിഷ്ട വ്യക്തികളിൽ നിന്നും പത്ത്പേരെ വിവിധ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുവാനും തീരുമാനിച്ചു.

ലക്ഷ്‌മി മംഗലത്ത്, മൂന്നാളം, അടൂർ.
(സാഹിത്യ ശ്രേഷ്ഠ )
അജിതകുമാരി.വി.കെ
മടക്കത്താനം എറണാകുളം
(സാഹിത്യ ശ്രേഷ്ഠ)

സുനിൽകുമാർ കെ.എൻ ഗവ.യു.പി.എസ് കാസർഗോഡ്.
(സാഹിത്യ ശ്രേഷ്ഠ )

വിൽസൺ ജോസ്
റിട്ട.എച്ച്.എസ്.എസ്.റ്റി പാലക്കാട്.. (ആചാര്യ ശ്രേഷ്ഠ)

കുളങ്ങര ഗോപാലൻ മാസ്റ്റർ കോഴിക്കോട്
(കലാ ശ്രേഷ്‌ഠ),

രാജു.സി.ഗോപാൽ
കുടയത്തൂർ, ഇടുക്കി.
(കർഷക ശ്രേഷ്‌ഠ)

ജെസ്സി ജോസഫ് റിട്ട.എ.ഡി.പി.ഐ. ഇടുക്കി, കാലടി പി.പി.വാസുദേവൻ (കർമ്മ ശ്രേഷ്ഠ)

സതീഷ്കുമാ.കെ കൊല്ലം,
സാബു നെയ്യശ്ശേരി, തൊടുപുഴ
(മാധ്യമ ശ്രേഷ്ഠ)

തോബിയാസ് കെ.റ്റി ഹെഡ്‌മാസ്റ്റർ, എച്ച്.എഫ്.എൽ.പി.എസ്, കരിമണ്ണൂർ, ഇടുക്കി,
(കോന്നി യൂർ രാധാകൃഷ്ണൻ സ്മാരക പുരസ്ക്കാരം),

ഡാഫിനി.ജെ എൽ.പി.എസ്.റ്റി, ഗവ.എസ്.എൻ.ഡി.പി യു.പി.എസ് പട്ടത്താനം, കൊല്ലം (ഭദ്രൻ സ്‌മാരക പുരസ്ക്‌കാരം) എന്നിവർക്ക് ലഭിക്കും.2025 ജനുവരിയിൽ തൊടുപുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന്
ഭാരവാഹികൾ അറിയിച്ചു.

അംബികോദയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഫയർ സ്റ്റേഷൻ സന്ദർശിച്ചു


നെടിയവിള. വി ജി എസ് എസ് അംബികോദയം എച്ച് എസ് എസ്സിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ ശാസ്താംകോട്ട ഫയർ സ്റ്റേഷൻ സന്ദർശിച്ചു. 43 സീനിയർ കേഡറ്റുകൾ അധ്യാപകരായ കെ ഓ ദീപക് കുമാർ, പാർവ്വതി. എസ് എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്. തീപിടുത്തം ഉണ്ടായാൽ തീ അണക്കുന്ന രീതി, ശ്വാസ തടസ്സം നേരിട്ടാൽ കൃത്രിമ ശ്വാസം നൽകുന്നത് അടക്കം കുട്ടികൾക്ക് ഡെമോൺസ്ട്രേഷൻ നടത്തി.അസിസ്റ്റന്റ് ഫയർ ഓഫീസർ സിബി മാത്യൂസ്, ഹരി എന്നിവർ കുട്ടികൾക്കായി ക്ലാസുകൾ എടുത്തു.

ഐ എ എസ് തലപ്പത്തെ ചേരിപ്പോരിന് ശമനമില്ല

തിരുവനന്തപുരം. രണ്ട് ഉദ്യോഗസ്ഥര സസ്പെൻഡ് ചെയ്തെങ്കിലും ഐ എ എസ് തലപ്പത്തെ ചേരി പോരിന് ശമനമില്ല.സസ്പെൻഷന് ശേഷം പരസ്യപോര് രഹസ്യപോരായി മാറി. ഉന്നതി സി ഇ ഒ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ അവിടുത്തെ ഫയലുകൾ കൃഷി വകുപ്പ് സ്പെഷ്യൽ ഓഫീസർ പ്രശാന്ത് മുക്കിയെന്നായിരുന്നു എ ജയതിലകിന്റെ കണ്ടെത്തൽ.എന്നാൽ പ്രശാന്ത് ഫയൽ കൈമാറിയെന്ന രേഖകൾ പുറത്തു വന്നിരുന്നു. പ്രശാത്തിനെതിരെ ആരോപണവുമായി എതിർപക്ഷവും രംഗത്തെത്തി. ചേരിപ്പോര് തുടരുമ്പോൾ എന്തു നിലപാട് എടുക്കണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഐ എഎസ് അസോസിയേഷൻ. 2 പേർക്കുമെതിരെ സർക്കാർ നടപടി തിടുക്കത്തിൽ ആയിപ്പോയെന്ന് പൊതുവികാരം ഉദ്യോഗസ്ഥർക്കിടയിലുണ്ട്. സർക്കാർ എതിർപ്പ് ഭയന്ന് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ഈ വിഷയത്തിൽ കാര്യമായ ചർച്ചകളില്ല.

ബുള്‍ഡോസര്‍ രാജ്,സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡെല്‍ഹി. കുറ്റാരോപിതരായ വ്യക്തികളുടെ വീട് പൊളിക്കുന്ന ബുൾഡോസർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.ഹർജികൾ പരിഗണിച്ച സുപ്രീംകോടതി ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ പോലും സ്വകാര്യ സ്വത്ത് സർക്കാർ നശിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കുമെന്ന് പരാമർശിച്ചിരുന്നു.കേസിന്റെ ഭാഗമായി സെപ്തംബർ 17ന് രാജ്യത്തുടനീളമുള്ള അനധികൃത പൊളിക്കലുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

മുനിസിപ്പൽ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകൾ പൊളിക്കുന്നുവെന്നായിരുന്നു ഹർജിക്കാർ വാദിച്ചിരുന്നത്.എന്നാൽ മുൻസിപ്പൽ നിയമപ്രകാരം പൊളിക്കുന്നതിന് വർഗീയ നിറം നൽകരുതെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചിരുന്നത്. ഹർജിയിൽ വിധി പറയുന്ന കോടതി പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കും.

12,100 കോടി രൂപയുടെ വികസന പദ്ധതികള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാർ സന്ദർശിക്കും

പട്ന.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാർ സന്ദർശിക്കും.12,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാന മന്ത്രി ഇന്ന് നിർവഹിക്കും.ദർഭംഗയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി ന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും.1,260 കോടി രൂപയിലധികം ചെലവ് വരുന്നതാണ് പദ്ധതി.സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും, ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി ബ്ലോക്കുകളും, മെഡിക്കൽ കോളേജ്, നഴ്സിങ് കോളേജ്, പാർപ്പിട സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. വിവിധ സംസ്ഥാനങ്ങളിലായി റെയിൽവേ സ്റ്റേഷനുകളിൽ 18 ജൻ ഔഷധി കേന്ദ്രങ്ങളും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിക്കും